ADVERTISEMENT

ന്യൂഡൽഹി∙ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ കുറ്റം ചുമത്താൻ മതിയായ തെളിവുകളുണ്ടെന്നു ഡൽഹിയിലെ റൗസ് അവന്യു കോടതി. ബ്രിജ് ഭൂഷൺ കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയതോടെ കേസിൽ വിചാരണ ആരംഭിക്കും. ഫെഡറേഷൻ മുൻ അസിസ്റ്റൻറ് സെക്രട്ടറി വിനോദ് തോമറിനെതിരെയുള്ള തെളിവുകളും കോടതി ശരിവച്ചു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്‌ഷൻ 354(സ്ത്രീകളുടെ അന്തസ്സിന് ക്ഷതമേൽപ്പിക്കൽ), 354 –എ (ലൈംഗിക അതിക്രമം), 506 എന്നീ വകുപ്പുകൾ പ്രകാരം ബ്രിജ് ഭൂഷണെതിരെ കുറ്റം ചുമത്താൻ കോടതി ഉത്തരവിട്ടു. ഇതേ വകുപ്പുകൾ ചുമത്തി കഴിഞ്ഞ വർഷം ജൂൺ 15ന് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനുപുറമേ 354 ഡി വകുപ്പും പൊലീസ് കുറ്റപത്രത്തിൽ ചേർത്തിരുന്നു. 

ഉത്തർപ്രദേശിലെ കൈസർഗഞ്ച് മണ്ഡലത്തിലെ സിറ്റിങ് എംപിയാണ് ബ്രിജ് ഭൂഷൺ. മണ്ഡലത്തിൽ ബ്രിജ് ഭൂഷണ് പകരം മകൻ കരൺ ഭൂഷൺ സിങ്ങിനെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനമെടുത്തതിനു പിറ്റേന്നാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും നടപടികൾ അഭിമുഖീകരിക്കാൻ തയാറാണെന്നും ബ്രിജ് ഭൂഷൺ അറിയിച്ചു. 

ഇന്ത്യൻ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ഉയർത്തിയ ലൈംഗിക പീഡന ആരോപണങ്ങൾ രാജ്യത്തെയാകെ പിടിച്ചുലച്ചിരുന്നു. ഒളിംപിക് മെഡൽ ജേതാക്കളായ സാക്ഷി മാലിക്, ബജ്‌രംഗ് പുനിയ, വിനേഷ് ഫോഗട്ട് എന്നിവരുടെ നേതൃത്വത്തിൽ ഗുസ്തി താരങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. എന്നാൽ തനിക്കെതിരായ ആരോപണങ്ങളെയെല്ലാം ബ്രിജ് ഭൂഷൺ നിഷേധിക്കുകയായിരുന്നു.

English Summary:

Delhi Court Charges BJP's Brij Bhushan, Court found Sufficient Material Against him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com