ADVERTISEMENT

പ്രകൃതിയെതൊട്ടുനിൽക്കുന്ന വ്യത്യസ്തമായ ഒരു വീടിന്റെ വിശേഷങ്ങൾ ...

മുള അടിസ്ഥാനമാക്കിയുള്ള ജീവിതശൈലിയും വികസനവും ഉയർത്തിപ്പിടിക്കുന്ന സ്ഥാപനമാണ് വയനാട്ടിലെ ഉറവ്. മുള കൊണ്ടുള്ള പ്രകൃതിസൗഹൃദ വീടുകൾ, മുള ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ, തദ്ദേശീയ ടൂറിസം, പരിശീലന പരിപാടികൾ എന്നിവയെല്ലാം ഇവർ പ്രചരിപ്പിക്കുന്നു. ഇതിന്റെ പ്രസിഡന്റ് കൂടിയായിരുന്ന ബാബുരാജിന്റെ വയനാട് തൃക്കൈപ്പറ്റയിലെ വീട് വ്യത്യസ്തമായ ഒരു കാഴ്ചയാണ്. കുളത്തിനു മുകളിലാണ് മൂന്നു നിലയുള്ള ഈ വീട്. നിർമിച്ചതു മുളയുടെ കെട്ടുറപ്പിലും! വീടിന്റെ വിശേഷങ്ങൾ ബാബുരാജ് പങ്കുവയ്ക്കുന്നു.

പ്രചോദനം

ഞാനൊരു വയനാട്ടുകാരനാണ്. വർഷങ്ങളായി ഉറവ് എന്ന സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. സുസ്ഥിരമായ പരിസ്ഥിതിസൗഹൃദ ജീവിതരീതി മുന്നോട്ടുവയ്ക്കുന്ന സ്ഥാപനമാണ് ഉറവ്.

പത്തു വർഷത്തോളം വാടകവീടുകളിലായിരുന്നു കുടുംബമായി താമസം. തീപ്പെട്ടിക്കൂടു പോലെയുള്ള ആ കോൺക്രീറ്റ് വീടുകളിൽ ഞാൻ ഒട്ടും സന്തോഷവാനായിരുന്നില്ല. ആ സമയത്താണ് കൊളംബിയൻ ആർക്കിടെക്ട് സൈമൺ വാലെസിന്റെ ‘ഗ്രോ യുവർ ഹോം’ എന്ന പുസ്തകം വായിക്കുന്നത്. മുള കൊണ്ടു വീടുകൾ മാത്രമല്ല, വൻകിട കെട്ടിടങ്ങൾ വരെ നിർമിച്ചു തെളിയിച്ച ആർക്കിടെക്ടാണ് അദ്ദേഹം. ആ പുസ്തകം എന്റെ മനസ്സിൽ സ്വന്തം വീടിനെക്കുറിച്ചുള്ള സങ്കൽപങ്ങളുടെ വിത്തു മുളപ്പിച്ചു. ഭൂമിക്കു ഭാരമാകാത്ത മുളവീട് പണിയണം എന്ന ആഗ്രഹം മനസ്സിലുറച്ചു.

bamboo

കുറച്ചു വർഷങ്ങൾക്കുള്ളിൽ വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന സ്ഥലത്തു 15 സെന്റ് സ്ഥലം വാങ്ങി. അപ്പോഴൊരു പ്രശ്നം തലപൊക്കി. നികത്തിയതാണെങ്കിലും സ്ഥലം നിലമാണ്. അവിടെ വീടു വച്ചാൽ ഞാൻ വിശ്വസിക്കുന്ന ആശയങ്ങളെ ഞാൻ തന്നെ ലംഘിക്കുന്നതു പോലെയാകും. നിയമപരമായി പുരയിടമാക്കി മാറ്റാമെങ്കിലും അതിനു പോയില്ല. വയൽ നികത്താതെ എങ്ങനെ വീടു പണിയാം എന്നു തലപുകച്ചപ്പോഴാണ് ഊന്നുകാൽ വീടിന്റെ ആശയം മനസ്സിൽ വന്നത്. നികത്തിയ വയലിനെ കുഴിച്ചു കുളമാക്കി മാറ്റി. എന്നിട്ട് അതിൽ പില്ലറുകൾ നാട്ടി അതിന്മേലാണു വീടു നിർമിച്ചത്. അങ്ങനെ വയൽ നികത്തിയുമില്ല, നഷ്ടമായ ഒരു ജലസ്രോതസ്സിനെ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു, വീടും പണിതു.

പിരമിഡ് വീട്

ഈജിപ്തിലെ പിരമിഡുകൾ പല നൂറ്റാണ്ടുകളിലെ പ്രളയവും ഭൂചലനവും യുദ്ധവുമെല്ലാം അതിജീവിച്ച് ഇപ്പോഴും നിലനിൽക്കുന്നത് നിർമാണത്തിലെ സവിശേഷമായ ത്രികോണാകൃതി കൊണ്ടുകൂടിയാണ് എന്നു നിർമാണവിദഗ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അതായത് മേൽക്കൂര തന്നെ താഴേക്കു ചരിഞ്ഞ ചുവരുകളായി പരിവർത്തനം ചെയ്യപ്പെടുന്നു. ഇതേ ശൈലി തന്നെയാണ് ഞാനും വീട്ടിൽ പിന്തുടർന്നത്.

വീടിനെക്കുറിച്ച് ഓരോ കുടുംബാംഗത്തിനും ഓരോ കാഴ്ചപ്പാടുണ്ടാകുമല്ലോ. എന്റെ ചെറിയ മുളവീട് എന്ന സങ്കൽപത്തിനൊപ്പം വീട്ടുകാരുടെ ആധുനിക വീട് എന്ന ആഗ്രഹവും സമന്വയിപ്പിച്ചാണു വീടൊരുക്കിയത്. ഉറവിലെ എൻജിനീയറും സുഹൃത്തുമായ അനീഷാണു പ്ലാൻ വരച്ചത്. അനീഷിനെ ആ സമയത്തു മുളകൊണ്ടു വീടു നിർമിക്കുന്ന ഒരു നാഷനൽ വർക്‌ഷോപ്പിന് അയച്ചിരുന്നു.

അവിടെനിന്നു ലഭിച്ച ആശയങ്ങളും രൂപകൽപനയിൽ ആത്മവിശ്വാസം നൽകി. ബാക്കി നിർമാണത്തിലും മേൽനോട്ടത്തിലുമെല്ലാം ഞാനും ഒപ്പമുണ്ടായിരുന്നു. കമ്പിക്കു പകരം ട്രീറ്റ് ചെയ്ത മുളവച്ചു വാർക്കുന്ന Bamboo Reinforcement Technology ആണ് ഈ വീടിന്റെ അടിസ്ഥാനം. അതിനാൽ, സാധാരണ വാർക്ക വീടുകളെ അപേക്ഷിച്ച് 25% മാത്രമാണു കമ്പി ഉപയോഗിച്ചത്. ബാക്കി 75% മുളക്കമ്പികളാണു വീടിനു കരുത്തുപകരുന്നത്. ട്രീറ്റ് ചെയ്ത മുളകൊണ്ടുള്ള നിർമിതികൾ ഭൂകമ്പത്തെപ്പോലും അതിജീവിക്കും എന്നാണു പഠനങ്ങൾ.

മുളവീടിന്റെ ആശയം മനസ്സിൽ പൊട്ടിമുളച്ചപ്പോൾ തന്നെ വയനാട്ടിലെ സ്വന്തം തോട്ടത്തിലെ അരയേക്കറിൽ മുള നട്ടുപിടിപ്പിച്ചിരുന്നു. വീടിനാവശ്യമായ 90% മുളയും ലഭിച്ചത് ഇവിടെനിന്നുതന്നെ. നാലു വർഷത്തിനുള്ളിൽ മുള വെട്ടിയെടുക്കാൻ പാകമാകും എന്നതാണു മറ്റൊരു ഗുണം. ആകെയുള്ള 15 സെന്റിൽ 8 സെന്റും കുളമായിരുന്നു. ഇവിടെ വീടു പണിതശേഷം ബാക്കി 7 സെന്റിൽ ധാരാളം മുളകളും മരങ്ങളും വച്ചുപിടിപ്പിച്ചിട്ടുണ്ട്.

സ്വീകരണമുറി, ഊണുമുറി, അടുക്കള, അഞ്ചു കിടപ്പുമുറികൾ, ബാൽക്കണി എന്നിവയാണ് മൂന്നു നിലകളിലായി 3000 ചതുരശ്രയടിയിൽ ഒരുക്കിയത്. മൂന്നു നിലകളിൽ നിന്നും താഴത്തെ കുളത്തിന്റെ കാഴ്ച ദൃശ്യമാകും. ചൂടുകാലത്ത് കുളത്തിൽ നിന്നുള്ള തണുത്ത വായു മുകളിലേക്കുയർന്നു വീടിനുള്ളിൽ തണുപ്പു നിറയ്ക്കും. അതിനാൽ വേനൽക്കാലത്തു പോലും വീടിനുള്ളിൽ എസിയോ ഫാനോ ആവശ്യമില്ല.

അകത്തളങ്ങൾ ലളിതമായി ഒരുക്കി. ടെറാക്കോട്ട മൺടൈലുകളാണു നിലത്തുവിരിച്ചത്. എന്റെ വീടു മൂലം നാട്ടിലുള്ള കലാകാരന്മാർക്ക് ഒരു വരുമാനത്തിനുള്ള അവസരം കൊടുക്കണം എന്നുണ്ടായിരുന്നു. അങ്ങനെ വീടിനകം അവർക്ക് കാൻവാസായി നൽകി. സ്ഥലത്തെ ആർട്ടിസ്റ്റുകൾ വരച്ച ചിത്രങ്ങളും ക്യൂരിയോസുമാണ് വീടിനകം അലങ്കരിക്കുന്നത്.

യഥാർഥത്തിൽ എന്റെ വീടുപണി അതിന്റെ പണിക്കാർക്ക് ഒരു പരിശീലനക്കളരി കൂടിയായിരുന്നു. ആ സമയത്ത് ഇത്തരം വീടുകൾ പണിയാൻ വൈദഗ്ധ്യമുള്ള പണിക്കാരെ ലഭിക്കുക ബുദ്ധിമുട്ടായിരുന്നു. ഉറവിന്റെ കീഴിലുള്ള പണിക്കാരെയും പ്രാദേശിക തൊഴിലാളികളെയും പരിശീലിപ്പിച്ചാണു പണിക്കു സജ്ജരാക്കിയത്. ഇതിന്റെ മറ്റൊരു ഗുണം, വീടുപണി കഴിഞ്ഞതോടെ ഇവർ ഇത്തരം വീടുകൾ പണിയാൻ നൈപുണ്യമുള്ളവരായി. ഈ കാലയളവിൽ ധാരാളം മുളവീടുകൾ അവർ നിർമിക്കുകയും ചെയ്തു.

bhpond

വരുമാനം നൽകുന്ന വീട്

ഇടത്തരം മലയാളികൾ വരെ ലക്ഷങ്ങളും കോടികളുമാണ് വായ്പയെടുത്തു വീടിനായി പൊടിക്കുന്നത്. താമസിക്കാനുള്ള ഇടം എന്നതൊഴിച്ചാൽ ഇതൊരു ഡെഡ് ഇൻവെസ്റ്റ്മെന്റാണ്. ഈ പശ്ചാത്തലത്തിലാണ് വീടൊരു വരുമാനമാർഗം കൂടിയാകണം എന്ന ആശയം ജനിച്ചത്. തൃക്കൈപ്പറ്റ ടൂറിസം വില്ലേജാണ്. ധാരാളം വിദേശികൾ വയനാടിന്റെ പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും ഉറവിന്റെ പ്രവർത്തനങ്ങൾ കണ്ടറിയാനും എത്താറുണ്ട്. വിദ്യാർഥികൾ ഇന്റേണർഷിപ്പിനും മറ്റുമായി വരാറുണ്ട്. ഇവർക്കു താമസിക്കാൻ മുകൾനിലയിൽ രണ്ടു മുറി വേർതിരിച്ചു. അങ്ങനെ കുളത്തിനു മുകളിലെ വീട് ഒരു ഹോംസ്റ്റേ കൂടിയാക്കി മാറ്റി. വീടു നിർമിച്ചിട്ട് ഇപ്പോൾ പത്തുവർഷമായി. ഈ കാലയളവിൽ വീടിനായി ചെലവഴിച്ച തുകയുടെ പകുതിയോളം ഹോംസ്റ്റേ വരുമാനം വഴി തിരിച്ചുപിടിക്കാൻ കഴിഞ്ഞു.

ചെലവ്

നിലം കുളമാക്കി മാറ്റുന്നതായിരുന്നു ശ്രമകരമായ ആദ്യ ഘട്ടം. ഇതിനു 4 ലക്ഷത്തോളം രൂപ ചെലവായി. വീടിന് 25 ലക്ഷവും ചെലവായി. അങ്ങനെ മൊത്തം 29 ലക്ഷം രൂപയ്ക്ക് 3000 ചതുരശ്രയടിയുള്ള മൂന്നുനില വീടു സഫലമായി. നിലവിൽ ഇത്രയും ചതുരശ്രയടിയുള്ള കോൺക്രീറ്റ് വീടു പണിയാൻ കുറഞ്ഞത് 65 ലക്ഷം രൂപയെങ്കിലുമാകും.

കുളത്തിൽ മീൻവളർത്തലുമുണ്ട്. വീട്ടിലെ ഭക്ഷ്യാവശിഷ്ടങ്ങൾ ഇവയ്ക്കു ഭക്ഷണമായി നൽകുന്നു. അപൂർവയിനം മീനുകൾ ഇവിടെയുണ്ട്. വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാറില്ലെങ്കിലും വീട്ടാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. ചുരുക്കത്തിൽ വീട്ടിലിരുന്നു ചൂണ്ടയിട്ടു മീൻപിടിച്ച് നല്ല ഫ്രഷ് മീൻകറി ഉണ്ടാക്കി കഴിക്കാം.

കുടുംബം

ഭാര്യ ശ്രീജ. ഉറവിന്റെ മുള കൊണ്ടുള്ള ബാഗ് നിർമാണ സംരംഭത്തിൽ ജോലി ചെയ്യുന്നു. രണ്ടു പെൺമക്കളാണ് – നേതിയും ദ്യുതിയും. ഇരുവരും ബിരുദാനന്തര ബിരുദം പൂർത്തിയാക്കി ജോലിക്കു ശ്രമിക്കുന്നു. 

ധാരാളം ആളുകൾ ദൂരജില്ലകളിൽ നിന്നുപോലും വീടു സന്ദർശിക്കാൻ എത്താറുണ്ട്. പലരും ഇതുപോലെ മുളവീടുകൾ പിന്നീടു വച്ചിട്ടുമുണ്ട്. സ്വന്തം വീട് ഒരു മാതൃകയായി ഉയർത്തിക്കാട്ടാൻ കഴിയുന്നു, പലർക്കും പ്രചോദനമാകുന്നു എന്നതാണ് സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com