ADVERTISEMENT

1947 ഓഗസ്റ്റ് 14നാണ് ഇന്ത്യയ്ക്ക് ഇന്ത്യക്കാരനായ ആദ്യ ചീഫ് ജസ്റ്റിസിനെ ലഭിക്കുന്നത്. ജസ്റ്റിസ് ഹരിലാൽ ജെകിസൻദാസ് കനിയ അന്ന് ഇന്ത്യയുടെ ഫെഡറൽ കോടതിയുടെ ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. ചീഫ് ജസ്റ്റിസായിരുന്ന സർ വില്യം പാട്രിക് സ്പെൻസ് തലേന്നു രാജിവച്ചിരുന്നു. ഫെഡറൽ കോടതി മാറി, 1950 ജനുവരി 26നു സുപ്രീംകോടതി നിലവിൽ വന്നപ്പോൾ, ജസ്റ്റിസ് കനിയ സുപ്രീം കോടതിയുടെയും ആദ്യ ചീഫ് ജസ്റ്റിസായി.

ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള ജസ്റ്റിസ് കനിയ ബോംബെ ഹൈക്കോടതി ജഡ്ജിയായിരിക്കെയാണ് ഫെഡറൽ കോടതിയിൽ നിയമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ സഹോദരപുത്രൻ എം.എച്ച്. കനിയ 1987ൽ സുപ്രീം കോടതി ജഡ്ജിയായി; 1991ൽ 23–ാം ചീഫ് ജസ്റ്റിസ്.

1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ നിയമപ്രകാരമാണ് ഇന്ത്യയിൽ ഫെഡറൽ കോടതി സ്ഥാപിതമാകുന്നത്; 1937 ഒക്ടോബർ ഒന്നിന്. പ്രിവി കൗൺസിലിന്റെ ലണ്ടനിൽ പ്രവർത്തിക്കുന്ന ജുഡീഷ്യൽ കമ്മിറ്റി എന്ന സംവിധാനത്തിനു പകരം ഇന്ത്യയിൽത്തന്നെ ഫെഡറൽ കോടതിയോ സുപ്രീം കോടതിയോ വേണമെന്ന ആവശ്യം ഏറെ വർഷങ്ങൾ നീണ്ട ചർച്ചകൾക്കുശേഷമാണ് അംഗീകരിക്കപ്പെട്ടത്. ‘നമ്മുടെ രാജ്യത്ത് സുപ്രീം കോടതി ഇല്ലാതിരിക്കാൻ കാരണങ്ങളില്ല’ എന്നു വ്യക്തമാക്കി കേന്ദ്ര നിയമനിർമാണ സഭയിൽ 1921 മാർച്ച് 26ന് സർ ഹരി സിങ് ഗൗഡ് പ്രമേയം അവതരിപ്പിച്ചു. അതിലൂടെയാണ് ഇന്ത്യയിൽ തന്നെ പരമോന്നത കോടതിയെന്ന ആവശ്യം ഒൗദ്യോഗികമായി ശക്തമാകുന്നത്. ജനാഭിപ്രായം വ്യക്തമാകുന്നതിനെന്നോണം പ്രമേയത്തിന്റെ ചർച്ച മാറ്റിവയ്ക്കാമെന്നു ഡോ.തേജ് ബഹാദൂർ സപ്രു അഭിപ്രായപ്പെട്ടു. ഗൗഡ് അത് അംഗീകരിച്ചു. എന്നാൽ, എട്ടു മാസത്തിനുശേഷം ഗൗഡ് വീണ്ടും വിഷയമുന്നയിച്ചു: ‘ബ്രിട്ടിഷ് ഇന്ത്യയ്ക്കായി സുപ്രീം കോടതി സ്ഥാപിക്കുന്നതു സംബന്ധിച്ച ബിൽ’ അവതരിപ്പിക്കാൻ അദ്ദേഹം അനുമതി തേടി. അനുമതി ലഭിച്ചില്ല. പകരം, അദ്ദേഹം വീണ്ടും പ്രമേയം അവതരിപ്പിച്ചു. 1922 സെപ്റ്റംബർ 23ന് അത് സഭ ശബ്ദവോട്ടിൽ തള്ളി.

1925 ഫെബ്രുവരി 17ന് ഗൗഡ് വീണ്ടും പ്രമേയം കൊണ്ടുവന്നു. ഇന്ത്യയിലെ ഗവൺമെന്റും പരമോന്നത അപ്പീൽ കോടതിയും തമ്മിലുള്ള ആറായിരമോ ഏഴായിരമോ മൈൽ അകലം അത്ര വലിയ ദൂരമല്ലെന്നു വാദിച്ച് മോത്തിലാൽ നെഹ്റുവാണ് ഗൗഡിന്റെ പ്രമേയത്തെ ശക്തമായി എതിർത്തത്. ഹിന്ദു നിയമത്തെയും മുഹമ്മദൻ നിയമത്തെയും പലപ്പോഴും പ്രിവി കൗൺസിൽ കശാപ്പു ചെയ്തിട്ടുണ്ടെന്നു പറയാൻ തനിക്കു മടിയില്ലെന്നു വ്യക്തമാക്കി മുഹമ്മദലി ജിന്ന പ്രമേയത്തെ പിന്താങ്ങി. പ്രമേയം വോട്ടിനിട്ടപ്പോൾ 15 പേർ അനുകൂലിച്ചു, 56 പേർ എതിർത്തു. ഗൗഡിന്റെ നിഷ്കളങ്കമായ പ്രമേയം തള്ളപ്പെട്ടതിൽ തനിക്ക് നൊമ്പരമുണ്ടാക്കുന്നതായ ആശ്ചര്യമുണ്ടെന്ന് ഗാന്ധിജി പിന്നീടു പറഞ്ഞു.

സുപ്രീം കോടതി സ്ഥാപിക്കുകയെന്ന ആവശ്യം 1927 ഓഗസ്റ്റ് 31ന് കൗൺസിൽ ഓഫ് സ്റ്റേറ്റിൽ സർ സി.ശങ്കരൻനായർ പ്രമേയത്തിലൂടെ അവതരിപ്പിച്ചു. സുപ്രീം കോടതിയെന്നത് രാഷ്ട്രീയമായി നല്ല കാര്യമെങ്കിലും പ്രായോഗികമായി പ്രയാസകരമെന്ന് എസ്.ആർ. ദാസ് ഉന്നയിച്ച വാദത്തിന് കൂടുതൽ പിന്തുണ ലഭിച്ചപ്പോൾ ചേറ്റൂരിന്റെ പ്രമേയം പരാജയപ്പെട്ടു (25–15). പിന്നെയും പല തലങ്ങളിൽ വിഷയം ചർച്ച ചെയ്യപ്പെട്ടു, വട്ടമേശ സമ്മേളനങ്ങളിലുൾപ്പെടെ. സുപ്രീം കോടതി സ്ഥാപിക്കൽ ആവശ്യപ്പെട്ട് 1932 ഫെബ്രുവരി 10ന് കേന്ദ്ര നിയമനിർമാണ സഭയിൽ ബി.ആർ. പുരി കൊണ്ടുവന്നതും ചേറ്റൂർ അവതരിപ്പിച്ചതിന്റെ പകർപ്പ് എന്നു വിളിക്കാവുന്നതുമായ പ്രമേയം 36–17 എന്ന വോട്ടിൽ ജയിച്ചു. 

മൂന്നു വർഷത്തിനുശേഷം, പരിമിതമായ അധികാരങ്ങളുള്ളതെന്നു പറയാവുന്ന ഫെഡറൽ കോടതിക്കുള്ള വ്യവസ്ഥകളും ഉൾപ്പെടുന്ന നിയമം ബ്രിട്ടിഷ് പാർലമെന്റ് പാസാക്കി. ചീഫ് ജസ്റ്റിസ് സർ മോറിസ് ഗ്വയർ, ജഡ്ജിമാരായ സർ ഷാ മുഹമ്മദ് സുലൈമാൻ, മുകുന്ദ് രാമറാവു ജയകർ എന്നിവരായിരുന്നു ഫെഡറൽ കോടതിയിൽ ആദ്യമുണ്ടായിരുന്നത്. ചീഫ് ജസ്റ്റിസ് ബ്രിട്ടിഷുകാരൻ, ഇന്ത്യക്കാരായ രണ്ടു പേരിൽ ഒരാൾ ഹിന്ദു, ഒരാൾ മുസ്‌ലിം എന്ന രീതിയിലായിരുന്നു ബ്രിട്ടിഷ് അധികാരകാലത്ത് ഫെഡറൽ കോടതിയിലെ നിയമനം. 1946 ജൂണിലാണ് ജസ്റ്റിസ് കനിയ ഫെഡറൽ കോടതി ജഡ്ജിയാവുന്നത്. ഒരു വർഷം കഴിഞ്ഞപ്പോൾ, അധികാരക്കൈമാറ്റത്തിനു തൊട്ടുമുൻപ് ചീഫ് ജസ്റ്റിസുമായി.

Content Highlights: Supreme Court for India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com