ആലപ്പുഴയിൽ 58കാരിയെ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചുമൂടി; മൃതദേഹം പുറത്തെടുത്തു, സഹോദരൻ കസ്റ്റഡിയിൽ
Mail This Article
ആലപ്പുഴ∙ മാരാരിക്കുളത്ത് 58കാരിയെ സഹോദരൻ കൊലപ്പെടുത്തി വീട്ടിനുള്ളിൽ കുഴിച്ചുമൂടി. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുഴിച്ചു പരിശോധിക്കുകയും മൃതദേഹം പുറത്തെടുക്കുകയും ചെയ്തു. പൂങ്കാവ് വടക്കുംപറമ്പിൽ റോസമ്മയെ ബുധനാഴ്ച മുതലാണ് കാണാതായത്. സംഭവത്തിൽ സഹോദരൻ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. റോസമ്മയെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാൾ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
മാരാരിക്കുളം തെക്ക് പഞ്ചായത്തിൽ പൂങ്കാവ് പള്ളിക്കു പടിഞ്ഞാറാണു സംഭവം. സഹോദരനൊപ്പം താമസിച്ചിരുന്ന റോസമ്മയെ 17 മുതൽ കാണാനില്ലായിരുന്നു. ബന്ധുക്കളും മറ്റും തിരയുന്നതിനിടയിൽ, തർക്കത്തിനിടയിൽ റോസമ്മയെ അബദ്ധത്തിൽ കൊലപ്പെടുത്തിയെന്നു സഹോദരൻ ബെന്നി (63) വെളിപ്പെടുത്തിയതായി വിവരം. ഇക്കാര്യം ബെന്നി അയൽവാസിയായ പൊതുപ്രവർത്തകയോടു പറഞ്ഞിരുന്നു. അവരുടെ നിർദേശപ്രകാരം പൊലീസ് സ്റ്റേഷനിലെത്തി വിവരം പറയുകയായിരുന്നു.
റോസമ്മയും സഹോദരനും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഭർത്താവ് വർഷങ്ങൾക്ക് മുൻപ് മരിച്ചതാണ്. മറ്റൊരു വിവാഹം കഴിക്കണമെന്നുള്ള റോസമ്മയുടെ തീരുമാനത്തിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.