‘മൂൺ ഗാലറി’യിൽ ഇത്തിരിക്കുഞ്ഞൻ കലാസൃഷ്ടികൾ ഒരുക്കി മിന്ന ഫിലിപ്സ്
Mail This Article
2022ൽ ചന്ദ്രനിലേക്കു കൊടുത്തുവിടാൻ 100 അനുപമ ആശയസങ്കൽപങ്ങൾ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ബ്രഹ്മാണ്ഡ പദ്ധതിയുടെ ഭാഗമാകുന്ന 100 ആർട്ടിസ്റ്റുകളിലൊരാൾ കൊച്ചിക്കാരി മിന്ന ഫിലിപ്സ്...
സ്വിറ്റ്സർലൻഡിലെ ഹൃദയഹാരിയായ മലമ്പ്രദേശം – സെർമാറ്റ്. നീലരാവുകളിൽ മഞ്ഞു പെയ്യുമ്പോൾ മുത്തശ്ശിക്കഥകളുടെ ചാരുത പകരാൻ നറുനിലാവൊരുക്കി ചന്ദ്രൻ.
പർവതരഹസ്യങ്ങളിൽ ഹിമജലം ഉറഞ്ഞുകിടക്കുന്ന ചന്ദ്രനിൽ ചെന്നിറങ്ങാനുള്ള ഇത്തിരിക്കുഞ്ഞൻ കലാസൃഷ്ടികൾ ഭൂമിയിലെ ഈ മഞ്ഞുതാഴ്‌വാരത്തുള്ള ‘മൂൺ ഗാലറി’യിൽ ശേഖരിച്ചു കൊണ്ടിരിക്കുന്നു. ചന്ദ്രനിലേക്കു പേടകത്തിൽ കൊണ്ടുപോകാനുള്ള ‘മെമറി’ എന്ന സൃഷ്ടിയുമായി ഈ സുന്ദരതപസ്യയിൽ കൈകോർക്കുകയാണ് മിന്ന ഫിലിപ്സ് എന്ന കൊച്ചിക്കാരി.
‘ബഹിരാകാശ വാർത്തകൾ’ പതിവായി പിന്തുടരുന്നയാളാണ് മിന്ന. അങ്ങനെയാണ് യൂറോപ്യൻ സ്പേസ് ഏജൻസിയും സ്വിസ് സ്പേസ് സെന്ററും ചേർന്നു നടത്തുന്ന ഒരു രസികൻ കലാശേഖര പദ്ധതിയെക്കുറിച്ച് അറിയുന്നത്.
100 ആർട്ടിസ്റ്റുകളുടെ മികച്ച സൃഷ്ടികൾ തിരഞ്ഞെടുത്ത്, 2022ൽ ചന്ദ്രനിലേക്കു പോകുന്ന പേടകത്തിൽ അടക്കം ചെയ്യുകയെന്ന വേറിട്ട ആശയം മിന്നയുടെ മനസ്സിലുടക്കി.
യൂറോപ്യൻ സ്പേസ് റിസർച് ആൻഡ് ടെക്നോളജി സെന്ററിലെ ഇന്റർനാഷനൽ ലൂണാർ എക്സ്പ്ലറേഷൻ വർക്കിങ് ഗ്രൂപ്പിന്റെ മേൽനോട്ടത്തിലുള്ള പദ്ധതിക്കായി സൃഷ്ടികൾ തിരഞ്ഞെടുക്കുന്നതു സെർമാറ്റിലെ ‘മൂൺ ഗാലറി’യിലുള്ള വിദഗ്ധരാണ്. ശാസ്ത്രജ്ഞരുടേതായ ഒരു ‘ചാന്ദ്രഗ്രാമം’ വികസിപ്പിക്കുമ്പോൾ അതിന്റെ ഭാഗമാകാനുള്ളതാണ് ഈ കലാസൃഷ്ടികൾ.
ബഹിരാകാശം മിന്നയുടെ പ്രിയവിഷയമാണ്. പോരാത്തതിന്, നക്ഷത്രങ്ങൾ വളർന്നും പിളർന്നും അതിരുകൾ അനുദിനം വികസിച്ചും വിശാലമായിക്കൊണ്ടിരിക്കുന്ന ഈ പ്രപഞ്ചത്തിൽ മാനവരാശിയുടെ പങ്കെന്തെന്ന ചിന്തയ്ക്കു തീപിടിച്ച കാലവും. ഭൂമിയെന്ന പുറന്തോടിന്റെ ഭദ്രതയിൽ അന്തരീക്ഷം വിട്ടു ബഹിരാകാശത്തേക്കൊന്നു കാലുകുത്താൻ പോലും പ്രാണവായുവും പ്രത്യേക കുപ്പായവും വേണം.
എന്നിട്ടും മനുഷ്യർ വെമ്പലോടെ ബഹിരാകാശം തേടിപ്പോകുന്നു. അവിടെയെവിടെങ്കിലും കൂടൊരുക്കാനാകുമോയെന്നു മൽസരിച്ച് അന്വേഷിക്കുന്നു.
എന്തു സംഭവിക്കുമെന്ന് ഒരു രൂപവുമില്ലാത്ത ആ ഭാവിയെക്കുറിച്ചും വലിയ സ്വപ്നങ്ങൾ കാണുന്നു. ഭൂമിയാണ് നമ്മുടെ സ്വാഭാവിക ആവാസ സ്ഥലമെന്നിരിക്കെ ശ്വാസമെടുക്കാനുള്ള വായു പോലുമില്ലാത്ത മറ്റു പ്രപഞ്ചമേഖലകളിൽ കുടിയേറിപ്പാർക്കാനുള്ള ഒടുങ്ങാത്ത ആഗ്രഹം. സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മനുഷ്യസിദ്ധിയിലാണ് മിന്നയുടെ ചിന്തകൾ ചെന്നടിഞ്ഞത്.
അങ്ങനെ പിറന്ന ‘മെമറി’ എന്ന സൃഷ്ടിയുമായി മിന്നയും പദ്ധതിയിലേക്ക് അപേക്ഷിച്ചു, തിരഞ്ഞെടുക്കപ്പെട്ടു. പൊരുത്തപ്പെടലിന്റെ പൊരുളറിയാവുന്ന മനുഷ്യൻ ജിജ്ഞാസയും ഉടയാത്ത നിശ്ചയദാർഢ്യവുമായി ബഹിരാകാശം തേടുകയാണ്– മിന്ന പറയുന്നു.
മെമറി: കഴിയാനൊരിടം
ചന്ദ്രനു മിന്നയുടെ സമ്മാനം. അതാണ് മെമറി. ഒരു സെന്റിമീറ്റർ അളവിലെ വശങ്ങളുള്ള, സിമന്റിൽ തീർത്ത ക്യൂബാണിത്. മധ്യത്തിലായി ‘കോൺ’ആകൃതിയിൽ ഒരു ദ്വാരം. ഒരു കക്കാജീവി ഒരറ്റം തുരന്ന് മറ്റേയറ്റം വരെ എങ്ങനെയെത്തുമോ അതുപോലെയിരിക്കും.
അങ്ങേയറ്റം എത്തിക്കഴിഞ്ഞാൽ, തീർന്നു. ശരീരം ഞെരുങ്ങി, ഇനിയും വളരാൻ ഇടമില്ലാതെ അത് അവിടെത്തന്നെ ജീവിതം ജീവിച്ചു തീർത്ത് അവസാനിക്കുന്നു. പിന്നെ ശേഷിക്കുന്നത് ആ ‘കൂട്’ മാത്രം. കക്കാജീവി ഒഴിഞ്ഞുപോയ പൊള്ളയായ കൂട്, സത്യത്തിൽ അതിന്റെ സാന്നിധ്യമാണുർത്തുന്നത്. ചന്ദ്രനിലെ ഹിമജലം പോലെ. പണ്ടൊരിക്കൽ ഉണ്ടായിരുന്ന ജലമാണല്ലോ, ഇപ്പോൾ ഉറഞ്ഞു കട്ടിയായത്.
മെമറിയിലെ ‘കോൺ’ ദ്വാരത്തിന്റെ രണ്ടറ്റങ്ങൾ ഭാവിയെയും ഭൂതകാലത്തെയും സൂചിപ്പിക്കുന്നു. ജീവിതത്തിന്റെ വിന്യാസമാണ് മധ്യഭാഗം. അതായത് പിന്നോട്ടു നടന്നാൽ മാത്രമെ, മുന്നിലുള്ളതെന്തെന്നതിന്റെ കാഴ്ച കിട്ടൂ.
ഇനി ദ്വാരത്തിന്റെ വിസ്താരമുള്ള വട്ടത്തിലൂടെയും ഒരു നോട്ടമാകാം. മറ്റേയറ്റത്ത് ഉദിച്ചു നിൽപുണ്ട്, പ്രതീക്ഷയുടെ പ്രകാശം പോലെ പൂർണചന്ദ്രൻ!
മിന്നയെപ്പറ്റി
മേരിലാൻഡ് ഇൻസ്റ്റിറ്റ്യൂട്ട് കോളജ് ഓഫ് ആർട്സിൽ പഠിക്കാനാണ് 2000ൽ യുഎസിൽ എത്തുന്നത്. 2004ൽ ടോസൻ യൂണിവേഴ്സിറ്റിയിൽ നിന്നു ഫൈൻ ആർട്സിൽ ബിരുദം, സ്റ്റുഡിയോ ആർട്ടിൽ ബിരുദാനന്തര ബിരുദം.
ആർട് അഡ്മിനിസ്ട്രേഷനിൽ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിന്നു മറ്റൊരു ബിരുദാനന്തര ബിരുദം. ചലനം, ഇന്റർകണക്ടിവിറ്റി, ഓർമകൾ എന്നിവയെല്ലാം പ്രിയവിഷയങ്ങൾ.
എത്ര ശ്രമിച്ചാലും പിടിതരാത്ത ജീവിതം എന്ന നിഗൂഢതയെ ചുറ്റിപ്പറ്റിയാണ് സൃഷ്ടികളേറെയും. വൈരുധ്യങ്ങളുടെ ആ ഘോഷയാത്രയാണ് മിന്നയെ കലാകാരിയാക്കിയതെന്നു പറയാം. സ്വിറ്റ്സർലൻഡ് കൂടാതെ യുഎസിലും പോർച്ചുഗലിലും കലാപ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.
കൊച്ചി പാലാരിവട്ടം സ്വദേശിയായ മിന്ന ഫിലിപ് അഗസ്റ്റിൻ അസോസിയേറ്റ്സ് ചെയർമാൻ ഡോ. ഫിലിപ് അഗസ്റ്റിന്റെയും സിസി ഫിലിപ്പിന്റെയും മകളാണ്.
മൂത്ത സഹോദരൻ അഗസ്റ്റിൻ ഫിലിപ്സ് കലിഫോർണിയയിൽ എആർഎം സെഗ്‌മന്റ് മാർക്കറ്റിങ് ഇൻഫ്രാസ്ട്രക്ചർ ബിസിനസ് ഡയറക്ടർ.
ഇളയ സഹോദരൻ ഡോ. അബി ഫിലിപ്സ് എറണാകുളം മെഡിക്കൽ സെന്റർ ലിവർ യൂണിറ്റ് മേധാവി. ബെർലിനിലെ ഹംബോൾട് യൂണിവേഴ്സിറ്റിയിൽ സംഗീതശാസ്ത്രത്തിൽ പിഎച്ച്ഡി ചെയ്യുന്ന ഇളയ സഹോദരി ആമി ഫിലിപ്സ് ബർലിൻ കൺസേർട്ട് ഹൗസ് റസിഡന്റ് കണ്ടക്ടറുടെ അസിസ്റ്റന്റാണ്.