ADVERTISEMENT

രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായി 1969ൽ രണ്ടാം തവണത്തെ മുഖ്യമന്ത്രിപദം രാജിവച്ച ശേഷം ഇഎംഎസ് നമ്പൂതിരിപ്പാട് തിരുവനന്തപുരത്തു ശാന്തിനഗറിലെ വീട്ടുമേശപ്പുറം പരിശോധിക്കുകയാണ്. സെക്രട്ടേറിയറ്റിൽ നിന്നു വന്നതെന്നു സംശയിക്കുന്ന പേപ്പർ വെയ്റ്റുകൾ, മറ്റ് അനുബന്ധ സാമഗ്രികൾ എന്നിവ ഓരോന്നോരോന്നായി തിരിച്ചേൽപ്പിക്കാൻ അദ്ദേഹം സഹായികൾക്കു കൈമാറുന്നു. ഇതു കണ്ടുനിന്ന മുതിർന്ന പത്രപ്രവർത്തകൻ പറഞ്ഞ കമന്റ് ഇന്നും പലരും ഓർക്കുന്നു : ‘‘ചില ആനകൾ പുഴയിൽ കുളിച്ചു കരയ്ക്കു കയറിയ ശേഷം ശരീരം ഒന്നു കുടയും. ഇവിടെ ഇദ്ദേഹം പറ്റിപ്പിടിച്ച അധികാരം കുടഞ്ഞു കളയുകയാണ്’’

അധികാരം മാത്രമേ ഇഎംഎസിനു ‘കുടഞ്ഞുകളയാൻ’ ഉണ്ടായിരുന്നുള്ളൂ! കുടുംബം, സ്വകാര്യസ്വത്ത് തുടങ്ങിയ കുഴപ്പം പിടിച്ച കമ്യൂണിസ്റ്റ് സന്ദേഹങ്ങൾക്കൊക്കെ ഇഎംഎസ് കൃത്യമായ ജീവിത നിലപാട് ആവിഷ്കരിച്ചു നടപ്പാക്കിയിരുന്നു. സ്വകാര്യ സ്വത്ത് ത്യജിച്ചു. കുടുംബത്തെ ‘വൈരുധ്യാത്മക’മായി ആശ്ലേഷിച്ചു.

ഒരഭിമുഖത്തിൽ ഇഎംഎസിന്റെ മകൻ ഇ.എം.ശ്രീധരൻ അച്ഛനോടു ചോദിച്ച ഒരു ചോദ്യം ഇതായിരുന്നു: ഇളയ മക്കളായ രാധയോടും ശശിയോടും ആയിരുന്നോ അച്ഛനു കൂടുതൽ ഇഷ്ടം (അടുപ്പം എന്ന അർത്ഥത്തിൽ.) അച്ഛന്റെ മറുപടി : ‘‘അവരുടെ വളർച്ചയും ബാല്യകാല ജീവിതവുമായിരുന്നു ഞാൻ ഏറ്റവും അടുത്തുനിന്നു കണ്ടിട്ടുള്ളത്’’.

പി. സുന്ദരയ്യയാണു തന്നെയും പി.കൃഷ്ണപിള്ളയെയും മറ്റും കമ്മ്യൂണിസ്റ്റാക്കിയതെന്ന് ഇഎംഎസ് എഴുതിയിട്ടുണ്ട്. എന്നാൽ പാർട്ടിജീവിതം മുന്നേറുന്ന കാലത്തു തന്നെ മൊറാഴ കലാപം ഉണ്ടായി. പി. കൃഷ്ണപിള്ളയും അറസ്റ്റിലായതോടെ സുന്ദരയ്യ, കൃഷ്ണപിള്ളയുടെ ചുമതല കൂടി ഇഎംഎസിനെ ഏൽപിച്ചു.1940ൽ ഇഎംഎസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദം ഏറ്റു. പക്ഷേ, അതിനുമുൻപു തന്നെ ഒളിവുകളുടെയും പലായനങ്ങളുടെയും കാലമായിരുന്നു. 1940 ഏപ്രിൽ 28ന് ഏലംകുളത്തു പുളിങ്കാവിലെ വീട്ടിൽ നിന്ന്, ഒരു വയസ്സുള്ള മൂത്തമകൾ മാലതിയെയും ഭാര്യ ആര്യ അന്തർജനത്തെയും വിട്ട് ഇഎംഎസ് ഒളിവിലേക്കിറങ്ങിയപ്പോൾ അദ്ദേഹം ഒരു രാഷ്ട്രീയ യോഗത്തിനു പോകുന്നു എന്നു മാത്രമേ ആര്യയ്ക്കു തോന്നിയിരുന്നുള്ളൂ. വീടിനു ചുറ്റും പൊലീസ് സാന്നിധ്യം നിരന്തരമായി. പൊലീസിന്റെ മറ്റൊരു കടുംകൈ ആര്യയെ വല്ലാത്ത മാനസിക സംഘർഷത്തിൽ പെടുത്തി. എവിടെ ഒരു അജ്ഞാത ജഡം കണ്ടാലും അത് ഇഎംഎസിന്റേതാണെന്ന വ്യാജവാർത്ത പൊലീസ് പരത്തി.  കാര്യമറിഞ്ഞ് ഇഎംഎസ് ഭാര്യയ്ക്ക് ഒളിവിലിരുന്നു ചെറിയ ഒരു കത്തെഴുതി:‘പേടിക്കേണ്ട ഞാൻ ജീവിച്ചിരിപ്പുണ്ട് സുരക്ഷിതനാണ്’. പക്ഷേ, ആ പൊലീസ് വിരോധം ആര്യ അന്തർജനത്തിന്റെ ജീവിതം മുഴുവൻ ഒഴിയാതെ നിന്നു . രണ്ടാം തവണ മുഖ്യമന്ത്രിയാകാൻ പാർട്ടി ഇഎംഎസിനെ നിയോഗിച്ചപ്പോൾ ആര്യ ശക്തമായി എതിർത്തു. ഒടുവിൽ എകെജിയുടെ നിർബന്ധത്തിനു വഴങ്ങി ക്ലിഫ്ഹൗസിൽ പോകില്ല എന്ന ഉറപ്പിൽ ആര്യ സമ്മതിക്കുകയായിരുന്നു. സംരക്ഷണത്തിനായി നിൽക്കുന്ന പൊലീസ് വേഷത്തോടു പോലും അവർക്ക് അത്രയ്ക്ക് അലർജിയായിരുന്നു !

ഇഎംഎസും ആര്യയും കോവളം ബീച്ചിൽ (1996)

അച്ഛനുമായുള്ള അഭിമുഖത്തിന്റെ തുടക്കമായി ശ്രീധരൻ എഴുതിയത് (മലയാള മനോരമ വാർഷികപ്പതിപ്പ്) ഇങ്ങനെയാണ് : ‘അഞ്ചു വയസ്സുള്ളപ്പോഴാണ് ഞാന്‍ അച്ഛനെ ,ഇ‌എം‌എസ് നമ്പൂതിരിപ്പാടിനെ പരിചയപ്പെടുന്നത് ’. ഒളിവിലും തുടർന്ന് ജയിലിലുമായിരുന്ന അച്ഛൻ കുടമാളൂരിലെ ഭാര്യവീട്ടിൽ മകനെ കാണാൻ വരുന്നതായിരുന്നു കഥാസന്ദര്‍ഭം.

1942ൽ ജയിൽ ശിക്ഷ കഴിഞ്ഞു പുറത്തുവന്ന ദിവസമായിരുന്നു ഇഎംഎസിന്റെ ആദ്യത്തെ പൊതുപ്രസംഗം. ജനങ്ങളോടു നൂറുനൂറു കാര്യങ്ങൾ പറയാനുണ്ടായിരുന്ന ഇഎംഎസിനു വിക്കുമൂലം ഒരു വാക്കുപോലും പുറത്തേക്കു വന്നില്ല. അധ്യക്ഷനായിരുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ.വി. കുഞ്ഞമ്പു ഇതുകണ്ടു വിതുമ്പിപ്പോയി. പിൽക്കാലത്തു രാഷ്ട്രീയ യോഗങ്ങളിലേക്ക് ഇഎംഎസ് മക്കളെയും കൊണ്ടു പോയി. കുട്ടനാട്ടിലെ ഒരു പ്രസംഗ പര്യടനത്തിനു താനും അനുജൻ ശശിയും ഒപ്പം പോയതു രാധ ഓർക്കുന്നു. പുന്നപ്ര – വയലാറിലേക്കും മറ്റും. കാറിൽ വന്നിറങ്ങിയ നേതാവിനെ ജനങ്ങൾ ‘ഇഎംഎസ് സിന്ദാബാദ്’ എന്നുറക്കെ വിളിച്ചു സ്വാഗതം ചെയ്തു. ഇതുകേട്ടു രാധയും ശശിയും അതേ ഉച്ചത്തിൽ മുദ്രാവാക്യം ആവർത്തിച്ചു. ചിരിച്ചുകൊണ്ടു വേദിയിലേക്ക് ഇഎംഎസ് നീങ്ങി. പ്രസംഗത്തിനിടയിൽ താൻ ശ്രദ്ധിച്ചത് അച്ഛന്റെ വിക്ക് ആയിരുന്നുവെന്നു രാധ പറയുന്നു. ‘‘ഓരോ തവണ വിക്കു വന്ന് അച്ഛൻ നിശബ്ദനായി നിൽക്കുമ്പോഴും ഇനി വിക്ക് ഉണ്ടാവല്ലേ എന്നു ഞാൻ പ്രാർഥിച്ചു കൊണ്ടിരുന്നു’’

ഈ വാക്കുകൾക്കാണ് എന്നും കേരളം ശ്രദ്ധയോടെയും ആവേശപൂർവവും കാതുകൂർപ്പിച്ചത്!

അധികാരാവശിഷ്ടങ്ങൾ കുടഞ്ഞു കളയുന്നതു കണ്ട തിരുവനന്തപുരം ശാന്തിനഗർ കോളനിയിലെ വീട്ടിലായിരുന്നു മക്കൾക്കൊപ്പം ഇഎംഎസിന്റെ ദീർഘവാസം. വാടകവീടുകളിലെ താമസം മടുത്ത ആര്യയുടെ നിർബന്ധപ്രകാരമാണ് ഏലംകുളം പുളിങ്കാവിൽ അവശേഷിച്ച വീടു വിറ്റ് ശാന്തിനഗറിൽ എത്തിയത്. വിവിധ പത്രങ്ങളുടെ ബ്യൂറോകൾ ആയിരുന്നു ചുറ്റും. എങ്കിലും ഇഎംഎസ് വന്നതോടെയാണു ശാന്തിനഗർ വാർത്തകളിൽ ഇടം നേടിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ നമ്പർ 10 ഡൗണിങ് സ്ട്രീറ്റ് പോലെ, ഡൽഹിയിലെ 10 ജൻപഥ് പോലെ, നമ്പർ 10 ശാന്തിനഗർ. മൂന്നു മുറി വീട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക പ്രവൃത്തികൾക്കു പര്യാപ്തമല്ലാതെ വന്നപ്പോൾ തൊട്ടടുത്ത കെട്ടിടത്തിന്റെ ഒരു ഭാഗം ഓഫിസ് ആക്കി. ആര്യയുടെ ആഗ്രഹം അങ്ങനെ ഇഎംഎസ് സാധിച്ചു കൊടുത്തു !

ശാന്തിനഗറിലെ വീട്ടിൽ നിന്നു സ്കൂളിലേക്കു നടന്നുപോവുകയായിരുന്നു രാധയും ശശിയും. ഇഎംഎസ് മന്ത്രിസഭയിലെ ചില മന്ത്രിമാരുടെ മക്കൾ ഔദ്യോഗിക മന്ത്രിവസതിയിൽ നിന്ന്, ഔദ്യോഗിക കാറിൽ രാധ പഠിച്ച കോട്ടൺഹിൽ സ്കൂളിൽ വരുന്നുണ്ടായിരുന്നു. അക്കാലത്തു മിക്കപ്പോഴും കുട്ടികളെയും കൂട്ടി സിനിമയ്ക്കു പോകുമായിരുന്നു അദ്ദേഹം. ‘ജൂലി’ തുടങ്ങിയ ഹിന്ദി സിനിമകളും മറ്റും കുട്ടികൾ അച്ഛനൊപ്പം കണ്ടു.

അതിനും മുമ്പ്, 1957ലെ മന്ത്രിസഭ പിരിച്ചുവിട്ട ശേഷം പാർട്ടി രേഖകൾ തയാറാക്കാനായി സ്വസ്ഥമായ ഇടംതേടി ഇഎംഎസ് കന്യാകുമാരിയിലേക്കാണു പോയത്. ഒപ്പം ഭാര്യയും രാധയും ശശിയും രണ്ടു സഹായികളും. എന്നും രാവിലെയും വൈകിട്ടും മക്കളെയും കൂട്ടി കടലിൽ കുളിക്കാൻ പോകും. ഇരുവരെയും കയ്യിൽ പിടിച്ചു കടലിനു നേർക്കുള്ള ആ യാത്ര അമ്മ കാര്യമായി എതിർത്തിരുന്നു എന്നു രാധ പറയുന്നു. ദൂരെ കടലിൽ ദൃശ്യമാകുന്ന മൂന്നു നിറങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹം കുട്ടികൾക്ക് എന്താണു ത്രിവേണീസംഗമം എന്നു വിശദീകരിച്ചു കൊടുക്കുകയായിരുന്നു.

ഇ.എം.രാധ ചിത്രം:മനോജ് ചേമഞ്ചേരി∙മനോരമ

പിന്നീടു മൂന്നുനാലു മാസത്തേക്കു റഷ്യയിൽ പോയപ്പോൾ ആര്യയും ഇഎംഎസിനെ അനുഗമിച്ചു . ശ്രീധരനെ പാലക്കാട്ടും രാധയെ ആലുവ മഹിളാലയത്തിന്റെയും ശശിയെ തൃശൂർ ശ്രീകൃഷ്ണാശ്രമത്തിന്റെയും ഹോസ്റ്റലുകളിലാക്കി; മാലതി മെഡിക്കൽ വിദ്യാഭ്യാസത്തിലും.

ആദ്യം 'കമ്യൂൺ ലൈഫ്' ആയിരുന്നു കുടുംബത്തിന്. ഡൽഹിയിലും ചെന്നൈയിലും കോഴിക്കോട്ടുമൊക്കെ. അഖിലേന്ത്യാ നേതാക്കൾ വരെ കുടുംബ സമേതം വലിയ വീട്ടിൽ ഒന്നിച്ചു താമസിച്ചു. അനിശ്ചിതത്വം നിറഞ്ഞ രാഷ്ട്രീയ ജീവിതത്തിനിടയിൽ കുടുംബങ്ങൾ ഒറ്റപ്പെട്ടു പോകാതിരിക്കാനുള്ള പാർട്ടി സംവിധാനമായിരുന്നു അത്. കോഴിക്കോട്ടു പി. കൃഷ്ണപിള്ളയും ഭാര്യ തങ്കമ്മയും ഒക്കെ ഇഎംഎസിന്റെ മക്കളുടെയും രക്ഷാകർത്താക്കളായി.

മൂത്ത മകൾ മാലതിക്കും രണ്ടാമൻ ശ്രീധരനും ഏഴു വയസ്സാണു പ്രായവ്യത്യാസം. ശ്രീധരനും രാധയ്ക്കും തമ്മിലും ഏഴിന്റെ അകലം. രാധയുടെ രണ്ടു വയസ്സ് ഇളപ്പമായി ശശിയുടെ ജനനം. (ശ്രീധരനും ശശിയും അന്തരിച്ചു.) ഈ പ്രായവ്യത്യാസത്തെപ്പറ്റി ഒരു അഭിമുഖ ചോദ്യത്തിനു രാധ പറഞ്ഞ പെട്ടെന്നുള്ള മറുപടി ഭർത്താവ് സി.കെ.ഗുപ്തൻ ഓർക്കുന്നു: ‘‘അച്ഛനും അമ്മയും തമ്മിൽ കണ്ടാൽ മാത്രമല്ലേ ഞങ്ങൾ ഉണ്ടാവുകയുള്ളൂ!’’

ചിന്തിക്കുന്നതും, പറയുന്നതുമെന്തും എഴുതപ്പെട്ട രേഖകളായി മാറുകയായിരുന്നല്ലോ ഇഎംഎസിനെ സംബന്ധിച്ച്. നൂറു വാല്യങ്ങളായി പരന്നു ആ ഇഎംഎസ് രചനകൾ. നിരന്തരമായ ആ ഡിക്റ്റേഷനിൽ അദ്ദേഹം ഇളയ മക്കളായ രാധയെയും ശശിയെയും കൂട്ടി. മൂത്തയാൾ മാലതി മെഡിക്കൽ വിദ്യാഭ്യാസത്തിന്റെയും ഉദ്യോഗത്തിന്റെയും വഴികളിലായിരുന്നു. ശ്രീധരനും ഉന്നത പഠനത്തിൽ. ഇഎംഎസിന്റെ പെങ്ങളുടെ മക്കൾ വാസുദേവൻ, ദാമോദരൻ, ആലപ്പുഴക്കാരനായ വിജയൻ, എടപ്പാൾ സ്വദേശി കുമാരൻ എന്നിവരൊക്കെയായിരുന്നു അന്നു സ്ഥിരം കേട്ടെഴുത്തുകാർ. രാധയ്ക്കും ശശിക്കും അതൊരു വലിയ ഭാഷാ പരിശീലനമായിരുന്നു. കുത്തെവിടെ കോമയെവിടെ എന്നു വരെ വ്യക്തമായി പറഞ്ഞ്, നല്ല എഴുത്തിന്റെ ഘടനയിലേക്ക് അച്ഛൻ തങ്ങളെ നടത്തുകയായിരുന്നു എന്നു രാധ ഓർക്കുന്നു. (ബൈബിൾ വാചകങ്ങൾ ഉദ്ധരിക്കുന്നതു പോലെ അധ്യായവും വരിയും പറഞ്ഞു ലെനിന്റെ കൃതികൾ കേട്ടെഴുത്തുകാർക്ക് അദ്ദേഹം ചൂണ്ടിക്കാണിച്ചു കൊടുത്തു. ദിവസങ്ങൾ കഴിഞ്ഞായാലും നിർത്തിയ വാചകത്തിൽ നിന്നു ലേഖനം തുടരും.)

മിക്ക പ്രശ്നങ്ങളും വ്യക്തിപരമായി ബാധിച്ചു കണ്ടിട്ടില്ലാത്ത അച്ഛൻ പക്ഷേ പാർട്ടി പിളർന്ന കാലത്ത് അസ്വസ്ഥനായിരുന്ന കാര്യം കുട്ടികളായ തങ്ങൾ മനസ്സിലാക്കിയിരുന്നുവെന്നും രാധ പറയുന്നു.‘‘എങ്കിലും സിപിഐയിൽ തുടർന്ന പല നേതാക്കളുമായും അച്ഛൻ ആത്മബന്ധം വിട്ടില്ല. അമ്മയ്ക്ക് എല്ലാവരും പ്രിയപ്പെട്ട പരിചയക്കാർ മാത്രമായിരുന്നു. എക്കാലത്തെയും കുടുംബ സുഹൃത്തുക്കൾ. പാർട്ടി പിളർന്ന ശേഷം മക്കളുടെ കൂടി സാന്നിധ്യത്തിലുള്ള രാഷ്ട്രീയ ചർച്ചകൾ വീട്ടിൽ ഉയരുമ്പോൾ അമ്മ ഇടയ്ക്കു കയറുമായിരുന്നു - ഇവിടെ വച്ചു സിപിഐക്കാരെ ചീത്ത പറയരുത് എന്നു പറഞ്ഞുകൊണ്ട്!’’

കമ്യൂൺ കാലത്തെപ്പോലെ ശാന്തിനഗറിലും വിവിധ ദേശീയ നേതാക്കൾ ഇഎംഎസിനെ കാണാനെത്തി. കരൺ സിങ്ങും മുൻ ആക്ടിങ് രാഷ്ട്രപതി ബി.ഡി. ജെട്ടിയും ഒക്കെ. ഇഎംഎസിനു മുന്നിൽ എഴുന്നേറ്റു നിന്ന ബി.ഡി.ജെട്ടിയെ രാധ ഓർക്കുന്നു. അടുത്തുണ്ടായിരുന്നവരോടു ജെട്ടി ഇങ്ങനെ പറഞ്ഞു: ‘‘ഇദ്ദേഹം സ്റ്റാലിന്റെയും ക്രൂഷ്ചേവിന്റെയും മാവോയുടെയും സമകാലികനാണ്’’

ഇഎംഎസ്, അല്ലെങ്കിൽ ഇഎംഎസ് മാത്രം എന്തുകൊണ്ടു തന്റെ റോൾ മോഡൽ ആകുന്നു എന്നു ഹ്രസ്വമായി ഇങ്ങനെ ഇ.എം.രാധ പറയുന്നു: സ്വത്തിനെപ്പറ്റി അച്ഛൻ ചിന്തിച്ചിരുന്നില്ല, എവിടെയും തലകുനിക്കരുത് എന്നല്ലാതെ ജീവിതത്തെപ്പറ്റി ഒരു ഉപദേശവും തന്നില്ല.

നിസ്സംഗത ഇഎംഎസിന് ഒരു ആഭരണമായിരുന്നു. ഒരിക്കൽ ടെലിഗ്രാമുകൾക്ക് ഓരോന്നിനും മറുപടി പറഞ്ഞു കൊടുത്തുകൊണ്ടിരിക്കെയാണ് മുംബൈയിലുള്ള പെങ്ങളുടെ മരണവാർത്തയും കണ്ടത്. എല്ലാ മറുപടികളും പൂർത്തിയാക്കിയ ശേഷമാണ് ഇക്കാര്യം അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചത്.

ആദ്യ രംഗത്തിലേക്കു തന്നെ വരാം. മുഖ്യമന്ത്രിപദം രാജിവച്ച ശേഷമുള്ള പത്രസമ്മേളനത്തിൽ ‘എന്താണ് ഇപ്പോൾ അങ്ങയുടെ മാനസികാവസ്ഥ’ എന്നു ചോദ്യം. ഇഎംഎസ് ഒരു വള്ളത്തോൾ കവിതയാണ് ഉത്തരമായി പറഞ്ഞത്: "താരകാ മണിമാല ചാർത്തിയാൽ അതും കൊള്ളാം, കാറണിച്ചെളി നീളെ പുരണ്ടാൽ അതും കൊള്ളാം" 

English Summary : 25th death anniversary of EMS Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com