അരവിന്ദ് കേജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിടാൻ ഗൂഢാലോചന നടക്കുന്നു: ഗുരുതര ആരോപണവുമായി എഎപി
Mail This Article
ന്യൂഡൽഹി∙ ഇൻസുലിനും ഡോക്ടറുമായുള്ള കൂടിക്കാഴ്ചയും നിഷേധിച്ച് തിഹാർ ജയിലിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആരോപിച്ച് ആം ആദ്മി പാർട്ടി (എഎപി). ടൈപ്പ്-2 പ്രമേഹമുള്ള അരവിന്ദ് കേജ്‌രിവാൾ ഇൻസുലിൻ കുത്തിവയ്ക്കുന്നതിനും ഡോക്ടറുമായി വിഡിയോ കോൺഫറൺസിങ് നടത്തുന്നതിനും അനുമതി തേടിയെങ്കിലും ജയിൽ അധികൃതർ നിഷേധിച്ചതായി പാർട്ടി വക്താവും ആരോഗ്യമന്ത്രിയുമായ സൗരഭ് ഭരദ്വാജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
“അരവിന്ദ് കോജ്‌രിവാളിനെ സാവധാനം മരണത്തിലേക്കു തള്ളിവിടുന്നതിനു ഗൂഢാലോചന നടക്കുന്നുണ്ട്. പൂർണ്ണ ഉത്തരവാദിത്തത്തോടെയാണ് ഞാൻ ഇതു പറയുന്നത്.”– കേജ്‌രിവാളിന്റെ പ്രമേഹം പരിശോധിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടി സൗരഭ് ഭരദ്വാജ് പറഞ്ഞു.
കേജ്‌രിവാളിന് ഇൻസുലിൻ നിഷേധിച്ചതിന് തിഹാർ ജയിൽ അധികൃതരെയും ബിജെപിയെയും കേന്ദ്ര സർക്കാരിനെയും ഡൽഹി ലഫ്.ഗവർണറെയും വിമർശിച്ച സൗരഭ് ഭരദ്വാജ്, കഴിഞ്ഞ 20-22 വർഷമായി ഡൽഹി മുഖ്യമന്ത്രി പ്രമേഹബാധിതനാണെന്നും പറഞ്ഞു. അറസ്റ്റിനു ശേഷം കേജ്‌രിവാളിന് ഇൻസുലിൻ കുത്തിവയ്പ് നൽകിയിട്ടില്ലെന്ന് ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമാണെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്‍വിയും പറഞ്ഞു.
പ്രമേഹ രോഗിയായ അരവിന്ദ് കേജ്‌രിവാൾ ജയിലിൽ രോഗം വർധിപ്പിക്കുന്ന ഭക്ഷണസാധനങ്ങൾ മനഃപൂർവം കഴിക്കുന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യാഴാഴ്ച കോടതിയിൽ ആരോപിച്ചിരുന്നു. മാമ്പഴം, മധുരപലഹാരങ്ങൾ എന്നിവ ദിവസവും കഴിക്കുന്നുവെന്നും പ്രമേഹ നിരക്കിലെ ഏറ്റക്കുറച്ചിൽ കാട്ടി ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ ജാമ്യം നേടാനാണു കേജ്‌രിവാളിന്റെ ശ്രമമെന്നും ഇ.ഡി വാദിച്ചു.
എന്നാൽ തന്റെ ഭക്ഷണം പോലും രാഷ്ട്രീയവൽക്കരിക്കാനാണ് ഇ.ഡി ശ്രമിക്കുന്നതെന്നും തരംതാണ നീക്കമാണിതെന്നും അരവിന്ദ് കേജ്‌രിവാൾ കോടതിയിൽ പറഞ്ഞു. ഡോക്ടർ നിർദേശിച്ച ഭക്ഷണക്രമമാണു താൻ പിന്തുടരുന്നതെന്നും ജയിലിൽ ഇൻസുലിൻ എടുക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രമേഹമുള്ളതിനാൽ ഡോക്ടറുമായി എല്ലാ ദിവസവും വിഡിയോ കോൺഫറൻസിങ് നടത്താൻ അനുമതി തേടി കേജ്‌രിവാൾ നൽകിയ ഹർജി, ഇ.ഡി സ്പെഷൽ കോടതി പരിഗണിച്ചപ്പോഴായിരുന്നു വാദങ്ങൾ.
വാദം പൂർത്തിയാക്കിയ കോടതി വിധി പറയാൻ മാറ്റി. അരവിന്ദ് കേജ്‌രിവാളിനു ജയിൽ അധികൃതർ നിർദേശിച്ച ക്രമമനുസരിച്ചല്ല അദ്ദേഹത്തിന്റെ വീട്ടിൽ നിന്നു ഭക്ഷണം ലഭ്യമാക്കിയതെന്നു കോടതി നിരീക്ഷിച്ചു. മെഡിക്കൽ വിദഗ്ധരുടെ സഹായത്തോടെ തയാറാക്കിയ ഭക്ഷണക്രമത്തിൽ മാമ്പഴം ഉൾപ്പെട്ടിരുന്നില്ലെന്ന് പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു.