ADVERTISEMENT

തൃശൂർ∙ മാനത്ത് വർണ വിസ്മയം തീർക്കാതെ, കണ്ണിനാനന്ദം പകരാതെ തൃശൂർ പൂരം വെടിക്കെട്ട്. നാലുമണിക്കൂർ വൈകിയാണ് തൃശൂർ പൂരം വെടിക്കെട്ട് ആരംഭിച്ചത്. ആദ്യം പാറമേക്കാവും പിന്നീട് തിരുവമ്പാടിയും പകൽവെളിച്ചത്തിൽ വെടിക്കെട്ട് നടത്തി. വെടിക്കെട്ടിന്റെ വർണശോഭ ആസ്വദിക്കാൻ പൂരപ്രേമികൾക്ക് സാധിച്ചില്ലെങ്കിലും ആർപ്പുവിളികളോടെ അവർ വെടിക്കെട്ട് ആസ്വദിച്ചു. 

പുലർച്ചെ മൂന്നുമണിക്ക് നടക്കേണ്ട വെടിക്കെട്ടാണ് മണിക്കൂറുകൾ വൈകിയത്. വെടിക്കെട്ട് വൈകിയത് പൂരത്തിന്റെ മറ്റുചടങ്ങുകളെയും ബാധിക്കും. ചടങ്ങുകളുടെ ദൈർഘ്യം കുറച്ച് പൂരം നടത്താനുള്ള തീരുമാനത്തിലേക്ക് ദേവസ്വം അധികൃതർ എത്തുകയാണെങ്കിൽ പൂരപ്രേമികൾക്കത്  നിരാശയായിരിക്കും സമ്മാനിക്കുക. അല്ലെങ്കിൽ ഉപചാരം ചൊല്ലി പിരിയൽ ഉൾപ്പെടെയുള്ള ചടങ്ങുകൾ വൈകുന്നതിന് കാരണമാകും. 

രാത്രിപ്പൂരത്തിനിടയിലെ പൊലീസിന്റെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് തിരുവമ്പാടി വിഭാഗം പൂരം നിർത്തിവെച്ചതോടെയാണ് വെടിക്കെട്ടുൾപ്പെടെയുള്ള പൂരം ചടങ്ങുകൾ വൈകിയത്. പിന്നീട് മന്ത്രി കെ.രാജനുമായി നടത്തിയ ചർച്ചയിൽ വെടിക്കെട്ടുനടത്താൻ ദേവസ്വം അധികൃതർ തയ്യാറാവുകയായിരുന്നു. 

രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞതാണു പ്രകോപനമായതെന്നറിയുന്നു. ഇതോടെ പഞ്ചവാദ്യക്കാർ വടക്കുന്നാഥ ക്ഷേത്രനടയ്ക്കു മുന്നിൽവച്ചു പിരിഞ്ഞുപോയി. ആനകളും പൂരപ്രേമികളും മടങ്ങി. നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം ശക്തമായ പ്രതിഷേധമറിയിച്ചു. ചരിത്രത്തിലാദ്യമായാണ് പൂരത്തിനിടയിൽ ഇത്തരമൊരു സംഭവമുണ്ടാകുന്നത്.

പാറമേക്കാവിലമ്മയുടെ രാത്രി എഴുന്നള്ളിപ്പ് പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ഒരാനയെയും ഏതാനും മേളക്കാരെയും മാത്രം കടത്തിവിട്ടതും വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ഇന്നലെയും കമ്മിഷണറുടെ നേതൃത്വത്തിൽ മഠത്തിൽ വരവിലടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും പൂരപ്രേമികളെ പിടിച്ചു തള്ളുകയും ചെയ്തിരുന്നു. രാത്രിയിൽ എഴുന്നള്ളിപ്പിനിടെ വാദ്യക്കാരെയും ആനകളെയും തടഞ്ഞതാണു വീണ്ടും പ്രശ്നമായത്. പൂരം വെടിക്കെട്ടിനു വേണ്ടി ഒരുക്കിയ ബാരിക്കേഡാണിത്. തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതോടെ വെടിക്കെട്ടിന്റെ കാര്യവും അനിശ്ചിതത്വത്തിലായി.

തുടർന്ന് തൃശൂർ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും തിരുവമ്പാടി വിഭാഗവുമായി ചർച്ചകൾ നടത്തി. വെടിക്കെട്ട് നടത്തുമെന്നും എന്നാൽ എപ്പോൾ നടത്താൻ കഴിയുമെന്ന് പറയാനാവില്ലെന്നും പുലർച്ചെ അഞ്ച് മണിയോടെ വാർത്താ സമ്മേളനത്തിൽ തിരുവമ്പാടി വിഭാഗം അറിയിച്ചു. ചിലപ്പോൾ ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷമാകും നടത്താൻ സാധിക്കുക. ജില്ലാ ഭരണകൂടവുമായി ചർച്ച നടത്തി സമയം തീരുമാനിക്കുമെന്നും തിരുവമ്പാടി വിഭാഗം അറിയിച്ചു. ഇതിനിടെ പാറമേക്കാവിന്റെ വെടിക്കെട്ട് 6.30 ന് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതേതുടർന്ന് മന്ത്രി കെ. രാജൻ വീണ്ടും നടത്തിയ ചർച്ചയിൽ പാറമേക്കാവിന്റെ വെടിക്കെട്ടിനു ശേഷം വെടിക്കെട്ട് നടത്താൻ തയാറാണെന്ന് തിരുവമ്പാടി വിഭാഗം അറിയിക്കുകയായിരുന്നു. തീരുമാനം വന്നതിനു പിന്നാലെ അണച്ച പന്തൽ ലൈറ്റ് അവർ തെളിക്കുകയും ചെയ്തു. 

English Summary:

Thrissur Pooram fireworks held in daylight after delay due to protests over police restrictions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com