തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 ഉദ്യോഗസ്ഥര്‍; പൊലീസിനൊപ്പം കേന്ദ്രസേനയും അണിനിരക്കും
Mail This Article
തിരുവനന്തപുരം ∙ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സുരക്ഷിതവും സമാധാനപൂര്‍ണവുമായ വോട്ടെടുപ്പ് ഉറപ്പാക്കാൻ 66,303 സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചു. കേരള പൊലീസും കേന്ദ്രസേനയുമാണ് വോട്ടെടുപ്പിന് കര്‍ശന സുരക്ഷ ഒരുക്കുന്നത്. സംസ്ഥാനത്ത് 25,231 ബൂത്തുകളാണ് ഇക്കുറിയുള്ളത്. 13,272 സ്ഥലങ്ങളിലായി ഒരുക്കിയ ഈ ബൂത്തുകളുടെ സുഗമമായ നടത്തിപ്പിനും സുരക്ഷയ്ക്കുമായി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശമനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്.
എഡിജിപി എം.ആര്‍.അജിത് കുമാറാണ് പൊലീസ് വിന്യാസത്തിന്റെ നോഡല്‍ ഓഫിസര്‍. പൊലീസ് ഐജി (ഹെഡ് ക്വാര്‍ട്ടേഴ്‌സ്) ഹര്‍ഷിത അട്ടല്ലൂരിയെ അസിസ്റ്റന്റ് നോഡല്‍ ഓഫിസറായും നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തില്‍ 20 ജില്ലാ പൊലീസ് മേധാവിമാരുടെ കീഴില്‍ പൊലീസ് ജില്ലകളെ 144 ഇലക്‌ഷന്‍ സബ് ഡിവിഷന്‍ മേഖലകളാക്കിയിട്ടുണ്ട്. ഓരോന്നിന്റെയും ചുമതല ഡിവൈഎസ്പി അല്ലെങ്കില്‍ എസ്പിമാര്‍ക്കാണ്. 183 ഡിവൈഎസ്പിമാര്‍, 100 ഇന്‍സ്‌പെക്ടര്‍മാര്‍, 4,540 എസ്ഐ, എഎസ്‌ഐമാര്‍, 23,932 സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാര്‍, 2,874 ഹോം ഗാര്‍ഡുകള്‍, 4,383 ആംഡ് പൊലീസ് ബറ്റാലിയന്‍ അംഗങ്ങള്‍, 24,327 സിപിഒമാര്‍ എന്നിവരാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്.
കൂടാതെ 62 കമ്പനി സിഎപിഎഫും (സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ്) സുരക്ഷയൊരുക്കുന്നുണ്ട്. ഇതില്‍ 15 കമ്പനി മാര്‍ച്ച് മൂന്നിനും 21നുമായി സംസ്ഥാനത്തെത്തിയിരുന്നു. ബാക്കി 47 കമ്പനി സേന തമിഴ്‌നാട്ടിലെ വോട്ടെടുപ്പു പൂര്‍ത്തിയായ ശേഷം ഏപ്രില്‍ 20ന് എത്തിയിരുന്നു. പ്രശ്‌ന ബാധിതമാണെന്ന് കണ്ടത്തിയിട്ടുള്ള പോളിങ് സ്റ്റേഷനുകളില്‍ കേന്ദ്രസേനയുള്‍പ്പെടെ അധിക പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. സിഎപിഎഫില്‍ നിന്നുള്ള 4464 പേരെയും തമിഴ്നാട്ടില്‍നിന്ന് 1500 പൊലീസുകാരെയും വിന്യസിച്ചിട്ടുണ്ട്.
ഓരോ പൊലീസ് സ്റ്റേഷനു കീഴിലും ക്രമസമാധാന പാലനത്തിനായി രണ്ടു വീതം പട്രോള്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പു ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മൂലം തിരഞ്ഞെടുപ്പു തടസപ്പെടാതിരിക്കാന്‍ ദ്രുതകര്‍മസേനയെയും എല്ലാ പോളിങ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ഭയരഹിതമായി വോട്ടു രേഖപ്പെടുത്താന്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോളിങ് സ്റ്റേഷനുകളെ ക്ലസ്റ്ററുകളായി തിരിച്ച് ഗ്രൂപ്പ് പട്രോള്‍ സംവിധാനവുമുണ്ട്.