‘മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ്’: മന്ത്രി എം.ബി.രാജേഷിന്റെ പരാതിയിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്
Mail This Article
തിരുവനന്തപുരം∙ മദ്യനയം മാറ്റാൻ സർക്കാരിനു പിരിവു നല്‍കണമെന്ന ബാർ അസോസിയേഷൻ നേതാവിന്റെ ശബ്ദ സന്ദേശം പ്രചരിച്ച സംഭവത്തിൽ, എക്സൈസ് മന്ത്രി എം.ബി.രാജേഷ് ഡിജിപിക്കു നൽകിയ പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസൂദനനാണ് അന്വേഷണ ചുമതല. ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും. പ്രാഥമിക അന്വേഷണം നടത്തിയശേഷം ആരോപണത്തിൽ കഴമ്പുണ്ടെങ്കിൽ കേസെടുക്കും.
ബാറുടമകൾ രണ്ടു ലക്ഷംരൂപ വീതം പിരിക്കണമെന്നാണ് ബാർ അസോസിയേഷന്‍ നേതാവ് അനിമോന്റെ ശബ്ദ സന്ദേശത്തിലുള്ളത്. ‘‘ഇലക്‌ഷൻ തീയതി കഴിഞ്ഞാലുടൻ പുതിയ പോളിസി വരും. ഒന്നാം തീയതി ഡ്രൈ ഡേ എടുത്തുകളയും. ഇതൊക്കെ ചെയ്യണമെങ്കിൽ നമ്മൾ കൊടുക്കേണ്ട കാര്യങ്ങൾ കൊടുക്കണം. 2.5 ലക്ഷം കൊടുക്കാൻ പറ്റുന്നവർ അക്കാര്യം രണ്ടു ദിവസത്തിനകം ഗ്രൂപ്പിലിടണം’’– ഇങ്ങനെയായിരുന്നു സന്ദേശം. പ്രതിപക്ഷം ശക്തമായി രംഗത്തുവന്നതിനു പിന്നാലെ സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ട് എക്സൈസ് മന്ത്രി ഡിജിപിക്ക് പരാതി നൽകി. പരാതി ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ബാർ അസോസിയേഷൻ അനിമോനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.