ADVERTISEMENT

കോഴിക്കോട്∙ രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കുന്നതു ഭീരുത്വമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ കെ.സുരേന്ദ്രന്‍. രാഹുല്‍ ആളുകളെ പറ്റിക്കുന്ന ഇരട്ടത്താപ്പ് രാഷ്ട്രീയം കാണിച്ചുവെന്നും സുരേന്ദ്രന്‍ ആരോപിച്ചു. രണ്ടുമണ്ഡലത്തില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ രാഹുല്‍ ഗാന്ധി ആര്‍ജവത്തോടെ അക്കാര്യം പറയണമായിരുന്നു. വോട്ടെടുപ്പു കഴിയുന്നതുവരെ മറച്ചുവച്ചത് വയനാട്ടുകാരെ കബളിപ്പിക്കലാണ്. രണ്ടിടത്ത് ജയിച്ചാലേ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവരികയുള്ളൂവെന്നും രാഹുല്‍ ഗാന്ധി രണ്ടിടത്തും ജയിക്കും എന്ന അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. 

‘‘കോണ്‍ഗ്രസ് ഉപ്പുവച്ച കലംപോലെയാവാന്‍ കാരണം രാഹുല്‍ ഗാന്ധിയാണ്. വയനാട്ടില്‍ ലീഗ് അത്യധ്വാനംചെയ്തു. എന്നിട്ട് എന്തുകിട്ടി? പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടിടത്ത് മത്സരിച്ചപോലെയല്ല രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. മുസ്‌ലിം ലീഗിന് വൈകിയേ ബുദ്ധിയുദിക്കൂ. വയനാട് കുടുംബം ആണെന്നു പറഞ്ഞ രാഹുല്‍ ഗാന്ധിക്ക് ഇനി കുടുംബമേ ഇല്ലാത്ത സ്ഥിതിയാകും. ലീഗിനെ പറ്റിക്കാനാണു പ്രിയങ്കാ ഗാന്ധി വരുമെന്നു പറയുന്നത്. വയനാട് തന്റെ കുടുംബമാണ്, രണ്ടാംവീടാണ് എന്നൊക്കെയാണ് രാഹുല്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ മറ്റൊരിടത്തു മത്സരിക്കുന്ന കാര്യം മറച്ചുവച്ചു. അമേഠിയില്‍ മത്സരിച്ചിരുന്നെങ്കിൽ കഴിഞ്ഞതവണ തോറ്റ മണ്ഡലത്തിലെ രാഷ്ട്രീയദൗത്യം എന്നു പറയാമായിരുന്നു. നാടകമാണു രാഹുല്‍ കാണിച്ചത്. ഓസ്‌കര്‍ അവാര്‍ഡിന് അര്‍ഹനാണു രാഹുൽ’’ – കെ.സുരേന്ദ്രൻ പറഞ്ഞു.

ബിജെപി കേരളത്തില്‍ അഞ്ചിടത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ ബിജെപി നന്നായി പ്രവര്‍ത്തിച്ചു. കഴിഞ്ഞ തവണ എൺപതിനായിരത്തിലധികം വോട്ടു കിട്ടിയ മണ്ഡലമാണ്. ഇതിന്റെ രണ്ടിരട്ടിയിലധികം വോട്ട് ഇത്തവണ കിട്ടും. തൃശ്ശൂരില്‍ കെ.മുരളീധരന്‍ മുന്‍കൂര്‍ ജാമ്യമെടുത്തു കഴിഞ്ഞു. അദ്ദേഹത്തിന് ഇനി വീട്ടില്‍ ഇരിക്കാം. വടകരയില്‍ വലിയ തോതില്‍ വര്‍ഗീയ പ്രചരണം നടന്നു. നേതാക്കള്‍ അതിനു നേതൃത്വം നല്‍കിയെന്നും സുരേന്ദ്രൻ പറഞ്ഞു.

കെഎസ്ആര്‍ടിസി ഡ്രൈവറും തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കത്തിൽ ആരുടെ ഭാഗത്താണ് അപാകതയെന്നു ഗതാഗതമന്ത്രി ഗണേഷ്‌കുമാര്‍ വ്യക്തമാക്കണം. എന്തടിസ്ഥാനത്തിലാണ് എംഎല്‍എ ബസില്‍ കയറി ആളുകളെ ഇറക്കിവിട്ടത്? ബസില്‍ എന്തു സംഭവിച്ചു എന്നകാര്യത്തില്‍ വകുപ്പുമന്ത്രി മറുപടി പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

English Summary:

K Surendran against Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com