ADVERTISEMENT

കണ്ണൂർ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പാർട്ടിക്കുള്ളിൽ ജയരാജനെ ഒതുക്കാൻ ശ്രമം നടന്നു. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. ഈ വിഷയം ഇപ്പോൾ ചർച്ചയായത് ഗൂഢാലോചനയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  ആരോപണത്തില്‍ വലിയ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവഡേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് സുധാകരൻ പരിഹസിച്ചു. വീട്ടിലെത്തിയ ജാവഡേക്കറുമായി രാഷ്ട്രീയം സംസാരിച്ചില്ലെന്ന് ജയരാജൻ പറഞ്ഞതായി മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, ‘പിന്നെ രാമകഥയാണോ സംസാരിച്ചത്’ എന്നായിരുന്നു സുധാകരന്റെ മറുചോദ്യം. വോട്ടു രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജയരാജൻ ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘ജാവഡേക്കർ ഉൾപ്പെടെയുള്ളവരെ കണ്ടതായി അദ്ദേഹം സമ്മതിച്ചല്ലോ. പിന്നെ എങ്ങനെയാണു ഗൂഢാലോചനയാണെന്നു പറയുന്നത്? എന്തിനാണ് അയാൾ കാണാൻ വന്നത്? ചായ കുടിക്കുന്നു, ഒരുമിച്ചു സംസാരിക്കുന്നു.. എന്തിനാണ് ഇതൊക്കെ? രാഷ്ട്രീയം പറഞ്ഞില്ലെന്നാണ് അവകാശപ്പെടുന്നത്. പിന്നെ രാമകഥയാണോ പറഞ്ഞത്? ഈ കൂടിക്കാഴ്ചയ്ക്കു ശേഷം കച്ചവടമൊക്കെ നടന്നില്ലേ? വലിയ ഒരു സ്ഥാപനം ഷെയർ ചെയ്തു കൊടുത്തില്ലേ? അതു ചുമ്മാ കൊടുത്തതാണോ? അല്ലല്ലോ. ഒരു കാര്യം പറയുമ്പോൾ വ്യക്തത വേണം.

എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാൻ അറിഞ്ഞ യാഥാർഥ്യം പുറത്തുപറഞ്ഞു എന്നല്ലാതെ എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും കൂട്ടിച്ചേർത്തോ അദ്ദേഹത്തെ ഒന്നു നാറ്റിച്ചുകളയാം എന്ന് വിചാരിച്ചോ ഒന്നുമല്ല ഇതെല്ലാം പറഞ്ഞത്. അത്തരമൊരു വെളിപ്പെടുത്തൽ വന്നപ്പോൾ അദ്ദേഹം ഒന്നും സംസാരിക്കാതിരുന്ന ചുറ്റുപാടിൽ ഞാൻ പ്രതികരിച്ചുവെന്നേയുള്ളൂ. പക്ഷേ, എനിക്ക് വിവരം ലഭിച്ചതൊക്കെ യാഥാർഥ്യമാണ്. ആ വിവരമെല്ലാം സത്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

നിയമനടപടി സ്വീകരിക്കുന്നതുകൊണ്ട് ഒരു പ്രശ്നവുമില്ല. എന്തായാലും അദ്ദേഹം വന്നു കണ്ടു എന്ന് ഇ.പി.ജയരാജൻ സമ്മതിച്ചതല്ലേ? അതിന് അപ്പുറത്തല്ലേ ഈ പറയുന്ന നിയമപ്രശ്നങ്ങളുള്ളൂ. അതു കുഴപ്പമില്ല. പിന്നെ മരുന്നു കഴിക്കാത്തതുകൊണ്ട് കിടക്കുന്നത് അദ്ദേഹമാണ്. അല്ലാതെ ഞാനല്ല. അദ്ദേഹമാണ് സ്ഥിരമായി കിടക്കുന്നത്. ഞാൻ‌ എവിടെയും കിടക്കുന്നില്ല.

ജയരാജനു ചില കൂട്ടുകെട്ടിന്റെ പ്രശ്നമാണെന്ന് ഞങ്ങൾ പറഞ്ഞതല്ലല്ലോ. അവരുടെ പാർട്ടിയുടെ മുഖ്യമന്ത്രി തന്നെയല്ലേ പറഞ്ഞത്? സത്യത്തിൽ അതു തന്നെയാണ് അതിന് അകത്തുള്ള തർക്കവും. അദ്ദേഹം പോകണമെന്ന് ആലോചിക്കുന്നതിനു കാരണം ഈ പറയുന്ന ശത്രുതയാണ്. മുഖ്യമന്ത്രിയും അദ്ദേഹവും തമ്മിൽ ശത്രുതയാണ്. എല്ലാ കാര്യങ്ങളിലും ജയരാജനെ പരിഗണിക്കുന്നില്ല എന്നതിൽ അദ്ദേഹത്തിനു പരാതിയുണ്ട്. ആ പരാതി പാർട്ടി ഫോറത്തിൽ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. അതുകൊണ്ടുതന്നെ മായിച്ചുകളയാനാകാത്ത ഒരു പ്രതികാരം അദ്ദേഹത്തിന്റെ മനസ്സിലുണ്ട്. ഇതാണ് എല്ലാ പ്രശ്നങ്ങളുടെയും അടിസ്ഥാന കാരണം. 

ജയരാജൻ ബിജെപിയിലേക്കു പോകുമെന്ന് മുഖ്യമന്ത്രിക്കു പറയാൻ സാധിക്കുമോ? പോകില്ല എന്നല്ലേ പറയാനാകൂ. അദ്ദേഹത്തിന് അങ്ങനെയല്ലേ പറയാനാകൂ. ചായ കുടിക്കാൻ അദ്ദേഹത്തിന്റെ വീട് ചായപ്പീടികയാണോ? പൂർവകാല ബന്ധമില്ലാതെ വീട്ടിൽ പോയി ചായ കുടിക്കാൻ ആരെങ്കിലും തുനിയുമോ? അത് ചായപ്പീടികയൊന്നുമല്ലല്ലോ? ജയരാജന്റെ ആരെങ്കിലും ചായക്കട നടത്തിയിട്ടുണ്ടോ? ജയരാജൻ പോയാലും പോയില്ലെങ്കിലും എനിക്ക് എന്താണ് പ്രശ്നം?

എന്റെ കുടുംബത്തിൽനിന്ന് ആരോ പോകുന്ന പോലെയാണല്ലോ നിങ്ങളുടെ ചോദ്യം. തന്റെ രാഷ്ട്രീയ ഭാവിയിൽ അദ്ദേഹം എന്തു തീരുമാനമെടുത്താലും ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ഇ.പി. ജയരാജനെ ഒതുക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നേരത്തേ മുതൽ ആലോചിക്കുന്നുണ്ട്. ആ ആലോചനയുടെ പ്രത്യാഘാതമാണ് അദ്ദേഹം അൽപം മാറിനിന്നത്. വായിൽ തോന്നിയത് വിളിച്ചു പറയുന്ന നന്ദകുമാറിനെപ്പോലെ ഒരാളുടെ വാക്കെടുത്ത് എന്നെ താരതമ്യം ചെയ്യാൻ പാടില്ല.’’– സുധാകരൻ പറഞ്ഞു.

English Summary:

K Sudhakaran Questions Javadekar's Visit to Jayarajan Amidst Escalating Party Tensions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com