ADVERTISEMENT

ഇടുക്കി∙ തന്നെ ബിജെപി മാത്രമല്ല കോൺഗ്രസും ക്ഷണിച്ചിട്ടുണ്ടെന്ന് ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രന്‍. മുതിർന്ന കോൺഗ്രസ് നേതാക്കളുമായാണ് ചർച്ച നടത്തിയത്. കെപിസിസിയുടെ ഒരു മുൻ  അധ്യക്ഷനും കോട്ടയത്തു നിന്നുള്ള ഒരു മുതിർന്ന നേതാവും ചർച്ച നടത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പോലും ഭയമില്ലാത്തവരാണ് ഇടുക്കിയിലെ സിപിഎം നേതാക്കൾ. പാർട്ടി മാറണമെന്ന ചിന്ത തനിക്കില്ല. ഓടുന്നത് വരെ ഓടും. എന്നാൽ ഇതാണ് ഗതിയെങ്കിൽ വേറെന്ത് ചെയ്യുമെന്നും രാജേന്ദ്രൻ ചോദിക്കുന്നു. മനോരമ ഓൺലൈനിന് എസ്.രാജേന്ദ്രൻ നൽകിയ അഭിമുഖം:.

∙ പാർട്ടിയിലേക്കു തിരിച്ചെടുക്കാതിരിക്കാനും മാത്രം വൈരാഗ്യമുള്ള എന്താണ് എസ്.രാജേന്ദ്രനും സിപിഎമ്മിനും ഇടയിൽ?

എന്നെ പാർട്ടി സസ്പെൻഡ് ചെയ്തുവെന്നത് ശരിയാണ്. സസ്പെൻ‌ഷൻ തീരുമാനം പാർട്ടി കമ്മിറ്റിയിൽ അവതരിപ്പിക്കും മുൻപ്, 38 വർ‌ഷക്കാലം സിപിഎമ്മിനു വേണ്ടി പ്രവർത്തിച്ച ഒരാളാണ് ഞാൻ. രണ്ടു സർക്കാർ‌ ജോലി  വേണ്ടെന്നു വച്ചാണ് ഞാൻ പാർട്ടിക്കു വേണ്ടി പ്രവർത്തിച്ചത്. പ്രത്യയശാസ്ത്രം മനസ്സിലാക്കിയല്ല ഞാൻ സിപിഎമ്മിൽ ചേരുന്നത്. എത്ര പ്രയാസമുള്ള മേഖലകളിലാണ് ഞാൻ പ്രവർ‌ത്തിച്ചത്. നാലു തിരഞ്ഞെടുപ്പിൽ പാർ‌ട്ടി അവസരം തന്നു. നാലിലും ഞാൻ വിജയിച്ചു. അവസരം കിട്ടിയാലും എല്ലാവരും ജയിക്കാറില്ല. അവസരം തന്നു എന്നു പറയുമ്പോൾ, പാർട്ടിക്ക് വേറെ ആരെ വേണമെങ്കിലും പരിഗണിക്കാമായിരുന്നല്ലോ? ഞാൻ നാടു കറങ്ങാൻ പാസ്പോർട്ട് പോലും ഇതുവരെ എടുത്തിട്ടില്ല. മണ്ഡലത്തിലും തിരുവനന്തപുരത്തും ഒതുങ്ങി നിന്നേ ഞാൻ പ്രവർത്തിച്ചിട്ടുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം, രാജേന്ദ്രൻ പുറന്തിരിഞ്ഞാലും രാജ ജയിച്ചുവെന്നൊരു വാർത്ത മാധ്യമങ്ങളിൽ വന്നു. ആ വാർത്ത വന്ന് രണ്ടുദിവസം കഴിഞ്ഞ്, ‘ലോകം മുഴുവൻ അറിഞ്ഞല്ലോ പാർട്ടിക്കെതിരെ പ്രവർത്തിച്ചത്’ എന്നു കെ.വി.ശശി എന്നോട് പറഞ്ഞു. ഞാൻ പാർട്ടിക്കെതിരെ പ്രവർത്തിച്ചെങ്കിൽ അന്നേരം എന്നെ വിളിച്ച് ‘നീ പോക്രിത്തരം കാണിച്ചെ’ന്ന് പറയാനുള്ള നട്ടെല്ല് കാണിക്കണം. അതിനുള്ള ധൈര്യമില്ലാതെ രണ്ടു മാസം കഴിഞ്ഞ് പാർട്ടി ജില്ലാ കമ്മിറ്റിയിലാണ് ഈ വിഷയം അജന്‍ഡയിൽ കൊണ്ടുവരുന്നത്. വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിൽ പാർട്ടി മെമ്പർഷിപ്പ് രാജിവയ്ക്കാമെന്ന് ഞാനാണ് പറ‍ഞ്ഞത്. അപ്പോഴും, 3 തവണ എംഎൽഎയാക്കി, ഒരു തവണ ജില്ലാ പഞ്ചായത്തിലേക്ക് വിട്ടു എന്നൊക്കെയാണ് പറഞ്ഞത്. ഞാൻ ആവശ്യപ്പട്ടിട്ടല്ല എനിക്ക് സീറ്റ് തന്നത്. 

∙ രാജേന്ദ്രന്റെ പ്രവർത്തനം സിപിഎം വേണ്ടവിധം മനസ്സിലാക്കിയിട്ടില്ലെന്നാണോ? 

പാർട്ടിയുടെ ജില്ലാ സെക്രട്ടറി സി.വി.വർഗീസ് മൂന്നു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. എം.എം.മണി നാലുവട്ടം മത്സരിച്ചിട്ടുണ്ട്. അതിൽ രണ്ടു തവണ തോറ്റു. 25 വർഷം ജില്ലാ സെക്രട്ടറിയായിരുന്നു. ഒരു തവണ മന്ത്രിയായി. കെ.വി.ശശി 15 വർഷമായി സെക്രട്ടറിയേറ്റ് അംഗമാണ്. സർവീസ്  ബാങ്കിന്റെ പ്രസിഡന്റ്, കേരള ബാങ്കിൽ ഭാരവാഹിത്വം, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം അങ്ങനെ പല സ്ഥാനങ്ങൾ വഹിക്കുന്നു. ഇതൊക്കെ തീറെഴുതി കൊടുത്തിരിക്കുകയാണോ ഇവർക്ക് ? ഞാൻ സസ്പെൻഷനിലായി നാലാമത്തെ മാസം എന്നെ തിരിച്ചെടുക്കണമെന്ന് കോടിയേരി പറഞ്ഞു. കോടിയേരിയും എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയുമൊക്കെ എന്നെ തിരിച്ചെടുക്കാൻ വേണ്ടി സംസാരിച്ചിട്ടുണ്ട്. 

∙ പാർട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്റെ നിലപാടെന്താണ്?

ഞാൻ അദ്ദേഹത്തോടു വ്യക്തമായി സംസാരിച്ചിട്ടുണ്ട്. കെ.വി.ശശിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കാനാകില്ലെന്ന് തറപ്പിച്ച് പറഞ്ഞു. അദ്ദേഹത്തെ ഒഴിവാക്കണമെന്നല്ല. പാർട്ടിയിൽ ഞങ്ങളുടെ ശബ്ദവും കേൾക്കണം. ഞങ്ങളെ അംഗീകരിക്കണം. ഇതാണ് ഞാൻ മുന്നോട്ടുവച്ച ഉപാധി. ഞാൻ ജനുവരിയിലാണ് ഈ സംഭാഷണം നടത്തിയത്. എന്നാൽ മാർച്ചിൽ തിരഞ്ഞെടുപ്പ് കൺ‌വൻഷനു വരണമെന്നു പറയാനാണ് എന്നെ ഇടുക്കിയിലെ ജില്ലാ നേതാക്കൾ വന്നുകണ്ടത്. അവിടെ പോയപ്പോൾ, രാജേന്ദ്രന് ഇവിടെ പ്രാധാന്യമൊന്നുമില്ല എന്ന സമീപനമായിരുന്നു. 

∙ മുഖ്യമന്ത്രിയെ കാണുന്നത് എപ്പോഴാണ് ?

ലോക്സഭാ തിരഞ്ഞെടുപ്പ് കൺ‌വൻഷൻ കഴിഞ്ഞാണ് മുഖ്യമന്ത്രിയെ കാണുന്നത്. തിരുവനന്തപുരത്തു വച്ചായിരുന്നു കൂടിക്കാഴ്ച. മെമ്പർഷിപ്പെടുക്കണം, പ്രവർത്തിക്കണം എന്നൊക്കെ അദ്ദേഹം പറഞ്ഞു. ജാതി പറഞ്ഞ് എന്നെ ആക്ഷേപിച്ച എം.എം.മണിയെപ്പറ്റി അദ്ദേഹത്തോടു പറഞ്ഞു. പാർട്ടിക്കുള്ളിൽ വരെ ജാതി കുത്തിവച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് സമയത്ത് വികാരപരമായി പ്രശ്നമുണ്ടാക്കാൻ തയാറല്ലെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. തിരഞ്ഞെടുപ്പിൽ വോട്ട് ചോദിച്ചുള്ള പ്രവർത്തനവുമായി മുന്നോട്ടുപോകാമെന്ന് ഞാൻ പറഞ്ഞു. മുകളിൽനിന്നു നേതാക്കൾ പറഞ്ഞാലും താഴെ വരുമ്പോൾ എല്ലാം താമസമാണ്.

∙ പിണറായിയെപ്പോലും പേടിയില്ലാത്തവരാണോ ഇടുക്കിയിലെ സിപിഎം നേതാക്കൾ?

എന്നായല്ലോ. പാർട്ടി എന്നെ സസ്പെൻഡ് ചെയ്തത് ഒരു വർഷത്തേക്കാണ്. എന്നുമെന്നും ശിക്ഷിക്കപ്പെടാനും അപമാനിക്കപ്പെടാനും വിധിക്കപ്പെട്ട ആളല്ല രാജേന്ദ്രൻ. എനിക്ക് പാർട്ടി അവസരം തന്നെങ്കിൽ അതിനുവേണ്ട അധ്വാനം ഞാനും പാർട്ടിക്കുവേണ്ടി ചെയ്തിട്ടുണ്ട്. ഇനി കൂടുതൽ വേണമെന്നല്ല ഞാൻ പറഞ്ഞത്. ഒരു അവസരവും ഞാൻ ചോദിച്ചിട്ടില്ല. ഇന്നത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസ് ആയിരുന്നു എനിക്കെതിരായ വിഷയത്തിലെ അന്വേഷണ കമ്മിഷൻ ചെയർമാൻ. എനിക്കെതിരെ സാക്ഷി പറഞ്ഞവർ വരെ ഇപ്പോൾ പറയുന്നുണ്ട് അതൊക്കെ പറയിപ്പിച്ചതാണെന്ന്. എനിക്ക് മെമ്പർഷിപ്പ് കിട്ടിയാലും ചതിയന്മാർ എന്നെ ചതിക്കും.

∙ രാഷ്ട്രീയ ഭാവിയെന്താണ്?

രാഷ്ട്രീയ ഭാവിയൊക്കെ നിശ്ചയിക്കാൻ എനിക്കറിയാം. അഹങ്കാരം കൊണ്ടല്ല. പാർട്ടി എവിടെ വരെ പോകുന്നുവെന്ന് നോക്കട്ടെ. 

∙ ബിജെപിയുമായി അയിത്തമില്ല?

അതല്ല വിഷയം. എന്നെ സംബന്ധിച്ച് എനിക്കൊപ്പം നിൽക്കുന്നവരെ സംരക്ഷിക്കണം. അവർക്കൊരു ഇടം വേണം. അതിനുവേണ്ടിയാണ് സിപിഎം തീരുമാനത്തിനായി കാത്തിരിക്കുന്നത്. നീതിബോധത്തോടെ പ്രവർത്തിക്കുന്ന നേതാവില്ല എന്നതാണ് എന്റെ വാദം.

∙ ഡൽഹിയിൽ ബിജെപി കേന്ദ്ര നേതൃത്വവുമായി എസ്.രാജേന്ദ്രൻ ചർച്ച നടത്തി,  അവരോട് ഒരു ഉപാധിവച്ചു. ആ ഉപാധി ബിജെപി അംഗീകരിക്കാത്തതാണ് ബിജെപി പ്രവേശനം നീളുന്നതിനു കാരണം എന്നാണ് പ്രചരിക്കുന്ന വാർത്ത?

ഉപാധികളൊന്നും ഞാൻ വച്ചിട്ടില്ല. ഒരാൾ ഒരു പാർട്ടിയിൽനിന്നു മാറിനിൽക്കുമ്പോൾ വിളിക്കുക സ്വാഭാവികമാണ്. പ്രകാശ് ജാവഡേക്കറുമായി എനിക്ക് നേരത്തേ ബന്ധമുണ്ട്. കേന്ദ്രമന്ത്രി ആയിരിക്കെ മൂന്നാറിന്റെ പല വികസനപ്രവർത്തനങ്ങളുമായും ബന്ധപ്പെട്ട്  അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

∙ താങ്കൾ അങ്ങോട്ടുപോയി കണ്ടതാണോ അവർ ക്ഷണിച്ചതാണോ?

ഞങ്ങൾ തമ്മിൽ സംസാരിച്ചപ്പോൾ കാണണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ പോയി കണ്ടതാണ്. എന്നാൽ വാർത്ത സൃഷ്ടിക്കപ്പെടുന്നത് പലവിധത്തിലാണ്. 

∙ വേറെ പാർട്ടിയിലേക്ക് പോകണമെന്ന ചിന്തയുണ്ടോ?

ഇതുവരെയില്ല. ഓടുന്നത് വരെ ഓടണം. പക്ഷെ ഇതാണ് ഗതിയെങ്കിൽ എന്തു ചെയ്യും? 

∙ കോൺഗ്രസുകാർ സംസാരിച്ചിട്ടുണ്ടോ?

അതെല്ലാമുണ്ട്.

∙ അവർ പാർട്ടിയിലേക്ക് ക്ഷണിച്ചോ?

അവർ ക്ഷണിച്ചതാണ്. പ്രധാനപ്പെട്ട നേതാക്കളെല്ലാം സംസാരിച്ചിരുന്നതാണ്.

∙ ആരാ സംസാരിച്ചത്?

നേതൃത്വത്തിൽ ഉളളവരെല്ലാം സംസാരിച്ചിട്ടുണ്ട്.

∙ പ്രതിപക്ഷ നേതാവാണോ?

വി.ഡി.സതീശൻ എന്നെ വിളിച്ചില്ല. അതല്ലാതെ മറ്റ് നേതാക്കളുണ്ടല്ലോ.

∙ സംസ്ഥാന നേതാക്കളാണോ ജില്ലാ നേതാക്കളാണോ?

ജില്ലയിലും സംസ്ഥാനത്തും നിന്നുള്ള നേതാക്കൾ സംസാരിച്ചു.

∙ ഇവർ എപ്പോഴാണ് ക്ഷണിച്ചത്?

ഇടയ്ക്ക് വിളിച്ചു. സംസാരിക്കുമ്പോഴും കാണുമ്പോഴുമൊക്കെ പറയാറുണ്ട്. തീയതിയൊന്നും കുറിച്ച് വയ്ക്കാൻ‌ പറ്റില്ല.

∙ ഇടുക്കിയിലെ തിരഞ്ഞെടുപ്പ് ഫലം എന്തായിരിക്കും?

ഞാൻ സജീവ രാഷ്ട്രീയത്തിൽ ഇല്ലായിരുന്നല്ലോ. അതൊന്നും എനിക്കറിയില്ല. 

English Summary:

S Rajendran Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com