ADVERTISEMENT

കോട്ടയം ∙ ഇക്കുറി വോട്ടെടുപ്പിനിടെ സംസ്ഥാനത്ത് ഒൻപതു പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട് തേങ്കുറിശ്ശിയിൽ വോട്ടുചെയ്തു മടങ്ങുന്നതിനിടെ 32 വയസ്സുള്ള യുവാവ്  കുഴഞ്ഞു വീണ് മരിച്ചത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ബിമേഷ് (42) മാമി (63), കണ്ടൻ (73), കെ.എം.അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ (68), സിദ്ദീഖ് (63), സോമരാജൻ (82), സെയ്ദ് ഹാജി (75), എസ്. ശബരി (32) എന്നിവരാണ് വോട്ടെടുപ്പിനിടെ കുഴഞ്ഞു വീണു മരിച്ചത്. കേരളത്തിൽ ചൂട് വർധിച്ചു വരുന്നതിനാൽ വേനൽക്കാലത്തെ വോട്ടെടുപ്പ് ജനങ്ങൾക്കു വെല്ലുവിളിയാകുകയാണോ. എന്തുകൊണ്ടാണിങ്ങനെ. പ്രമുഖ ആരോഗ്യ പ്രവർത്തകനായ ഡോ. എൻ.എം. അരുൺ വിശദീകരിക്കുന്നു. 

‘‘കത്തുന്ന ചൂടാണ് പാലാക്കാട്ട്. പുറത്തിറങ്ങിയാൽ വെന്തുപോകുമെന്നു തോന്നുന്ന അവസ്ഥ. 85 വയസ്സുള്ള അമ്മയുമായി രാവിലെ എട്ടുമണിയോടെ വോട്ട് ചെയ്യാൻ പോയപ്പോൾ പോലും നല്ല ചൂടായിരുന്നു.ഉച്ചയോടെ തന്നെ പാലക്കാട്ടെ മിക്ക ബൂത്തുകളും കാലിയായി. കടുത്ത ചൂടായതിനാൽ ആളുകൾ രാവിലെയോ വൈകിട്ടോ ആണ് വോട്ടുചെയ്യാൻ എത്തുന്നത്. പക്ഷേ, ഞാൻ ഉച്ചയ്ക്ക് പോയി. അതിനാൽ അധിക നേരം ക്യൂ നിൽക്കാതെ വോട്ടു ചെയ്തു. അസാധാരണവും അസഹനീയവുമായ ചൂട് കാരണം പെട്ടെന്ന് ആളുകൾക്ക് ക്ഷീണം വരും. കുഴഞ്ഞുവീഴാനുള്ള സാധ്യത കൂടുതലാണ്.’’ഡോ. അരുൺ പറയുന്നു. 

‍∙ നിർജലീകരണം മരണത്തിലേക്കു നയിക്കുന്നു

‘‘ചൂടുകാരണം ആളുകൾക്ക് നിർജലീകരണം സംഭവിക്കാം. അങ്ങനെ  രക്തസമ്മർദം കുറഞ്ഞ് കുഴഞ്ഞു വീഴാം. ചിലസന്ദർഭങ്ങളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ കാരണവും കുഴഞ്ഞുവീഴാൻ സാധ്യതയുണ്ട്. കുഴഞ്ഞുവീണ ഉടൻ തന്നെ ചികിത്സ നൽകിയാൽ രക്ഷപ്പെടുത്താനാകും. ശാരീരികമായി തീരെ അവശരായവർക്കും വോട്ടിങ്ങിന് ഒന്നോ രണ്ടോ മണിക്കൂർ കാത്തുനിൽക്കേണ്ട സാഹചര്യമുണ്ട്. രാവിലെ ഏഴേകാലോടെ അമ്മയുമായി ബൂത്തിലെത്തി. അപ്പോൾ തന്നെ ഇരുപതോളം പേർ ക്യൂവിലുണ്ട്. ആ സമയത്തു തന്നെ നല്ല ചൂടായിരുന്നു. അധികം വായുസഞ്ചാരമില്ലാത്ത കോൺക്രീറ്റ് കെട്ടിടങ്ങളാണ് മിക്കതും. ഉച്ചയോടെ അവിടത്തെ ചൂട് അസഹനീയമായിരിക്കും. ഞാൻ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് വോട്ട് ചെയ്തത്. അപ്പോൾ ആളുകൾ കുറവായിരുന്നു. പലയിടത്തും വെള്ളമുണ്ടായിരുന്നില്ല. നിർജലീകരണം തടയാൻ ഉപ്പിട്ട വെള്ളം കുടിക്കണം. വളരെ പ്രായമുള്ളവരെ കൊണ്ടുപോകുമ്പോൾ അധികസമയം നിർത്തില്ലെന്നുറപ്പു വരുത്തണം.’’– അരുൺ പറയുന്നു

∙ അപകടം ഒഴിവാക്കാൻ മുൻകരുതലുകൾ ആകാം

ആരോഗ്യപ്രശ്നങ്ങളുള്ളവരെ അധിക സമയം ക്യൂവിൽ നിർത്താതിരിക്കാനുള്ള ശ്രദ്ധ വേണം. എല്ലാവർക്കും ഇരിക്കാനുള്ള സംവിധാനമുണ്ടാക്കാൻ ഭരണകൂടങ്ങൾ തയാറാകണം.  വീൽചെയറിൽ കൊണ്ടുപോയി വേഗത്തിൽ വോട്ടുരേഖപ്പെടുത്താനുള്ള സംവിധാനങ്ങൾ ഉണ്ടാക്കാമായിരുന്നു. എല്ലാ ബൂത്തിലും ഒന്നോ രണ്ടോ വീൽചെയറുകൾ അനുവദിക്കണം. പലരും ചിലപ്പോൾ വീട്ടിൽ കിടക്കുന്ന അവസ്ഥയിലായിരിക്കും. അവർ കുറച്ചധികം സമയം നിന്നപ്പോഴായിരിക്കും ഇത്തരത്തിലുള്ള അപകടം സംഭവിച്ചത്. ഇവരെ വാഹനത്തിൽ നിന്ന് ഇറക്കിയ ഉടൻ തന്നെ വീൽചെയറിലിരുത്തി കൊണ്ടുപോയിരുന്നെങ്കിൽ മരണനിരക്ക് കുറയ്ക്കാമായിരുന്നു. മറ്റൊരു കാര്യം ഈ കാലാവസ്ഥയിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ശുഭകരമല്ല. തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ തന്നെ രാത്രി പത്തുമണി വരെ പോളിങ് വയ്ക്കണമായിരുന്നു. 

∙ വേനൽമഴ അസാധുവായി, പോളിങ് കുറയ്ക്കുമോ?

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ചൂടുകൂടുമെന്ന് കാലാവസ്ഥാ വിദഗ്ധരും പറയുന്നു. വേനൽമഴ ഇനി കാര്യമായി ലഭിക്കാൻ സാധ്യതയില്ല. കഴിഞ്ഞ ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ അൽപം വേനൽ മഴയുണ്ടായിരുന്നു അതും അടുത്ത ദിവസങ്ങളിലുണ്ടാകില്ല. വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യതയില്ല. ചൂട് കൂടാനുള്ള പ്രധാനകാരണം എൽനിനോയാണ്. ഓസ്ട്രേലിയൻ കാലാവസ്ഥാവകുപ്പ് എൽനിനോ അവസാനിച്ചു എന്ന് പറയുന്നുണ്ട്. പക്ഷേ, കുറച്ചു മാസം കൂടി എൽനിനോ ഇഫക്ട് തുടരും. സാധാരണഗതിയിൽ ചൂട് കൂടുമ്പോൾ ലഭിക്കുന്ന വേനൽമഴ വടക്കൻ കേരളത്തിൽ ലഭിക്കാത്തതും ചൂട് കൂടുന്നതിനു കാരണമാണ്. ശ്രീലങ്കയുടെ ഭാഗത്ത് ഒരു ചക്രവാതച്ചുഴി രൂപപ്പെട്ടാൽ വടക്കൻ കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധൻ കെ. ജിംഷാദ് സാക്ഷ്യപ്പെടുത്തി. 

English Summary:

Expert Warns of Heat Risks as Kerala Voters Face Deadly Polling Conditions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com