ADVERTISEMENT

അതിജീവനവും കലതന്നെ എന്ന തിരിച്ചറിവിന്റെ  വേദികൾ സജ്ജം. കൊച്ചി വിളിക്കുകയാണ് ആസ്വാദകരെ. മഹാമാരിക്കാലം കടന്നു ലോകം മുന്നോട്ടെന്ന ശുഭസന്ദേശവുമായി കൊച്ചി–മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിനു നാളെ തുടക്കമാകുന്നു.

പതിനഞ്ചു വേദികൾ. നാൽപതോളം രാജ്യങ്ങളിൽനിന്നായി 90 കലാകാരന്മാരുടെ സൃഷ്ടികൾ. 2023 ഏപ്രിൽ 10 വരെ നീളുന്ന കലാമാമാങ്കം. പെയിന്റിങ്ങുകൾ, ശിൽപങ്ങൾ, ഇൻസ്റ്റലേഷനുകൾ. ഒപ്പം  പാട്ടും സിനിമയും ശിൽപശാലകളും ചർച്ചകളുമെല്ലാമായി  വൈവിധ്യത്തിന്റെ നാലുമാസ ബിനാലെക്കാലം. സ്റ്റുഡന്റ്സ് ബിനാലെ, ആർട് ബൈ ചിൽഡ്രൻ തുടങ്ങി അനുബന്ധ പരിപാടികളും ഈ മേളയുടെ ഭാഗം. 

സിരകളിലൊഴുകുന്നു  മഷിയും തീയും

ഏതു മഹാമാരിയെയും താണ്ടി കുതിക്കാനുള്ള മനുഷ്യസമൂഹത്തിന്റെ ആർജവം വിളിച്ചോതുന്നതാണ് ഇത്തവണ ബിനാലെ മുദ്രാവാക്യംതന്നെ. ‘നമ്മുടെ സിരകളിലൊഴുകുന്നതു മഷിയും തീയും’– മഹാമാരിക്കാലത്തെ ദുരിതയാഥാർഥ്യങ്ങളെ അതിജീവിച്ച കലാസമൂഹത്തിന്റെ  പ്രതീക്ഷയത്രയും അതിലടങ്ങുന്നുവെന്നു പറയുന്നു ഇത്തവണത്തെ ബിനാലെ ഒരുക്കുന്ന ക്യുറേറ്റർ ഷുബിഗി റാവു, ഇന്ത്യയിൽ ജനിച്ച സിംഗപ്പൂർ സ്വദേശിയായ കലാകാരിയും എഴുത്തുകാരിയും. മഷി–ഏതു കലയിൽ ഉപയോഗിച്ചാലും സാമൂഹിക വേലിക്കെട്ടുകൾ മറികടക്കാൻ കരുത്തേകുന്നതാണത്. തീ–കർമപഥത്തിലെ പുരോഗമനപരമായ ഊർജമാണത്. സിരകളിൽ മഷിയും തീയുമൊഴുകുമ്പോൾ പ്രതിബന്ധങ്ങൾ നിഷ്പ്രഭമാകുന്നു. പ്രതീക്ഷയുടെ പാതകൾ തുറക്കുന്നു– ഷുബിഗി പറയുന്നു. പ്രതിസന്ധിയിൽ തളരാത്ത കലാകാരന്മാരുടെ ആത്മവിശ്വാസത്തിന്റെ ചുവടുകൾ കാണാം ഈ ബിനാലെയിൽ. 2020ൽ നടക്കേണ്ടിയിരുന്ന അഞ്ചാംപതിപ്പാണു രണ്ടു വർഷം വൈകി യാഥാർഥ്യമാകുന്നത്്.

ആകർഷിക്കാൻ ഡിജിറ്റൽ സങ്കേതം

ഇൻസ്റ്റലേഷനുകൾക്കും പെയിന്റിങ്ങുകൾക്കും ശിൽപങ്ങൾക്കും പുറമേ ഡിജിറ്റൽ കലാസൃഷ്ടികളുടെ മേളനം കാണാം ഇത്തവണ. 45 ഡിജിറ്റൽ സൃഷ്ടികൾ. എല്ലാം കൊച്ചി ബിനാലെക്കായി മാത്രം തയാറാക്കിയത്. ശബ്ദകലാസൃഷ്ടികളും വിഡിയോ സൃഷ്ടികളുമുണ്ടു കൂട്ടത്തിൽ. എല്ലാം ചേർന്നാൽ ഇത്തവണ ബിനാലെയുടെ 40% ഡിജിറ്റലാകും. മ്യാൻമറിൽനിന്നുള്ള ഒരുകൂട്ടം വനിതാ ഫൊട്ടോഗ്രഫർമാരയച്ച ഡിജിറ്റൽ സൃഷ്ടികൾ ഏറെ ശ്രദ്ധേയമാണ്. പെറുവിൽനിന്നുള്ള കലാകാരി ക്ലൗഡിയ മാർട്ടിനസ് ഗാരെ വിഡിയോ സൃഷ്ടിയാണ് അവതരിപ്പിക്കുന്നത്. കോവിഡ്കാലത്ത് ഇൻസ്റ്റലേഷൻ സജ്ജമാക്കാൻ കഴിയാതിരുന്നതു ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്കു വഴിമാറാൻ ഗാരെയെ നിർബന്ധിതയാക്കി. 

kochi-muziris-biennale
നാളെ ആരംഭിക്കുന്ന കൊച്ചി–മുസിരിസ് ബിനാലെക്കുള്ള ഒരുക്കങ്ങൾ. ഇത്തവണത്തെ ക്യുറേറ്റർ ഷുബിഗി റാവു നിർദേശങ്ങൾ നൽകുന്നു. ചിത്രം: മനോരമ

അതിജീവനത്തിന്റെ സംഗീതകല

സംഗീതസാന്ദ്രമായ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന  സൃഷ്ടികളും ബിനാലെ ആസ്വാദകരുടെ മനംകവരും. അത്തരത്തിലൊന്നാകും ഗോവയിൽനിന്നുള്ള സഹിൽ നായിക്കിന്റെ  ‘ഓൾ ഈസ് വാട്ടർ, ടു വാട്ടർ വി മസ്റ്റ് റിട്ടേൺ.’ ഫോർട്ട് കൊച്ചിയിലെ പ്രധാനവേദിയായ ആസ്പിൻവാൾ ഹൗസിൽ ഇതു കാണാം. സലോലിം അണക്കെട്ടിന്റെ നിർമാണത്തോടെ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായ കർഡി എന്ന ഗോവൻ ഗ്രാമത്തെയാണു സഹിൽ അവതരിപ്പിക്കുന്നത്. നാടൻ പാട്ടുകളുടെ ഈരടികൾ പശ്ചാത്തലമൊരുക്കുന്ന സൃഷ്ടി. ബറോഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി ആർട്ടിസ്റ്റ് വാസുദേവൻ അക്കിത്തം മഹാമാരിക്കാലത്തു പിന്നിട്ട ഓരോ ദിവസത്തെയും ആശങ്കയും പ്രതീക്ഷയും ചിത്രീകരിക്കുന്നതും പുതിയ അനുഭവമാകും. കോവിഡ് കാലവും ലോക്ഡൗൺകാലവും ഇത്തവണ ബിനാലെയിൽ പല മാധ്യമങ്ങളിലായി വിഷയമാകും.

പുതുമയേകാൻ ക്ഷണിതാക്കൾ

കൊച്ചി ബിനാലെ ഫൗണ്ടേഷൻ പുതിയൊരു ശ്രമംകൂടി നടത്തുന്നു– ഇൻവൈറ്റഡ് എക്സിബിഷൻ എന്ന പേരിൽ. ലോകമെമ്പാടുമായി നടക്കുന്ന പ്രദർശനങ്ങളുടെ ഘടനകൾ ഫോർട്ട് കൊച്ചിയിലെ വേദികളിലൊരുങ്ങും. കഠ്മണ്ഡു ട്രിനാലെ, ചെന്നൈ ഫോട്ടോ ബിനാലെ, വിഖ്യാതമായ സാവി കണ്ടംപററിയുടെ പ്രത്യേക അവതരണം തുടങ്ങിയവയെല്ലാം ഇതിലുണ്ടാകും. വിഖ്യാത മലയാളി ആർട്ടിസ്റ്റായ ജിതേഷ് കല്ലാട്ട് ജോൺ ഹൻസാഡ് ഗാലറിക്കും കിരൺ നാടാർ മ്യൂസിയം ഓഫ് ആർട്ടിനുമായി ക്യുറേറ്റ് ചെയ്ത ‘ടാങ്ഗിൾഡ് ഹൈറാർക്കി’ , സമകാലിക കലാകാരന്മാരിൽ മുൻനിരക്കാരനായ  ദക്ഷിണാഫ്രിക്കൻ ആർട്ടിസ്റ്റ് വില്ല്യം കെൻട്രിജിന്റെ ഏറ്റവും പുതിയ സൃഷ്ടികൾ  എന്നിവയെല്ലാം ഇൻവൈറ്റഡ് എക്സിബിഷന്റെ ഭാഗമാകും. 

 ഓരോ ദേശങ്ങളിൽനിന്നുമെത്തുന്ന ഓരോ ആർട്ടിസ്റ്റും പ്രശസ്തരും ശ്രദ്ധേയരുമാണ്. ലോകം ചർച്ച ചെയ്യുന്ന സൃഷ്ടികളും ആർട്ടിസ്റ്റുകളും നമുക്കരികിലെത്തുകയാണ്. ശാരീരിക പരിമിതികളെ അവഗണിച്ചെത്തുന്ന നൈജീരിയൻ–ബ്രിട്ടിഷ് ആർട്ടിസ്റ്റ് യിൻക ഷോനിബാരെയെ കൊച്ചിയിൽ കാണാം. സഹായികളുടെ കൈത്താങ്ങിലാണു ഷോനിബാരെ കലാസൃഷ്ടി നടത്തുന്നത്. യുദ്ധഭൂമിയായ യുക്രെയ്നിൽ ജനിച്ചു ലോകസഞ്ചാരത്തിലൂടെ കല പ്രദർശിപ്പിക്കുന്ന സന്ന കാഡിരോവയുടെ സൃഷ്ടികളും കാണാം.

 ഇന്ത്യൻ കലാകാരന്മാർ

പത്തു മലയാളികളടക്കം 33 ഇന്ത്യൻ കലാകാരന്മാർ ഇത്തവണ ഷുബിഗി റാവു ക്യുറേറ്റ് ചെയ്യുന്ന കൊച്ചി ബിനാലെയുടെ ഭാഗമാകും. 2012ൽ ആദ്യബിനാലെയിൽ പുതുമയാർന്ന ഇൻസ്റ്റലേഷനുകളവതരിപ്പിച്ചു ശ്രദ്ധപിടിച്ചുപറ്റിയ വിവാൻ സുന്ദരവും അമർ കൻവറും ഇവരിലുണ്ട്. ബിനാലെയുടെ എറണാകുളത്തെ വേദിയായ ദർബാർ ഹാൾ ആർട് ഗാലറി ഇത്തവണ മലയാളികലാകാരന്മാരുടേതു മാത്രമായ പ്രദർശനത്തിനാണു നീക്കിവച്ചിരിക്കുന്നത്. രാധാ ഗോമതി, ജിജി സ്കറിയ, പി.എസ്.ജലജ എന്നിവർ ചേർന്നു ക്യുറേറ്റ് ചെയ്യുന്ന ഈ പ്രദർശനത്തിൽ 30 കലാകാരന്മാരുടെ  സൃഷ്ടികളുണ്ടാകും. ഇത്തവണ സ്റ്റുഡന്റ്സ് ബിനാലെയിൽ വിദ്യാർഥികളുടെ 50 കലാ പ്രോജക്ടുകളാണ് അവതരിപ്പിക്കുന്നത്. അതൊരുക്കുന്നത് 7 ക്യുറേറ്റർമാർ. മട്ടാഞ്ചേരിയിലെ നാലു വേദികളിലായാണു നടക്കുക. ആർട് ബൈ ചിൽഡ്രനു (എബിസി) വേണ്ടിയുമുണ്ട് ഒരു വേദി.

സാധാരണക്കാരുടെ ബിനാലെ

ബിനാലെ സമ്പന്നരുടെ ഏർപ്പാടാണെന്ന ചിന്ത തെറ്റെന്നു തെളിയിക്കുന്നതാണു കൊച്ചി ബിനാലെയെന്നു കലാകാരനും  കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ബോണി തോമസ് പറയുന്നു. ഇന്ത്യയുടെ അയലത്തെ നേപ്പാളും ബംഗ്ലദേശും മുതൽ ലാറ്റിനമേരിക്കൻ രാജ്യമായ പെറുവിൽനിന്നുവരെ കലാകാരന്മാർ എത്തുന്നു. ലോകത്തിനും ഇന്ത്യയ്ക്കും ഇടയിൽ സമകാലിക കലയുടെ കവാടമാകും കൊച്ചി. സാധാരണക്കാരുടെ ബിനാലെയാണിത്. ‘കൊച്ചിയിലെ പെട്ടിക്കടക്കാരും ചായക്കടക്കാരും ഓട്ടോറിക്ഷക്കാരും ഹോം സ്റ്റേ നടത്തിപ്പുകാരും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം ചോദിക്കാറുണ്ടായിരുന്നു ഇത്തവണ ബിനാലെ ഇല്ലേ എന്ന്.

കലാകാരന്മാരെപ്പോലെതന്നെ മഹാമാരിക്കാലം അവർക്കും പ്രതിസന്ധിതീർത്തിരുന്നല്ലോ .’ നമ്മൾ ശ്രദ്ധിക്കുന്നതും അല്ലാത്തതുമായ ജീവിതദൃശ്യങ്ങൾ ഒരു ഫ്രെയിമിലേക്കു മാറ്റിയാൽ പുതിയ കാഴ്ചയാകുമത്. പുതിയ വിഷയം, ചിന്ത, കാഴ്ചപ്പാട്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റും പ്രമുഖ കലാകാരനുമായ ബോസ് കൃഷ്ണമാചാരി  പറയുന്നതു പോലെ, ഓരോ കാഴ്ചയും നിശ്ചലമാക്കിയാൽ ഓരോ ഇൻസ്റ്റലേഷനാണ്. ജന്മനാ ശ്രവണവെല്ലുവിളി നേരിടുന്ന അമേരിക്കൻ മ്യൂസിക്കൽ ആർട്ടിസ്റ്റായ ക്രിസ്റ്റിൻ സൺ കിമ്മിന്റെ ശബ്ദകലാ സൃഷ്ടിയും ലോകപ്രശസ്തനായ സ്വിറ്റ്സർലൻഡ് ആർട്ടിസ്റ്റ് യൂറിയൽ ഓർലോയുടെ  മൾട്ടിമീഡിയ ഇൻസ്റ്റലേഷനും ബിനാലെയെ നിറങ്ങളുടെ മേളയാക്കും.

മലേഷ്യയിൽനിന്നുള്ള ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും കലാകാരിയുമായ ആൻ സമത്ത്, പെയിന്റിങ്, ഫിലിം ഇൻസ്റ്റലേഷനിൽ വിസ്മയം തീർക്കുന്ന വിയറ്റ്നാംകാരി താവോ ന്യൂയെൻ ഫാൻ തുടങ്ങിയവരുടെ സാന്നിധ്യവും ശ്രദ്ധേയമാകും. അതുകൊണ്ടൊക്കെത്തന്നെ ഈ മേള വൈവിധ്യങ്ങളുടേതുകൂടിയാണ്.ബിനാലെയിൽ ആർട്ട് വിൽക്കുന്നില്ലെന്നു ബോണി തോമസ് പറയുന്നു. പ്രവേശന ടിക്കറ്റുകൾ മാത്രമാണു വിൽക്കുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലും സർക്കാർ ബിനാലെയെ സഹായിക്കുന്നു. 10 ലക്ഷം ആസ്വാദകരെയാണു ബിനാലെ സംഘാടകർ ഇത്തവണ പ്രതീക്ഷിക്കുന്നത്. ഇതാ ബിനാലെ വീണ്ടുമെത്തുന്നു. നല്ല കലയുടെ, ലോക കലാവൈവിധ്യങ്ങളുടെ , പുതിയ കാഴ്ചകളുടെ, ചിന്തകളുടെ പൂരം. കൊച്ചി വിളിക്കുകയാണ്, ‘ആസ്വാദകരേ ഇതിലേ ഇതിലേ.’ 

കേരളത്തിനു മുന്നിൽ തുറന്ന ലോകം

കൊച്ചിക്കും അതുവഴി കേരളത്തിനും മലയാളികളായ കലാകാരന്മാർക്കും വലിയൊരു ലോകം തുറന്നുകൊടുക്കാനായതാണു ബിനാലെയുടെ വലിയ നേട്ടങ്ങളിലൊന്ന്.  ഒട്ടേറെ മലയാളി കലാകാരന്മാരെ ലോകം തിരിച്ചറിഞ്ഞു. രാജ്യാന്തര–ദേശീയതലത്തിൽ ഒട്ടേറെ കലാകാരന്മാർക്ക് അവസരങ്ങൾ തുറന്നുകിട്ടി. ബിനാലെയിലെ പരിചയവും ഇവിടെയെത്തുന്ന രാജ്യാന്തര കലാകാരന്മാരുമായുള്ള ഇടപഴകലുമെല്ലാം അവരെ പുതിയ നേട്ടങ്ങളിലേക്കു നയിച്ചു. മലയാളികളായ ആസ്വാദകർക്കു മുന്നിലേക്കു ലോകകലാരംഗത്തെ മികവുറ്റ സൃഷ്ടികൾ എത്തുന്നതും വലിയ നേട്ടമായി. കേരളത്തിൽ നടക്കുന്ന ഏറ്റവും വലിയ രാജ്യാന്തര ഇവന്റെന്ന നിലയിലേക്കു കൊച്ചി ബിനാലെ വളർന്നു. 

ബോസ് കൃഷ്ണമാചാരി (പ്രസിഡന്റ്, കൊച്ചി ബിനാലെ ഫൗണ്ടേഷൻ )

English Summary: Kochi-Muziris Biennale is back, with 90 artists from around the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com