ADVERTISEMENT

കൊച്ചി∙ എയർ ഇന്ത്യ എക്സ്പ്രസിലെ കാബിൻ ജീവനക്കാരുടെ മിന്നൽ‍ പണിമുടക്കിനെ തുടർന്നുള്ള പ്രതിസന്ധി അടുത്ത ദിവസവും തുടരും. സർവീസുകൾ വെട്ടിച്ചുരുക്കിയും പുനഃക്രമീകരിച്ചും പ്രതിസന്ധി കുറച്ചെങ്കിലും മറികടക്കാൻ അധികൃതർ ശ്രമിക്കുന്നുണ്ട്. തൊണ്ണൂറിലേറെ സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ടെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സിഇഒ ആലോക് സിങ് വ്യക്തമാക്കി. ചർച്ചയ്ക്ക് തയാറാകണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർക്ക് വിമാനക്കമ്പനി അധികൃതർ കത്തയച്ചു. 

ജീവനക്കാരുടെ ദൗര്‍ലഭ്യം മൂലമാണ് വിമാനങ്ങൾ വെട്ടിക്കുറയ്ക്കുന്നതെന്ന് കത്തിൽ ആലോക് സിങ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ടു വരെ നൂറിലധികം കാബിൻ ക്രൂ അംഗങ്ങൾ തങ്ങൾക്ക് അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 2.15ന് ദുബായ്, വൈകിട്ട് 7.30ന് ഷാ‍ർജ വിമാനങ്ങൾ കൊച്ചിയിൽ നിന്ന് നിലവിൽ സർവീസ് നടത്തുമെന്ന് കാണിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ 8.55ന് മസ്കത്തിലേക്കും രാവിലെ 7.55നും 9.05നും ബഹ്റൈനിലേക്കും വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് നിലവിൽ കാണിച്ചിരിക്കുന്നത്. എന്നാൽ ഇത് അന്തിമമാണോ ഇവ പുനഃക്രമീകരിക്കുമോ റദ്ദാക്കുമോ തുടങ്ങിയ കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. വിമാനങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിച്ച ശേഷം മാത്രമേ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടാവൂ എന്നാണ് അധികൃതര്‍ നല്‍കുന്ന ഉപദേശം. 

കൊച്ചിയിൽനിന്ന് ചൊവ്വാഴ്ച പുലർച്ചെ 2.05ന് പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസിന്റെ ഷാർജ, രാവിലെ 8ന് പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ, 8.35ന് പുറപ്പെടേണ്ടിയിരുന്ന ദമാം, 8.50ന് പുറപ്പെടേണ്ടിയിരുന്ന മസ്കത്ത് സർവീസുകൾ മുടങ്ങി. ഇതിനിടെ ഉച്ചയ്ക്ക് 1.10ന് പുറപ്പെടേണ്ടിയിരുന്ന ദുബായ് വിമാനം അര മണിക്കൂർ വൈകി പുറപ്പെട്ടു.

രാവിലെ 11.50ന് ഷാർജയിൽ നിന്ന് എത്തേണ്ടിയിരുന്ന വിമാനം, വൈകിട്ട് 5.45ന് മസ്കത്തിൽ നിന്നുള്ള വിമാനം, 6.30ന് ബഹ്റൈനിൽ നിന്നുള്ള വിമാനം, 7.10ന് ദമാമിൽ നിന്നുള്ള വിമാനം എന്നിവയും മുടങ്ങി. രാവിലെ 7ന് കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട സർവീസും റദ്ദാക്കിയിരുന്നു.  

ചൊവ്വാഴ്ച രാത്രി മുതൽ എത്തിയ യാത്രക്കാരോട് വിമാനം വൈകുന്നതിനുള്ള കാരണങ്ങൾ പറയാൻ തുടക്കത്തിൽ അധികൃതർ തയാറായില്ല. ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് അധികൃതർ മറുപടി നൽകാതിരുന്നതും യാത്രക്കാരെ പ്രകോപിപ്പിച്ചു. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വച്ചു. പൊലീസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥർ എന്നിവർ ഇടപെട്ടാണ് ടെർമിനലിലെ അനിഷ്ട സംഭവങ്ങളൊഴിവാക്കിയത്. യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക പൂർണമായി മടക്കി നൽകുകയോ മറ്റൊരു ദിവസത്തേക്ക് യാത്രാ തീയതി നീട്ടി നൽകുകയോ ചെയ്യാമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് പറഞ്ഞിട്ടുള്ളത്. 

English Summary:

Air India Express crisis will continue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com