‘ഹരിയാനയിൽ സർക്കാരിന് ഭീഷണിയില്ല; കോൺഗ്രസ് പ്രവർത്തിക്കുന്നത് സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി’
Mail This Article
ന്യൂഡൽഹി ∙ 3 സ്വതന്ത്ര എംഎൽഎമാർ ഹരിയാനയിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതിൽ പ്രതികരണവുമായി മുഖ്യമന്ത്രി നായബ് സിങ് സെയ്നി. നിലവിലെ സാഹചര്യത്തിൽ എംഎൽഎമാർ പിന്തുണ പിൻവലിച്ചതു സർക്കാരിനെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
‘‘കോൺഗ്രസ് അവരുടെ ആഗ്രഹം നടപ്പിലാക്കാനുള്ള ശ്രമം നടത്തുന്നതിന്റെ ഭാഗമായാണ് ഞാൻ ഇതിനെ കാണുന്നത്. ഓരോരുത്തർക്കും അവരുടേതായ ആഗ്രഹങ്ങളുണ്ടാകുമല്ലോ. പക്ഷേ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കാൻ കോൺഗ്രസിനാകില്ലെന്നു ഹരിയാനയിലെ ജനങ്ങൾക്കറിയാം. സ്വന്തം താൽപര്യങ്ങൾക്കനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ’’– സെയ്നി പറഞ്ഞു.
സർക്കാർ ന്യൂനപക്ഷമായതിനാൽ ഹരിയാനയിൽ ബിജെപിക്ക് അധികാരത്തിൽ തുടരാനാകില്ലെന്ന് മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ പ്രതികരിച്ചു. ‘‘കോൺഗ്രസിനു പിന്തുണ നൽകിയ മൂന്ന് എംഎൽഎമാരോടും നന്ദി പറയുന്നു. ബിജെപി സർക്കാരിനെ പിന്തുണച്ചവർ തന്നെ അവരുടെ ഭരണത്തിൽ അസംതൃപ്തരാണ്. എത്രയും പെട്ടെന്ന് സർക്കാര്‍ പിരിച്ചുവിട്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി തയാറാകണം.’’– ഹൂഡ ആവശ്യപ്പെട്ടു.
സോംബർ സാങ്‌വൻ, രൺധിർ ഗൊല്ലൻ, ധർമപാൽ ഗോണ്ടർ എന്നിവരാണ് ബിജെപിക്കുള്ള പിന്തുണ പിൻവലിച്ചത്. ഹരിയാന സർക്കാർ ന്യൂനപക്ഷമായെന്നും ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ഇവർ ആവശ്യപ്പെട്ടു. കോൺഗ്രസിന് പിന്തുണ നൽകുന്നതായും എംഎൽഎമാർ അറിയിച്ചു. 90 അംഗ നിയമസഭയില്‍ ഭരണപക്ഷത്തിന്റെ അംഗസംഖ്യ നിലവിൽ 42 ആണ്.