ADVERTISEMENT

‘ഐശ്വര്യ വിനു നായർ ബ്യൂട്ടി പാജന്റിലെ അടുത്ത ഐശ്വര്യ റായ് ആകുമോ?’ മിസ്‌ ടീൻ ദിവ 2020 ബ്യൂട്ടി പാജന്റ്‌ ഗ്രാൻഡ്‌ ഫിനാലെയിൽ ‘മിസ്‌ ടീൻ എർത്ത്‌ ഇന്ത്യ’ കിരീടം ചൂടിയ ഐശ്വര്യയോടുള്ള അവതാരകയുടെ ചോദ്യമായിരുന്നു ഇത്. ‘പതിനാറ്‌ വർഷങ്ങൾക്കു മുൻപ്‌ അമ്മ കണ്ട സ്വപ്‌നമാണ് മിസ് ഇന്ത്യ ബ്യൂട്ടി പാജന്റിൽ ഞാൻ ഇന്ത്യ‍യെ പ്രതിനിധീകരിക്കുന്നത്. അതിലേക്കുള്ള ആദ്യപടിയാണ് ഈ നേട്ടം. അമ്മയുടെ സ്വപ്നമാണ് ഇപ്പോൾ എന്റെ ലക്ഷ്യം’ ഐശ്വര്യ പറയുന്നു.

‘മിസ്‌ ടീൻ എർത്ത്‌ ഇന്ത്യ’ ആയി തിരഞ്ഞെടുക്കപ്പെട്ട ഐശ്വര്യയ്‌ക്ക് ഈ വിജയം കഠിനാധ്വാനത്തിനും അർപ്പണത്തിനും ലഭിക്കുന്ന അംഗീകാരം മാത്രമല്ല, ജനിച്ച നാൾ മുതൽ അമ്മ മനസ്സിൽ കരുതിയ ആഗ്രഹം നേടിയെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൂടിയാണ്. മലയാളികൾക്കാകെ അഭിമാനമായി മാറിയിരിക്കുകയാണ്‌ ഈ ആലപ്പുഴക്കാരി. 

ഐശ്വര്യയുടെ അമ്മ സീന ആർ.നായരുടെ ഡിഗ്രി പഠനകാലത്താണ് ഐശ്വര്യ റായ് ലോകസുന്ദരി പട്ടം നേടുന്നത്. അന്ന് ദൂരദർശനിലൂടെ സീനയും പരിപാടികൾ കണ്ടു. ഇങ്ങനെയൊരു വേദിയിൽ നിൽക്കുക എന്നതു സ്വപ്നമായിരുന്നു. തനിക്കൊരു മകൾ ജനിച്ചാൽ അവളിലൂടെ ഈ സ്വപ്നം നേടിയെടുക്കണമെന്ന് അന്നേ മനസ്സിൽ കരുതിയിരുന്നു. മകൾ ജനിച്ചപ്പോൾ അവൾക്ക് ഐശ്വര്യ എന്നു തന്നെ പേരിട്ടു. ഫാഷൻ രംഗത്തെ ഐശ്വര്യയുടെ റോൾ മോഡലും ഐശ്വര്യ റായ് ബച്ചൻ തന്നെ.

swapna
ഐശ്വര്യ കുടുംബാംഗങ്ങൾക്കൊപ്പം

ദൃഢനിശ്ചയം വിജയമന്ത്രം

ഡാൻസിലും മോഡലിങ്ങിലുമാണ് ശ്രദ്ധ പതിപ്പിച്ചിരുന്നത്. വർഷങ്ങൾക്കു മുൻപേ അമ്മ സീന, മിസ്‌ ടീൻ മത്സരത്തിന്റെ വിവരങ്ങൾ അപ്‌ഡേറ്റ്‌ ചെയ്‌തുകൊണ്ടിരുന്നു. മുൻ വർഷത്തെ മത്സരാർഥികളെപ്പറ്റിയും അവർ ഉപയോഗിച്ച വസ്‌ത്രങ്ങൾ, അവരുടെ നിലപാടുകൾ, പരിശീലന മാതൃക, അവതരണശൈലി തുടങ്ങിയ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കി. അതിനനുസരിച്ചുള്ള പരിശീലനം ഐശ്വര്യയ്ക്കു നൽകി. ദുബായിലാണെങ്കിലും ജോലിത്തിരക്കിനിടയിൽ ഇത്തരം കാര്യങ്ങൾക്കായി സമയം കണ്ടെത്തിയിരുന്നു.

‘നഗരങ്ങളിലെ പെൺകുട്ടികൾക്കു മാത്രം ലഭിക്കുന്ന അവസരമാണ് സൗന്ദര്യമത്സരങ്ങളെന്ന ധാരണ മാറ്റാനുള്ള അവസരം കൂടിയായാണ് ഈ വേദിയെ കണ്ടത്. കേരളത്തിൽനിന്നുള്ള കുട്ടികളും ഇത്തരം വേദികളിലെത്തി വിജയം നേടണം. അതിനു വേണ്ടത് കൃത്യമായ പരിശീലനവും അർപ്പണ മനോഭാവവുമാണ്. ഒരു പെൺകുഞ്ഞ് ജനിച്ചാൽ അവളെ പഠിപ്പിച്ച് ജോലിക്കാരിയാക്കി വിവാഹം കഴിപ്പിച്ചയയ്ക്കുക എന്നതു മാത്രമായി മാറരുത് മാതാപിതാക്കളുടെ സ്വപ്നം. അവൾക്ക് എന്തൊക്കെ നേടാമോ അതൊക്കെ നേടിയെടുക്കാൻ ശരിയായ ദിശ കാണിച്ചു കൊടുക്കുക കൂടി വേണം’ – സീന പറയുന്നു.

മത്സരവേദിയിലേക്ക്‌

2019ന്റെ അവസാനമാണ്‌ മത്സരത്തിനുള്ള അറിയിപ്പു വരുന്നത്‌. മത്സരത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ശേഷം പരിശീലനം തുടങ്ങി. ദക്ഷിണേന്ത്യയിലെ പ്രശസ്ത ഫാഷൻ കൊറിയോഗ്രഫർ ഡാലു കൃഷ്ണദാസിന്റെ മോഡലിങ് വർക്‌ഷോപ്പിൽ പങ്കെടുത്തു. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ്‌ നാട്ടിലെത്തിയ ശേഷം ഇന്ത്യൻ ഫാഷൻ ലീഗിൽ പ്രശസ്ത ഡിസൈനർ ഉത്തവിനു വേണ്ടി മോഡലായി. എന്നാൽ, പിന്നീടു കോവിഡ് മൂലം ഓൺലൈനായി പരിശീലനം തുടരുകയായിരുന്നു.

മുംബൈയിലെ കോക്കോ ബെറി ടാലന്റ്‌ അക്കാദമിയിലാണു പരിശീലനം നടത്തിയത്‌. അഞ്‌ജലി റാവത്ത്‌, അലീസ്യ റാവത്ത്‌ എന്നിവരായിരുന്നു പരിശീലകർ. ക്യാറ്റ്‌ വോക്ക്‌, വ്യക്തിത്വവികസനം, ആശയവിനിമയ പാടവം, വസ്‌ത്രധാരണം തുടങ്ങിയ മേഖലകളിൽ മാറ്റങ്ങൾ വരുത്താനുള്ള പൊടിക്കൈകൾ അവർ പറഞ്ഞുതന്നു.

അമ്മയുടെ അച്ഛൻ റിട്ട. ഡപ്യൂട്ടി കലക്ടർ കെ.കെ.രാജശേഖരൻ നായർ എല്ലാ ദിവസവും പൊതുവിജ്ഞാനത്തിന്റെ പാഠങ്ങൾ പറഞ്ഞുതന്നിരുന്നു. അപ്പൂപ്പന്റെ ട്രെയിനിങ്ങും അമ്മയുടെ നിർദേശങ്ങളും അച്ഛന്റെ പിന്തുണയും ഒപ്പം കഠിനാധ്വാനവും ചേർന്നതാണ്‌ ഐശ്വര്യയുടെ നേട്ടം.

‘മിസ്‌ ടീനിനു വേണ്ടിയുള്ള പരിശീലനം ഞാനെന്ന വ്യക്തിയെ ഉടച്ചുവാർക്കുകയായിരുന്നു. ചിന്തകളും നിലപാടുകളും കരുത്തുറ്റതായി. സാമൂഹിക പ്രതിബദ്ധതയും ആത്മവിശ്വാസവും വർധിച്ചു. മിസ്‌ ടീൻ എന്നാൽ സൗന്ദര്യം മാത്രമല്ല, കരുത്തുറ്റ വ്യക്തിത്വവും അറിവും കൂടി ചേർ‌ന്നതാണെന്ന് ഈ വേദി മനസ്സിലാക്കിത്തന്നു’ – ഐശ്വര്യ പറയുന്നു.

പോരാട്ടവീര്യത്തോടെ

ഈ തലമുറയിലെ വനിതകളിൽ കൂടുതൽ പ്രചോദനമായിട്ടുള്ളത്‌ ആരാണ്‌ എന്ന ചോദ്യം പൊതുചോദ്യങ്ങളുടെ റൗണ്ടിൽ ഉയർന്നു. ഉത്തരം പറയാൻ ഐശ്വര്യയ്‌ക്ക്‌ അധികം സമയം വേണ്ടിവന്നില്ല – അമേരിക്കയുടെ ആദ്യ വനിതാ വൈസ്‌ പ്രസിഡന്റ് കമല ഹാരിസ്.

രാജ്യാന്തര കോസ്റ്റ്യൂം റൗണ്ടിൽ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന വസ്ത്രമാണു തിരഞ്ഞെടുത്തത്. കൊച്ചിയിലെ റിവോൾട്ട് ബുട്ടീക് ഉടമ ദീപ്തി സെബാസ്റ്റ്യനാണ് വസ്ത്രങ്ങൾ ഒരുക്കിയത്. കഥകളിവേഷങ്ങളും തെയ്യവുമായിരുന്നു തീം. വസ്ത്ര രൂപകൽപനയ്ക്ക് വിധികർത്താക്കളുടെ പ്രത്യേക പരാമർശവും ലഭിച്ചു. ഡൽഹിയിലും ജയ്പുരിലുമായി 11 റൗണ്ടുകളായാണ് മത്സരം നടന്നത്.

ഡാൻസ്‌ ജീവശ്വാസം

‘അബുദാബി മലയാളി സമാജം എല്ലാ വർഷവും കുട്ടികൾക്കായി ബേബി ഷോ നടത്താറുണ്ട്‌. എനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും എന്നെ അതിൽ പങ്കെടുപ്പിച്ചു! മറ്റു കുട്ടികൾ കരഞ്ഞുകൊണ്ട്‌ അമ്മമാർക്കൊപ്പം പോയപ്പോഴും ഞാൻ സ്‌റ്റേജിൽനിന്ന്‌ ഇറങ്ങാൻ കൂട്ടാക്കിയില്ല. പാട്ടിനനുസരിച്ച് ഞാൻ ചലിച്ചുകൊണ്ടിരുന്നു. അഞ്ചാമത്തെ വയസ്സിൽ നൃത്തപഠനം ആരംഭിച്ചു’. പിന്നീടങ്ങോട്ട്‌ നൃത്തം ജീവശ്വാസമായെന്ന് ഐശ്വര്യ. സൂരജ് ശ്രീചിത്തിര, കലാമണ്ഡലം ഐശ്വര്യ രമേശ്, കവിത മോഹൻ എന്നിവരാണ് ഗുരുക്കന്മാർ.

ഭാവി, സ്വപ്നം

സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന മിസ് ടീൻ എർത്ത് മത്സരത്തിനായുള്ള തയാറെടുപ്പിലാണിപ്പോൾ പ്ലസ് വൺ വിദ്യാർഥിനിയായ ഐശ്വര്യ. ഒപ്പം മിസ് ഇന്ത്യ മത്സരവേദിയിലെത്തണം എന്ന ആഗ്രഹവുമുണ്ട്. ഭാവിയിൽ എൻവയൺമെന്റ് എൻജിനീയർ ആകാനാണു താൽപര്യം.

കുടുംബം, പിന്തുണ

‘ചെറുപ്പം മുതലേ അച്ഛനും അമ്മയും എന്റെ ഭാവി സ്വപ്നം കണ്ടുതുടങ്ങിയിരുന്നു. ആ സ്വപ്നത്തിലേക്ക് എത്താനുള്ള പാതകളും അവർ ഒരുക്കിത്തന്നു’ – ഐശ്വര്യ പറഞ്ഞു. അമ്മ സീന ഫാർമസിസ്റ്റാണ്. അച്ഛൻ വിനു വേണുഗോപാൽ സ്വകാര്യ കമ്പനിയിൽ ബിസിനസ് ഡവലപ്മെന്റ് മാനേജരായി ജോലി ചെയ്യുന്നു. സഹോദരൻ ദേവ് നാരായൺ ആറാം ക്ലാസ് വിദ്യാർഥി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com