ADVERTISEMENT

കൊല്ലത്തുനിന്നുള്ള മൂന്നു രോഗികൾ ഒരുമിച്ചായിരുന്നു തിരുവനന്തപുരം ‌ആർസിസിയിൽ (റീജനൽ കാൻസർ സെന്റർ) റേഡിയേഷൻ ചികിത്സയ്ക്കു വരുന്നത്, സീമ ജോൺ, ബീന, സൂസൻ. മൂന്നുപേരും കാൻസർ ബാധിതർ. ഒരു വർഷത്തോളം സർജറിയും കീമോതെറപ്പിയും റേഡിയേഷൻ ചികിത്സയും ഒരുമിച്ച് ചെയ്യുമ്പോൾ കൂട്ടുകാരായവർ. ഒരേ ജീവിതകാവസ്ഥകളിലൂടെ കടന്നുപോകുന്നവർ ഒന്നിക്കുമ്പോൾ സ്നേഹവും സൗഹൃദവും തീവ്രമാകുമല്ലോ. എല്ലാ രോഗികളുമായി രസകരമായ തമാശകൾ പറഞ്ഞു പൊട്ടിച്ചിരിച്ചുകൊണ്ടാണ് അവർ റേഡിയേഷനായി കാത്തിരിക്കുന്നത്. ഞാൻ ആദ്യം വിചാരിച്ചത് അവർ രോഗികളുടെ കൂടെ വന്നവരായിരിക്കും എന്നാണ്. കരുനാഗപ്പള്ളി സ്വദേശിയായ സീമ ജോൺ ചെങ്ങന്നൂർ മെട്രോപൊളിറ്റൻ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. മൂന്നു വിഷയങ്ങളിൽ ബിരുദാനന്തരബിരുദമുണ്ട് സീമയ്ക്ക്. സർജറി, കീമോതെറപ്പി, റേഡിയേഷൻ ചികിത്സകൾക്കായി സീമയ്ക്ക് ഒരു വർഷത്തെ അവധി എടുക്കേണ്ടിവന്നു. അവധികളെല്ലാം തീർന്നപ്പോൾ പിന്നീട് ലോസ് ഓഫ് പേയിൽ അവധിയെടുത്താണു റേഡിയേഷനു വന്നത്. സീമയുടെയും കൂട്ടുകാരികളുടെയും സന്തോഷ വർത്തമാനങ്ങൾ കേട്ട് അവരുമായി ഞാൻ സൗഹൃദത്തിലായി. 

ഒരു ദിവസം റേഡിയേഷൻ ടേബിളിൽ കിടക്കുമ്പോൾ സീമ എന്നോടു പറഞ്ഞു: ഞങ്ങൾ ഉദ്യോഗസ്ഥരായ രോഗികളുടെ കാര്യം ബുദ്ധിമുട്ടാണ്. അവധിയെല്ലാം തീർന്നു. ശമ്പളമില്ലാത്ത അവധിയെടുക്കുമ്പോൾ സാമ്പത്തികസ്ഥിതി കൂടുതൽ ബുദ്ധിമുട്ടിലാകും. എന്റെ കാര്യം പ്രശ്നമില്ല. അടുത്ത മുറിയിലെ വേണുവിന്റെ കാര്യമാണു കഷ്ടം. അയാൾ മാത്രമാണു കുടുംബത്തിന്റെ ആശ്രയം. അവധിയെടുക്കേണ്ടി വന്നപ്പോൾ കുട്ടികളുടെ പഠനം, വൃദ്ധമാതാവിന്റെ ചികിത്സ, വീട് ലോൺ അടയ്ക്കുന്നതെല്ലാം മുടങ്ങി. ഞാൻ പറഞ്ഞു: സീമ നമ്മുടെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ കണ്ടു വിവരം പറയുക, ഒരുപക്ഷേ, അവധി അനുവദിച്ചു തരും. അന്നുതന്നെ സീമ  ഉമ്മൻചാണ്ടിയെ ഫോണിൽ വിളിച്ചു. അദ്ദേഹം പരിഗണിക്കാം എന്നു മറുപടി പറഞ്ഞു. പിറ്റേദിവസം തന്നെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സീമ താമസിക്കുന്ന കോൺവെന്റിൽ ചെന്നു. സർക്കാർ ഉദ്യോഗസ്ഥരായ കാൻസർ രോഗികൾക്ക് ലീവ് അനുവദിച്ചു തരണമെന്ന് അഭ്യർഥിക്കുന്ന അപേക്ഷ സീമയെക്കൊണ്ട് എഴുതി വാങ്ങി. 

രണ്ടു ദിവസം കഴിഞ്ഞ് ഒരു ബുധനാഴ്ച വൈകുന്നേരം ടിവിയിൽ ഒരു വാർത്ത എഴുതി കാണിക്കുന്നു. ഗവൺമെന്റ് ഉദ്യോഗസ്ഥരായ കാൻസർ രോഗികൾക്ക് ചികിത്സയ്ക്കായി ഒരു വർഷത്തെ ലീവ് അനുവദിച്ചിരിക്കുന്നു. ഇത്ര പെട്ടെന്നോ ? ആ വാർത്ത ആദ്യം സീമയ്ക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. സീമ വേണുവിന്റെ മുറിയിലേക്ക് ഓടിച്ചെന്നു പറഞ്ഞു. വേണുവിന് അതേറെ ആശ്വാസമായി. താൻ കാരണം ഇനി വരുന്ന ഗവൺമെന്റ് ജീവനക്കാരായ എല്ലാ കാൻസർ രോഗികൾക്കും ഈ അവധി ഉപയോഗപ്പെടുത്താൻ കഴിയുമെന്നോർത്ത് സീമ കൊച്ചു കുട്ടിയെപ്പോലെ തുള്ളിച്ചാടി. അവിടെയുണ്ടായിരുന്ന എല്ലാവരോടും പറഞ്ഞു. അന്നു രാത്രി തന്നെ സീമയെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫോണിൽ വിളിച്ചു പറഞ്ഞു : സീമ ഈ വിവരം എന്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് സന്തോഷം. 

അവധി ദിവസങ്ങൾ ഒഴിവാക്കി 10 മാസത്തെ ലീവാണ് അനുവദിച്ചത്. ഫലത്തിൽ ഒരു വർഷത്തെ അവധി. 

കാൻസർ രോഗികളായ ജീവനക്കാർക്ക് ഗവൺമെന്റ് വർക്ക് ഫ്രം ഹോം അനുവദിച്ചിരുന്നു. സീമ അതെടുക്കാതെ ജോലിക്കു പോയി. കാൻസർ രോഗികൾക്ക് നിയമപരമായി കിട്ടേണ്ട ലീവ് മുഴുവനും കൊടുക്കാത്ത വിരലിൽ എണ്ണാവുന്ന ചില സ്ഥാപന മേധാവികളും ഡോക്ടർമാരും ഉണ്ട്. സീമയ്ക്കു കാൻസർ വന്നിട്ട് ഒരു പതിറ്റാണ്ട് കഴിയുന്നു. രോഗം പൂർണമായി മാറി ഊർജസ്വലതയോടെ സീമ ഇന്നും ജോലിചെയ്യുന്നു. മറ്റുള്ളവരെക്കാൾ കരുത്തോടെ കാര്യങ്ങളിൽ ഇടപെടുന്നു.

English Summary : Story about government employees getting leave for cancer treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com