ADVERTISEMENT

കേരളത്തിൽ ഏറ്റവും ശക്തമായ പ്രചാരണം നടന്നത് എവിടെയാണെന്ന് ചോദിച്ചാൽ രണ്ടാമതൊന്ന് ആലോചിക്കാതെ പറയാൻ കഴിയുന്ന മണ്ഡലമാണ് വടകര. രക്തം വിയർപ്പാക്കിയ പ്രചാരണമാണ് വടകരയിൽ നടന്നത്. കേരളത്തിൽ ഇതിന് മുമ്പ് കാണാത്ത തരത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചാരണം നടന്നു. അതിൽ പലതും അശ്ലീലവും വർഗീയവുമായി മാറുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷനും പൊലീസിനും കലക്ടർക്കും മുന്നിൽ പരാതി പ്രവാഹമായി.

ഒന്നര മാസത്തോളം രാപകലില്ലാതെ ആയിരക്കണക്കിന് ആളുകൾ പൊരുതി. വോട്ടു ചെയ്യാൻ ഗൾഫിൽനിന്ന് വിമാനം പിടിച്ചുപോലും ആളുകളെത്തി. കടത്തനാടൻ മണ്ണിൽ തീപടർത്തിയ മത്സരത്തിന് അന്ത്യമായി. തിരഞ്ഞെടുപ്പ് യുദ്ധം അവസാനിച്ചെങ്കിലും നിയമയുദ്ധം തുടരുകയാണ്. വോട്ടെടുപ്പിന്റെ തലേ ദിവസം മാത്രം നാലു പരാതികളാണ് നൽകിയത്. രണ്ടെണ്ണം യുഡിഎഫും രണ്ടെണ്ണം എൽ‍ഡിഎഫും. വോട്ടെടുപ്പ് ദിവസവും നിരവധി പരാതികളുയർന്നു. മുൻ ദിവസങ്ങളിൽ നൽകിയ പരാതികൾ വേറെയും. ഏറ്റവും കൂടുതൽ ഫൗൾപ്ലേ നടന്ന മണ്ഡലവും വടകര ആണെന്നു പറയാം. സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങൾ വോട്ടെടുപ്പു കഴിഞ്ഞിട്ടും മണ്ഡലത്തിൽ കത്തി നിൽക്കുകയാണ്.

മായാലോകത്തെ മഹായുദ്ധം

വടകരയിൽ പ്രചാരണത്തിന്റെ നല്ലൊരു ഭാഗം സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുന്ന കാഴ്ചയാണുണ്ടായത്. ഫെയ്സ്ബുക്കിലും വാട്സാപ്പിലും പ്രചാരണം കൊഴുത്തു. ശൈലജയുടെ പ്രതിച്ഛായ തകർക്കാനുള്ള ശക്തമായ നീക്കം യുഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായി. കോവിഡിനെയും നിപ്പയേയും വരുതിയിലാക്കിയ മന്ത്രി എന്ന എൽഡിഎഫ് പ്രചാരണം ‘കോവിഡ് കള്ളി’ എന്ന് വിളിച്ചാണ് യുഡിഎഫ് നേരിട്ടത്. ഇതിനിടെയാണ് കെ.കെ.ശൈലജ തന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി രംഗത്തെത്തിയത്. മുൻപൊരിക്കലും ഇത്രയും വ്യക്തിപരമായ അധിക്ഷേപം നേരിടേണ്ടി വന്നില്ലെന്ന് ശൈലജ തുറന്നു പറഞ്ഞു.

ബോംബമ്മ എന്നും വിളി ഉയർന്നു. ഇതോടെ തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ പരാതിപ്രവാഹമായി. വ്യാജ വിഡിയോയും പോസ്റ്റുകളും ഫോട്ടോകളും ഫെയ്സ്ബുക്കിലും വാട്സാപ്പിലും പറന്നു നടന്നു. ഇതിൽ വ്യാജനേത് യഥാർഥ്യമേത് എന്ന് തിരിച്ചറിയാനാകാതെ വോട്ടർമാർ കുഴങ്ങി. സ്ഥാനാർഥികൾ പൊരിവെയിലത്ത് വോട്ടുപിടിക്കുമ്പോൾ അണികൾ പലരും ഓൺലൈ‌ന്റെ മായാലോകത്ത് മഹായുദ്ധം നടത്തുകയായിരുന്നു.

ശൈലജയുടെ പരാതിയിൽ അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ശൈലജയുടെ വിഡിയോ ചോദിച്ച് കമന്റിട്ടവൻ വരെ അറസ്റ്റിലായവരിൽ ഉൾപ്പെടും. വോട്ടെടുപ്പ് ദിവസം പോലും തിരഞ്ഞെടുപ്പ് കമ്മിഷണർക്കും കലക്ടർക്കും നിരവധി പരാതികളാണ് എത്തിയത്. മാന്യതയുടെ പരിധി പലഘട്ടത്തിലും വടകരയിൽ കാറ്റിൽപ്പറത്തി. ട്രോളുകളായും പാരഡി ഗാനങ്ങളായും റീൽസുകളായും ഓൺലൈൻ പ്രചാരണ സാധ്യതകളെല്ലാം വടകരയിൽ പരീക്ഷിക്കപ്പെട്ടു. പാർട്ടി വാട്സാപ്പ് ഗ്രൂപ്പുകളിൽ നടന്ന സ്വകാര്യ ചർച്ചകൾ പോലും ചോർത്തി പ്രചാരണ ആയുധമാക്കി.

മുന്നണി നേതാക്കൻമാർക്ക് പോലും ഈ കൈവിട്ട കളിക്ക് തടയിടാൻ സാധിച്ചില്ല. കെ.കെ.ശൈലജയുൾപ്പെടെയുള്ള സ്ത്രീകളാണ് സമൂഹമാധ്യമത്തിൽ ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത്. കെ.കെ.രമയ്ക്ക് വാർത്താ സമ്മേളനം വിളിച്ച് സമൂഹമാധ്യമത്തിലെ സ്ത്രീവിരുദ്ധ അക്രമത്തെ തള്ളിപ്പറയേണ്ടി വന്നു.
സൈബർ ആക്രമണത്തിന്റെ ഇരയാണ് താനെന്നും രമയ്ക്ക് പറയേണ്ടി വന്നു. വെട്ടുക്കിളികളുടേതുപോലെയുള്ള ആക്രമണത്തിൽ ഏറെയും ഇരയാകേണ്ടി വന്നത് ശൈലജയാണ്.

കളം മാറി കളി മാറി

അപ്രതീക്ഷിതമായിരുന്നു ഷാഫിയുടെ വടകര പ്രവേശനം. മുരളീധരന്റെയത്രയും മുതിർന്ന നേതാവല്ലാത്ത ഷാഫിയെ ശൈലജയ്ക്ക് തോൽപ്പിക്കാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് എൽഡിഎഫ് കരുതി. എന്നാൽ പിന്നീട് എല്ലാം നാടകീയമായിരുന്നു. പാലക്കാട്ടുകാർ ഷാഫിയെ കരഞ്ഞുകൊണ്ട് യാത്രയാക്കുന്നു. വടകരയിൽ വൻ ജനാവലിയുടെ മധ്യത്തിലേക്ക് ഷാഫി വന്നിറങ്ങുന്നു. ഇതിനെല്ലാം അപ്പുറം ഈ ദൃശ്യങ്ങളെല്ലാം വടകരയിലെ ആളുകളുടെയെല്ലാം മൊബൈൽ ഫോണുകളിലേക്ക് എത്തുകയും സമൂഹ മാധ്യമങ്ങളിൽ പറന്നു നടക്കുകയും ചെയ്തു.

വടകരയിൽ നല്ലൊരു ശതമാനം ആളുകളും ഗൾഫ് മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. നാട്ടിൽ എന്താണ് നടക്കുന്നതെന്ന് നാട്ടുകാർ അറിയുന്നതിന് മുമ്പ് ഗൾഫിൽ ഉള്ളവർ അറിയും. മണ്ഡലത്തിലെത്തിയ ഷാഫി നേരെ വച്ചുപിടിച്ചത് ഗൾഫിലേക്കാണ്. അവിടെപ്പോയി കാണേണ്ടവരെ കണ്ടു. പിന്നീടാണ് ഷാഫി മണ്ഡലത്തിൽ പ്രചുരപ്രചാരണം ആരംഭിച്ചത്. കൂറ്റൻ ഫ്ലക്സ് ബോർഡുകളാണ് വടകരയുടെ മുക്കിലും മൂലയിലും ഉയർന്നത്. അതുവരെ കെ.കെ.ശൈജല പുലർത്തിയിരുന്ന വ്യക്തമായ ലീഡ് ചുരുങ്ങിയ ദിവസം കൊണ്ട് ഷാഫി ഇല്ലാതാക്കി.

ഇതിനിടെ സൈബർ ലോകത്തും യുദ്ധം തുടങ്ങി. ഷാഫിക്കും സൈബർ ആക്രമണത്തിന് ഇരയാകേണ്ടി വന്നു. മതത്തിന്റെ പേരിൽ വോട്ടുപിടിക്കുന്നു എന്നായിരുന്നു ഷാഫിക്കെതിരായ പ്രധാന പ്രചാരണം. എസ്ഡിപിഐ നേതാവിനൊപ്പം ഷാഫി നിൽക്കുന്ന ഫോട്ടോ പാറി നടന്നു. ഇത് വ്യാജമാണെന്ന് ഷാഫി പല തവണ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ഫെയ്സ്ബുക്കിൽ യുദ്ധം തുടരുകയാണ്. ഷാഫിയെ ‘നല്ലവനായ ഉണ്ണി’ എന്ന് വിശേഷിപ്പിച്ച് പി.ജയരാജൻ കഴിഞ്ഞ ദിവസം പോസ്റ്റിട്ടു. ‘വർഗീയ ടീച്ചറമ്മ’ എന്ന് വിളിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ ഇതിനെതിരെ പ്രതികരിച്ചത്.

കവലകൾ തോറുമുള്ള പ്രസംഗങ്ങളും പ്രചാരണങ്ങളും മതിയാകാതെ വന്നതോടെയാണ് ഓൺലൈനിൽ പ്രചാരണത്തിന്റെ െവടിക്കെട്ട് തീർത്തത്. അതിൽ പലർക്കും പൊള്ളലേറ്റു. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സൈബർ ലോകത്തെ മാലപ്പടക്കം പൊട്ടിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിൽ കെ.ടി.ജലീൽ ഉൾപ്പെടെയുള്ളവർ ഈ ഏറ്റുമുട്ടലിൽ പങ്കുചേർന്നു.

English Summary:

Social media arguments between political parties continue in the Vadakara constituency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com