ADVERTISEMENT

കൊച്ചി ∙ വഞ്ചനാ കേസിൽ കോയമ്പത്തൂർ പൊലീസ് അറസ്റ്റ് ചെയ്ത പ്രശസ്ത സിനിമ നിർമാതാവ് ജോണി സാഗരിക കേരളത്തിലും സമാന രീതിയിൽ തട്ടിപ്പു നടത്തിയെന്ന് പരാതി. തൃശൂർ വരാക്കര സ്വദേശിയായ ജിൻസ് തോമസിൽ നിന്ന് 2 കോടി രൂപയോളം തട്ടിയെടുത്തു എന്ന കേസ് ഇപ്പോൾ തൃശൂർ സിജെഎം കോടതിയുടെ പരിഗണനയിലാണ്. ഇതിനു പുറമെ കെഎസ്എഫ്ഇയിൽനിന്ന് ചിട്ടി കിട്ടാനായി ഈടുവയ്ക്കാൻ താൻ നൽകിയ സ്ഥലത്തിന്റെ ആധാരവും ജോണി ഇതുവരെ എടുത്തു തന്നിട്ടില്ലെന്ന് ജിൻസ് പറയുന്നു. കോയമ്പത്തൂർ കേസിലെ പരാതിക്കാരനായ ദ്വാരക് ഉദയ്ശങ്കറിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമാണ് ജിൻസ്. 

പണം നഷ്ടമായതിനു ശേഷം താൻ മുട്ടാത്ത വാതിലുകളില്ലെന്നും ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും ഒന്നും സംഭവിച്ചില്ലെന്നും ജിൻസ് പറയുന്നു. എന്നാൽ കോയമ്പത്തൂർ കേസിൽ ജോണി അറസ്റ്റിലായതിനു ശേഷം തന്റെ കേസിനെ കുറിച്ച് അന്വേഷിക്കാൻ പൊലീസ് വിളിച്ചിരുന്നു എന്നും ജിൻസ് വ്യക്തമാക്കി. പണം തിരികെക്കിട്ടാതെ വന്നതോടെ ജിൻസ് കോടതിയെ സമീപിക്കുകയായിരുന്നു. വാങ്ങിയ പണത്തിന് ഈടായി നൽകിയ രണ്ടു കോടിയോളം രൂപയുടെ ചെക്കുകൾ മടങ്ങിയെന്നും പിൻവലിച്ച ബാങ്ക് അക്കൗണ്ടിന്റെ ചെക്കുകൾ ഉപയോഗിച്ച് തന്നെ വഞ്ചിക്കുകയായിരുന്നു എന്നും കാണിച്ചാണ് ജിൻസ് കോടതിയെ സമീപിച്ചത്.

തുടർന്ന് ഈ വർഷം ഫെബ്രുവരിയിൽ തൃശൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്–1 കോടതി, ജോണി ഇടക്കാല നഷ്ടപരിഹാര തുകയായ 40 ലക്ഷം രൂപ രണ്ടു മാസത്തിനകം കെട്ടി വയ്ക്കണമെന്ന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇതുവരെ ആ പണം കെട്ടിവച്ചിട്ടില്ലെന്നാണ് തന്റെ അറിവെന്ന് ജിൻസ് പറയുന്നു. കേസ് കോടതി അടുത്തു തന്നെ വീണ്ടും പരിഗണിക്കുന്നുണ്ട്. കെഎസ്എഫ്ഇ ചിട്ടിയുമായി ബന്ധപ്പെട്ട് മൂന്നര ലക്ഷം രൂപയോളം ജോണി ഇനിയും അടച്ചു തീർക്കാനുണ്ടെന്നും അതുകൊണ്ടു തന്നെ സ്ഥലത്തിന്റെ ആധാരം ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു.  

‘നിറം 2’ ഉൾപ്പെടെയുള്ള സിനിമകൾ താൻ നിർമിക്കുന്നുണ്ടെന്ന് പണം നിക്ഷേപിച്ച കാലത്ത് ജോണി സാഗരിക വിശ്വസിപ്പിച്ചതായി ജിൻസ് പറയുന്നു. പ്രശസ്ത സംഗീത സംവിധായകൻ കീരവാണി ചിത്രത്തിലെ ഗാനത്തിന്റെ കംപോസിങ് നടത്തുന്നു എന്നു പറഞ്ഞ് ജോണി വിഡിയോകൾ അയച്ചു തരുമായിരുന്നു. ഒരു വിധത്തിലുള്ള സംശയവും അക്കാലത്ത് തോന്നിയിരുന്നില്ലെന്നും ജിൻസ് പറയുന്നു. പണം തിരികെ നൽകാതെ വന്നതോടെ, പരാതി നൽകുമെന്ന് പറയുമ്പോൾ പൊതുസമൂഹത്തിനു മുന്നിൽ‍ അപമാനിക്കരുത് എന്നായിരുന്നു മറുപടി. എന്നാൽ ജോണി ആ സമയത്ത് പുതിയ കാറൊക്കെ വാങ്ങുകയും ചെയ്തു. വഞ്ചിക്കപ്പെടുകയായിരുന്നു എന്നും ഒരുവിധത്തിലും പണം തിരികെ ലഭിക്കില്ലെന്നും ബോധ്യമായതോടെയാണ് കോടതിയെ സമീപിച്ചതെന്ന് ജിൻസ് പറയുന്നു. 

ദ്വാരക് ഉദയശങ്കറിന്റേതിനു സമാനമായി 2016–17 സമയത്താണ് താനും ജോണി സാഗരികയെ വിശ്വസിച്ച് 75 ലക്ഷം രൂപ നിക്ഷേപിച്ചതെന്നും ‘നോൺസെൻസ്’ എന്ന സിനിമയുടെ നിർമാണത്തിനായിരുന്നു ഇതെന്നും 2021ൽ ഡിജിപിക്ക് നൽകിയ പരാതിയിൽ ജിൻസ് പറയുന്നു. 25% ലാഭം എന്നായിരുന്നു വാഗ്ദാനം. ദ്വാരകും തുടക്കത്തിൽ നിക്ഷേപിച്ചത് 75 ലക്ഷം രൂപയാണ്. ഒരു വർഷം കഴിഞ്ഞാൽ മുടക്കുമുതൽ എപ്പോൾ വേണമെങ്കിലും മടക്കി നൽകാമെന്നും ജോണി പറഞ്ഞിരുന്നെന്ന് ജിൻസ് അവകാശപ്പെടുന്നു. ഇപ്രകാരം കരാർ എഴുതുകയും തീയതി വയ്ക്കാത്ത ചെക്ക് നൽകുകയും ചെയ്തു. എന്നാൽ സിനിമ നിർമാണം പൂർത്തിയായിട്ടും ലാഭവിഹിതം ഒന്നും നൽകിയില്ല. മുടക്കുമുതൽ തിരികെ ചോദിച്ചിട്ടും പല ഒഴിവുകഴിവുകൾ പറഞ്ഞ് ജോണി നീട്ടിക്കൊണ്ടു പോയി. ഇതിനിടെ, ചിത്രത്തിന്റെ നിർമാണം പൂർത്തിയാക്കാൻ കൂടുതൽ പണം ആവശ്യമായിരുന്നു എന്നും അതിനാൽ വിതരണാവകാശം നല്‍കാമെന്ന് അറിയിച്ച് ചെന്നൈ കേന്ദ്രമായ ‘സൂപ്പർ ഗുഡ് ഫിലിംസി’ൽ നിന്ന് ഒരു കോടി രൂപ താൻ കൈപ്പറ്റിയിരുന്നു എന്നും ജോണി തങ്ങളെ അറിയിച്ചു എന്ന് ജിൻസ് പറയുന്നു. ഈ പണവും പലിശയും തിരികെ നൽകിയാൽ ചിത്രത്തിന്റെ വിതരണാവകാശവും വാങ്ങിയ 75 ലക്ഷം രൂപയും തിരികെ നൽകാമെന്ന് ജോണി വാഗ്ദാനം ചെയ്തതായി ജിൻസ് പറയുന്നു. 

തുടർന്ന് ജിൻസും ദ്വാരകും ചേർന്ന് നടത്തുന്ന ‘ബാവഖ്’ എന്ന സ്ഥാപനം വഴി സൂപ്പർഗുഡ് ഫിലിംസിന് തുകയും പലിശയും അടക്കം 1.16 കോടി രൂപ നൽകി. ഇതിന് പുതിയ കരാറും ഒപ്പുവച്ചു. അപ്പോഴേക്കും 2 കോടി രൂപയോളം തന്നിൽനിന്ന് ജോണി വാങ്ങിക്കഴിഞ്ഞു എന്ന് ജിൻസ് പറയുന്നു. എന്നാൽ സിനിമ പുറത്തിറങ്ങി കഴിഞ്ഞും മറുപടി ഒന്നുമില്ലാതെ വന്നതോടെ നിയമനടപടി സ്വീകരിക്കുമെന്ന് ജോണിയെ അറിയിച്ചു. തുടർന്ന് 1 കോടി രൂപ വീതമുള്ള രണ്ടു ചെക്കുകൾ നൽകി. 2021 ഫെബ്രുവരി 12നു ശേഷമേ ചെക്ക് നിക്ഷേപിക്കാവൂ എന്ന് ജോണി അറിയിച്ചിരുന്നു. അപ്രകാരം ചെക്ക് നിക്ഷേപിച്ചപ്പോൾ അത് മടങ്ങി. ജോണിയെ നേരിൽ കാണാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഫോൺ വിളിച്ചാലും എടുക്കാതായി. ഇതോടെയാണ് കോടതിയെ സമീപിക്കാൻ താൻ തയാറായത്.

ഇതിനിടെ, 80 ലക്ഷം രൂപ കെഎസ്എഫ്ഇ ചിട്ടിയിലൂടെ ജോണിക്ക് ലഭിച്ചിരുന്നു. ഈ ചിട്ടിക്ക് ഈടായാണ് തൃശൂരുള്ള ഒരു കോടിയില്‍പരം രൂപ വിപണിമൂല്യമുള്ള സ്ഥലത്തിന്റെ ആധാരം താൻ നൽകിയത്. ആലപ്പുഴയിലും ചേർത്തലയിലും തനിക്ക് കുടുംബവക സ്വത്തുക്കള്‍ ഉണ്ടെങ്കിലും അവ ഭാഗം ചെയ്യാത്തതിനാൽ ഈടുവയ്ക്കാൻ സാധിക്കില്ലെന്ന് ജോണി പറഞ്ഞതിനാലാണ് അങ്ങനെ ചെയ്തത്. മൂന്നു മാസത്തിനുള്ളില്‍ തിരികെ എടുത്തു നൽകും എന്നായിരുന്നു വാഗ്ദാനം. എന്നാൽ‍ കെഎസ്എഫ്ഇ തവണ അടയ്ക്കുന്നത് ജോണി നിരന്തരമായി മുടക്കി എന്ന് താനറിയുന്നത് പിന്നീടാണ്. ഇതിനു ശേഷം സ്ഥലം ജപ്തി ചെയ്യാൻ പോവുകയാണെന്നും 40 ലക്ഷം രൂപയോളം അടയ്ക്കാനുണ്ടെന്നും വ്യക്തമാക്കി കെഎസ്എഫ്ഇ ഉദ്യോഗസ്ഥർ വീട്ടിലെത്തി അറിയിച്ചപ്പോൾ താൻ ഞെട്ടിപ്പോയെന്ന് ജിൻസ് പറയുന്നു. ഇതിൽ ഇനിയും മൂന്നര ലക്ഷം കൂടി അടച്ചു തീർക്കാനുണ്ടെന്നാണ് തന്റെ അറിവെന്നും എങ്കിൽ മാത്രമേ ആധാരം തിരികെ ലഭിക്കൂ എന്നും ജിൻസ് പറയുന്നു. 

English Summary:

Another complaint against Johny Sagariga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com