ആഡംബരക്കാർ ഇടിച്ച് മരിച്ച സംഭവം: കുടുംബഡ്രൈവറെ കുറ്റമേൽക്കാൻ നിർബന്ധിച്ചു, തടവിലാക്കി ഭീഷണിപ്പെടുത്തി
Mail This Article
മുംബൈ∙ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് രണ്ടു എൻജിനീയർമാർ മരിച്ച കേസിൽ പതിനേഴുകാരന്റെ മുത്തച്ഛനെ പൊലീസ് അറസ്റ്റുചെയ്തു. കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ച് കുടുംബ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്.
‘‘സംഭവം നടന്നതിന് തൊട്ടുപിന്നാലെ, കൗമാരക്കാരന്റെ മുത്തച്ഛൻ എന്നെ വിളിച്ചു. പിന്നീട് എന്നെ നിർബന്ധപൂർവം അവരുടെ ബിഎംഡബ്ല്യു കാറിൽ ബംഗ്ലാവിലേക്ക് കൂട്ടിക്കൊണ്ടുപോയി. മൊബൈൽ ഫോൺ തട്ടിപ്പറിച്ചുവാങ്ങി തടവിലാക്കി. കുറ്റമേറ്റെടുക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു.’’ ഡ്രൈവർ പരാതിയിൽ പറയുന്നു. ഇക്കാര്യം ആരോടെങ്കിലും പറയുകയാണെങ്കിൽ അനന്തരഫലം അനുഭവിക്കേണ്ടി വരുമെന്നും അവർ ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ പറയുന്നു.
കുറ്റമേറ്റെടുക്കുകയാണെങ്കിൽ വൻതുക പാരിതോഷികം നൽകാമെന്നും കൗമാരക്കാരന്റെ മുത്തച്ഛൻ വാഗ്ദാനം നൽകിയതായി പുണെ പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറയുന്നു. ‘‘ഡ്രൈവർക്ക് മുകളിൽ സമ്മർദ്ദം ചെലുത്തിയിരുന്നു. സംഭവത്തിന് ശേഷം ഡ്രൈവറെ പൊലീസ് സ്റ്റേഷനിൽ വച്ച് ചോദ്യം ചെയ്തിരുന്നു. തുടർന്ന് വീട്ടിലേക്ക് മടങ്ങിയ ഇയാളെ കൗമാരക്കാരന്റെ വീട്ടുകാർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിക്കുകയായിരുന്നു.’’ പൊലീസ് പറഞ്ഞു.
200 കിലോമീറ്റർ വേഗതയിലാണ് കൗമാരക്കാരൻ വണ്ടിയോടിച്ചിരുന്നത്. ഇയാളെ അടുത്തമാസം അഞ്ചുവരെ ഒബ്സർവേഷൻ ഹോമിലേക്ക് അയക്കാൻ കോടതി നിർദേശിച്ചു. പ്രതിയെ പ്രായപൂർത്തിയായ ആളായി പരിഗണിച്ച് കുറ്റം ചുമത്തണമെന്ന പൊലീസിന്റെ ആവശ്യം പിന്നീട് പരിഗണിക്കും.