ADVERTISEMENT

ആയിരം കണ്ണുമായി മലയാളികളുടെ ഹൃദയത്തിന്റെ മഞ്ഞണിക്കൊമ്പിൽ ചേക്കറിയ ‘മ്യൂസിക് മാസ്റ്ററുടെ’ കഠിനാധ്വാനം യാദൃച്ഛികമായി കണ്ടെത്തിയതിനെക്കുറിച്ചുള്ള ഓർമക്കുറിപ്പാണിത്. വർഷങ്ങൾക്കു ശേഷമാണു ഞാൻ ന്യൂയോർക്കിലെ കോർണൽ സർവകലാശാല സന്ദർശിച്ചത്. ന്യൂയോർക്ക് സിറ്റിയിൽ നിന്ന് ഏകദേശം 4 മണിക്കൂർ വടക്കോട്ടു സഞ്ചരിച്ചാൽ എത്തുന്ന, ഒന്റാറിയോ തടാകത്തിനു സമീപമാണു സർവകലാശാല. ദൈവം ഭൂമിയെ അനുഗ്രഹിച്ചപ്പോൾ ആ വിരലുകൾ പതിഞ്ഞുണ്ടായി എന്നു വിശ്വസിക്കപ്പെടുന്നതാണ് ഈ നീണ്ട തടാകങ്ങൾ– ഫിംഗർ ലേക്‌സ്‌. തടാകത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങളിലൊന്നാണിത്. പക്ഷേ, തടാകങ്ങൾ പതിനൊന്നാണ്. പത്തല്ല. അതിൽ ഏറ്റവും നീളം കൂടിയ കയുഗ തടാകത്തിന്റെ തീരത്തുള്ള കുന്നിൻ പ്രദേശത്താണു കോർണൽ ക്യാംപസ്.

ക്യാംപസ് കാണാൻ എന്റെ ഭാര്യ ശുഭയും മകളും ഒപ്പമുണ്ടായിരുന്നു. ഇടിമിന്നലോടു കൂടിയുള്ള മഴ മേഘങ്ങളെ കൂട്ടി പെയ്യാൻ തയാറെടുത്തു. ഭാര്യയും മകളും മഴയത്തു നിന്നു കയറി നിൽക്കാൻ കോർണൽ സർവകലാശാലയുടെ സംഗീത വിഭാഗം തന്നെ തിരഞ്ഞെടുത്തതിൽ അദ്ഭുതമില്ല. രണ്ടു പേർക്കും പാട്ടിൽ കമ്പമുണ്ട്. 22 വർഷം മുൻപു പഠിച്ചിരുന്ന കാലത്തു പോലും ഞാൻ ശ്രദ്ധിക്കാത്ത സംഗീത വിഭാഗത്തിന്റെ കെട്ടിടം.

അതിന്റെ 150 വർഷത്തെ പഴക്കം പുറമേ മാത്രമേയുള്ളു. അകം മുഴുവൻ ആധുനികത നിറഞ്ഞു നിൽപാണ്. രണ്ടാം നിലയിലുള്ള മ്യൂസിക് ലൈബ്രറിയിൽ ഞങ്ങൾ മൂന്നു പേരും അവരവുടെ വഴിയിൽ ചുറ്റിക്കറങ്ങി. സംഗീതത്തിന്റെ ലോകകഥകളും ഇതിഹാസങ്ങളും നിറഞ്ഞ പുസ്തകങ്ങൾ. ചിലതൊക്കെ മറിച്ചു നോക്കി ഞാൻ എത്തിയത് ‘ഗ്രാജ്വേറ്റ് തീസിസ്’ എന്ന പ്രബന്ധങ്ങൾ സൂക്ഷിച്ചിരുന്ന ഇടനാഴിയിൽ. ബിരുദം നൽകിയതിന്റെ വർഷങ്ങളുടെ ക്രമത്തിൽ അടുക്കി, വരി വരിയായി കറുത്ത വലിയ പ്രബന്ധങ്ങൾ. ഓരോന്നും പാട്ടിൽ തങ്ങളെത്തന്നെ മറന്ന യുവപ്രതിഭകളുടെ വർഷങ്ങളോളം നീണ്ട അധ്വാനത്തിന്റെ ഫലം. തീസീസിന്റെയും ഗവേഷകരുടെയും പേരുകൾ പ്രബന്ധങ്ങളുടെ നട്ടെല്ലിൽ എഴുതിയിട്ടുണ്ട്. പഴയ കാലഘട്ടത്തിൽ തുടങ്ങി, ആ പേരുകളിലൂടെ ഞാൻ വിരലോടിച്ചു. 1960–കൾ കടന്ന് ഞാൻ എഴുപതുകളിൽ എത്തി. പെട്ടെന്നു വളരെ പരിചയമുള്ളൊരു പേര് കണ്ണിലുടക്കി. ജെറി അമൽദേവ്!

തീർച്ചയായും ഈ ഭൂമിയിൽ ഒരു ജെറി അമൽദേവേയുള്ളു. പെട്ടെന്ന് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്റെ കാതുകളിലെത്തി. ഞാൻ അവിടെ പഠിക്കുന്ന കാലത്തിനു വളരെ മുൻപു ജെറി അമൽദേവ് അതേ ഇടനാഴികൾ കയറിയിറങ്ങിയിരുന്നു എന്നറിയില്ലായിരുന്നു. ആകാംക്ഷയോടെ ഞാൻ ആ പ്രബന്ധം എടുത്തു. കോർണൽ യൂണിവേഴ്സിറ്റിയിൽ 5 വർഷം കൊണ്ടാണു ജെറി അമൽദേവ് സംഗീതത്തിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയത്. അന്നു പഠനഭാഗമായി തയാറാക്കിയ പ്രബന്ധമാണിത്. സന്തോഷത്തിൽ ഞാൻ എന്റെ ഭാര്യയെയും മകളെയും പ്രബന്ധം കാണിച്ചു. കേരളത്തിൽ വളരാത്ത അവർ രണ്ടു പേരോടും ഹിന്ദുസ്ഥാനിയിലും പാശ്ചാത്യസംഗീതത്തിലും ഒരുപോലെയുള്ള അറിവും സിംഫണി ഓർക്കസ്ട്രയിലെ ആധികാരികതയുമുള്ള ജെറി അമൽദേവിനെയും പ്രബന്ധത്തെയും കുറിച്ചു വിശദീകരിച്ചു. തുടർന്ന് എന്റെ ആവേശത്തിൽ അവരും ചേർന്നു.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ മുതൽ ‘ആക്‌ഷൻ ഹീറോ ബിജു’ വരെയുള്ള സിനിമകളിൽ അദ്ദേഹമൊരുക്കിയ ഗാനങ്ങളും ചലച്ചിത്രേതര ഗാനങ്ങളും യൂറോപ്യൻ ക്ലാസിക്കൽസും തമിഴ്, ഹിന്ദി ഹിറ്റ് ഗാനങ്ങളും സംസ്കൃത ഗാനങ്ങളും വിവിധ ലോകഭാഷകളിലെ പ്രശസ്ത ഗാനങ്ങളുമെല്ലാം മലയാളികൾക്കു സുപരിചിതമാണ്. ശാസ്ത്രീയ സംഗീതവും പാശ്ചാത്യ സംഗീതവും ഒരുമിക്കുന്ന ഗവേഷണമായിരുന്നു ജെറിയുടേത്. രണ്ടും പഠിക്കുന്ന ഞങ്ങളുടെ മകൾ, അവൾക്കു മനസ്സിലായത് പറഞ്ഞു തരാൻ ശ്രമിച്ചു. എന്നാൽ മനസ്സിലായില്ല. ഞാൻ അവിടെയായിരുന്നില്ല. ജനാലയിലൂടെ ആ മഴയത്തു ഞാൻ കണ്ടത് പവിഴമല്ലി പൂത്തുലഞ്ഞ നീല വാനവും മഞ്ചാടി കുന്നുകളുമായിരുന്നു!

(ഇൻവെസ്റ്റ്മെന്റ് മാനേജ്‌മെന്റ് രംഗത്ത് യുഎസിൽ ജോലി ചെയ്യുന്ന ലേഖകൻ ബോസ്റ്റണിനു സമീപമാണു താമസം. )

English Summary : Writeup about Malayalam Dissertation seen in Cornell University

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com