‘നിങ്ങളുടെ മുത്തശ്ശിയാണ് ഞങ്ങളെയൊക്കെ ജയിലിൽ ഇട്ടത്; രാഹുൽ ഗാന്ധിയുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുത്’
Mail This Article
കോഴിക്കോട്∙ വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിക്കെതിരെ പരിഹാസ പരാമർശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന രാഹുലിന്റെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനോട്, താങ്കളുടെ പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നായിരുന്നു പിണറായി പരിഹസിച്ചത്. രാഹുൽ ഗാന്ധിക്ക് നേരത്തെ ഒരു പേരുണ്ട്. അതിൽനിന്ന് മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുത്. യാത്ര നടത്തിയപ്പോൾ കുറച്ചു മാറ്റം വന്നെന്നാണു കരുതിയത്.
നിങ്ങളുടെ മുത്തശ്ശി ഈ രാജ്യമാകെ അടക്കിവാണിരുന്ന കാലം. അവരായിരുന്നു ഞങ്ങളെയൊക്കെ പിടിച്ച് ജയിലിലിട്ടത്. എത്രകാലം? ഒന്നര വര്‍ഷം. അന്വേഷണമെന്നും ജയിലെന്നും കേട്ടാൽ അശോക് ചവാനെ പോലെ പേടിച്ചു പോകുന്നവരല്ല താനടക്കമുള്ളവർ. ചോദ്യംചെയ്യല്‍ നേരിടാത്തവരല്ല ഞങ്ങളൊന്നും.
സിപിഎം നേതാക്കളെ മൊഴിയെടുക്കാനെന്ന പേരിൽ ഇ.ഡി വിളിച്ചുവരുത്തി അപമാനിക്കുകയാണ്. ഒന്നും ചോദിക്കാനില്ലാത്തതു കൊണ്ടു വിളിച്ചു വരുത്തിയിട്ട് മണിക്കൂറോളം വെറുതെയിരുത്തുകയാണ്. അന്വേഷണമെന്ന് കേട്ടപ്പോള്‍ ഞങ്ങളാരും ബോധംകെട്ടു പോയിട്ടില്ല. ജയിലും അന്വേഷണവും കേന്ദ്ര ഏജന്‍സിയും കാട്ടി വിരട്ടാന്‍ നോക്കരുതെന്നും പിണറായി പറഞ്ഞു. സിപിഎമ്മിനെ അപകീർത്തിപ്പെടുത്താൻ ആഗ്രഹിക്കുന്ന ചാനലുകൾക്കും ഇതു ഹരമായി മാറിയിട്ടുണ്ടെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.