ADVERTISEMENT

എഴുതിയതെല്ലാം വായനയുടെ ലോകത്തു ഹിറ്റായിരുന്നു. എന്നിട്ടും മൃദുല കോശി ഇപ്പോൾ ഒരെഴുത്തുകാരിയല്ല. പക്ഷേ, എഴുതി നിർത്തിയിടത്തു നിന്നു വായനയുടെ വലിയ ലോകത്തേക്കുള്ള വാതിൽ തുറന്നിട്ടു. പുസ്തകങ്ങൾക്കും ജീവിതത്തിനും ഇടയിൽ എളുപ്പം കടന്നു ചെല്ലാൻ കഴിയാത്തത്ര അകലമുണ്ടായിരുന്നവരാണ് ആ വാതിൽ കടന്നെത്തിയത്. തല നിറയെ സ്വപനങ്ങളുമായി തുറന്നുവച്ച പുസ്തകങ്ങളിലേക്കു മുഖം പൂഴ്ത്തിയിരിക്കുന്ന അവർക്കു മുന്നിൽ ഓരോ അക്ഷരവും വിളക്കുകളായി മാറുന്നതു കണ്ടുനിൽക്കുമ്പോൾ ജീവിതമെന്ന പുസ്തകത്തിൽ ആത്മസംതൃപ്തിയുടെ അധ്യായത്തിലാണു മൃദുല കോശിയെന്ന എഴുത്തുകാരി.

‘കമ്യൂണിറ്റി ലൈബ്രറി’ എന്ന മൂവ്മെന്റിന്റെ അണിയറക്കാരിയെന്ന നിലയിൽ മൃദുല കോശി എന്ന പ്രവാസി മലയാളി വേറിട്ടൊരു സന്ദേശമാണു പങ്കുവയ്ക്കുന്നത്. മലയാളത്തിന് ഒരു പിടി നല്ല കവിതകൾ സമ്മാനിച്ച സിസ്റ്റർ മേരി ബനീഞ്ഞയുടെ സഹോദരന്റെ കൊച്ചുമകൾക്ക് അക്ഷരങ്ങളോടു കൂട്ടുകൂടാതിരിക്കാനാവില്ലല്ലോ. അറിവും അക്ഷരവും അന്യമാകുന്ന, സമൂഹത്തിൽ ഏറ്റവും താഴെക്കിടയിലുള്ള കുട്ടികൾക്കു വേണ്ടിയാണു മൃദുലയുടെ സൗജന്യ ലൈബ്രറികൾ പ്രവർത്തിക്കുന്നത്. ഡൽഹിയിൽ ഇത്തരത്തിൽ മൂന്നു കേന്ദ്രങ്ങൾ. ഇവിടെയായി 8500ലേറെ കുട്ടികൾ പുസ്തകം വായിക്കുന്നു, കഥ കേൾക്കുന്നു.

അറിവായി പടർന്ന പന്തൽ

ഡൽഹിയിയിലാണു മൃദുലയുടെ ജനനം. കുറച്ചുകാലം കുറവിലങ്ങാട്ടും തിരുവനന്തപുരത്തും പഠിച്ചു. ഹരിയാന, ഭൂട്ടാൻ എന്നിവിടങ്ങളിലായാണു സ്കൂൾ പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിനു ശേഷം മൃദുലയുടെ മാതാപിതാക്കൾ യുഎസിലേക്കു കുടിയേറി. അതോടെ പഠനം അവിടെയായി. സീനിയർ സെക്കൻഡറിയും ബിരുദവും യുഎസിൽ. എന്നാൽ പഠനം അവിടെ അവസാനിപ്പിക്കേണ്ടി വന്നു. ബോളിവുഡ് സിനിമകളിൽ കാണുന്നതു മാത്രമല്ല, യുഎസിലുള്ള ഇന്ത്യക്കാരുടെ ജീവിതമെന്നാണ് അക്കാലത്തെക്കുറിച്ചു മൃദുല പറയുന്നത്. ബെന്യാമിന്റെ രചനകളിലെ ഗൾഫ് മലയാളികളോടു താരതമ്യപ്പെടുത്തുന്നുമുണ്ട്. ‘അമ്മ നഴ്സായിരുന്നു. പിന്നീടു ബിസിനസിലേക്കു തിരിഞ്ഞു. പഠനത്തിനു വേണ്ടി ഞങ്ങൾക്കു സ്കോളർഷിപ് ലഭിച്ചിരുന്നു. സ്കോളർഷിപ് മുടങ്ങിയപ്പോൾ പഠനവും മുടങ്ങി. കാരണം മാതാപിതാക്കൾക്കു പഠനത്തിനാവശ്യമായ പണം താങ്ങാവുന്നതായിരുന്നില്ല’ ജീവിതത്തിൽ ഏറെ വേദനയുള്ള കാര്യമാണിതെന്നും അവർ പറയുന്നു. എന്റെ കുട്ടികൾക്കും ലൈബ്രറിയിലെ കുട്ടികൾക്കും അറിവു പകർന്നു നൽകാൻ ശ്രമിച്ചാണ് ഈ വിഷമം മാറ്റുന്നത്, മൃദുലയുടെ വാക്കുകൾ.

യുഎസിൽ ട്രേഡ് യൂണിയൻ സംഘാടക, കമ്യൂണിറ്റി സംഘാടക തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച ശേഷം 2004ലാണു മൃദുല ഇന്ത്യയിലേക്കു മടങ്ങിയെത്തുന്നത്. 2009ൽ ഡൽഹി ഷെയ്ക് സരായിയിലെ ദീപാലയ സ്കൂളിൽ കുട്ടികൾക്കു പുസ്തകം വായിച്ചു നൽകിയാണു കമ്യൂണിറ്റി ലൈബ്രറിയുടെ തുടക്കം. സന്നദ്ധ പ്രവർത്തകരായ ഒരു പറ്റം ചെറുപ്പക്കാർ ചേരിപ്രദേശത്തു പ്രവർത്തിക്കുന്ന സ്കൂളിൽ പതിവായെത്തി. ഇവിടെയുള്ള ലൈബ്രറി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ചു. ഇതിനിടെ വിദ്യാഭ്യാസ അവകാശനിയമം പാസായതോടെ കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസം ഉറപ്പായി. സ്കൂളിന്റെ അവിടത്തെ പ്രവർത്തനം അവസാനിച്ചുവെങ്കിലും ലൈബ്രറി തുടർന്നു. 2014ൽ പ്രവർത്തനമാരംഭിക്കുമ്പോൾ വിരലിലെണ്ണാവുന്നവർ മാത്രമായിരുന്നു ലൈബ്രറിയിലെ അംഗങ്ങൾ. ഒരു വർഷത്തിനുള്ളിൽ എണ്ണം 600 ആയി വർധിച്ചു. ഇന്നു ഡൽഹിയിലെ 3 കേന്ദ്രങ്ങളിലായി 8500ലേറെ അംഗങ്ങൾ.

mridhula-koshi-2

കൂട്ടായ്മയുടെ സന്ദേശം

ഡൽഹിയിൽ ‘കമ്യൂണിറ്റി’ എന്നു പറയുന്നതു ദിവസവേതനക്കാരെയും താഴെക്കിടയിലുള്ളവരെയും ഉദ്ദേശിച്ചാണെന്നു മൃദുല പറഞ്ഞിട്ടുണ്ട്. ചേരിയിലും ബസ്തിയിലും താമസിക്കുന്നവർ. എന്നാൽ മൃദുലയുടെ കമ്യൂണിറ്റി വായനശാലയാണ്. വായിക്കാൻ താൽപര്യമുള്ളവരുടെ, അറിവു നേടാൻ ആഗ്രഹിക്കുന്നവരുടെ, നീതി തേടുന്നവരുടെ എല്ലാമാണ് ഈ ഇടമെന്നു വിശദീകരണം. ആദ്യം സ്കൂളിലെ കുട്ടികൾ മാത്രമായിരുന്നെങ്കിൽ ഇവരിൽ നിന്നു കാര്യമറിഞ്ഞു പ്രദേശത്തെ മറ്റു കുട്ടികളും ലൈബ്രറിയിലേക്കെത്തി. എന്താണു ലൈബ്രറിയെന്ന ആശയത്തിനു പിന്നിലെന്ന ചോദ്യത്തിന് അതു സമൂഹത്തിന്റെ ആവശ്യമായിരുന്നുവെന്നു മൃദുല വിശദീകരിക്കുന്നു. സാഹിത്യവും എല്ലാവരുടേതുമായി മാറേണ്ടതുണ്ടെന്ന് ഇവർ പറയും.

ഫീസില്ലാത്ത ലൈബ്രറി

സൗജന്യമാണു ലൈബ്രറിയുടെ പ്രവർത്തനം. അത്തരത്തിൽ ഒരു ലൈബ്രറി സജീവമായി നടത്തുക ശ്രമകരവുമാണ്. പുസ്തകങ്ങളും അക്ഷരവും ഒരു വിഭാഗത്തിന് അന്യമായി നിൽക്കുന്നു. ആ വിടവ് ഉയർത്തിക്കാണിക്കുകയാണ് ഇവർ ചെയ്യുന്നത്. ദിവസവേതനത്തിനു ജോലി ചെയ്യുന്നവരുടെ മക്കൾക്ക് ലൈബ്രറിയിലേക്കു 25–50 രൂപ പോലും കരുതുന്നത് അസാധ്യമാണ്. രാവേറെ ജോലി ചെയ്തു വരുന്നവർക്കു മക്കൾക്കൊപ്പം ലൈബ്രറിയിലേക്കു വരാനും സാധിക്കില്ല. ലൈബ്രറി സൗജന്യമായി നടത്തുന്നതിനു പിന്നിൽ ഇങ്ങനെ പലതുമുണ്ട്. സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ 6 വരെയാണു ലൈബ്രറിയുടെ പ്രവർത്തനം. അവധി ദിവസങ്ങളിലും വാരന്ത്യങ്ങളിലും ഉച്ചയ്ക്ക് ഒരു മുതൽ രാത്രി 9 വരെയും. കുട്ടികൾക്ക് ആരുടെയും സഹായമില്ലാതെ കടന്നുവരാം. അംഗത്വമെടുക്കാം. പുസ്തകങ്ങൾ വായിക്കാം. ആളും തിരക്കും കൂടിയതോടെ ഷെയ്ക് സരായിയിലെ ലൈബ്രറി സാകേതിനു സമീപം ഖിഡ്കി എക്സ്റ്റൻഷനിലേക്കു മാറ്റി. ഇപ്പോൾ സിക്കന്ദർപുരിലും സൗത്ത് എക്സ് കോട്‌ലയിലും ഇപ്പോൾ ലൈബ്രറികളുണ്ട്. ആർക്കിടെക്ടുമാർ, ഡിസൈനർമാർ, അഭിഭാഷകർ എന്നിവരെല്ലാം ഇവർക്കൊപ്പം സൗജന്യമായി പ്രവർത്തിക്കുന്നു.

കഥകളുടെ കലവറ

മൂന്നു ലൈബ്രറികളിലുമായി 40,000ത്തിലേറെ പുസ്തകങ്ങളുണ്ട്. പകുതിയിലേറെയും പണം കൊടുത്തു വാങ്ങിയ പുസ്തകങ്ങളാണ്. ‌നല്ല പുസ്തകങ്ങൾ സംഭാവന ചെയ്യുന്നവർ കുറവാണെന്നാണു മൃദുലയുടെ വിശദീകരണം. ആർക്കും ആവശ്യമില്ലാത്ത പുസ്തകങ്ങളല്ല ലൈബ്രറിയിൽ വേണ്ടത്. പുസ്തകങ്ങളും അറിവും പുതുക്കുകയും വേണം. പലരിൽ നിന്നും ലഭിക്കുന്ന സംഭാവനകളാണു പുസ്തകങ്ങൾ വാങ്ങാനുള്ള ഊർജം. ഒപ്പം പ്രസാധകരും സഹകരിക്കുന്നു. ‘ആളുകൾ പുസ്തകം വായിക്കുന്നില്ല എന്നതു ശരിയല്ല. പുസ്തകം വായിക്കാത്തവരെക്കുറിച്ചു പറയുമ്പോൾ പലരെയും പരിഗണിക്കാറില്ലെന്നതാണു വാസ്തവം’ മൃദുല വ്യക്തമാക്കി. പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ഇടം മാത്രമല്ല ഇവരുടെ ലൈബ്രറി. കഥകളും പുസ്തകവും വായിച്ചുകൊടുക്കുന്ന വേദി കൂടിയാണ്. കുട്ടികൾ അവർക്ക് ആവശ്യമുള്ള പുസ്തകവുമായെത്തും. അതു വായിച്ചു നൽകും. അതിൽ ചർച്ചകളുണ്ടാകും. സ്വയം വായിച്ചു തുടങ്ങുന്നതിന്റെ ആദ്യപടിയാണ് ഇത്തരത്തിൽ വായിച്ചു കേൾക്കുന്നതെന്നു മൃദുല വിശദീകരിക്കുന്നു. ‘വായന ക്ഷമത വർധിപ്പിക്കാൻ ഇതാവശ്യമാണ്. കുട്ടികൾ ചേർന്നും വായിക്കാറുണ്ട്. മുതിർന്നവർക്കു വേണ്ടിയും പുസ്തകങ്ങൾ വായിച്ചു കൊടുക്കുന്നു. കഥകൾക്ക് ഒരുപാടു സന്ദേശങ്ങൾ പങ്കുവയ്ക്കാനാകും. എന്നാൽ വായനയിൽ ഒഴുക്കില്ലെങ്കിൽ അതിന്റെ ഫലം ലഭിക്കില്ല. ആയാസം നിറഞ്ഞൊരു ജോലിയായി അതു മാറും’ മൃദുല പറഞ്ഞു.

വായന ക്ഷമത മെച്ചപ്പെടുത്താൻ കരിക്കുലം എന്ന പദ്ധതിയും ഇവർ നപ്പാക്കിയിട്ടുണ്ട്. രണ്ടാം ക്ലാസ് മുതൽ 9 വരെ പഠിക്കുന്ന കുട്ടികൾക്ക് 7 ആഴ്ച ദൈർഘ്യമുള്ള പരിപാടിയിൽ പങ്കെടുക്കാം. ദിവസവുമെത്തി ഒരു മണിക്കൂർ പുസ്തകം വായിക്കണം. കുട്ടികൾക്കു വേണ്ടി വിവിധതരം ബോധവൽക്കരണങ്ങളും ലൈബ്രറിയിൽ നടക്കുന്നുണ്ട്. മാനസിക ഉല്ലാസം, ശുചിത്വം, ഉപരിപഠനം, വ്യക്തിത്വ വികസനം എന്നിവയില്ലെലലാം പരിശീലനം നൽകുന്നു. ഉപരിപഠനത്തിൽ മാർഗനിർദേശം നൽകാൻ ‘കോളജ് കഹാക്ക്’ എന്ന പദ്ധതിയും ഈയിടെ ആരംഭിച്ചു. 

ആനന്ദത്തിന്റെ അധ്യായത്തിൽ

മൃദുലയുടെ ആദ്യനോവൽ ‘നോട്ട് ഓൺലി ദ് തിങ്സ് ദാറ്റ് ഹാപ്പൻഡ്’ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ബെസ്റ്റ് സെല്ലർ ആയിരുന്നു. എന്നിട്ടുമെന്തേ എഴുത്തു നിർത്താൻ? താൻ മറ്റൊരു ഇടത്തിൽ സന്തോഷം കണ്ടെത്തിയെന്നാണ് മറുപടി. ‘35–ാമത്തെ വയസ്സിലാണ് എഴുതിത്തുടങ്ങിയത്. 45ൽ എഴുത്ത് അവസാനിപ്പിച്ചു. ലിംഗവിവേചനം ഏറെയുണ്ട് എഴുത്തിൽ. ബെസ്റ്റ് സെല്ലറുകൾ പോലും അയ്യായിരം കോപ്പിയിൽ കൂടുതൽ വിൽക്കപ്പെടുന്നില്ല. 130 കോടിയിലധികം ആളുകൾ ജീവിക്കുന്ന ഒരു രാജ്യത്താണിത്. പുസ്തകങ്ങൾ പരിഭാഷ ചെയ്യപ്പെടുന്നതു കുറവ്. പലർക്കും പുസ്തകം തന്നെ ലഭിക്കാത്ത സാഹചര്യം. ലൈബ്രറികൾ കൂടുതലായി വരണമെന്ന് ആഗ്രഹിക്കുന്നതും ഇക്കാരണത്താലാണ്’ മൃദുല പറഞ്ഞവസാനിപ്പിച്ചതിങ്ങനെ. എഴുത്ത് അവസാനിപ്പിച്ചുവെങ്കിലും അക്ഷരങ്ങൾ തന്നെയാണ് മൃദുലയുടെ കൂട്ട്. 

English Summary : Sunday Special about Mridula Koshy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com