ADVERTISEMENT

യോഗ എന്ന ജീവിതരീതി ലോകമറിയാനും അതിന്റെ തലസ്ഥാനമായി ഇന്ത്യയിലെ ഋഷികേശ് അറിയപ്പെടാനും ഒരു കാരണമായത് ലിവർപൂളിൽ നിന്നുള്ള ബീറ്റിൽസിന്റെ വരവാണ്. എന്നാൽ സന്ദർശനം വെട്ടിച്ചുരുക്കി ബീറ്റിൽസ് സംഘം പൊടുന്നനെ ആശ്രമംവിട്ടതെന്തിന് എന്നത് ഇപ്പോഴും ദുരൂഹം. 

ആത്മജ്ഞാനം തേടി ബീറ്റിൽസ് ഇന്ത്യയിലെത്തിയിട്ടു ഫെബ്രുവരിയിൽ 55 വർഷം. ഇന്ത്യൻ ആചാരങ്ങളും ബിംബങ്ങളും പാശ്ചാത്യരുടെ ഇടയിൽ പ്രചുരപ്രചാരം നേടിയിട്ടും അത്രതന്നെ വർഷം. യോഗ എന്ന ജീവിതരീതി ലോകമറിയാനും അതിന്റെ തലസ്ഥാനമായി ഇന്ത്യയിലെ ഋഷികേശ് അറിയപ്പെടാനും കാരണമായത് ലിവർപൂളിൽ നിന്നുള്ള റോക്ക് മ്യൂസിക് ഹീറോകളുടെ വരവാണ്. പരുത്തിവസ്ത്രങ്ങളും പൊട്ടും രുദ്രാക്ഷവും കാഷായവും പാശ്ചാത്യർക്കിടയിൽ ഹരമായി. ഗുരു, മന്ത്ര, യോഗ, ഓം തുടങ്ങിയ പദങ്ങൾ‍ ഓക്സ്ഫഡ് ഡിക്‌ഷനറിയിൽപോലും സ്ഥാനം പിടിച്ചു. ഇന്ത്യയെന്നാൽ ചേരികളും കറുപ്പും കഞ്ചാവും ദാരിദ്ര്യവും മാത്രമെന്നു കരുതിയിരുന്നവർ അവധിക്കാല യാത്രകൾക്ക് ഇന്ത്യയിലെ ഗ്രാമങ്ങൾ സ്വപ്നം കാണാൻ തുടങ്ങി.

1968ൽ ജോൺ ലെനനും പോൾ മക്കാർട്ടിനിയും ജോർജ് ഹാരിസണും റിംഗോ സ്റ്റാറും ഇന്ത്യയിലെത്തുമ്പോൾ ലോകമെമ്പാടും ചെറുപ്പക്കാർ ബീറ്റിൽസ് മാനിയ എന്ന മതത്തിലേക്കു സ്വയം ജ്ഞാനസ്നാനം ചെയ്തിരുന്നു. അവരെപ്പോലെ ആടി, പാടി, ഉണ്ണുന്നതും ഉടുക്കുന്നതും തലമുടി വെട്ടുന്നതും ബീറ്റിൽസിലെ നാലുപേർ ചെയ്യുന്നതുപോലെയായി. അതിനാൽത്തന്നെ ബീറ്റിൽസിന്റെ ഇന്ത്യയിലേക്കുള്ള വരവ് അക്കാലത്ത് വൻ വാർത്താ പ്രാധാന്യം നേടി. ബീറ്റിൽസ് അംഗങ്ങളും അവരുടെ ഭാര്യമാരും സുഹൃത്തുക്കളും ഇന്ത്യൻ ജീവിതരീതി റിപ്പോർട്ട് ചെയ്യാൻ വന്ന രാജ്യാന്തര മാധ്യമങ്ങളും അടക്കം വൻ സംഘമായിരുന്നു ഇന്ത്യ സന്ദർശനത്തിനെത്തിയത്. ഋഷികേശിലെ രാജാജി ടൈഗർ റിസർവിനകത്തു സ്ഥിതി ചെയ്യുന്ന മഹാഋഷി മഹേഷ് യോഗിയുടെ ആശ്രമത്തിൽ അവർ വന്നത് അതീന്ദ്രിയ ധ്യാനം പഠിക്കാനാണ്. അതിപ്രശസ്തിയും ആഡംബരവും അവയുണ്ടാക്കുന്ന തലവേദനകളും കാരണം ജീവിതം കൈവിട്ടുപോകുമെന്നായപ്പോൾ ലണ്ടനിലെ ഒരു പൊതുപരിപാടിയിൽ പരിചയപ്പെട്ട മഹാഋഷി മഹേഷ് യോഗിയുടെ ക്ഷണം സ്വീകരിച്ച് അവർ ഋഷികേശിലെത്തുകയായിരുന്നു.

‘ദൈവത്തെക്കാൾ പ്രശസ്തർ’ എന്നു സ്വയം ഊറ്റം കൊണ്ടിരുന്ന അവരുടെ പിന്നീടുള്ള ഗാനങ്ങളിൽ പ്രപഞ്ചശക്തിയുടെ മഹത്വം നിറയാൻ തുടങ്ങി. ചിന്തകളിലെ അവനവനില്ലായ്മ തരുന്ന സുഖവും പ്രകൃതിയുടെ മനോഹാരിതയും പ്രമേയങ്ങളായി. ദ് വൈറ്റ് ആൽബം, ലെറ്റ് ഇറ്റ് ഗോ, ഡിയർ പ്രുഡൻസ്, മാർത്ത മൈഡിയർ, ഹാപ്പിനെസ് ഈസ് എ വാം ഗൺ, ബ്ലാക്ക് ബേർഡ്, മദർ നേച്ചേഴ്സ് സൺ എന്നിങ്ങനെ അതിപ്രശസ്തമായ ധാരാളം പാട്ടുകൾ‍ ആരാധകർക്ക് സമ്മാനിച്ചത് ഇന്ത്യൻ സന്ദർശനകാലത്താണ്. ആകെ 48 പാട്ടുകൾ സംഗീതലോകത്തിന് അക്കാലത്തു ലഭിച്ചു. ബീറ്റിൽസിന്റെ ഏറ്റവും സർഗാത്മക കാലമെന്നാണു പാശ്ചാത്യസംഗീതവിദഗ്ധർ അക്കാലത്തെ വിലയിരുത്തുന്നത്. ആശ്രമത്തിൽ താമസിക്കവേ അവർ സ്വന്തം കൈപ്പടയിലെഴുതി ഋഷികേശിൽ നിന്നു പോസ്റ്റ് ചെയ്ത ധാരാളം പോസ്റ്റ് കാർഡുകൾ ഇന്നും സംഗീതഗവേഷകർക്ക് അമൂല്യനിധിയാണ്.

എന്നാൽ സന്ദർശനം വെട്ടിച്ചുരുക്കി ബീറ്റിൽസ് സംഘം പൊടുന്നനെ ആശ്രമം വിട്ടതെന്തിന് എന്ന കാര്യം ഇപ്പോഴും ദുരൂഹം. ആദ്യകാലത്തെ പോസ്റ്റ് കാർഡുകളിൽ ഗംഗാതീരത്തെ കാടിനുള്ളിൽ 14 ഏക്കറിലായി സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ സ്വച്ഛാന്തരീക്ഷത്തെപ്പറ്റിയും യോഗക്ലാസുകളെ കുറിച്ചും അവർ വാചാലരായിരുന്നു. സസ്യഭുക്കുകളായി മാറിയതും പണ്ഡിറ്റ് രവിശങ്കറുമായുണ്ടായ അടുപ്പത്തെ കുറിച്ചും അവർ മാധ്യമപ്രവർത്തകരോടു വാചാലരായി. ധ്യാനാനുഭവത്തിൽ കിട്ടുന്ന സുഖകരമായ ഏകാന്തത വായിച്ചറിഞ്ഞ് പ്രമുഖ അമേരിക്കൻ നടി മിയ ഫാരോ ആശ്രമത്തിലെത്തി. കാവിയും പൂമാലകളും ചുവപ്പു കുറിയുമണിഞ്ഞ് ബീറ്റിൽസും ഭാര്യമാരും മഹേഷ് യോഗിയോടൊപ്പം നിൽക്കുന്ന ചിത്രങ്ങൾ അതിപ്രശസ്തമാണ്.

എന്നാൽ പിന്നീട് ബലാത്സംഗം അടക്കമുള്ള ലൈംഗികാരോപണങ്ങൾ മഹേഷ് യോഗിക്കെതിരെ കൊണ്ടുവന്നിട്ടാണ് അവർ ഇന്ത്യ വിട്ടത്. ബീറ്റിൽസ് സംഘത്തിലെ ഏറ്റവും പ്രധാനിയായ ജോൺ ലെനൻ മരണം വരെ ഈ ആരോപണത്തിൽ നിന്നു മാറിയില്ല. എന്നാൽ അന്ന് അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന ഭാര്യ സിന്തിയ ലെനൻ അടക്കമുള്ള ചില സംഘാംഗങ്ങൾ അത് തെറ്റാകാമെന്നു സൂചിപ്പിക്കുകയും ചെയ്തു. സിന്തിയയും ജോണും വേർപിരിയലിന്റെ വക്കിലായിരുന്ന കാലത്താണ് ഇന്ത്യ സന്ദർശിച്ചത്. ആശ്രമാന്തരീക്ഷം ജോണിനെ തനിക്കു തിരിച്ചു തരുമെന്ന് സിന്തിയ വിശ്വസിച്ചെങ്കിലും കാമുകി ആയിരുന്ന ജാപ്പനീസ് ഗായിക യോക്കോ ഓനോയെ ജോൺ പങ്കാളിയാക്കി. ഇക്കാര്യത്തിൽ യോഗി എതിർത്തതാവാം ആരോപണങ്ങൾക്കു പിന്നെലെന്ന് സിന്തിയ ബീറ്റിൽസ് ആന്തോളജിയിലടക്കം പറയുന്നുണ്ട്. മിയ ഫാരോയെ യോഗി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു എന്ന ജോണിന്റെ ആരോപണത്തിൽ നിന്നാണ് സെക്സി സേഡി (sexy sadie) എന്ന പ്രശസ്തമായ ഗാനത്തിന്റെ പിറവി. ആരോപണം മിയ ഫാരോയും ശരിവച്ചു. ആദ്യം മഹായോഗി എന്ന് പേരിട്ട ഗാനം പിന്നീട് വിവാദമായപ്പോൾ സെക്സി സേഡി എന്നാക്കി മാറ്റുകയായിരുന്നു. ഈ ഗാനത്തിന്റെ പണിപ്പുരയിൽ ജോർജ് ഹാരിസണും പങ്കുചേർന്നു. ബീറ്റിൽ ആന്തോളജി സീരീസിൽ അവർ മഹാഋഷി പ്രശസ്തിയിലും പണത്തിലും മുങ്ങിയയാളാണെന്നും ഇരട്ടത്താപ്പുകാരൻ ആണെന്നും തുറന്നടിച്ചു. 

ജോർജ് ഹാരിസണും പണ്ഡിറ്റ് രവിശങ്കറും
ജോർജ് ഹാരിസണും പണ്ഡിറ്റ് രവിശങ്കറും

ബീറ്റിൽസും രവിശങ്കറും

ബീറ്റിൽസിലെ ജോർജ് ഹാരിസണുമായുള്ള പണ്ഡിറ്റ് രവിശങ്കറിന്റെ അടുപ്പം അദ്ദേഹത്തിന്റെ ഖ്യാതി അതിവേഗം ലോകം മുഴുവനും പരത്തി. ബാൻ‍ഡിലെ ലീഡ് ഗിറ്റാറിസ്റ്റ് ആയ ഹാരിസൺ സിത്താറിനോടുള്ള കൗതുകം കൊണ്ട് രവിശങ്കറെ പരിചയപ്പെടുകയായിരുന്നു. 1966ൽ ലണ്ടനിൽ കണ്ടുമുട്ടിയ അവർ പിന്നീട് ഇന്ത്യ സന്ദർശനത്തോടെ കൂടുതൽ അടുത്തു. ബീറ്റിൽസിന്റെ ഇന്ത്യൻ ജീവിതം അധികരിച്ചുള്ള ‘വിത്തിൻ യു വിത്തൗട്ട് യു’ എന്ന ഗാനത്തിൽ സിത്താർ സംഗീതം ഉപയോഗിച്ചു. ഹാരിസണിന്റെ ക്ഷണം സ്വീകരിച്ചു രവിശങ്കർ ഏറെക്കാലം വിദേശത്തു പോയി. ഇന്ത്യൻ രാഗങ്ങൾ പാശ്ചാത്യ സദസ്സിനു പരിചയപ്പെടുത്തിയതിൽ ഹാരിസൺ–രവിശങ്കർ സൗഹൃദത്തിന്റെ പങ്ക് ചെറുതല്ല. ബംഗ്ലദേശ് യുദ്ധകാലത്ത് അഭയാർഥികളുടെ അവസ്ഥ കണ്ടു മനസ്സലിഞ്ഞ് അവർക്കു സഹായധനമെത്തിക്കാൻ രവിശങ്കറും ഹാരിസണും കൂടി മാഡിസൻ സ്ക്വയറിൽ സംഘടിപ്പിച്ച സംഗീതനിശ ലോകശ്രദ്ധ നേടി.

ബീറ്റിൽസ് സംഘവും സുഹൃത്തുക്കളും മഹേഷ് യോഗിയോടൊപ്പം.
ബീറ്റിൽസ് സംഘവും സുഹൃത്തുക്കളും മഹേഷ് യോഗിയോടൊപ്പം.

മലമുകളിലെ ലിവർപൂൾ

പക്ഷേ, പീഡന ആരോപണങ്ങൾ ഇന്ത്യയിൽ ആരും ഉന്നയിക്കാതിരുന്നതിനാൽ കേസ് ഒന്നുമുണ്ടായില്ല. മാത്രമല്ല 90–കളിൽ ഹാരിസണും മക്കാർട്ടിനിയും ഈ ആരോപണം തെറ്റിദ്ധാരണയാകാമെന്നു പറഞ്ഞ് ഋഷിയോടു ക്ഷമാപണം നടത്തി. ബീറ്റിൽസുമായുള്ള ബന്ധത്തോടെ ലോകപ്രശസ്തിയിലേക്കുയർന്ന യോഗി പിന്നീട് സ്വിറ്റ്സർലൻഡിലേക്ക് ആശ്രമം മാറ്റി. 2008ൽ അവിടെ വച്ചാണ് അദ്ദേഹം മരിക്കുന്നത്. രണ്ടു സംസ്കാരങ്ങളുടെ ഇഴുകിച്ചേരലിനു നാന്ദിയായ ആശ്രമം ഇന്നും വിദേശ സന്ദർശകരുടെ പ്രധാന ആകർഷണകേന്ദ്രമായി ഉത്തരാഖണ്ഡിലുണ്ട്.

കടുവസംരക്ഷണകേന്ദ്രത്തിനുള്ളിലായതിനാൽ ഇപ്പോൾ ഉത്തരാഖണ്ഡ് വനംവകുപ്പിനാണ് സംരക്ഷണച്ചുമതല. ലക്ചർ ഹാളുകൾക്കും ഫോട്ടോ ഗാലറികൾക്കും ഓഡിറ്റോറിയത്തിനും പുറമേ 84 കൽഗുഹകളാണ് ഇവിടത്തെ പ്രത്യേകത. കരിങ്കല്ലിൽ തീർത്ത, അർധഗോളാകൃതിയിലെ 84 ധ്യാനകേന്ദ്രങ്ങൾ. അനാഥാവസ്ഥയിലായിട്ട് അനേക വർഷങ്ങൾ‍ കഴിഞ്ഞിട്ടും പൗരാണികതയുടെ പ്രൗഢിയൊന്നു വേറെ. 2015ൽ മാത്രമാണ് ചരിത്രപ്രാധാന്യം കണക്കിലെടുത്ത് ആശ്രമം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ധാരാളം വിദേശ എഴുത്തുകാരുടെയും സംഗീതഗവേഷകരുടെയും സിനിമാസംവിധായകരുടെയും ശ്രമഫലമായിട്ടായിരുന്നു അത്.

2018ൽ ബീറ്റിൽസിന്റെ വരവിന്റെ അൻപതാംവർഷത്തിൽ ഇന്ത്യൻ സന്ദർശനത്തിന്റെ ചിത്രങ്ങൾ ശേഖരിച്ച് ആശ്രമവളപ്പിൽ സർക്കാർ ഫോട്ടോ ഗാലറി പണിതു. പഴയ ലക്ചർ ഹാളിൽ ബീറ്റിൽസ് ഗാനങ്ങളുടെ വരികളും അവരുടെ ചിത്രങ്ങളും ഗ്രാഫിറ്റികളായി വരച്ചു ചേർത്തിരിക്കുന്നു. ഇന്ത്യക്കാർക്ക് 150 രൂപയും വിദേശീയർക്ക് 600 രൂപയുമാണു പ്രവേശനഫീസ്.

ബീറ്റിൽസ് മാനിയയുടെ പനിയൊടുങ്ങാത്തവരുടെ വരവു കണക്കിലെടുത്ത് ഋഷികേശിലെ മലമുകളിൽ ബീറ്റിൽസ് തീമിൽ ഒരു വീഗൻ കഫേ 1989 മുതൽ പ്രവർത്തിക്കുന്നുണ്ട്. മലമുകളിലെ കഫെയിലെത്താൻ പിരിയൻ പടികൾ കുറെ ചവിട്ടണം. എത്തിയാലോ അതു മറ്റൊരു ലിവർപൂൾ– പശ്ചാത്തലത്തിൽ ബീറ്റിൽസ് ഗാനങ്ങൾ, ചുവരിൽ അവർ  ഇന്ത്യയിൽ ‘ചിൽ ’ ചെയ്യുന്നതിന്റെ വിവിധ ദൃശ്യങ്ങൾ, ഭക്ഷണത്തിനായി കാത്തിരിക്കുന്നത് അധികവും പാശ്ചാത്യർ. എന്നാൽ ബാൽക്കണിയിൽ ഗംഗാതീരത്തെ കാറ്റിൽ പാറിപ്പറക്കുന്നത് നമ്മുടെ മൂവർണക്കൊടി; കല്ലിനെയുമലിയിക്കുന്ന സംഗീതത്തിൽ നനഞ്ഞ് അതിഥികൾ ഭാരതത്തെ അനുഭവിക്കുകയും!

Content Highlight: The Beatles in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com