ADVERTISEMENT

ന്യൂഡൽഹി∙ആം ആദ്മി പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സ്വാതി മലിവാളിനെ ആക്രമിച്ച സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. സംഭവത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം നടക്കുമെന്നും നീതി നടപ്പാകുമെന്നും കേജ്‌രിവാൾ പറഞ്ഞു. എന്നാൽ തനിക്ക് നേരെയുണ്ടായ അക്രമം നോക്കി നിൽക്കുകയും പ്രതിക്കൊപ്പം കറങ്ങി നടക്കുകയും ചെയ്തയാൾ നീതി നടപ്പാക്കുമെന്ന് പറയുന്നത് വിരോധാഭാസമാണെന്ന് സ്വാതി മലിവാൾ വാർത്ത പങ്കുവെച്ചുകൊണ്ട് എക്‌സിൽ പ്രതികരിച്ചു. 

മലിവാളിന്റെ ആരോപണത്തിന്മേൽ അന്വേഷണം നടക്കുന്നതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിന് കേജ്‌രിവാൾ മുതിർന്നില്ല. അന്വേഷണം സ്വാതന്ത്രവും നീതിയുക്തവുമായി നടക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സംഭവത്തിന് രണ്ടുവശങ്ങൾ ഉള്ളതിനാൽ പൊലീസ് രണ്ടും വിശദമായി അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, വൈകിവന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തോട് രൂക്ഷമായ ഭാഷയിൽ തന്നെ സ്വാതി മലിവാൾ തിരിച്ചടിച്ചു. തന്നെ ബിജെപിയുടെ ഏജന്റ് ആയി ചിത്രീകരിക്കുകയും പാർട്ടിയുടെ മുഴുവൻ സൈന്യത്തെയും തനിക്കെതിരെ അഴിച്ചു വിടുകയും പ്രതിക്കൊപ്പം കറങ്ങി നടന്ന് തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ശേഷം നീതി നടപ്പിലാകണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സ്വാതി പറഞ്ഞു. താൻ കേജ്‌രിവാളിന്റെ വാക്കുകളെ വിശ്വസിക്കുകയില്ലെന്നും സ്വാതി എക്‌സിൽ കുറിച്ചു. 

കേജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽവച്ചാണ്, സ്വാതി മലിവാളിനെ അദ്ദേഹത്തിന്റെ പഴ്‌സനൽ അസിസ്റ്റന്റ് ബൈഭവ് കുമാർ അക്രമിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ സ്വാതി മലിവാൾ നൽകിയ പരാതിയിൽ ബൈഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് എഎപി ബിജെപി ആസ്ഥാനത്തേക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കുകയും, അഴിമതിക്കേസിൽ ആരോപണവിധേയയായ മലിവാൾ ബിജെപി ഏജന്റാണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. വിഷയത്തിൽ കേജ്‌രിവാളിന്റെ മൗനം ബിജെപി ആയുധമാക്കിയിരുന്നു. അതേസമയം തെളിവിനായി നൽകിയ സിസിടിവി ദൃശ്യങ്ങളിൽ കൃത്രിമം നടത്തിയെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ് സ്വാതി.

English Summary:

Arvind Kejriwal's first response on Swati Maliwal Assault case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com