‘സിദ്ധാർഥന്റെ മരണം ആത്മഹത്യയോ കൊലപാതകമോ?’: പോസ്റ്റ്മോർട്ടം റിപ്പോർട്ട് എയിംസിലേക്ക് അയച്ച് സിബിഐ
Mail This Article
കൊച്ചി∙ പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫൊറൻസിക് പരിശോധനാ ഫലവും ഡൽഹി എയിംസിലേക്ക് അയച്ച് സിബിഐ. തൂങ്ങിമരണമെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഇത് ആത്മഹത്യയാണോ കൊലപാതകമാണോ എന്നതിൽ വ്യക്തത വരുത്തുന്നതിനാണ് എയിംസിനെ സിബിഐ സമീപിച്ചത്.
മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധാഭിപ്രായം നൽകണമെന്നാണ് സിബിഐയുടെ ആവശ്യം. സിദ്ധാർഥന് ക്രൂരമായ മർദനം ഏറ്റിരുന്നെന്നാണ് സിബിഐ ഹൈക്കോടതയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ക്രിമിനൽ ഗൂഢാലോചന നടത്തിയ പ്രതികൾ ബെൽറ്റും കേബിളും വച്ച് സിദ്ധാർഥനെ ആക്രമിച്ചിരുന്നെന്നും സിബിഐ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സിദ്ധാർഥനെ അടിവസ്ത്രത്തിൽ നിർത്തി അപമാനിച്ചിരുന്നെന്നും റിപ്പോർട്ടിലുണ്ട്.
പ്രതികളുടെ ജാമ്യഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് 20 വിദ്യാർഥികളാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ പത്തോളം വിദ്യാര്‍ഥികളാണ് ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരി 18നാണ് സർവകലാശാല ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തിയത്.