വിദ്വേഷ പ്രസംഗം: ഷമാ മുഹമ്മദിന്റെ മൊഴിയെടുത്ത് പൊലീസ്; മാപ്പ് പറയാൻ സവർക്കറുടെ പാർട്ടിയല്ലെന്ന് ഷമ

Mail This Article
കോഴിക്കോട്∙ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ കോൺഗ്രസ് വക്താവ് ഷമാ മുഹമ്മദിന്റെ മൊഴിയെടുത്തു. മെഡിക്കൽ കോളജ് പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഇതിനുശേഷം നോട്ടിസ് നൽകി വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുമ്പോൾ ഹാജരാകണം.
അതേസമയം, പറഞ്ഞ വാക്കുകൾ പിൻവലിക്കില്ലെന്ന് ഷമാ മുഹമ്മദ് പറഞ്ഞു. ‘‘ഭയമില്ല, മാപ്പു പറയില്ല. മാപ്പ് പറയാൻ സവർക്കറുടെ പാർട്ടിയല്ല. മതസ്പർധ വളർത്തുന്ന കാര്യം ഒന്നും ചെയ്തിട്ടില്ല. ഇവിടെ കുറെ ആളുകൾ ഭയത്തിൽ ജീവിക്കുന്നു. അവർക്ക് വേണ്ടിയാണ് സംസാരിച്ചത്. ബിജെപിക്കാർ പറയുമ്പോൾ തന്നെ എന്തുകൊണ്ടാണ് പിണറായി സർക്കാർ കേസെടുക്കുന്നതെന്നും ഷമ ചോദിച്ചു.
കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി എം.കെ.രാഘവന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നടത്തിയ പ്രസംഗത്തെത്തുടർന്നാണ് ഷമയ്‌ക്കെതിരെ കേസെടുത്തത്. ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ക്രിസ്ത്യന്‍, മുസ്‌ലിം പള്ളികള്‍ ഉണ്ടാകില്ലെന്നായിരുന്നു ഷമയുടെ പ്രസംഗം.
മതസ്പര്‍ധ ഉണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു എന്നാരോപിച്ച് തിരുവനന്തപുരം സ്വദേശി നല്‍കിയ പരാതിയിലാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. ഷമയ്‌ക്കെതിരായ കേസ് തീര്‍ത്തും രാഷ്ട്രീയപ്രേരിതമാണെന്നാണ് യുഡിഎഫ് വാദം. കേസിനെ നിയമപരമായി നേരിടുമെന്നും യുഡിഎഫ് വ്യക്തമാക്കി.