ADVERTISEMENT

ബെലിൻഡ ക്ലാർക്ക്

രാജ്യാന്തര ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിൾ സെഞ്ചുറി സച്ചിന്റെ  പേരിലാണ് (200 റൺസ് നോട്ടൗട്ട്). 2010ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു ഇത്. എന്നാൽ, സച്ചിനു മുൻപേ ഈ നേട്ടം കൈവരിച്ച ഒരു വനിതയുണ്ട്: ഓസ്ട്രേലിയൻ നായികയും ഓപ്പണറുമായിരുന്ന ബെലിൻഡ ക്ലാർക്ക്. 1997ലെ വനിതാ ലോകകപ്പിൽ  ഡെന്മാർക്കിനെതിരെ ബെലിൻഡ നേടിയത്  പുറത്താകാതെ 229 റൺസ്.  

മാർത്ത

ഫുട്ബോൾ ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതിന്റെ റെക്കോർഡ് ജർമനിയുടെ മിറൊസ്ലാവ് ക്ലോസെയുടെ പേരിലാണ് (2002–2014) – ആകെ 16 ഗോളുകൾ. എന്നാൽ, വനിതകളുടെ ലോകകപ്പിലെ റെക്കോർഡ് ഇതിനും മേലെയാണ്.  ബ്രസീലിന്റെ മാർത്ത, അഞ്ചു ലോകകപ്പിൽനിന്നായി (2003–2019) നേടിയത് 17 ഗോളുകൾ. 

ക്രിസ്റ്റീൻ സിൻക്ലെയർ

ഫുട്ബോളിൽ കൂടുതൽ രാജ്യാന്തര ഗോളുകൾ എന്ന റെക്കോർഡ് ഇറാന്റെ അലി ദേയിയുടെ പേരിലാണ് (109 ഗോളുകൾ). രണ്ടാം സ്ഥാനത്ത് പോർച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാൾഡോ (102 ഗോളുകൾ).

athletes
മേരി കോം , ഫ്ലോ ജോ, മാർഗരറ്റ് സ്മിത്ത് കോർട്ട്, ട്രിഷ സോൺ

എന്നാൽ‍, ഇവർക്കു മേലെ നിൽക്കും കാനഡയുടെ വനിതാ താരം ക്രിസ്റ്റീൻ സിൻക്ലെയറുടെ നേട്ടം – 186 രാജ്യാന്തര ഗോളുകൾ! അലി ദേയി 100 രാജ്യാന്തര ഗോളുകൾ തികച്ചത് 2004ലായിരുന്നെങ്കിൽ, 1989ൽത്തന്നെ ഒരു വനിത 100 ഗോളുകൾ പിന്നിട്ടിരുന്നു, ഇറ്റലിയുടെ എലിസബെറ്റ വിഗ്‌നൊട്ടോ. 

ഫ്ലോ ജോ

അത്‍ലറ്റിക്സിലെ 100, 200 മീറ്ററുകളിൽ ജമൈക്കയുടെ ഉസൈൻ ബോൾട്ട് സ്വന്തമാക്കിയ ലോക, ഒളിംപിക് റെക്കോർഡുകൾക്ക് ഏറെ കാലപ്പഴക്കമില്ല (2008–2012). എന്നാൽ, വനിതാ വിഭാഗത്തിലെ സ്പ്രിന്റ് റെക്കോർഡുകൾ 32 വർഷമായി അമേരിക്കയുടെ  ഫ്ലോറൻസ് ഗ്രിഫിത്ത് ജോയ്‌നർ എന്ന ഫ്ലോ ജോയുടെ പേരിലാണ്. 1988ലാണ് ഫ്ലോ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത്. 

മാർഗരറ്റ് സ്മിത്ത് കോർട്ട്

ടെന്നിസിൽ കൂടുതൽ ഗ്രാൻസ്‌ലാം കിരീടങ്ങൾ എന്ന വനിതകളുടെ റെക്കോർഡിന് അരനൂറ്റാണ്ടിലേറെക്കാലമായി മാറ്റമില്ല. ഏറ്റവും കൂടുതൽ സിംഗിൾസ് കിരീടങ്ങളും (24) എല്ലാ വിഭാഗങ്ങളിലുമായി (സിംഗിൾസ്, ഡബിൾസ്, മിക്സഡ്) കൂടുതൽ കിരീടങ്ങളും (62) എന്ന നേട്ടം ഒരു വനിതയുടെ പേരിലാണ്: ഓസ്ട്രേലിയയുടെ മാർഗരറ്റ് സ്മിത്ത് കോർട്ട്. പുരുഷവിഭാഗത്തിലെ റെക്കോർഡുകാർ ഏറെ പിന്നിൽ. 

ട്രിഷ സോൺ

23 സ്വർണം, മൂന്ന് വെള്ളി, രണ്ട് വെങ്കലമടക്കം 28 മെഡലുകളുമായി അമേരിക്കയുടെ മൈക്കൽ ഫെൽപ്സാണ് ഒളിംപിക് മെഡൽ വേട്ടയിൽ മുന്നിലെങ്കിൽ അംഗപരിമിതരുടെ ഒളിംപിക്സായ പാരാലിംപിക്സിലും ഒരു നീന്തൽ താരമാണ് െമഡൽ വേട്ടയിൽ ഒന്നാമത്. അമേരിക്കയുടെ ട്രിഷ സോൺ എന്ന വനിതാതാരം ഏഴു മേളകളിൽനിന്നായി നീന്തിയെടുത്തത് 55 മെഡലുകൾ! ഇതിൽ 41 സ്വർണവും 9 വെള്ളിയും 5 വെങ്കലവും ഉൾപ്പെടും.

മേരി കോം

ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ കൂടുതൽ മെഡലുകൾ നേടിയ പുരുഷതാരം ക്യൂബയുടെ ഫെലിക്സ് സാവനാണ്. 1986–99 കാലത്ത് സാവൻ നേടിയത് ആറു സ്വർണവും ഒരു വെള്ളിയും. എന്നാൽ, ഒരു വനിതയുടെ നേട്ടത്തിന് ഇതിനെക്കാൾ തിളക്കമുണ്ട്: ഇന്ത്യയുടെ മേരി കോം. ലോക ചാംപ്യൻഷിപ്പിൽ മേരി ‘ഇടിച്ചെടുത്തത്’ എട്ടു മെഡലുകൾ. ആറു സ്വർണം (2002, 2005, 2006, 2008, 2010, 2018), ഒരു വെള്ളി (2001), ഒരു വെങ്കലം (2019).  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com