‘ബിജെപി നേതാക്കളുടെ അഹങ്കാരം വർധിച്ചു’: ഭരണഘടന മാറ്റാൻ അവരാരാണെന്ന് പ്രിയങ്ക ഗാന്ധി
Mail This Article
ചണ്ഡിഗഡ്∙ ബിജെപി നേതാക്കളുടെ അഹങ്കാരം വര്‍ധിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇന്ത്യന്‍ ഭരണഘടനയ്ക്ക് അപകടം വരുത്താന്‍ കോണ്‍ഗ്രസ് സമ്മതിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ഹരിയാനയിലെ ഹിസാറില്‍ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
‘‘ബിജെപിയ്ക്ക് 400 സീറ്റ് കിട്ടിയാല്‍ ഭരണഘടന മാറ്റുമെന്നാണ് പറയുന്നത്. അവരാരാണ് ഭരണഘടന മാറ്റാന്‍? ഭരണഘടന ഈ രാജ്യത്തിന്റേതാണ്. ജനങ്ങളുടെയാണ്. ഈ ഭരണഘടനയുടെ ശക്തിയിലാണ് ദരിദ്രര്‍ക്ക്, കര്‍ഷകര്‍ക്ക്, ദലിതർക്ക്, ഗോത്രവിഭാഗങ്ങള്‍ക്ക്, പിന്നാക്കകാര്‍ക്ക് അവകാശങ്ങള്‍ ലഭിച്ചത്. ഈ ഭരണഘടനയെ അപകടപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല’’– പ്രിയങ്ക ഗാന്ധി പറഞ്ഞു.
ഹരിയാനയില്‍ ബിജെപിക്ക് എതിരായ തരംഗമാണ്. ബിജെപിയുടെ രാഷ്ട്രീയത്താല്‍ ജനം കഷ്ടപ്പെടുകയാണ്. മാറ്റം വരും. കുതിച്ചുയരുന്ന വിലക്കയറ്റത്തെ കുറിച്ചും തൊഴിലില്ലായ്മയെ കുറിച്ചും പ്രധാനമന്ത്രി നിശബ്ദത പുലര്‍ത്തുകയാണ്. പ്രധാനമന്ത്രി നിങ്ങളുടെ മുന്നിലേക്ക് എത്തുമ്പോള്‍ ഇതൊന്നും അദ്ദേഹത്തിന്റെ വായയില്‍ നിന്ന് വരില്ല. പത്തു വര്‍ഷം ഒരു സര്‍ക്കാരിനെ നയിച്ച അദ്ദേഹം ഇപ്പോഴും മംഗല്യസൂത്രത്തെപ്പറ്റിയാണ് പറയുന്നതെന്നും പ്രിയങ്ക പരിഹസിച്ചു.