എന്റെ ജീവൻ രക്ഷിച്ച അഭിനയം
Mail This Article
ഈ സമയത്ത് എന്റെ സഹായത്തിനെത്തിയത് ‘ആരോരുമറിയാതെ’ എന്ന ചിത്രത്തിലെ സുഹാസിനിയുടെ രംഗം. സുഹാസിനിയുടെ വീട്ടിലെത്തി മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്ന മധ്യവയസ്കനെ തന്ത്രത്തിൽ പൊലീസിലേൽപ്പിക്കുന്ന രംഗം. സ്നേഹം അഭിനയിക്കുക. വീട്ടിനുള്ളിലേക്കു കയറ്റുക. തന്ത്രത്തിൽ രക്ഷപ്പെടുക.
പെണ്ണുങ്ങളുടെ പല തുറന്നെഴുത്തിലും പുരുഷനെ കരണത്തടിക്കുന്ന, മകളെ കരാട്ടെ പഠിപ്പിക്കണമെന്ന് ആശിക്കുന്ന സംഗതികൾ കാണാം. പക്ഷേ, ജീവിതമെന്ന അഭിനയത്തിലൂടെയേ പെണ്ണിന് ഈ സമൂഹത്തിൽ ജീവിക്കാനാവൂ എന്ന പരമാർഥം മനസ്സിലാക്കിയേ പറ്റൂ. സിനിമാ അഭിനയം ഇത്രയേറെ ലളിതമാക്കാൻ പുരുഷന്മാരെക്കാൾ സ്ത്രീകൾക്കാണ് കഴിയുക. ഏതു പുതിയ നടിയും തരക്കേടില്ലെന്ന അഭിപ്രായം പറയിക്കുമ്പോൾ പുതുമുഖ നടന്മാർക്ക് അത്രയെളുപ്പം അഭിപ്രായം പറയിക്കാനാവുന്നുമില്ല (ജീവിതം 100% അഭിനയമാകുമ്പോഴാണ് അവർ തകരുന്നതും). എന്റെ ജീവൻതന്നെ രക്ഷപ്പെടുത്തിയ ഒരു അഭിനയമാണ് ഞാൻ പങ്കുവയ്ക്കുന്നത്.
ഈ സംഭവം നടക്കുന്നതു രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്ത്, വർഷം 1992. വിവാഹം കഴിഞ്ഞ് ആദ്യമായി ഉത്തരേന്ത്യൻ പട്ടണത്തിൽ താമസിക്കുന്ന എനിക്കു ഹിന്ദി അത്ര വശമല്ല. ഭർത്താവ് ജോലിക്കു പോകുമ്പോൾ ഞാൻമാത്രം വാടകവീട്ടിൽ പകൽ ഒറ്റയ്ക്ക്.
ബോറടി മാറ്റാൻ മലയാളം പാട്ടുകൾ ടേപ്പ്റിക്കോർഡറിൽ കസെറ്റിട്ടു കേൾക്കും. രാജസ്ഥാൻ ഹൗസിങ് ബോർഡിന്റെ രണ്ടു മുറിയുള്ള വീട്. മുൻവശത്ത് ഒരു വാതിൽ, അടുക്കള ഭാഗത്തുനിന്നു പുറത്തിറങ്ങാൻ ഒരു വാതിൽ. എപ്പോഴും മുൻവാതിൽ അടച്ചിട്ട് അടുക്കള വാതിലാണ് ഞാൻ പകൽസമയം ഉപയോഗിക്കാറ്. വീടിനു ചുറ്റുമുള്ള മതിലാണെങ്കിൽ പൊക്കത്തിലും.
അടുത്ത വീട്ടുകാർക്ക് (ഹിന്ദിക്കാരാണ്) എന്നോടു സംസാരിക്കുവാൻ അവരുടെ വരാന്തയിൽ കയറി നിൽക്കണം. ഒരു ദിവസം മുറിക്കു പുറത്തുള്ള വാട്ടർ ടാപ്പിൽ അരി കഴുകിക്കൊണ്ടിരിക്കുമ്പോൾ ഉയരമുള്ള ഒരാൾ ഗേറ്റ് തുറന്ന് ഉള്ളിൽവന്നു.
‘‘ഈ വീട് വാടകയ്ക്ക് കൊടുക്കാനുണ്ടെന്നു കേട്ടു. വീട് കാണണം’’ എന്ന് അയാൾ ഹിന്ദിയിൽ എന്നോടു പറഞ്ഞു.
ഞാൻ ‘‘ഇല്ല’’ എന്നു പറഞ്ഞിട്ടും അയാൾ പോകാൻ തയാറായില്ല.
അയാൾ ഗേറ്റ് അടച്ച് അതിൽപിടിച്ച് ഉള്ളിൽത്തന്നെ നിൽക്കുകയാണ്.
ഞാൻ ഇവിടെ ഒറ്റയ്ക്കാണ് എന്ന് അയാൾ മനസ്സിലാക്കിയെന്നു തീർച്ച. ഞാൻ അപ്പോൾ ഗർഭിണിയാണ്. ഗർഭിണിയായ ഞാൻ കൂടുതൽ ദുർബലയാണെന്ന് അയാൾക്കു തീർച്ചയാണല്ലോ. അയാളുടെ നോട്ടത്തിലെ ഉദ്ദേശ്യം അക്രമണം അഥവാ മോഷണം എന്നു വ്യക്തം.
ഞാൻ കണ്ട ഒരു സിനിമയാണ് ഈ സമയത്ത് എന്റെ സഹായത്തിനെത്തിയത് ‘ആരോരുമറിയാതെ’ എന്ന ചിത്രത്തിലെ സുഹാസിനിയുടെ രംഗം. സുഹാസിനിയുടെ വീട്ടിലെത്തി മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്ന മധ്യവയസ്കനെ തന്ത്രത്തിൽ പൊലീസിലേൽപ്പിക്കുന്ന രംഗം. സ്നേഹം അഭിനയിക്കുക. വീട്ടിനുള്ളിലേക്കു കയറ്റുക. തന്ത്രത്തിൽ രക്ഷപ്പെടുക. കെ.എസ്. സേതുമാധവൻ സംവിധാനം ചെയ്ത ‘ആ ചാമരം, ഈ ചാമരം’ എന്ന ശ്യാമിന്റെ ഗാനമുള്ള ചിത്രം ഓർക്കുക).
ഞാൻ ഭയപ്പാട് പുറത്തു കാണിക്കാതെ ചിരിച്ചുകൊണ്ട് മുറിഹിന്ദിയിൽ പറഞ്ഞു, ‘‘ആപ് അന്തർ ആയിയേ, ദർവാസാ ഖുലാ ഹേ’’ മുൻവശത്തെ വാതിൽഭാഗത്തേക്കു ഞാൻ ചുണ്ടി.
അയാൾ ആ ഭാഗത്തേക്കു നീങ്ങി. വീടിന്റെ ഉൾവശം കാണാൻ വന്നയാളല്ലേ, അയാൾ അതേപടി അനുസരിച്ചു. അയാൾ മുറിക്കുള്ളിൽ കയറിയപ്പോൾ ഞാൻ എന്റെ കയ്യിലിരുന്ന അരിപ്പാത്രം താഴെയിട്ട് ഗേറ്റ് തുറന്ന് പുറത്തേക്കൊരോട്ടമായിരുന്നു, അടുത്ത വീട്ടിലേക്ക്.
അവരെയുംകൂട്ടി ഞാൻ വന്നപ്പോൾ അയാൾ സ്ഥലം വിട്ടിരുന്നു. ചിരിച്ചുകൊണ്ടുള്ള ‘അഭിനയം’ ഇല്ലായിരുന്നെങ്കിൽ ഇന്നു ഞാൻ ഉണ്ടാവുമായിരുന്നില്ല. അയാൾ എന്നെ ആക്രമിക്കുമായിരുന്നു എന്നു തീർച്ച. 6 മാസം ഗർഭിണിയായിരുന്ന ഞാൻ എങ്ങനെ പുറത്തേക്കോടി രക്ഷപ്പെട്ടു എന്നുപോലും എനിക്ക് ഇപ്പോൾ ഓർക്കാനാവുന്നില്ല. അയൽവാസികൾ അവിടെ മുഴുവൻ അന്വേഷിച്ചിട്ടും അയാളുടെ പൊടിപോലും കിട്ടിയില്ല. പിറ്റേന്നത്തെ പത്രത്തിൽ ഒരുസംഘം തമിഴ്നാട്ടുകാരെ അവിടത്തെ പൊലീസ് പിടികൂടിയതായി വാർത്ത കണ്ടു.
എന്റെ മലയാള ഗാന കസെറ്റുകൾ കേട്ടിട്ടാവും മദ്രാസി വീട്ടമ്മയാണ്, വീട്ടുകാരൻ ജോലിക്കു പോയിരിക്കുകയാവും എന്ന തീർച്ചയിൽ അയാളെത്തിയത്. സുഹാസിനിയുടെ ആ ‘അഭിനയ’വും എന്റെ ജീവിതാഭിനയവുമാണ് ഈ ജീവിതം എനിക്കു തിരിച്ചുതന്നതെന്നു പൂർണവിശ്വാസമുണ്ട്. ഇപ്പോഴും ആ രംഗം മനസ്സിൽ ഭീതി കോരിയിടുകയാണ്.
Content highlights: Marakkillorikalum column