ADVERTISEMENT

‘കൂട്ടിലടച്ച കിളിയുടെ വേദന അറിഞ്ഞ നിമിഷം’

അഫ്സൽ മലയിടംകുന്ന് ജയിലിനെപ്പറ്റി എഴുതിയ ഹൈക്കു കവിതയാണിത്. നമുക്കും തോന്നാവുന്ന വരികൾ. എന്നാൽ, പുറത്തുനിന്നു ജയിൽ കണ്ടുകൊണ്ടല്ല, അകത്തിരുന്ന് അനുഭവിച്ചുകൊണ്ട് എഴുതിയതാണീ വരികൾ. അതുകൊണ്ടാകാം ഈ വരികൾക്കൽപം ചൂടു കൂടുന്നത്. അഫ്സലിനെപ്പോലുള്ളവരുടെ രചനകൾ ഉൾപ്പെടുത്തി വിയ്യൂർ ജില്ലാ ജയിലിൽനിന്നു പുറത്തുവന്ന ‘ചുവരുകളും സംസാരിക്കും’ എന്ന ചെറുപുസ്തകം ശ്രദ്ധ നേടുന്നത് അതിന്റെ നവീനതകൊണ്ടു തന്നെയാണ്. 18 കവിതകൾ ഉൾപ്പെടുത്തിയ ഈ പുസ്തകത്തിന് ഒരു തീപ്പെട്ടിയുടെ വലുപ്പമേയുള്ളൂ. പക്ഷേ, അതിലെ വരികൾക്ക് ആയിരം തീപ്പെട്ടിക്കൊള്ളികൾ ഒന്നിച്ചു കത്തിച്ചതുപോലുള്ള കനൽച്ചൂടുണ്ട്. ജയിലിൽ സാഹിത്യ ക്യാംപ് നടത്തി, എഴുതാൻ താൽപര്യവും അഭിരുചിയുമുള്ളവരെ തിരഞ്ഞെടുത്ത് എഴുതിച്ച് വീണ്ടും വീണ്ടും മാറ്റിയെഴുതിച്ചാണ് ഇതിലെ ഓരോ രചനയും അച്ചടിമഷി പുരണ്ടത്. പലയാവർത്തി സ്ഫുടം ചെയ്തു മാനസാന്തരപ്പെട്ട വാക്കുകൾ. 

‘ഉമ്മ’യെപ്പറ്റി മുഹമ്മദ് റബീഅ് പട്ടിക്കര എഴുതിയതിങ്ങനെ: ‘അടുത്തുള്ളപ്പോൾ വിലയറിഞ്ഞില്ല. വിലയറിഞ്ഞപ്പോൾ അടുത്തുമില്ല...’

തടവറയ്ക്കുള്ളിലെ എഴുത്തുകാരുടെ ഈ രചനകൾ വായിച്ചുതീർക്കാൻ ഏറെ നേരമൊന്നും വേണ്ട. മിനിയേച്ചർ രൂപത്തിലുള്ള 40 പേജുകൾ. കൃത്യമായി പറഞ്ഞാൽ ഒരു എ4 ഷീറ്റിൽ (പരീക്ഷക്കടലാസ്) നിരത്തിയെഴുതിയാൽ ഇരുപുറങ്ങളിൽ തീരാവുന്നത്ര ചെറുത്. പക്ഷേ, ജീവിതാനുഭവങ്ങളുടെ ചൂരും ചൂടുമുള്ളതിനാൽ എഴുതിയതിലേറെയുണ്ട് ഈ വരികൾക്കു പിന്നിലെരിഞ്ഞ നെരിപ്പോടുകൾ. മനോഹരമായ ഗ്ലോസി ആർട് പേപ്പറിൽ അച്ചടിച്ച പുസ്തകമാണിത്; എഴുത്തുകാരുടെ ജീവിതാനുഭവങ്ങൾ അത്ര മനോഹരമല്ലെങ്കിലും. 

വിയ്യൂർ ജില്ലാ ജയിൽ സുപ്രണ്ട് കെ.അനിൽകുമാറിന്റെ നേതൃത്വത്തിൽ സാക്ഷാത്കരിച്ച ഈ സമാഹാരം മിനിയേച്ചർ പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരൻ സത്താർ ആദൂറാണ് എഡിറ്റ് ചെയ്തത്. തൃശൂർ പന്നിത്തടം അഗതിയൂർ എൽപി സ്കൂളിലെ ഒരു പരിപാടിയിൽ സത്താറും അനിൽകുമാറും പരിചയപ്പെടുന്നിടത്താണ് ഈ പുസ്തകത്തിന്റെ തുടക്കം. സത്താറിന്റെ മിനിയേച്ചർ പുസ്തകം കണ്ട അനിൽകുമാർ ജയിലിനുള്ളിൽ നിന്നുള്ള രചനകളുടെ സാധ്യതയെപ്പറ്റി സംസാരിക്കുകയായിരുന്നു. 

ജയിൽദിനത്തോടനുബന്ധിച്ച് അന്തേവാസികൾക്കായി നടത്തിയ ‘സദ്ഗമയ’ ക്യാംപ് ഇതിനുള്ള വേദിയാക്കി. 100 തടവുകാർക്കായി നടത്തിയ ക്യാംപിന്റെ ഡയറക്ടർ സത്താറായിരുന്നു. എഴുതാൻ താൽപര്യമുള്ള, മനസ്സിൽ അക്ഷരം വിങ്ങുന്ന രചയിതാക്കളെ കണ്ടെത്തിയത് അവിടെവച്ചാണ്. പിന്നീടിവർക്കു തുടർച്ചയായി പരിശീലനം നൽകി. പലകുറി എഴുതിക്കുകയും ഉറക്കെ വായിപ്പിക്കുകയും മാറ്റിയെഴുതിക്കുകയും വെട്ടിത്തിരുത്തുകയുമൊക്കെ ചെയ്തതോടെ ‘ചുവരുകൾ’ സംസാരിച്ചു തുടങ്ങി. കവികളായ രാവുണ്ണി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ തുടങ്ങിയവരൊക്കെ എഴുത്തുവഴിയിൽ മാർഗദർശികളായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ കൂടിയായ മട്ടന്നൂർ ശങ്കരൻകുട്ടിയാണ് പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ചത്. 

‘അക്ഷര ചികിത്സ’ എന്ന ആശയമാണ് ഈ ഉദ്യമത്തിനു പിന്നിലെന്ന് അനിൽകുമാർ പറയുന്നു. അവിശ്വസനീയമായിരുന്നു ഇത്തരമൊരു ശ്രമത്തിന്റെ വളർച്ചാവഴികൾ. ഈ മതിൽക്കെട്ടു വിട്ട് പുറത്തുപോകുന്ന ചിലരെങ്കിലും ഭാവിയിൽ എഴുത്തുകാരായി സ്വയം അടയാളപ്പെടുത്തിയേക്കാം എന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. മറ്റു പുസ്തകങ്ങൾ പോലെ സൂക്ഷിച്ചുവയ്ക്കാൻ ബുദ്ധിമുട്ടാണെന്നതാണ് മിനിയേച്ചർ പുസ്തകത്തിന്റെ വലിയൊരു പരിമിതി. അതിനും ഇവർ പരിഹാരം കണ്ടിട്ടുണ്ട്. സാധാരണ പുസ്തകത്തിന്റെ വലുപ്പത്തിൽ കവർ ഉണ്ടാക്കി അതിനുള്ളിൽ പുസ്തകം വയ്ക്കാവുന്ന വിധത്തിലാണത്. അപ്പോൾ മറ്റു പുസ്തകങ്ങൾക്കൊപ്പം സുരക്ഷിതമായി വയ്ക്കുകയും ചെയ്യാം. ഗാന്ധിജി, നെൽസൺ മണ്ടേല തുടങ്ങിയവരുടെ ഓർമകളും ഇതിലെ താളുകളെ അലങ്കരിക്കുന്നുണ്ട്.

കെ.എസ്.അനൂപ് മംഗലംഡാം ‘സമയ’ത്തെപ്പറ്റി എഴുതിയ വരികൾ എല്ലാവർക്കുമുള്ളൊരു ഓർമപ്പെടുത്തൽ കൂടിയാണ്. ‘എത്ര മുന്നോട്ടു പോയാലും പിന്നോട്ടു വരാത്ത ഞാനാണ് നിന്റെ സമയം’. 

English Summary: Miniature text from Viyyur Central prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com