ADVERTISEMENT

ഹരിത വിപ്ലവത്തിന്റെ പിതാവായ നോർമൻ ബോർലോഗിന്റെ ഇന്ത്യക്കാരനായ ആദ്യ ശിഷ്യൻ. വയലേലകളിൽ ഡോ. എം.എസ്. സ്വാമിനാഥന്റെ വലംകൈ. എറണാകുളം കോലഞ്ചേരി കടയിരുപ്പ് പൂഴിക്കാലായിൽ പെരിങ്ങാട്ടേൽ വീടിന്റെ ഗ്രാമീണതയിലിരുന്ന് ഡോ. ജോർജ് വർഗീസ് പാറ്റിപ്പെറുക്കിയെടുക്കുന്നതു നൂറുമേനി വിളവുള്ള വിജയകഥ.

ഗോതമ്പു വിത്തിൽ അരനൂറ്റാണ്ട് പരീക്ഷണം നടത്തിയ കൃഷി ഗവേഷകൻ, പുതിയ പല ഗോതമ്പിനങ്ങളും വികസിപ്പിച്ച ജനിതക ശാസ്ത്രജ്ഞൻ തുടങ്ങിയ നിലകളിൽ കതിർക്കനമുള്ള ഒരുപിടി നേട്ടങ്ങളുടെ ഉടമയാണ് അദ്ദേഹം. പക്ഷേ അവകാശവാദങ്ങൾ ഒന്നുമുയർത്താതെ നിശബ്ദതയുടെ പടികയറാൻ ഇഷ്ടപ്പെടുന്നു വിത്തുകളുടെ ഈ കലവറക്കാരൻ.

ഉടുമ്പൻചോലയിൽ ഡോക്ടറായിരുന്ന തിരുവല്ല കുറിയന്നൂർ പൂഴിക്കാലായിൽ ഡോ. എം. പി. വർഗീസിന്റെയും വടക്കേത്ത് സാറാമ്മയുടെയും മകൻ മധ്യപ്രദേശിലെ റീവായിൽ നിന്നു ബിരുദമെടുത്ത് എംഎസ്‌സി– പിഎച്ച്ഡി പഠനത്തിന് ഡൽഹി കാർഷിക ഗവേഷണ കേന്ദ്രത്തിൽ എത്തുന്നത് 1961 ൽ. ഇന്ത്യയിൽ ഹരിത വിപ്ലവത്തിനു സ്വാമിനാഥൻ തുടക്കമിടുന്ന സമയത്ത് ആദ്യ ശിഷ്യനാകാനായിരുന്നു നിയോഗം.

കുറിയന്നൂർ എംടി ഹൈസ്കൂളിൽ 1956 ൽ എസ്എസ്എൽസി പരീക്ഷ തോറ്റ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് സ്കൂളിലേക്കു പഠനം മാറ്റിയ വിദ്യാർഥി പിൽക്കാലത്ത് ഗോതമ്പിൽ ഗവേഷണം നടത്തുന്ന ആദ്യ ഇന്ത്യൻ ശാസ്ത്രവിദ്യാർഥിയായ അത്ഭുത കഥയാണു പിന്നീട്.

നോർമൻ ബോർലോഗ്
നോർമൻ ബോർലോഗ്

ഒരു നേരം ചോറില്ല; പട്ടിണിയുടെ കാലം

ലാൽ ബഹാദൂർ ശാസ്ത്രി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോൾ ഒരു നേരത്തെ ഭക്ഷണം വെടിയാൻ ആഹ്വാനം ചെയ്തു. പട്ടിണിക്കെതിരായി വിളിച്ചു ചേർത്ത ആശയക്കൂട്ടായ്മയിൽ കൃഷിമന്ത്രി സി.സുബ്രഹ്മണ്യത്തോട് സ്വാമിനാഥൻ പറഞ്ഞു: കൃഷിരംഗത്ത് പുതിയ സാങ്കേതിക വിദ്യകളും വിത്തിനങ്ങളും പരീക്ഷിക്കാൻ അനുമതി നൽകുക. അങ്ങനെയാണ് ഹരിത വിപ്ലവത്തിന്റെ തലതൊട്ടപ്പനായ നോർമൻ ബോർലോഗിനെ സ്വാമിനാഥൻ ഇന്ത്യയിലെത്തിക്കുന്നത്.

ബോർലോഗിന് ഒപ്പം ഗോതമ്പുപാടങ്ങളിൽ സഞ്ചരിച്ച് വിത്തു പരീക്ഷണങ്ങളിൽ സഹായിക്കാൻ അന്നു സ്വാമിനാഥൻ നിയോഗിച്ചത് തന്റെ വിശ്വസ്ത ഗവേഷണ വിദ്യാർഥി ഡോ. ജോർജ് വർഗീസിനെ. മെക്സിക്കോയിൽ നിന്ന് ബോർലോഗിന്റെ നേതൃത്വത്തിൽ 1963ൽ ഇന്ത്യ ആദ്യമായി സങ്കര ഗോതമ്പു വിത്ത് ഇറക്കുമതി ചെയ്തു. ചരിത്രത്തിന്റെ ജനിതകത്താളിൽ ഇടംപിടിച്ച ആ സംഭവത്തിന് അറുപതാണ്ടു തികയുന്ന ഈ വർഷം തന്റെ മഹാഗുരുനാഥനായ ബോർലോഗിന്റെ  പേരിലുള്ള ആഗോള ഭക്ഷ്യ പുരസ്കാരം ഒഡീഷക്കാരി ഡോ. സ്വാതി നായിക്കിനു ലഭിച്ചതിൽ ഇന്ത്യക്കാരൻ എന്ന നിലയിൽ ജോർജ് അഭിമാനിക്കുന്നു. 

ലോക ഭക്ഷ്യദിനമായ നാളെ യുഎസിലാണു പുരസ്കാര സമർപ്പണം. കോടികൾ സമ്മാനത്തുകയുള്ള ഭക്ഷ്യപുരസ്കാരത്തിന് 1986 ൽ ബോർലോഗ് തുടക്കമിടുമ്പോൾ ജോർജും ഒപ്പമുണ്ട്. സ്വാമിനാഥൻ ആദ്യ ജേതാവ്. സ്വാമിനാഥന്റെ ഉപദേശ പ്രകാരം ഇന്ദിരാഗാന്ധിയാണ് ബോർലോഗിന്റെ പേര് 1969 ൽ നൊബേൽ സമ്മാനത്തിനു ശുപാർശ ചെയ്യുന്നത്. പിറ്റേവർഷം തന്നെ പുരസ്കാരം ലഭിച്ചു. രാജ്യത്തിനു നൽകിയ സംഭാവനകളെ മാനിച്ച് ഇന്ത്യ 2006 ൽ ബോർലോഗിനു പത്മഭൂഷൺ നൽകി

ശർബദി സൊനോര, ട്രിട്ടിക്കേൽ, പിഎച്ച്ഡി

ബോർലോഗും സംഘവും മെക്സിക്കോയിൽ വികസിപ്പിച്ച ട്രിട്ടിക്കേൽ എന്നയിനം ചുവപ്പു ഗോതമ്പാണ് പരീക്ഷണാർഥം ഇന്ത്യയിൽ എത്തിച്ചത്; ലോകത്ത് മനുഷ്യൻ ആദ്യം വികസിപ്പിച്ച സങ്കരയിനം ഗോതമ്പ്. പക്ഷേ ചുട്ടെടുക്കുന്ന ചപ്പാത്തിക്ക് മങ്ങിയ നിറം. സൊനോര 64 എന്ന സ്വർണ ഗോതമ്പാണ് ഇന്ത്യ അന്നുവരെ കൃഷി ചെയ്തിരുന്നത്. ഇതിൽ നിന്നുള്ള ചപ്പാത്തിക്കു കൊതിപ്പിക്കുന്ന നിറവും. സൊനോരയ്ക്ക് ഉൽപ്പാദനക്ഷമത കുറവാണ്. ട്രിട്ടിക്കേലിന് ബംബർ വിളവും. രണ്ടുംകൂടി പരാഗണം ചെയ്യിച്ച് ഗോതമ്പിന്റെ നിറം ഭാരതീയമാക്കാനുള്ള പരീക്ഷണങ്ങൾ ജോർജ് തുടങ്ങിവച്ചു. ഇതിനാവശ്യമായതെല്ലാം ബോർലോഗ് മെക്സിക്കോയിൽ നിന്ന് എത്തിച്ചു. ചരടുവലിച്ച് സ്വാമിനാഥൻ പിന്നിൽ നിന്നു.

ശർബദി സൊനോര എന്ന പേരിലുള്ള പുതിയ ഇനം ഇന്ത്യൻ ഗോതമ്പിന്റെ പിറവി ഇങ്ങനെയാണ്. ഈ കണ്ടെത്തൽ ജോർജിന് പിഎച്ച്ഡി നേടിക്കൊടുത്തു. സോനാലിക, കല്യാൺ സോനാ തുടങ്ങി പല മികച്ച ഇനങ്ങളും തുടർന്ന് വികസിപ്പിച്ചു. 32 ദശലക്ഷം ഹെക്ടറിലേക്കു കൃഷി വ്യാപിച്ചതോടെ രാജ്യത്ത് ഹരിതവിപ്ലവം വരവറിയിച്ചു.

1966ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രി ആയതോടെ കാര്യങ്ങൾക്കു കുറച്ചു കൂടി വേഗം കൈവന്നു. കർഷകർ പുതിയ വിത്തിനങ്ങൾക്കായി മുറവിളി കൂട്ടി. 18,000 ടൺ വിത്ത് മെക്സിക്കോയിൽ നിന്ന് ഇറക്കാൻ തീരുമാനമായി. 1968 ൽ ഗോതമ്പു വിപ്ലവം എന്ന പേരിൽ ഇന്ദിരാ ഗാന്ധി പുതിയ സ്റ്റാമ്പ് ഇറക്കി. സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് വെറും 6 ദശലക്ഷം ടൺ മാത്രമായിരുന്ന നമ്മുടെ ധാന്യോൽപ്പാദനം അപ്പോഴേക്കും 10 ദശലക്ഷം ടണ്ണായി. ഹരിത വിപ്ലവം നടപ്പായതോടെ ഇത് 17 ദശലക്ഷം ടണ്ണായി.

ഇതിനിടെ പലതവണ ഇന്ത്യയിലെത്തിയ ബോർലോഗ് വേണ്ട ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. ചെറുപ്പത്തിൽ കൃഷിചെയ്തും കഷ്ടപ്പെട്ടും വളർന്ന ബോർലോഗിന് ഇന്ത്യയിലെ കർഷകരെ ഏറെ ഇഷ്ടമായിരുന്നു.

ഡോ. ജോർജ് വർഗീസും ഭാര്യ സുശീലയും ഡോ. എം.എസ്. സ്വാമിനാഥനൊപ്പം (നടുവിൽ)
ഡോ. ജോർജ് വർഗീസും ഭാര്യ സുശീലയും ഡോ. എം.എസ്. സ്വാമിനാഥനൊപ്പം (നടുവിൽ)

ബോർലോഗ് ക്ഷണിച്ചു; മെക്സിക്കോയിലേക്ക്

പഞ്ചാബിലെയും യുപിയിലെയും ഗോതമ്പുപാടങ്ങളിലൂടെയുള്ള ഓരോ യാത്രയിലും ജോർജിനെ അടുത്തറിയാൻ ബോർലോഗ് ശ്രമിച്ചു. ഒടുവിൽ മെക്സിക്കോയിലേക്കു ക്ഷണം. സ്വാമിനാഥനും പിന്തുണ നൽകി.ലോകത്തെ ഗോതമ്പു ഗവേഷണത്തിന്റെ മക്ക എന്നറിയപ്പെടുന്ന മെക്സിക്കോയിലെ സൊനോര പ്രദേശത്തുള്ള ഗോതമ്പു ഗവേഷണ കേന്ദ്രത്തിലായിരുന്നു നിയമനം.

വരക് (Rye) എന്ന പുല്ലിനവും ഗോതമ്പും ചേർത്തുള്ള പരീക്ഷണങ്ങൾക്കായിരുന്നു മുൻഗണന. സൂജി ഗോതമ്പിലും (Durum wheat) ഗവേഷണം ചെയ്ത് പുതിയ സങ്കര ഇനങ്ങൾ സൃഷ്ടിച്ചു. പരാഗണം ചെയ്യിക്കാൻ ഏറ്റവും പ്രയാസമുള്ള ചെടിയാണു ഗോതമ്പ് എന്ന് ജോർജ് പറയുന്നു. മറ്റു ചെടികളുടെ പൂമ്പൊടിയുമായി ചേരുകയേയില്ല.

ഒരിക്കൽ സൊനോരയിലെ പാടത്തുകൂടി നടക്കുമ്പോഴാണു സാധാരണയിൽ കവിഞ്ഞ വളർച്ചയും കതിർ വലുപ്പവുമുള്ള ചില ചെടികൾ ജോർജിന്റെ കണ്ണിൽപ്പെട്ടത്. ലാബിൽ എത്തിച്ചു നടത്തിയ പരീക്ഷണങ്ങൾ പിന്നീട് ആഗോള ധാന്യോൽപ്പാദന മേഖലയെ തന്നെ മാറ്റിമറിച്ചു. മറ്റേതോ പുൽസസ്യവുമായി പരാഗണം നടന്ന് ഉരുത്തിരിഞ്ഞ കരുത്തൻ ഗോതമ്പുകതിരായിരുന്നു അത്. പ്രകൃതിയിൽ ഇത്തരം രഹസ്യബാന്ധവങ്ങൾ ധാരാളം നടക്കുന്നുണ്ട്. പാടത്തു പോയി നിരീക്ഷിക്കാൻ ക്ഷമയുണ്ടെങ്കിൽ ഇവയെ കണ്ടെത്താം. റീഡേഴ്സ് ഡൈജസ്റ്റിൽ ഇത് ഫീച്ചറായത് ജോർജിനെ ആഗോള പ്രശസ്തനാക്കി.

ഇന്ന് ലോകത്തെ 50 % ഗോതമ്പ്– ചോള കൃഷിയിടങ്ങളിലും വിതയ്ക്കുന്നത് ബോർലോഗും പിന്നീട് ജോർജും മറ്റും വികസിപ്പിച്ച ജനിതക വിത്തുകളാണ്. നാടൻ വിത്തുകളെ ഇതു പിന്നോട്ടടിച്ചില്ലേ എന്നു ചോദിച്ചാൽ ലോകജനസംഖ്യ 800 കോടി കവിഞ്ഞും മുന്നേറുമ്പോൾ എന്തു ചെയ്യുമെന്ന മറുചോദ്യമാണ് ജോർജിനുള്ളത്. ഗുണനിലവാരത്തിൽ ഒന്നാന്തരമാണ് നാടൻ ഇനങ്ങൾ. പക്ഷേ, ഉൽപാദനം കുറവാണ്.

കടുത്ത വരൾച്ചയുള്ള ആഫ്രിക്കയ്ക്ക് അനുയോജ്യമായ വിത്തിനങ്ങൾ ലോക ഭക്ഷ്യ കാർഷിക സംഘടനയ്ക്കു (FAO) വേണ്ടി വികസിപ്പിച്ചു. ജോലിചെയ്ത മിക്ക രാജ്യങ്ങളും ദേശീയ ബഹുമതികൾ നൽകി. കർഷകരുടെ ആദരം ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആറ് ലോകഭാഷകളറിയാം.

1999 ൽ വിരമിച്ച് നാട്ടിലെത്തിയെങ്കിലും ലോകബാങ്കിന്റെ ക്ഷണപ്രകാരം മംഗോളിയയിലും അസർബൈജാനിലും ഗവേഷണത്തിനു നേതൃത്വം നൽകി. ഇപ്പോൾ യാത്രകളില്ല. ഗവേഷണ സപര്യയിൽ സന്തത സഹചാരിയായിരുന്ന ഭാര്യ സുശീലയ്ക്കൊപ്പം കടയിരുപ്പിലെ വീട്ടിൽ എഴുത്തും വായനയുമായി വിശ്രമ ജീവിതം നയിക്കുന്നു 84–ാം വയസ്സിലേക്ക് അടുക്കുന്ന ജോർജ്. ആഷയും പ്രിയയും മക്കൾ.

English Summary:

Sunday Special about Dr. George Varghese

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com