ADVERTISEMENT

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പട്ടണത്തിനു ഗുജറാത്തിലൂടെ ഉരുണ്ടുരുണ്ടു പോകുന്നൊരു ടയർ പെരുമയുണ്ട്. ടയർ അറ്റകുറ്റപ്പണി ജോലികളെന്നാൽ ഗുജറാത്തിക്കു നായരുടെ ടയർ കടയായിരുന്നു. കൊയിലാണ്ടിയിൽ നിന്നു പണ്ടേക്കു പണ്ടേ ഗുജറാത്തിലേക്കു കുടിയേറി ടയർ മേഖലയിൽ പേരുണ്ടാക്കിയ കുറെപ്പേർക്കു പൊതുവായി ഗുജറാത്തികളിട്ട പേരാണു ‘നായർ’. ഗുജറാത്തിലെ പ്രമുഖ ടയർ റീട്രെഡിങ് സ്ഥാപനങ്ങളുടെയൊക്കെ തലപ്പത്ത് അടുത്ത കാലം വരെ കൊയിലാണ്ടിയിലും പരിസരത്തുമുള്ളവരായിരുന്നു. പിന്നീടു പലരും ഇതേ ജോലിയുമായി ഗുജറാത്തിലേക്കു വന്നപ്പോഴും ടയർ എന്നാൽ നായർ തന്നെയായി. ജോസഫിനെ അവർ ജോസഫ് നായരെന്നും ഇബ്രാഹിമിനെ അവർ ഇബ്രാഹിം നായരെന്നും വിളിച്ചു.

കാലം മാറി ട്യൂബ്‌ലെസ് ടയറുകൾ വന്നപ്പോൾ ഇത്തിരി വേഗം കുറഞ്ഞെങ്കിലും നായരുടെ ടയർ ഇപ്പോഴും ഉരുളുന്നുണ്ട്. പണ്ടു വന്നവരുടെ പിൻതലമുറക്കാരാണ് ഇപ്പോൾ ഈ രംഗത്തുള്ളത്.

സ്റ്റാർട്ടായ കാലം

ബറോഡ (വഡോദര) രാജാവായിരുന്ന പ്രതാപ് റാവ് സിങ് ഗായ്ക്‌വാദ് ഒരു സ്വർണ രഥമുണ്ടാക്കാൻ തീരുമാനിക്കുന്നു. കുറെ മലയാളികൾ അതിന്റെ ജോലികൾക്കായി വന്നു. മദ്രാസിലെ രാജകുടുംബത്തിന്റെ പക്കൽ നിന്നു കടമെടുത്ത തൊഴിലാളികളായിരുന്നു അവർ. തലശ്ശേരി ഭാഗത്തു നിന്നുള്ളവരായിരുന്നു ഏറെയും.

അങ്ങനെ വന്നവരിൽ ചിലർ അവിടെത്തന്നെ നിന്നു. അവർവഴി കൂടുതൽപേർ ഇങ്ങോട്ടെത്തി. അക്കാലത്തു കൊയിലാണ്ടിയിൽ നിന്നുള്ള കുറെ പേർ പുണെയിലുണ്ടായിരുന്നു. അവിടെ നിന്നു ചക്കിനാരി ഗോപാലൻ നായർ ആദ്യം ബറോഡയിലേക്കു വന്നു. 1948 കാലത്താണ്. കാളവണ്ടി, ഉന്തുവണ്ടി എന്നിവയുടെ ടയറുകൾ നന്നാക്കിയെടുക്കാൻ ആളില്ലെന്നു കണ്ട് ആ ജോലികൾ തുടങ്ങി. പതുക്കെ നായരുടെ കട ഫെയ്മസ് ആയി. പിന്നാലെ വെളത്തൂർ നാരായണൻ നായർ, മാധവൻ നായർ തുടങ്ങി കൂടുതൽപേർ ബറോഡയിലെത്തി. അങ്ങനെ വന്ന മനത്താംകണ്ടി കൃഷ്ണൻ നായർ കൂടുതൽ ബിസിനസ് സാധ്യതകൾ കണ്ട് ആനന്ദിലേക്കു മാറി.

വേഗം കൂടുന്നു

വ്യവസായ വളർച്ചയെത്തുടർന്നു വഡോദരയിൽ കൂടുതൽ ടയർ നിർമാണക്കമ്പനികൾ സ്ഥാപിച്ചതോടെ റീട്രെഡിങ് ബിസിനസും വളർന്നു. ജോലിയുടെ ഗുണനിലവാരം, ജോലിക്കാരുടെ ആത്മാർഥത, മികച്ച പെരുമാറ്റം എന്നിവയൊക്കെ ‘നായർ ടയർ കട’കളുടെ പെരുമ പടർത്തി. ടയർ പങ്ചർ ഷോപ്പ് എന്നതിന്റെ പര്യായമായി നായർ ഷോപ്പ്. ഗുജറാത്തികൾ തുടങ്ങിയ ഷോപ്പിനു വരെ നായർ പങ്ചർ വർക്സ് എന്നു ബോർഡുണ്ടായിരുന്നുവെന്നു രണ്ടാം തലമുറ ഓർക്കുന്നു. അന്നു മുംബൈ വരെ നീളുന്നതാണു ബറോഡ സംസ്ഥാനം. 1961ലാണ് ഗുജറാത്ത് സംസ്ഥാനം രൂപീകരിക്കുന്നത്.

വന്നവരിലേറെയും കൊയിലാണ്ടിയിലെ മേത്തലിടത്ത്, എളാട്ടേരി ഭാഗത്തു നിന്നുള്ളവരാണ്. ബിസിനസ് വലുതായപ്പോൾ ജോലിക്കു കൂടുതൽ ആളെ ആവശ്യമായി. നാട്ടിൽ നിന്നു കൂടുതൽ ആളുകളെത്തി. ഗൾഫിലെ സാധ്യതകൾ അത്ര ശക്തമല്ലാതിരുന്ന കാലത്ത് കൊയിലാണ്ടിക്കാരുടെ ദുബായ് ആയിരുന്നു ഇതെന്നു പറയുന്നു മാധവൻ നായരുടെ മകനും വഡോദരയിലെ എംപയർ ടയർ ഉടമയുമായ സുനിൽ നായർ.

ഓടിക്കയറുന്ന സമൃദ്ധി

ഇന്ത്യൻ ടയർ, നാഷനൽ ടയർ, എംപയർ ടയർ എന്നിവയായിരുന്നു ആദ്യത്തെ ടയർ കടകൾ. ആനന്ദിൽ കൃഷ്ണ ടയറാണ് ആദ്യം വന്നത്. പിന്നീടു പതുക്കെ ഗുജറാത്ത് മുഴുവൻ മലയാളികളുടെ ടയർ റീട്രെഡിങ് വ്യാപിച്ചു.

ടയർ മേഖലയിൽ മാത്രമല്ല, ഗുജറാത്തിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ ക്ലറിക്കൽ ജോലികളിൽ മലയാളി സാന്നിധ്യം വളരാനും ആ വരവു സഹായകമായി. ടൈപ്പ്റൈറ്റിങ് ജോലി സാധ്യതകൾ ഗുജറാത്തിൽ കൂടുതലായിരുന്നു. സർക്കാർ വകുപ്പുകളിലും സ്വകാര്യ കമ്പനികളിലും സ്റ്റെനോഗ്രഫർ തസ്തികകളിൽ മുഴുവൻ മലയാളികളായിരുന്നു. കച്ചവടത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ഗുജറാത്തികൾക്ക് ആത്മാർഥമായി ജോലിയെടുക്കുന്ന വിദ്യാഭ്യാസമുള്ള മലയാളികളുടെ സാന്നിധ്യം അനുഗ്രഹമായിരുന്നു.

നാലു ട്രെയിനുകൾ മാറിക്കയറി വഡോദരയിൽ എത്തിയ കാലമായിരുന്നു അത്. റിഫൈനറികൾ വന്നതോടെ വഡോദര വളർന്നു. അതോടൊപ്പം മലയാളികളും വളർന്നു പന്തലിച്ചു.

അക്കാലത്തു മലയാളികളുടെ കൂട്ടായ്മകൾ വളരെ ശക്തമായിരുന്നു. അയ്യപ്പൻ വിളക്കും നവരാത്രിയും ദീപാവലിയുമൊക്കെ ഒരു പോലെ ആഘോഷിച്ചു.

പുതിയ കാലം

ആദ്യകാലത്തു വന്നവരുടെ മക്കളാണ് ഇപ്പോൾ സ്ഥാപനങ്ങൾ നടത്തുന്നത്.

വെളത്തൂർ സുനിൽ മാധവൻ നായർ– എംപയർ ടയർ ആൻഡ് ട്രേഡ്സ് (വഡോദര), സി.വി. വിനോദ് നാരായണൻ നായർ– ഗുരുപ്രസാദ് ടയർ (സലാട്ട്‌വാഡ), ചെറിയം വീട്ടിൽ മനോജ് ശേഖരൻ നായർ അളകാപുരി ടയർ സർവീസ് (വഡോദര), കൊല്ലർകണ്ടി രാജീവ് ശേഖരൻ നായർ രാധാകൃഷ്ണ ടയർ( ബറൂച്ച്), ഹരീഷ് നാരായണൻ നായർ, കിസ്മത് ടയർ റീട്രെഡിങ് (ജംബുസർ) വള്ളിക്കാട്ടിൽ സുനിൽ ചന്ദ്രശേഖരൻ നായർ, ജനത ടയർ (ആനന്ദ്), തച്ചോളി പ്രേമൻ മാധവൻ നായർ ആനന്ദ് ടയർ (ആനന്ദ്) എന്നിവർ ഇപ്പോഴും ഈ മേഖലയിലുണ്ട്. ചിലർ പുതിയ ടയർ ഡീലർഷിപ്പിലേക്കും വീൽ അലൈൻമെന്റ്  സ്ഥാപനങ്ങളിലേക്കും മാറി. റീട്രെഡിങ്ങിനെക്കാൾ ടയർ റിപ്പയറിങ്ങാണ് ഇപ്പോൾ മലയാളികളുടെ മേഖലയെന്ന് അവർ പറയുന്നു. റീട്രെഡിങ് സ്ഥാപനങ്ങൾ പലതും ഗുജറാത്തികളും ബിഹാറികളുമാണ് നടത്തുന്നത്. റീട്രെഡിങ് ജോലികൾ കൂടുതൽ യന്ത്രവൽകൃതവുമായി.  അക്കാലത്തു മാസശമ്പളത്തിനു പുറമേ താമസവും ഭക്ഷണച്ചെലവുകളും സ്ഥാപനങ്ങൾ നോക്കിയിരുന്നു. ആദ്യകാലത്തു വന്നവരിൽ കൊല്ലങ്കണ്ടി ശേഖരൻ നായർ, ചെറിയം വീട്ടിൽ ശേഖരൻ നായർ എന്നിവർ ഇപ്പോൾ വഡോദരയിൽ വിശ്രമജീവിതം നയിക്കുന്നു.

പുതിയ തലമുറ?

പുതിയ തലമുറയ്ക്ക് ഈ മേഖലയിലേക്കു വരാൻ വലിയ താൽപര്യമില്ലെന്നു സുനിൽ പറയുന്നു. പലരും വിദേശത്തേക്കും മറ്റു മേഖലകളിലേക്കും മാറി. കൊയിലാണ്ടി നായൻമാരുടെ ടയർ മാഹാത്മ്യം ഇനി പഴങ്കഥകളിൽ മാത്രമാവുന്ന കാലമാണു വരാനിരിക്കുന്നതെന്നും അദ്ദേഹം പറയുമ്പോൾ കൂട്ടുകാരും തലകുലുക്കുന്നു. എന്നാലും കാലങ്ങളിലൂടെ ഉരുണ്ടുരുണ്ടു വന്ന കൊയിലാണ്ടിയുടെ ടയർ പെരുമ ഉണ്ടാക്കിയ പാടുകൾ ഗുജറാത്തിന്റെ മണ്ണിൽ മായാതെ നിൽക്കുമെന്ന കാര്യത്തിൽ അവർക്കു സംശയമില്ല. 

English Summary : Sunday Special about tyre shop in Gujarat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com