ADVERTISEMENT

നിയമം നടപ്പാക്കുന്നതിലല്ല, ജനം സ്വയം എങ്ങനെ പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഭരണഘടനയുടെ പ്രവർത്തനം. അതുകൊണ്ട്, കാലക്രമത്തിൽ അയിത്തജാതിക്കാർ എന്നൊരു സമുദായം ഉണ്ടാകില്ലെന്നാണ് എന്റെ പ്രത്യാശ’–ദാക്ഷായണി വേലായുധന്റേതാണു വാക്കുകൾ. ഭരണഘടനാ നിർമാണസഭയിൽ അംഗമായിരുന്ന ഏക ദലിത് വനിത. സഭയിൽ ശ്രദ്ധേയമായ ഒട്ടേറെ പ്രഭാഷണങ്ങൾ നടത്തി. അയിത്തത്തിനെതിരെ വ്യക്തമായ വ്യവസ്ഥയുള്ളതാവണം ഭരണഘടനയെന്നും അധഃസ്ഥിതർക്ക് യഥാർഥ സംരക്ഷണം ഉറപ്പാക്കണമെന്നും അവർ സഭയിൽ വാദിച്ചു.

1912 ജൂലൈ നാലിനു കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ച ദാക്ഷായണി വേലായുധൻ 1945ൽ കൊച്ചി നിയമസഭയിൽ അംഗമായി. ഭരണഘടനാ നിർമാണ സഭയിലെ അംഗത്വം മാത്രമല്ല, കേരളത്തിൽ ആദ്യമായി സ്കൂൾ ഫൈനൽ പാസായ പട്ടികജാതി വനിത, പട്ടിക ജാതിക്കാരിലെ ആദ്യ ബിരുദധാരിണി, അധ്യാപിക തുടങ്ങി നേട്ടങ്ങൾ‌ ഒട്ടേറെ. 1976 ജൂലൈ 20ന് അന്തരിച്ചു. മുൻ രാഷ്ട്രപതി കെ.ആർ.നാരായണന്റെ ഇളയച്ഛൻ ആർ. വേലായുധനുമായി അവരുടെ വിവാഹം നടന്നത് വാർധയിൽ ഗാന്ധിജിയുടെ കാർമികത്വത്തിലായിരുന്നു. വേലായുധനും ദാക്ഷായണിയോടൊപ്പം പ്രൊവിഷനൽ (ഇടക്കാല) പാർലമെന്റ് അംഗമായി ;1950ൽ.

ദാക്ഷായണിയുടെ മകളും പ്രമുഖ ചരിത്രഗവേഷകയുമായ മീര വേലായുധൻ അമ്മയെക്കുറിച്ച്:

സ്വാതന്ത്ര്യ പോരാട്ടത്തിന്റെ ഭാഗമായിരുന്നു സാമൂഹികപരിഷ്കരണമെന്നത്. സാമൂഹികനീതിയുടെ കാര്യത്തിൽ മഹാത്മജി ഉയർത്തിപ്പിടിച്ച ആദർശങ്ങൾക്കൊപ്പമായിരുന്നു അമ്മ. സ്വാതന്ത്ര്യസമരത്തിൽ എന്തിനായി വാദിച്ചോ അതെല്ലാം ഭരണഘടനാ നിർമാണ സഭയിൽ ഉന്നയിക്കാനും ആ തത്വങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനും അമ്മയടക്കമുള്ള വനിതാ അംഗങ്ങൾക്കു സാധിച്ചു. സമത്വവും സാഹോദര്യവും സ്വാതന്ത്ര്യവുമെല്ലാം അങ്ങനെ ഇന്ത്യൻ ഭരണഘടനയെ പ്രോജ്വലിപ്പിച്ച രത്നങ്ങളായി. സാമൂഹിക സമത്വവും ജാതിവ്യവസ്ഥയ്ക്കെതിരായ നിലപാടും ഉയർത്തിപ്പിടിക്കുന്നതിനൊപ്പം സ്ത്രീസമത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും വേണ്ടിയും അമ്മ ശക്തമായ നിലപാടെടുത്തു.

മീര വേലായുധൻ
മീര വേലായുധൻ

English Summary: Dakshayani Velayudhan; Voice of reformation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com