ADVERTISEMENT

പത്തനംതിട്ട ∙ കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത് സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന. ലോകത്തിലെ മറ്റു കടൽമേഖലകളെ അപേക്ഷിച്ച് അറബിക്കടൽ മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ. ഇതുമൂലം കടലിൽനിന്നും ഉഷ്ണ തരംഗം ഉയരുന്നു. അറബിക്കടലിന്റെ കിഴക്കൻ തീരത്ത് ഇതു കൂടുതലായി അനുഭവപ്പെടുന്നു. കേരളം ചുട്ടുപൊള്ളുന്നതിനു പിന്നിൽ അറബിക്കടലിൽനിന്നുള്ള ഈ ഉഷ്ണ–താപ തരംഗത്തിന്റെ പങ്ക് ഇതോടെ വ്യക്തമായി. ഭൂമിയിലെ അധിക താപത്തിന്റെ 90 ശതമാനം വലിച്ചെടുക്കുന്നതു കടലാണ്. സമുദ്രനിരപ്പ് തിളച്ചുയരാനും കടലേറ്റത്തിനും ഇതു വഴി തെളിക്കുന്നു. 

ലോകത്ത് ഏറ്റവും വേഗത്തിൽ ചൂട് വർധിക്കുന്ന സ്ഥലമായി ഏഷ്യ ഭൂഖണ്ഡം മാറുന്നു. ഏറ്റവുമധികം കാലാവസ്ഥാ ദുരന്തങ്ങൾക്കു സാധ്യതയുള്ള ഇടമായും ഏഷ്യ മാറിക്കഴിഞ്ഞതായി ജനീവയിൽ പുറത്തിറക്കിയ ഏഷ്യൻ കാലാവസ്ഥാ സ്ഥിതിവിവര റിപ്പോർട്ട് പറയുന്നു. 1990 നെ അപേക്ഷിച്ച് ലോകത്തെ ശരാശരി താപനില 1.87 ഡിഗ്രി സെൽഷ്യസ് ഉയർന്നിട്ടുണ്ട്. വടക്കു സൈബീരിയ മുതൽ പടിഞ്ഞാറ് പശ്ചിമേഷ്യവരെയും ചൈന മുതൽ ജപ്പാൻ വരെയും ഏഷ്യൻ രാജ്യങ്ങളിൽ ചൂട് വർധിക്കുന്നതായി പഠനം വ്യക്തമാക്കി. മരുഭൂമിയിലെ ന്യൂനമർദ ഫലമായി ഉയരുന്ന പൊടിക്കാറ്റിൽ നിന്നുള്ള വായുമലിനീകരണം ചൈനയ്ക്കു ഭീഷണി ഉയർത്തുന്നു.

3612 ദുരന്തങ്ങൾ; 9.8 ലക്ഷം മരണം 

1970–2021 കാലത്ത് 3612 പ്രകൃതി ദുരന്തങ്ങളിലായി 984263 പേർക്കു ജീവഹാനി സംഭവിച്ചുവെന്നാണ് കണക്ക്. 2008 ലെ നർഗിസ് ചുഴലിയിൽ മാത്രം 1.38 ലക്ഷം പേർ മരിച്ചു. കഴിഞ്ഞ വർഷം മാത്രം 79 പ്രളയദുരന്തങ്ങളിലായി രണ്ടായിരത്തോളം പേർ മരിച്ചു. ഏപ്രിൽ – ജൂൺ മാസങ്ങളിലെ താപതരംഗം മൂലം ഇന്ത്യയിൽ 2003 ൽ 110 പേർ മരിച്ചു. ഇന്ത്യൻ മൺസൂണിന്റെ താളം തെറ്റുന്നതുമൂലം വേണ്ട സമയത്ത് ആവശ്യത്തിനു മഴ കിട്ടുന്നില്ല. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താപനില മൈനസ് 33 ഡിഗ്രിയായും ചൈനയുടെ അതിർത്തി പ്രദേശത്ത് മൈനസ് 50 ഡിഗ്രിയായും റഷ്യയുടെ ചില ഭാഗങ്ങളിൽ താപനില മൈനസ് 62 ഡിഗ്രി വരെ രേഖപ്പെടുത്തിയതാതും റിപ്പോർട്ടിൽ പറയുന്നു.

വടക്ക് ഹിമാലയത്തിൽ മഞ്ഞ് പതിവിലും കൂടുതലായി ഉരുകുന്നു. ദക്ഷിണേഷ്യൻ ഉപഭൂഖണ്ഡത്തിന്റെ മൂന്നു വശത്തും കിടക്കുന്ന കടലുകളിൽ ചൂടു കൂടുന്നു. കാലാവസ്ഥാ മാറ്റത്തിന്റെ യഥാർഥ ഭൂമികയായി ഈ ഭൂപ്രദേശം മാറിയിരിക്കുന്നു. 

English Summary:

Arabian Sea Sea-Level Rising at a Faster Rate: World Meteorological Organization Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com