ADVERTISEMENT

കുട്ടനാട്ടിലെ കർഷകരുടെ കഥ പറഞ്ഞ ​തകഴിയുടെ രണ്ടിടങ്ങഴി എന്ന നോവൽ വളരെ പെട്ടെന്നു ജനപ്രീതി നേടി. ഞാനും ആ നോവൽ വായിച്ചു. മുളവനയുള്ള വായനശാലയിൽ നിന്നാണ് എനിക്ക് ആ പുസ്തകം കിട്ടിയത്. കെ.എസ്.കൃഷ്ണന് ആ നോവൽ വല്ലാതെ ഇഷ്ടപ്പെട്ടു. അതുകൊണ്ടുതന്നെ അതിനൊരു നാടകരൂപാന്തരം കക്ഷി സൃഷ്‌ടിച്ചു. ‍ഞങ്ങൾക്കെല്ലാം ആ നാടകം ഇഷ്ടപ്പെട്ടു. അത് അരങ്ങിൽ അവതരിപ്പിക്കാനുള്ള പ്രാരംഭനടപടികൾ വളരെ വേഗത്തിൽ ഞങ്ങൾ ​ആസൂത്രണം ചെയ്തു. വഞ്ചിയൂരിൽ ഒരു വീട്ടിൽ റിഹേഴ്സൽ തുടങ്ങി. കർമചന്ദ്രനാണ് മുഖ്യവേഷത്തിൽ. എനിക്ക് ‘ഇട്ട്യാതി’ എന്ന കഥപാത്രമായിരുന്നു. ഒരു ചെറിയ വേഷം. നാടകത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചത് പട്ടം സദനാണ്. പിന്നീട് മലയാള സിനിമാരംഗത്ത് ഹാസ്യനടനായി അറിയപ്പെട്ടത് ഇൗ സദൻ തന്നെ. സദന്റെ സഹോദരി പട്ടം സരസ്വതിയമ്മയാണു ഞങ്ങളുടെ നാടകത്തിലെ നായിക. സരസ്വതിയമ്മയ്ക്ക് അന്നേ മികച്ച നടി എന്ന പേരുണ്ടായിരുന്നു. ഒരു മികച്ച നോവലിന്റെ നാടകാവിഷ്കാരത്തിന് മാറ്റ് കുറയാൻ പാടില്ല എന്ന ചിന്ത ഞങ്ങൾ നടീനടൻമാർക്കെല്ലാം ഉണ്ടായി. അതു കൊണ്ടു തന്നെ റിഹേഴ്സൽ തകൃതിയായി നടന്നു. അങ്ങനെ ഡയലോഗുകളെല്ലാം ഏതാണ്ടു മനഃപാഠമായ കാലത്ത് കെ.എസ്.കൃഷ്ണൻ ഒരു പ്രഖ്യാപനം നടത്തി, ‘നാടകത്തിന്റെ റിഹേഴ്സൽ കാണാൻ സാക്ഷാൽ തകഴി ശിവശങ്കരപ്പിള്ള വരുന്നു’. അതോടെ ഞങ്ങൾക്കെല്ലാം ഉൽക്കണ്ഠയായി. സ്വന്തം കൃതിക്കു നൽകിയ നാടകാവിഷ്കാരം കാണാൻ റിഹേഴ്സൽ ക്യാംപിലേക്കു നോവലിസ്റ്റ് വരിക എന്നു പറഞ്ഞാൽ അഭിനേതാക്കൾക്കു സ്വാഭാവികമായും പരിഭ്രമം ഉണ്ടാകുമല്ലോ. അതു കൊണ്ടു തന്നെ പിന്നീടങ്ങോട്ട് റിഹേഴ്സൽ കുറച്ചുകൂടി കാര്യക്ഷമമായി.

ഏതായാലും പറഞ്ഞ ദിവസം ക്യാംപിൽ തകഴിച്ചേട്ടൻ എത്തി. ഞങ്ങൾ എല്ലാം വളരെ ആദരവോടെ അദ്ദേഹത്തെ സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മുന്നിൽ രണ്ടിടങ്ങഴി എന്ന നാടകം അവതരിപ്പിച്ചു.

തകഴിച്ചേട്ടൻ നാടകം പൂർണമായി ഇരുന്നു കണ്ടു. നാടകം ഇഷ്ടപ്പെട്ടു എന്നദ്ദേഹം തുറന്നു പറഞ്ഞു. എല്ലാവരുടെയും അഭിനയം ഇഷ്ടപ്പെട്ടതായും ‌ പ്രഖ്യാപിച്ചു. എന്നിട്ട് അത്രയും പറഞ്ഞതു പോര എന്നു തോന്നിയിട്ടാണോ എന്നറിയില്ല ഒടുവിൽ ഒരു വാചകം എടുത്തു പറഞ്ഞു, ‘ ഇട്ട്യാതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടൻ നന്നായി അഭിനയിച്ചു. അതിൽ തർക്കമില്ല. പക്ഷേ, പാടത്തും പറമ്പിലും പണിയെടുക്കുന്ന കർഷകനായ ഇട്ട്യാതിയായോ ആ നടൻ എന്ന സംശയം ബാക്കി നിൽക്കുന്നു. ’. പോരെ ? എല്ലാവരും നന്നായി അഭിനയിച്ചു എന്നു പറഞ്ഞ അദ്ദേഹം ഞാൻ അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ച് ഇങ്ങനെ എടുത്തുപറഞ്ഞപ്പോൾ എനിക്കാകെ സംശയമായി. അതു കുറച്ചു നേരത്തേക്ക് എന്നെ അസ്വസ്ഥനാക്കി. പിന്നെ എന്റെ അഭിനയത്തെക്കുറിച്ച് അദ്ദേഹം ‘നല്ലതേ’ പറഞ്ഞിട്ടുള്ളു എന്ന് എല്ലാവരും ചേർന്ന് എന്നെ ബോധ്യപ്പെടുത്തി. ഞാൻ അതു പൂർണ മനസോടെ സ്വീകരിച്ചു.

എന്തായാലും വൈകാതെ വിജെടി ഹാളിൽ ( ഇന്നത്തെ മഹാത്മാ അയ്യങ്കാളി ഹാൾ)  നാടകം അവതരിപ്പിച്ചു. നോവലിന്റെ സത്ത ഒട്ടും ചോർന്നു പോകാതെ മനോഹരമാകുംവണ്ണം വേദിയിൽ ‘രണ്ടിടങ്ങഴി’ നാടകമായി. കാണികൾക്കെല്ലാം ഇഷ്ടമായി. ശരിക്കും അഭിനേതാക്കൾക്കും സംവിധായകൻ കെ.എസ്.കൃഷ്ണനും അഭിമാനം തോന്നിയ നിമിഷങ്ങൾ. അന്നു തന്നെ കോട്ടയത്ത് നാടകത്തിന് ഒരു ബുക്കിങ്ങും കിട്ടി. സന്തോഷത്തിന് ഇതിൽ കൂടുതൽ വല്ലതും വേണോ. എന്നാൽ പത്രത്താളുകളിൽ പ്രത്യക്ഷപ്പെടുന്ന ചില വിമർശകർ ‘രണ്ടിടങ്ങഴി’യെ വെറുതേ വിട്ടില്ല. പ്രധാനകഥാപാത്രമായ കോരനെ അവതരിപ്പിച്ചത് കർമചന്ദ്രനായിരുന്നല്ലോ. കർമചന്ദ്രൻ കാഴ്ചയിൽ വെളുത്തുതുടുത്താണിരിക്കുന്നത്. അതായിരുന്നു ഒരു വിമർശനം– അരങ്ങിൽ ‘വെളുത്തകോരനെ’ കണ്ടുപോലും. തീർന്നില്ല. ‘ഇൗ നടന് കണ്ണുകളുടെ സ്ഥാനത്തു രണ്ടു ബൾബുകളാണ് എന്നു തോന്നിപ്പോകും.’ എന്നും ഉണ്ടായി വിമർശനം. കർമചന്ദ്രന്റെ കണ്ണുകൾ പൊതുവേ വലുതായിരുന്നു. അഭിനയിച്ച് വികാരവിക്ഷോഭം കൊള്ളുമ്പോൾ ​ആ കണ്ണുകൾ ഒന്നുകൂടി മുന്നോട്ടു തള്ളും. ഇതായിരുന്നു പരിഹാസത്തിന് ഇടയാക്കിയത്.

നോവലിലെ തറവാടിയുടെ വേഷമിട്ടത് തീരെ മെലിഞ്ഞ ശരീരപ്രകൃതി ഉള്ള ആളായിരുന്നു. അയാൾക്കും കിട്ടി വിമർശനം. വാചകം ഇങ്ങനെ– ‘ഇൗ നാടകത്തിലെ തറവാട്ട് കാരണവരെ കണ്ടാൽ കഞ്ഞി കുടിച്ചിട്ട് നാളുകളായി എന്നു തോന്നിപ്പോകും.’ എന്ന്.

സംവിധായകൻ കെ.എസ്.കൃഷ്ണൻ ഇൗ വിമർശനങ്ങളെ നേരിട്ടത് ഇൗ ര​ണ്ടു വേഷം ചെയ്തവർക്കും പകരം ആളെ കണ്ടുകൊണ്ടാണ്. 

പുതിയ കോരൻ വന്നു. തറവാടിയായിട്ട് അക്കാലത്തെ പ്രഗത്ഭനടനായ സി.ഐ.പരമേശ്വരൻ പിള്ളയും അഭിനയിക്കാൻ എത്തി. കർമചന്ദ്രന് അതിൽ വലിയ നീരസം തോന്നിയില്ല. പക്ഷേ തറവാടിയുടെ വേഷം ചെയ്ത നടൻ തന്നെ പുറത്താക്കിയത് മറ്റുപല കാരണത്താലും ആണ് എന്നൊക്കെ പറഞ്ഞു നടന്ന‌് സ്വയം ആശ്വസിച്ചു.

കോട്ടയത്ത് നാടകം നടത്തേണ്ട ദിവസമായി. നാടകം കളിക്കാൻ കോട്ടയത്ത് പോകുന്നു എന്നൊന്നും വീട്ടിൽ പറയാൻ പോയില്ല. പറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ല എന്നുറപ്പായിരുന്നു. വെറുതെ ചോദിച്ച് മുഷിച്ചിലുണ്ടാക്കുന്നതിലും ഭേദം മിണ്ടാതെ പോകുകയാണ് എന്നായിരുന്നു എന്റെ തീരുമാനം. ഒരു മിനി ബസ്സിലാണു ഞങ്ങൾ കോട്ടയത്തേക്കു പോയത്. നാടകം കഴിഞ്ഞപ്പോൾ ഏറെ രാത്രിയായി. നാടകം വൻവിജയമായിരുന്നു. തിരിച്ചും നാടകവണ്ടിയിൽത്തന്നെ ഞങ്ങൾ മടങ്ങി. എനിക്കിറങ്ങാറായ സ്ഥലം എത്തിയപ്പോൾ നാടകട്രൂപ്പിന്റെ കാഷ്യർ കുറച്ച് കാശ് തന്നു. നാടകത്തിൽ അഭിനയിച്ചതിനുള്ള പ്രതിഫലം. ‍ഞാനത് വാങ്ങിയില്ല. എനിക്കിഷ്ടപ്പെട്ട ഒരു കലാരൂപത്തിൽ അഭിനയിച്ചതിന് പ്രതിഫലം പറ്റുക എന്നു പറയുന്നത് ആശാസ്യമായ നടപടി അല്ല എന്നൊരു തോന്നൽ ആണ് അപ്പോൾ എന്നെ ഭരിച്ചത്. കാഷ്യർ കാശ് സ്വന്തം ബാഗിൽ തന്നെ നിക്ഷേപിച്ചു.

ഞാൻ ബസിൽ നിന്നിറങ്ങി വീട്ടിലേക്കു നടന്നു. മുറ്റത്തെത്തിയപ്പോഴേ കണ്ടു. വരാന്തയിൽ ഉൽകണ്ഠയോടെ നിൽക്കുന്ന അച്ഛനെ. കയറിച്ചെന്നതും ചോദ്യവും ഉത്തരവുമൊന്നുമുണ്ടായില്ല. തലങ്ങും വിലങ്ങും എന്നെ അടിച്ചു. കോളജ് കുമാരനായ എന്നെയാണു പൊതിരെ തല്ലിയതെന്ന് ഓർക്കണം. ​അടി മൊത്തത്തിൽ വാങ്ങിയിട്ടു ഞാൻ എന്റെ മുറിയിലേക്കു പോയി. നല്ല വേദന ഉണ്ടായിരുന്നു. വെറുതേ ആലോചിച്ച് പോയി ഒരു കാര്യം.– നാടകം അഭിനയിച്ചതിന് കാഷ്യർ ഞാൻ ചോദിക്കാതെ തന്നെ കുറെ കാശ് നീട്ടി. അത് ഞാൻ സ്വീകരിച്ചില്ല.  അഭിനയിക്കാൻ പോയതിന് അച്ഛൻ തന്ന പ്രതിഫലം നല്ല ഒന്നാം തരം തല്ല്. ​അതും ഞാൻ ചോദിക്കാതെ തന്നതാണ് കേട്ടോ. ഇത്രയും തല്ലു കിട്ടും എന്നുണ്ടായിരുന്നെങ്കിൽ ആ കാഷ്യർ നീട്ടിയ കാശ് വാങ്ങിക്കുകയായിരുന്നു നല്ലത് . രണ്ടിടങ്ങഴി എന്ന നാടകത്തിലെ അഭിനയത്തിന്റെ പ്രതിഫലം ഫലത്തിൽ അടിയുടെ ‘രണ്ടിടങ്ങഴി ’.

English Summary : Remembrance about novel Randidangazhi written by Thakazhi Sivasankara Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com