ഛത്തീസ്ഗഡിൽ സുരക്ഷാസേന 7 മാവോയിസ്റ്റുകളെ വധിച്ചു
Mail This Article
റായ്‌പുർ∙ ഛത്തീസ്‌ഗഡിലെ നാരായൺപുരിനടുത്ത് സുരക്ഷാസേന ഏഴു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ബിജാപുർ, നാരായൺപുർ ജില്ലകളുടെ അതിർത്തിയിലുള്ള വനമേഖലയിൽ വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് നാരായൺപുർ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇന്ദ്രാവതി ഏരിയാ കമ്മിറ്റിയുടെയും 16ാം പ്ലാറ്റൂണിന്റെയും ഭാഗമായ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നാരായൺപുർ, ബസ്തർ, ദന്തേവാഡ എന്നിവിടങ്ങളിലെ ജില്ലാ റിസർവ് ഗാർഡിന്റെ (ഡിആർജി) സംയുക്ത സംഘവും പ്രത്യേക ടാസ്‌ക് ഫോഴ്‌സും (എസ്‌ടിഎഫ്) ചേർന്നാണ് തിരച്ചിൽ നടത്തിയത്. മാവോയിസ്റ്റ് യൂണിഫോം ധരിച്ച ഏഴുപേരെ വധിച്ചതായി നാരായൺപുർ പൊലീസ് സൂപ്രണ്ട് പ്രഭാത് കുമാർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവസ്ഥലത്തുനിന്ന് ഏഴ് ആയുധങ്ങൾ കണ്ടെത്തിയെന്നും എസ്പി കൂട്ടിച്ചേർത്തു. ഇതോടെ ഈ വർഷം ഇതുവരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 112 ആയി. ഏപ്രിൽ 30ന് നാരായൺപുർ, കാൻകർ ജില്ലാ അതിർത്തിയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകളുൾപ്പെടെ 10 മാവോയിസ്റ്റുകളും ഏപ്രിൽ 16ന് കാൻകറിൽ 29 മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.