ADVERTISEMENT

മണി ഹെയ്സ്റ്റ് സീരീസിനെ വെല്ലുന്ന കവർച്ചയുടെ ചുരുളഴിച്ച് കാനഡ. ഒരു ക്രൈം ത്രില്ലറിന്റെ സ്ക്രിപ്റ്റാണോയെന്ന് പോലും തോന്നിപ്പോകുന്ന തരത്തിലുള്ള സ്വർണക്കവർച്ചയുടെയും ആയുധക്കടത്തിന്റെയും പിന്നാമ്പുറക്കഥകളുടെ വേദിയായത് ടൊറന്റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളമാണ്. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വർണ, കറൻസി കൊള്ളയിൽ 2 ഇന്ത്യൻ വംശജർ ഉൾപ്പെടെ 7 പേരാണ് അറസ്റ്റിലായത്. പരംപാൽ സിദ്ദു (54), അമിത് ജലോട്ട (40) എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ വംശജർ. എയർ കാനഡ ജീവനക്കാരനായ ഇവരിൽ ഒരാൾ അറസ്റ്റിനു മുൻപ് രാജിവച്ചിരുന്നു. 

2023 ഏപ്രിൽ 17ന് ടൊറന്റോയിലെ പിയേഴ്സൻ രാജ്യാന്തര വിമാനത്താവളത്തിലാണ് കൊള്ള നടന്നത്. വിമാനത്താവളത്തിൽ സ്വിറ്റ്സർലൻഡിൽ നിന്നും എയർ കാനഡ ഫ്ലൈറ്റിൽ ഒരു കാർഗോയെത്തി. .9999 ശതമാനം പരിശുദ്ധിയുള്ള, 400 കിലോ തൂക്കം വരുന്ന 6,600 സ്വർണക്കട്ടികളായിരുന്നു കാർഗോയിലുണ്ടായിരുന്നത്.  25 ലക്ഷം കനേഡിയൻ ഡോളർ (15 കോടി രൂപ) മൂല്യമുള്ള വിദേശ കറൻസികളും കാർഗോയിൽ ഉണ്ടായിരുന്നു. ‌വിമാനത്താവളത്തിലെത്തിയ കാർഗോ അതീവ സുരക്ഷിതമായി സ്റ്റോറേജിലേക്ക് മാറ്റി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ കോടികൾ വിലമതിക്കുന്ന കാർഗോ അപ്രത്യക്ഷമാകുകയായിരുന്നു. 

എയർ കാനഡയിലെ ജീവനക്കാരായിരുന്നു കവർച്ചയുടെ പിന്നിൽ. കോടികൾ വിലമതിക്കുന്ന കാർഗോ എയർ കാനഡയിലെ മുൻ ജീവനക്കാരും നിലവിലെ ജീവനക്കാരുമടങ്ങുന്ന മോഷണ ശൃംഖല കൃത്യമായ പ്ലാനുകളോടെ മുക്കി. എയർ കാനഡയുടെ പ്രവർത്തന രീതികൾ ഹൃദിസ്ഥമായിരുന്ന സംഘത്തിന് മോഷണം നടപ്പാക്കുക അത്ര ബുദ്ധിമുട്ടായിരുന്നില്ല. കാർഗോ അപ്രത്യക്ഷമായതിന് തൊട്ടുപിറ്റേന്ന് പൊലീസിന് വിവരം ലഭിച്ചു. രാജ്യാതിർത്തികൾ മറികടന്ന അന്വേഷണമായിരുന്നു പൊലീസിന് മുന്നിലുണ്ടായിരുന്നത്. 

ബ്യൂറോ ഓഫ് ആൽക്കഹോൾ, ടുബാക്കോ, ഫയർആംസ് ആൻഡ് എക്സ്പ്ലോസീവ്സ് ഫിലഡൽഫിയ ഫീൽഡ് ഡിവിഷനുമായി സഹകരിച്ച് പീൽ റീജനൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അറസ്റ്റ് രേഖപ്പെടുത്തി. അമ്മദ് ചൗധരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35), ഡ്യൂറന്റ് കിങ് മക‍്‍ലീൻ (25) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.  ‌65 നിയമവിരുദ്ധ തോക്കുകളുമായി മക‍്‍ലീൻ യുഎസിൽ പിടിയിലായതാണ് ഇവരുടെ അറസ്റ്റിലേക്കു വഴി തുറന്നത്.

‌വൻകവർച്ചയ്ക്ക് പിറകേ പോയ സംഘം കണ്ടെത്തിയത് കവർച്ച മുതൽ മാത്രമായിരുന്നില്ല അനധികൃത ആയുധക്കടത്തും സ്വർണക്കവർച്ചയും നടത്തുന്ന സംഘത്തെയാണ്. 25 വയസ്സുപ്രായമുള്ള യുഎസ് പൗരൻ ഡ്യൂറന്റ് കിങ് മക്‌ലീന്റെ അറസ്റ്റ് ഇരുരാജ്യങ്ങളിലെ സ്വർണക്കവച്ച സംഘത്തിന്റെ പ്രവർത്തനം, കാനഡയിലേക്കുള്ള തോക്ക് കടത്ത്, തുടങ്ങിയ വൻ കുറ്റകൃത്യങ്ങൾ നടത്തുന്ന സംഘത്തിലേക്കുള്ള ചൂണ്ടുപലകയായിരുന്നു.  കേസുമായി ബന്ധമുള്ള എയർ കാനഡ ജീവനക്കാരനായിരുന്ന സിമ്രാൻ പ്രീത് പനേസർ (31), അർചിത് ഗ്രോവർ (36) എന്നിവരുടെ പേരിൽ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 

ഒരു കിലോ സ്വർണവും 34,000 കനേഡിയൻ ഡോളറിന്റെ വിദേശ കറൻസിയും അറസ്റ്റിലായവരിൽനിന്ന് പിടിച്ചെടുത്തു. മോഷണസംഘം സ്വർണം ഉരുക്കി ആഭരണങ്ങളാക്കി രൂപമാറ്റം വരുത്തിയിരുന്നു.

English Summary:

Indian origin men were arrested related to Canada's biggest heist

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com