ADVERTISEMENT

രാവണസഹോദരിയായ ശൂർപ്പണഖയുടെ മൂക്ക് (നാസിക) ശ്രീരാമസോദരനായ ലക്ഷ്മണൻ അരിഞ്ഞുവീഴ്ത്തിയ സ്ഥലം- അതാണു മഹാരാഷ്ട്രയിലെ നാസിക്കിന്റെ ഇതിഹാസപ്പെരുമ. മൂക്ക് എന്ന അർഥത്തിലുള്ള നാസിക എന്ന വാക്കു തന്നെ നാസിക് എന്ന സ്ഥലപ്പേരായി.

ഗോദാവരീനദിയുടെ തീരത്തെ നാസിക്കിലുള്ള പഞ്ചവടിയിലാണു സീതാപഹരണം ഉൾപ്പെടെ രാമായണത്തിലെ പ്രധാനപ്പെട്ട പല കഥാസന്ദർഭങ്ങളും അരങ്ങേറിയത്. ഇന്നും ഈ മണ്ണിൽ രാമകഥയുടെ തുടിപ്പുകളുണ്ട്.

മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ നിന്ന് 165 കിലോമീറ്റർ അകലെയാണു വ്യവസായനഗരമായ നാസിക്. ഇവിടെ നഗരകേന്ദ്രത്തിൽ നിന്നു 10 കിലോമീറ്റർ അകലെ രാമകഥകളുറങ്ങുന്ന പഞ്ചവടിയെന്ന പ്രശാന്തസുന്ദരമായ വനസ്ഥലി. അവിടേക്കു പോകുന്ന വഴിയിൽ ഗോദാവരി നദിക്കു കുറുകെ പഞ്ചവടിപ്പാലം.

വനവാസകാലത്തു ശ്രീരാമൻ സീതയോടും ലക്ഷ്മണനോടുമൊപ്പം ഏറെ നാൾ കഴിച്ചുകൂട്ടിയതു ദണ്ഡകാരണ്യത്തിലെ പഞ്ചവടിയിലാണെന്നു രാമായണത്തിൽ പറയുന്നു.

“രണ്ടു യോജന ചെല്ലുമ്പോളിവിടെ നി-

ന്നുണ്ടല്ലോ പുണ്യഭൂമിയാകിയ പഞ്ചവടി

ഗൗതമീതീരേ നല്ലൊരാശ്രമം ചമച്ചതിൽ

സീതയാ വസിക്ക പോയ് ശേഷമുള്ളൊരു കാലം.” എന്നാണ് അഗസ്ത്യമുനി ശ്രീരാമനെ ഉപദേശിക്കുന്നത്. രാമകഥയിലെ ഗൗതമീനദി ഇന്നത്തെ ഗോദാവരി തന്നെ.

ഐതിഹ്യം പേറുന്ന ആൽമരങ്ങൾ

അഞ്ചു വടവൃക്ഷങ്ങൾ (ആൽമരങ്ങൾ) ചേർന്നുനിൽക്കുന്ന സ്ഥലം എന്നാണു പഞ്ചവടി എന്ന വാക്കിനർഥം. നൂറ്റാണ്ടുകൾ പഴക്കമുള്ള അഞ്ച് ആൽമരങ്ങളെ ഇന്നുമിവിടെ തറ കെട്ടി സംരക്ഷിച്ചിരിക്കുന്നു. രാമായണകാലത്തെ ആൽമരങ്ങളുടെ സന്തതിപരമ്പരകളാണ് ഇപ്പോഴും ഇവിടെ പൊട്ടിമുളച്ചുകൊണ്ടിരിക്കുന്ന ആലുകളെന്നാണു വിശ്വാസമെന്നു വഴികാട്ടിയായി വന്ന വിക്കി ചൗധരി പറഞ്ഞു.

പഞ്ചവടിയിൽ ഗോദാവരീനദിയുടെയും കപിലാനദിയുടെയും സംഗമസ്ഥാനത്തിനു മുകളിലായി മലയുടെ ചെരിവിൽ ശ്രീരാമ-സീതാ-ലക്ഷ്മണന്മാരുടെ വനവാസവേഷത്തിലുള്ള ശിൽപം സ്ഥാപിച്ചിട്ടുണ്ട്. ഈ മലഞ്ചെരിവിലാണു രാമലക്ഷ്മണന്മാർ വനവാസത്തിന്റെ അവസാനവർഷങ്ങളിൽ പർണശാല കെട്ടി താമസിച്ചിരുന്നതെന്നാണു സങ്കൽപം.

“എന്നരുൾചെയ്തു ചെന്നു പുക്കിതു 

പഞ്ചവടി-തന്നിലാമ്മാറു 

സീതാലക്ഷ്മണസമേതനായ്

പർണശാലയും തീർത്തു 

ലക്ഷ്മണൻ മനോജ്ഞമായ്

പർണപുഷ്പങ്ങൾ കൊണ്ടു 

തല്പവുമുണ്ടാക്കിനാൻ...” 

എന്ന് എഴുത്തച്ഛൻ.

1) പഞ്ചവടിയിലെ പ്രധാന വടവൃക്ഷം. 2) കപിലാനദിയുടെയും ഗോദാവരി നദിയുടെയും സംഗമസ്ഥാനം. ഇവിടെയാണ് രാവണസഹോദരിയായ ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ അരിഞ്ഞത് എന്നാണു സങ്കൽപം. ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിയുന്ന ദൃശ്യം ഇവിടെ കല്ലിൽ കൊത്തിവച്ചിട്ടുണ്ട്.

മൂക്ക് വീണ പാറക്കെട്ട്!

കപിലാ-ഗോദാവരീ നദീസംഗമസ്ഥാനത്തെ പാറക്കെട്ടുകൾക്ക് ഇതിഹാസകഥകളേറെ പറയാനുണ്ടാകും. കാരണം, സീതാദേവിയോടൊപ്പം സഞ്ചരിക്കുകയായിരുന്ന ശ്രീരാമലക്ഷ്മണന്മാരുടെ മുന്നിൽ രാവണസഹോദരിയായ ശൂർപ്പണഖ വന്നു വിവാഹാഭ്യർഥന നടത്തിയത് ഇവിടെയായിരുന്നുവത്രേ. 

ശ്രീരാമനും ലക്ഷ്മണനും തന്നെ സ്വീകരിക്കുന്നില്ലെന്നു കണ്ട് സീതയുടെ നേരെ ആക്രമണത്തിനു മുതിർന്ന ശൂർപ്പണഖയുടെ മൂക്ക് ലക്ഷ്മണൻ അരിഞ്ഞുകളഞ്ഞെന്നാണു കഥ!

“ഇത്യുക്തോ ലക്ഷ്മണസ്തസ്യാഃ

ക്രുദ്ധോ രാമസ്യ പശ്യതഃ

ഉദ്ധൃത്യ ഖഡ്ഗം ചിച്ഛേദ

കർണനാസേ മഹാബലഃ...”

ശൂർപ്പണഖയുടെ ചെവിയും മൂക്കും അരിഞ്ഞു എന്നേ രാമായണമെന്ന ആദികാവ്യത്തിൽ വാല്മീകി പറയുന്നുള്ളൂ.

കഥയോ ഐതിഹ്യമോ ചരിത്രമോ എന്തുമാകട്ടെ, ലക്ഷ്മണൻ രാവണസഹോദരിയുടെ മൂക്കരിയുന്ന കാഴ്ച ഈ പാറക്കെട്ടുകളിൽ കരിങ്കല്ലിൽ കൊത്തിവച്ചിരിക്കുന്നതു കാണാം. നാസിക് നഗരത്തിന് ആ പേരു സമ്മാനിച്ച നാസികാഛേദനത്തിന്റെ വലിയൊരു ശിൽപവും അടുത്തുതന്നെയുണ്ട്.

ramayanam-history-3
പഞ്ചവടിയിൽ കപിലാ-ഗോദാവരി നദീസംഗമസ്ഥാനത്തെ സീതാകുണ്ഡ്: രാവണൻ തന്നെ അപഹരിക്കാനെത്തിയപ്പോൾ സീതാദേവി തന്റെ യഥാർഥ വ്യക്തിത്വം അഗ്നിയിൽ സംരക്ഷിച്ചത് ഇവിടെയാണെന്നു വിശ്വാസം. ഇവിടെ സീതാദേവിയെ സങ്കൽപിച്ച് ആരാധന നടക്കുന്നുണ്ട്. 

സീതാസ്മൃതിയുടെ വിസ്മയഗുഹ

വനവാസകാലത്തു മാരീചൻ പൊന്മാനായി എത്തിയപ്പോൾ സീതയെ സുരക്ഷിതയാക്കാനായി പാർപ്പിച്ച ഗുഹയെന്നു വിശ്വസിക്കപ്പെടുന്ന സീതാ ഗുഹ ഇവിടെയുണ്ട്. ഈ കരിങ്കൽഗുഹയുടെ ഇടുങ്ങിയ കവാടം നൂണ്ടിറങ്ങിയാൽ ഗുഹയ്ക്കുള്ളിലെത്താം. ഗുഹയ്ക്കുള്ളിൽ സീതാദേവി പണ്ട് ആരാധിച്ചിരുന്നതെന്നു കരുതുന്ന ശിവലിംഗ പ്രതിഷ്ഠയുണ്ട്. അവിടെ ഇപ്പോഴും ശിവാരാധനയുമുണ്ട്. സീതാദേവിയുടെ അനുഗ്രഹം തേടി ഈ ഗുഹ നൂണ്ടിറങ്ങി പ്രാർഥിക്കാനായി ഒട്ടേറെ പെൺകുട്ടികൾ ഇവിടെയെത്തുന്നു.

കാലാ രാം, ഗോരാ രാം

സീതാഗുഹയ്ക്കടുത്തു ശ്രീരാമദേവന്റെ പ്രതിഷ്ഠകളുമായി രണ്ടു ക്ഷേത്രങ്ങളുണ്ട്. ഒരിടത്തു കാലാരാം- കറുത്ത രാമൻ. കരിങ്കല്ലിലാണു പ്രതിഷ്ഠ. മറ്റൊരിടത്തു ഗോരാരാം- വെളുത്ത രാമൻ. വെള്ള മാർബിളിലാണു വിഗ്രഹം.

സീതാദേവിയെ രാവണൻ അപഹരിച്ച വിവരമറിഞ്ഞ് ക്രുദ്ധനായ രാമനാണു കാലാരാം എന്നാണു സങ്കൽപം. സീതാ-ലക്ഷ്മണസമേതനായി പ്രസാദവാനായ രാമനാണു ഗോരാരാം. കുറച്ചുമാറി ലക്ഷ്മണക്ഷേത്രവും ഇവിടെയുണ്ട്. അങ്ങനെ, ഇന്നും രാമകഥയുടെ സുകൃതം പേറുകയാണ് നാസിക്കും പഞ്ചവടിയും പരിസരങ്ങളും.  

English Summary : Sunday Special about Ramayanam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com