ADVERTISEMENT

കോട്ടയം∙ കഠിനമായ ചൂടിനു ശേഷം അതിതീവ്രമഴയുടെ കാലം എത്തി. സംസ്ഥാനത്ത് മിക്കയിടങ്ങളിലും ഇന്ന് മഴ പെയ്തു. ചൊവാഴ്ച വരെയാണ് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലായി കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ മെയ് 19 , 20 തിയതികളിലായി റെഡ് അലർട്ടും പ്രഖാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ടായിരിക്കും. ഇന്നുവരെ പെയ്ത മഴയിൽ ഏറ്റവും കൂടുതൽ അടയാളപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലെ ളാഹയിലാണ്. ആകെ 130 മില്ലീമീറ്റർ മഴ ലഭിച്ച ഇവിടെ ഇന്നു മാത്രം രണ്ടര മണിക്കൂറിൽ 121 മില്ലീമീറ്റർ മഴ ലഭിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫിസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്തുനിന്ന് മത്സ്യതൊഴിലാളികൾ  കടലിൽ പോകരുതെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. 

ഇതുവരെ ആകെ പെയ്ത മഴയുടെ കണക്കുകളിൽ ഏറ്റവുമധികം മഴ ലഭിച്ച രണ്ടാമത്തെ സ്ഥലം കുന്നമംഗലമാണ്. 116  മില്ലീമീറ്ററാണ് ഇവിടെ പെയ്ത മഴ. പൊന്മുടിയിൽ 97 മില്ലീമീറ്ററും മംഗലം ഡാമിൽ 74 മില്ലീമീറ്ററും മഴ ലഭിച്ചപ്പോൾ തൊടുപുഴയിലും കോന്നിയിലും 71 മില്ലീമീറ്റർ വീതം മഴ ലഭിച്ചു. ഇന്ന് മാത്രം പെയ്ത മഴയുടെ കണക്കുകൾ പ്രകാരം പാലക്കാട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് കൂടുതൽ മഴ പെയ്തത്. പാലക്കാട്‌ മംഗലം ഡാമിൽ 75 മിനിറ്റിൽ 72 മില്ലീമീറ്റർ മഴയും, കോഴിക്കോട് കുന്നമംഗലത്ത് 75 മിനിറ്റിൽ 93 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തിയിട്ടുണ്ട്. 

കല്ലറ ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട്.
കല്ലറ ജംക്‌ഷനു സമീപത്തെ വെള്ളക്കെട്ട്.

അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഖനന പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും, തീരപ്രദേശങ്ങളിലും, മലയോരമേഖലകളിലും വിനോദസഞ്ചാരം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ രാത്രി ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണമെന്നും അറിയിച്ചിട്ടുള്ളത്. 

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി മേയ് 18നു രാത്രി 11.30 വരെ ഉയർന്ന തിരമാലക്കും, കടലാക്രമണത്തിനും സാധ്യതയുണ്ട്.

English Summary:

Heavy Rain in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com