ADVERTISEMENT

തൃശൂർ∙ വരും വർഷങ്ങളിൽ തൃശൂർ പൂരം ഭംഗിയായി നടത്താനാവശ്യമായ നിയമനിർമാണം സർക്കാർ നടത്തണമെന്നു തിരുവമ്പാടി ദേവസ്വം. സുരക്ഷ മാത്രം പൊലീസ് നോക്കിയാൽ മതിയെന്നും പൂരം നടത്തിപ്പു ചുമതല ദേവസ്വങ്ങളുടേതാണെന്നും പ്രസിഡന്റ് ടി.എ. സുന്ദർമേനോൻ, സെക്രട്ടറി കെ.ഗിരീഷ്കുമാർ, ജോയിന്റ് സെക്രട്ടറി പി.ശശിധരൻ എന്നിവർ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടിപ്പിനു ശേഷം മുഖ്യമന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ധരിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പൂരം യോഗങ്ങളിൽ പൊലീസ് തീരുമാനങ്ങൾ അംഗീകരിക്കുമെങ്കിലും നടപ്പാക്കുന്നത് മറ്റൊന്നാണെന്നും പ്രസിഡന്റ് എന്ന നിലയിൽ തനിക്കും മോശം പെരുമാറ്റം നേരിടേണ്ടി വന്നെന്നും സുന്ദർമേനോൻ പറഞ്ഞു.

പത്രസമ്മേളനത്തിൽ നിന്ന്

‘‘ആചാരാനുഷ്ഠാനങ്ങൾ ഉദ്യോഗസ്ഥ താൽപര്യത്തിനു മാറ്റാൻ അനുവദിക്കില്ല. പൂരം കഴിഞ്ഞാൽ ഭാരവാഹികൾ കോടതി കയറി ഇറങ്ങി നടക്കേണ്ട അവസ്ഥയാണ്. സിറ്റി പൊലീസ് കമ്മിഷണറെ മാറ്റാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നു. അനാവശ്യ കാര്യങ്ങളിൽ പൊലീസ് ഇടപെടേണ്ട. വെടിക്കെട്ടന്റെ പേരിൽ ചരിത്രത്തിലാദ്യമായിട്ടാണു പൂരം പ്രദർശനം നിർത്തിവെപ്പിച്ചത്. ഇതു വൻ സാമ്പത്തിക നഷ്ടമുണ്ടാക്കി. പുലർച്ചെ 2 വരെ ബാരിക്കേഡ് സ്ഥാപിച്ച് റോഡുകൾ അടയ്ക്കില്ലെന്നു പറഞ്ഞ പൊലീസ് സ്വരാജ് റൗണ്ടിലേക്കുള്ള 19 ഇട റോഡുകളും രാത്രി തന്നെ വളരെ നേരത്തെ അടച്ചു കെട്ടി. അസി. സിറ്റി പൊലീസ് കമ്മിഷണർ സുദർശൻ നല്ല രീതിയിലാണ് ഇടപെട്ടത്. അദ്ദേഹത്തിനെതിരായ നടപടിയിൽ വിഷമമുണ്ട്. മുഖ്യമന്ത്രിയെ അക്കാര്യം അറിയിക്കും. സുരേഷ് ഗോപിയെ ഞങ്ങളാരും വിളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ പിഎ ഇങ്ങോട്ടു വിളിച്ചാണ് അദ്ദേഹത്തെ ബന്ധപ്പെടുത്തിയത്. പൂരം രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി രാജന്റെയും ഇടപെടലിനു നന്ദി. തുടർ അന്വേഷണം വേണ്ട. കമ്മിഷണറെ മാതൃകാപരമായി ശിക്ഷിക്കണം. പൊലീസ് ഗുണ്ടാ രാജ് നടപ്പിലാക്കാൻ അനുവദിക്കില്ല.’’

English Summary:

Thiruvambadi Devaswom against Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com