വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ചിട്ടില്ല, ശൈലജ പറയുന്നത് ഇല്ലാത്ത കാര്യം: ഷാഫി പറമ്പില്‍
Mail This Article
വടകര∙ എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയ്ക്കെതിരെ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചിട്ടില്ലെന്ന് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വ്യാജ സ്ക്രീൻ ഷോട്ടിന്റെ പേരിലാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്നും ഷാഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കാഫിറിന് വോട്ട് ചെയ്യരുത് എന്ന പേരില്‍ വന്ന പോസ്റ്റ് വ്യാജമാണ്. വ്യാജമായി സൃഷ്ടിച്ച സ്ക്രീൻ ഷോട്ട് ഉപയോഗിച്ചാണ് എനിക്കെതിരെ പ്രചരിപ്പിച്ചത്. കാഫിർ എന്ന് വിളിച്ചുള്ള വോട്ട് വേണ്ട. വ്യാജമായി സൃഷ്ടിച്ച മെസേജാണെന്ന് കൃത്യമായി ബോധ്യപ്പെടുത്തി. എന്നിട്ടും ചോദിക്കുകയാണ് കാഫിർ എന്ന് വിളിച്ചതിനെ എന്തുകൊണ്ട് തള്ളിപ്പറയുന്നില്ലെന്ന്. വ്യാജമായ ഒന്നിന് ഞാനെന്തിന് മറുപടി പറയണം. എതിർസ്ഥാനാർഥിയുടെ ഇത്തരം പ്രസ്താവനകൾ ബോധപൂർവമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, ഈ പോസ്റ്റിട്ടവരിൽ പലരും കാര്യം ബോധ്യപ്പെട്ടപ്പോൾ ഡിലീറ്റ് ചെയ്തു. എന്നാൽ, അപ്പോഴും എതിർസ്ഥാനാർഥി ചോദ്യങ്ങൾ ആവർത്തിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ കൃത്യമായ രാഷ്ട്രീയമാണ് പറയേണ്ടത്. പകരം ഇല്ലാത്ത സ്ക്രീൻ ഷോട്ട് സംബന്ധിച്ച ചർച്ചയുണ്ടാക്കുകയാണ് അവസാനനിമിഷത്തിൽ ചെയ്തത്. ഞാൻ ഈ തിരഞ്ഞെടുപ്പിൽ പൊതുപ്രവർത്തനം തുടങ്ങിയ ആളാണോ?. എന്റെ പൊതുജീവിതത്തിൽ എവിടെയാണ് വർഗീയതയോട് ചേർന്ന് നിൽക്കുന്നയാളാണ് ബോധ്യപ്പെട്ടിട്ടുള്ളത്. എന്റെ വാക്കിലോ, പ്രവൃത്തിയിലോ എനിക്കൊരു മതത്തിന്റെ പ്ലസ് വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ. വർഗീയതയുടെ പട്ടം ചാർത്തി കിട്ടുന്നത് രസകരമായ അനുഭവമല്ലെന്നും ഷാഫി പറഞ്ഞു.
വടകരയിൽ പോളിങ് നടത്തിപ്പിൽ വീഴ്ചയുണ്ടായി. ഉദ്യോഗസ്ഥ അട്ടിമറി പരിശോധിച്ചുവരികയാണ്. ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയെന്നും ഷാഫി പറഞ്ഞു.