ADVERTISEMENT

പിടിച്ചാൽ പിടിയെത്താത്ത വൻമരത്തടികളിൽ ഉറങ്ങിക്കിടക്കുന്ന രൂപങ്ങളെ ഉണർത്തിയെടുക്കുന്നൊരു ശിൽപി. പന്തളം കുരമ്പാലയിലെ വാസുദേവൻ ആചാരി. മാസങ്ങളോളം നീളുന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെ തെളിയുന്നത് മൂന്നും നാലും ആൾപൊക്കത്തിലുള്ള പുരാണകഥാപാത്രങ്ങളും ആളുയരത്തിലുള്ള കാളത്തലകളും.

ശിൽപിയായ അമ്മാവനോടു പണ്ടൊരിക്കൽ ഒരാൾ ചോദിച്ചു, കൃഷ്ണനെ എങ്ങനെയാ തടിയിൽ കൊത്തിയെടുക്കുന്നത്? അമ്മാവന്റെ മറുപടി ഉടനെത്തി: എളുപ്പമല്ലേ, കൃഷ്ണനൊഴികെയുള്ള ഭാഗം ചെത്തിക്കളഞ്ഞാൽ പോരേ...തടിയിലും കല്ലിലുമൊക്കെ ലയിച്ച രൂപങ്ങളെ ശിൽപമാക്കിയെടുക്കുന്നതു പക്ഷേ, കഥപോലെ എളുപ്പമല്ല. എല്ലാ കല്ലും മരവും ശിൽപമാകുകയുമില്ല.

പിടിച്ചാൽ പിടിയെത്താത്ത വൻമരത്തടികളിൽ ഉറങ്ങിക്കിടക്കുന്ന ഭീമനെയും ഹനുമാനെയും നരസിംഹത്തെയുമൊക്കെ ഉണർത്തിയെടുക്കുകയാണു പന്തളത്തിനടുത്തുള്ള കുരമ്പാലയിലെ വിളയിൽവീട്ടിൽ ശിൽപി വാസുദേവൻ ആചാരി. പക്ഷേ, അതു കഥയിലേതുപോലെ അത്ര എളുപ്പമല്ല. കാരണം, ഇവിടെ തെളിഞ്ഞുവരുന്നത് മൂന്നും നാലും പേരുടെ ഉയരത്തിലുള്ള, പുരാണകഥാപാത്രങ്ങളുടെ ശിൽപങ്ങളും ആളുയരത്തിലുള്ള കാളത്തലകളുമാണ്. അതും മാസങ്ങളോളം നീളുന്ന ഉറക്കമില്ലാത്ത കഠിനാധ്വാനത്തിലൂടെ. അധ്വാനഭാരംകൊണ്ടുതന്നെ അധികമാരും കൈവയ്ക്കാത്ത ഈ മേഖലയിലാണു വാസുദേവന്റെ വൈദഗ്ധ്യം.

അമ്മയുടെ അച്ഛനും അദ്ദേഹത്തിന്റെ സഹോദരനും ശിൽപികളായിരുന്നു. അവർക്കൊപ്പം നിന്നാണു തുടക്കം. ആദ്യമൊക്കെ ചെറിയ ശിൽപങ്ങളും മരത്തിലുള്ള കൊത്തുപണികളും പഠിച്ചെടുത്തു. പിന്നീടാണു വലിയ ശിൽപങ്ങളിലേക്കെത്തിയത്.

ഇപ്പോൾ മധ്യതിരുവിതാംകൂറിലെ മിക്ക ക്ഷേത്രങ്ങളിലെയും വലിയ കെട്ടുകാഴ്ചകൾക്കുള്ള രൂപങ്ങളും കാളത്തലകളും വാസുദേവന്റെ കരവിരുതിൽ ഉയർന്നവയാണ്. ഇപ്പോൾ പന്തളം കുരമ്പാല ഇടഭാഗത്തിനുവേണ്ടി നരസിംഹശിൽപത്തിന്റെ പണിപ്പുരയിലാണ്. കോവിഡും ലോക്ഡൗണുമൊക്കെയായി നാലരവർഷത്തോളം നീണ്ടെങ്കിലും വീണ്ടും സജീവമാവുകയാണു പണിപ്പുര.

താലം, കണക്കിന്റെ മായാജാലം

മനുഷ്യശരീരം വളർന്നു ഭീമാകാരമായാൽ എങ്ങനെയിരിക്കുമോ, അതുതന്നെയാണു വലിയ ശിൽപങ്ങളുടെ ശരീരവും.ഓരോ ശിൽപവും ഒറ്റയടിക്കല്ല, ഓരോ ഭാഗമായാണു പണിതെടുക്കുന്നത്. അതിനു കൃത്യമായ കണക്കുകളുണ്ട്. നവതാല രീതി എന്നാണ് ഇതിനു പറയുക. ഓരോ താലവും ഓരോ ശിൽപത്തിനുള്ള കണക്കാണ്. മുഖം ഇത്ര അളവിൽ, കൈകാലുകൾ ഇത്ര അളവിൽ എന്നിങ്ങനെ. പുരുഷശിൽപങ്ങൾക്കും സ്ത്രീശിൽപങ്ങൾക്കും ദേവീ–ദേവന്മാരുടെ ശിൽപങ്ങൾക്കും പ്രത്യേകം കണക്ക്. പക്ഷേ, അനുപാതം മനുഷ്യശരീരത്തിലെ അവയവങ്ങളുടെ അതേ അനുപാതം. എഴുതിവയ്ക്കാത്ത ഈ കണക്കുകൾ വാമൊഴിയായി ശ്ലോകങ്ങളായി പകർന്നുപോകുന്നവയാണ്. ഓരോ ഭാഗമായി കണക്കനുസരിച്ചു പണിതശേഷം പ്രത്യേകതരം പശയും മര ആണികളും ഉപയോഗിച്ചു യോജിപ്പിക്കും.  ഉളിയും ചുറ്റികയുമല്ലാതെ ലോഹം മറ്റൊന്നും തൊടാതെയാണു നിർമാണം.

ആദ്യം ചിത്രം,പിന്നെ ശിൽപം

നിർമിക്കേണ്ട ശിൽപങ്ങളുടെ ചിത്രമാണ് ആദ്യം വരയ്ക്കുക. മുന്നിൽനിന്നും പിന്നിൽ നിന്നും വശങ്ങളിൽ നിന്നുമുള്ള രൂപം ആദ്യം വരച്ചുണ്ടാക്കും. ഓരോ ശിൽപത്തിന്റെയും പിന്നിലെ കഥയും ഐതിഹ്യങ്ങളും പഠിച്ച് ദിവസങ്ങളെടുത്താണിതു ചെയ്യുക. ഇതനുസരിച്ചാണു നിർമാണം. നിലവിൽ പണിയുന്ന നരസിംഹശിൽപത്തിന്റെ കൈകൾക്കുതന്നെ ഒരാൾപ്പൊക്കമുണ്ട്. ഹിരണ്യകശിപുവിന്റെ വധത്തിനു ശേഷമുള്ള ക്രുദ്ധനായ നരസിംഹവും മുന്നിൽ ഭക്തിലീനനായി നിൽക്കുന്ന പ്രഹ്ലാദനും ചേർന്നതാണു ശിൽപം. നരസിംഹമുഖം ഏകദേശം പൂർത്തിയായി. പ്രഹ്ലാദന്റെ ശിൽപം ആദ്യഘട്ടത്തിലാണ്. ദൈവശിൽപങ്ങൾക്കും ശ്രീകോവിലുകളിലേക്കും മറ്റുമുള്ള ശിൽപങ്ങൾക്കും അതതു ക്ഷേത്രങ്ങളിലെ ഐതിഹ്യവും കഥകളുമൊക്കെ വായിക്കും. ക്രൈസ് തവ ദേവാലയങ്ങളിലേക്കുള്ള ചിത്രങ്ങൾക്കും ശിൽപങ്ങൾക്കും മിഴിവേകുന്നതു ബൈബിൾ വായിച്ച് ഉറപ്പിച്ചാണ്.

vasudevan-achari-sculpture-1
വാസുദേവൻ ആചാരി നിർമിച്ച ഹനുമാൻ ശിൽപം.

മരത്തെ വന്ദിച്ച്, അനുവാദം ചോദിച്ച്....

ആഞ്ഞിലി, പാല, കുമ്പിൾ തുടങ്ങിയ മരങ്ങളാണു ശിൽപനിർമാണത്തിന് ഉപയോഗിക്കുന്നത്. ഒരേ ശിൽപത്തിനു തന്നെ ചിലപ്പോൾ വ്യത്യസ്ത തടി ഉപയോഗിക്കേണ്ടി വരും. ഒറ്റത്തടിയിൽനിന്നു ശിൽപത്തിന്റെ മുഴുവൻ ഭാഗങ്ങളും കിട്ടില്ല. മരത്തിന്റെ തടിയളവും വളവും വളവില്ലായ്മയുമൊക്കെ നോക്കി, ഏതൊക്കെ ഭാഗങ്ങൾക്ക് ഉപയോഗിക്കാമെന്നു കണക്കാക്കും. പിന്നെ നല്ല േനരവും ദിവസവും നോക്കി, മരങ്ങളെ വന്ദിച്ച് അനുവാദം ചോദിച്ചു വെട്ടിയിടും. മുറിച്ചു തടിയാക്കി കൃത്യമായ അനുപാതത്തിൽ ഉണങ്ങിയശേഷമാണു പണി തുടങ്ങുന്നത്.

ഒരുവർഷത്തോളം വേണ്ടിവരും ഒരു ശിൽപത്തിന്. ആദ്യം കൈകാലുകളും നെഞ്ചും അലങ്കാരങ്ങളില്ലാതെ അടിസ്ഥാനരൂപം മാത്രമായി കൊത്തിയെടുക്കും. പിന്നീട് ഓരോ ഭാഗവും വിശദമായി പണിതുതുടങ്ങും. നഖങ്ങളും പല്ലുകളുമൊക്കെ അവസാനഘട്ടമാകുമ്പോഴേക്കു മിനുക്കിയെടുക്കും. കിരീടം, ആടയാഭരണങ്ങൾ തുടങ്ങിയവ അവസാനഘട്ടത്തിലാണു ചെയ്തെടുക്കുക. വസ്ത്രങ്ങളിലെ ഞൊറികളും ചിത്രപ്പണികളുമടക്കം കൊത്തിയെടുക്കും. കണ്ണുകളും അവസാനമാണു കൊത്തിയെടുക്കുക. കൈപ്പത്തിയുടെ വീതിയുള്ളതു മുതൽ ചെറുവിരൽ വണ്ണം വരെയുള്ള ഉളികളും അതിനനുസരിച്ച ചുറ്റികകളുമാണുപയോഗിക്കുന്നത്.  

കെട്ടുകാഴ്ചച്ചന്തം

മധ്യതിരുവിതാംകൂറിലെ ക്ഷേത്രങ്ങളിലെ പ്രത്യേകതയാണു കെട്ടുകാഴ്ചകൾ. കാളകളും തേരുകളും പുരാണകഥാപാത്രങ്ങളും ഓരോ കരയുടെയും അഭിമാനത്തലപ്പൊക്കമാണ്. അതീവസങ്കീർണമായ കൊത്തുപണികളാണ് ഇവയുടെ പ്രത്യേകത. ഒപ്പം വലുപ്പവും. ഇത്തരത്തിലുള്ള ഏറ്റവും വലിയ ഒറ്റക്കാള വാസുദേവൻ നിർമിച്ചതാണ്. കുരമ്പാല പുത്തൻകാവ് ദേവീക്ഷേത്രത്തിലാണ് ഇതു സൂക്ഷിക്കുന്നത്. ക്ഷേത്രത്തിലെ അത്തക്കാഴ്ചയ്ക്കായി ഒരുക്കുന്ന കെട്ടുകാഴ്ചകളിൽ ഭീമൻ, ഹനുമാൻ, അർജുനൻ എന്നിവയാണു പ്രധാനം. ആദ്യം ഇവ മൂന്നും വാസുദേവന്റെ മുത്തച്ഛനാണു നിർമിച്ചത്. ഹനുമാൻ, അർജുനശിൽപങ്ങൾ കാലപ്പഴക്കത്താൽ നശിച്ചതോടെ വാസുദേവൻ പുനർനിർമിച്ചു. അർജുനന്റെ തല ഒഴികെ മറ്റെല്ലാം നശിച്ചുപോയതോടെ, പഴയ കണക്കു കണ്ടെത്തി  പുനർനിർമിച്ചു. 

കുരമ്പാലയിലെ കെട്ടുകാഴ്ചകളെക്കുറിച്ചു രസകരമായ ഒരു കഥ കൂടിയുണ്ട്. പണ്ടു മാവേലിക്കര ചെട്ടികുളങ്ങര ക്ഷേത്രത്തിൽ മാത്രമായിരുന്നു ഇത്തരം കെട്ടുകാഴ്ചകൾ. കുരമ്പാലയിലും അതുപോലെയുണ്ടാക്കണമെന്ന നാട്ടുകാരുടെ ആഗ്രഹത്തെത്തുടർന്നു വാസുദേവന്റെ മുത്തച്ഛനും മറ്റുള്ളവരും ചേർന്ന് ഉത്സവം കാണാൻപോയി. ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ഭീമനെയും മറ്റും അടുത്തുനിന്നു കാണാനുള്ള ആഗ്രഹം മൂലം അനുവാദം ചോദിച്ചപ്പോൾ അവിടത്തുകാർ തടഞ്ഞെന്നും പിന്നെ ദൂരെനിന്നു കണ്ട്, തൊട്ടടുത്ത ആളുകളുടെ ഉയരം കണക്കാക്കി, ശിൽപങ്ങളുടെ ഉയരം മനക്കണക്കിൽ ഗണിച്ചു കണ്ടെത്തി നാട്ടിലെത്തി ശിൽപങ്ങൾ പണിതെന്നുമാണു കഥ.

കഥയല്ല, ജീവിതം

കഥയെന്തായാലും ശിൽപികളുടെ കഥയും ജീവിതവും അത്ര സന്തോഷകരമല്ലെന്നു വാസുദേവൻ പറയുന്നു. ഇത്തരം ശിൽപങ്ങൾ പൂർത്തിയാക്കാൻ വൻചെലവുവരും. പലപ്പോഴും സംഘാടകരുടെ സാമ്പത്തിക പ്രശ്നങ്ങൾ വഴിമുടക്കും. എതിർത്തൊന്നും പറയാതെ പണി പൂർത്തിയാക്കും. കാരണം, ശിൽപമാണ് ശിൽപിയുടെ ജീവനും ശ്വാസവും. അതു നിലയ്ക്കരുത്. പണം കിട്ടുന്നമുറയ്ക്കു തന്നാൽ മതിയെന്നു പറഞ്ഞു കൈമാറിയ ശിൽപങ്ങളുമുണ്ട്.

മക്കളെ പഠിപ്പിച്ചതും ജീവിച്ചതുമൊക്കെ ശിൽപവിദ്യകൊണ്ടാണ്. പക്ഷേ, കോവിഡ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു. ഉത്സവങ്ങളില്ലാതായി. ഇപ്പോഴത്തെ ശിൽപം തന്നെ പണിതുപൂർത്തിയാക്കാൻ സംഘാടകർക്കു സാധിക്കാതായി. നേരത്തെ പറഞ്ഞുവച്ചിരുന്ന കാളത്തലകളുടെ ആവശ്യക്കാർ പലരും അതു റദ്ദാക്കി. ലോക്ഡൗൺ ദിവസങ്ങളിലെ സങ്കടം തീർത്തത് ഇടയ്ക്കു ചെന്നു നോക്കി, ചിതലും മറ്റുമൊന്നുമില്ലെന്ന് ഉറപ്പാക്കിയാണ്. നിയന്ത്രണങ്ങൾ പിൻവലിച്ചതിനു പിന്നാലെ പണിപ്പുരയിലേക്കു പാഞ്ഞെത്തി. വീണ്ടും പണികൾ തുടങ്ങി. പണിതശിൽപം പൂർത്തിയാക്കാതെ വയ്ക്കുന്നതിലും വലിയ സങ്കടം മറ്റൊന്നില്ല. ശിൽപിക്കു മാത്രമാണല്ലോ ശിൽപം അവശ്യസേവനം...

English Summary: Vasudevan Achari life story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com