ADVERTISEMENT

1984 ഒക്ടോബർ 31 ന് ഇന്ദിര കൊല്ലപ്പെട്ടു. എപ്പോഴത്തെയും പോലെ ഡൽഹിയിൽ കൊടുംതണുപ്പിലേക്കുള്ള ആരംഭസമയം. അഞ്ചാം നാൾ, നവംബർ 4ന് സമയം വൈകിട്ടു 3.55. ലോകനേതാക്കൾ പോലും കണ്ണുനീർ പൊഴിച്ചുനിൽക്കെ, രാജീവ് ഗാന്ധിയും ഫീൽഡ് മാർഷൽ സാം മനേക് ഷായും ഉൾപ്പെടെയുള്ളവർ ഇന്ദിര ഗാന്ധിയുടെ ശവമഞ്ചം ചുമന്ന് ചന്ദനമുട്ടികളും പൂക്കളും നിരന്ന കിടക്കയിലേക്കു വച്ചു. നിമിഷങ്ങൾക്കുള്ളിൽ അവർ അഗ്നിയിലമർന്നു. രാജ്യം വേദനിച്ച ആ നിമിഷം ഈ 39–ാം വർഷവും മായാതെയുണ്ട്.

നാസ്തികനായിരുന്ന ഒരച്ഛന്റെ മകളായിരുന്നു ഇന്ദിര. അച്ഛന്റെ ‘വഴിയേ’ നടന്നപ്പോൾത്തന്നെ തികഞ്ഞ ഈശ്വരവിശ്വാസിയായ അമ്മ കമലയുടെ സ്വാധീനവും അവരിൽ നിറഞ്ഞു. തന്റെ വിശ്വാസം പരസ്യമാക്കുന്നതിൽ തുടക്കത്തിൽ ഇന്ദിരയ്ക്കു താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, നെഹ്റു മരിച്ചപ്പോൾ മതപരമായ ചടങ്ങുകൾ ഒഴിവാക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹം പോലും അവർ വേണ്ടന്നുവച്ചു. മതപരമല്ലാത്ത സംസ്കാര ശുശ്രൂഷകളുമായി നെഹ്റുവിനു വിട ചൊല്ലുന്നതു നന്നല്ലെന്ന പ്രായോഗിക രാഷ്ട്രീയ ഉപദേശം അനുസരിക്കുകയായിരുന്നു അവർ. എന്നാൽ, 1966–ൽ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ദൈവനാമത്തിനു പകരം അവർ ഭരണഘടനയെന്നുപയോഗിച്ചു.

രാഷ്ട്രീയ തിരിച്ചടികൾ വന്നു തുടങ്ങിയ ‘എഴുപതുകളുടെ പകുതിയിൽ ഇന്ദിര വീണ്ടും മാറി. മകൻ സഞ്ജയ് ഗാന്ധിക്ക് ആയുസ്സു കുറയുമെന്ന ജ്യോതിഷികളുടെ ഉപദേശം അവരെ ഉലച്ചു. ക്ഷേത്രങ്ങൾ സന്ദർശിച്ചു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു ചിഹ്നം കൈപ്പത്തിയായതിനു പോലും ‘വിശ്വാസം’ ഘടകമായി. 1980–ൽ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തിയ ഇന്ദിര സത്യപ്രതിജ്ഞ ചെയ്തതു ദൈവനാമത്തിലാണ്.

എന്നാൽ, ഹൈന്ദവ വിശ്വാസം മുറുകെപ്പിടിക്കുമ്പോഴും സകലവിശ്വാസങ്ങളെയും ബഹുമാനിക്കാനും ഉൾക്കൊള്ളാനും അവർക്കു കഴിഞ്ഞുവെന്നതിന്റെ തെളിവ് ഡൽഹി സഫ്ദർജങ് റോഡിലെ ഒന്നാം നമ്പർ വീട്ടിൽ (ഇന്ദിര വെടിയേറ്റു മരിച്ച അവരുടെ ഔദ്യോഗിക വസതി) ഇപ്പോഴുമുണ്ട്. കിടക്കമുറിയോടു ചേർന്നുള്ള ചെറിയ പൂജാമുറി. ഇന്ദിര സൂക്ഷിച്ചിരുന്ന അതേ വിശുദ്ധിയോടെ തുടരുന്ന ആ മുറിയിൽ വിശുദ്ധ അന്തോണീസിന്റെ  ചിത്രം മുതൽ തസ്ബീഹ് മാലയും ഖുറാനും സിഖ് ഗ്രന്ഥങ്ങളും വരെയുണ്ട്.

കണ്ടുമുട്ടുന്നവർ പലരും തങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട സമ്മാനങ്ങൾ ഇന്ദിരയ്ക്കു നൽകുന്നതു പതിവായിരുന്നുവത്രേ. അവ തന്റെ പൂജാമുറിയിൽത്തന്നെ സൂക്ഷിച്ചുവയ്ക്കുകയെന്നത് അവരുടെ രീതിയും. പൂജാമുറിയുടെ ഇടതുഭാഗത്തെ മേശമേൽ, ബുദ്ധ, ജൈന, ഇസ്‌ലാം, ക്രിസ്ത്യൻ തുടങ്ങി പല വിശ്വാസങ്ങളുടെ സമ്മേളനമാണ്. അതേ മേശയിൽത്തന്നെ പല മതഗ്രന്ഥങ്ങളുമുണ്ട്. കുട്ടിക്കാലം മുതലെ ഇന്ദിരയ്ക്കു പ്രിയപ്പെട്ട ആനന്ദമയി മായുടെ ചിത്രം ചുമരിൽ പതിച്ചിരിക്കുന്നു. ഇന്ദിരയുടെ അമ്മ കമല അവരുടെ ശിഷ്യയായിരുന്നു. ആപത്ഘട്ടങ്ങളിൽ സഹായിക്കുമെന്ന ആശിർവാദത്തോടെ ആനന്ദമയി മാ സമ്മാനിച്ച 108 മുത്തുകളുള്ള രുദ്രാക്ഷ മാലയാണ് മറ്റൊന്ന്. ഇതു പലപ്പോഴും ഇന്ദിര ധരിച്ചിരുന്നു.

ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലെ പുജാമുറി
ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയിലെ പുജാമുറി

മുറിയുടെ വലതുഭാഗത്തെ ചുമരിൽ ഭാരതമാതാവിന്റെ ചിത്രീകരണം. താഴെ മേശയിൽ, ഹിന്ദുദേവന്മാരുടെയും ദേവതമാരുടെയും ചെറുശിൽപങ്ങളും ഗംഗാജലവും. സ്വന്തം കൈപ്പടയിൽ പ്രാർഥനകളും വേദസൂക്തങ്ങളുമെഴുതിയ പുസ്തകമാണു മറ്റൊന്ന്. ജപമാലകൾ, ശംഖ് തുടങ്ങിയവയും ഇവിടെ കാണാം. ഭക്തിഗാന കസെറ്റുകളാണ് മുറിയിലെ മറ്റൊരു കൗതുകം. തൊട്ടടുത്ത് ടേപ്പ് റെക്കോർഡറുമുണ്ട്. തന്റെ ഈ പൂജാമുറിയിൽ ഇന്ദിര നിത്യവും 108 പൂക്കൾ അർപ്പിച്ചു പ്രാർഥിക്കുമായിരുന്നുവത്രേ. 1980–ലെ തിരിച്ചുവരവിനെ തുടർന്ന് ഔദ്യോഗിക വസതി തിരിച്ചുകിട്ടിയപ്പോൾ പ്രത്യേക പൂജയും അവർ നടത്തി.

ഇന്ദിര കൊല്ലപ്പെട്ട്, കൃത്യം 12–ാം നാൾ ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിലൊന്ന് ഇന്ദിരയ്ക്ക് എന്നും പ്രിയപ്പെട്ട ഹിമാലയനിരകൾക്കു മുകളിലൂടെ പറന്നു. വിമാനത്തിലുണ്ടായിരുന്ന മകനും അപ്പോഴേക്കും പ്രധാനമന്ത്രിയുമായ രാജീവ് ഗംഗോത്രി മുതൽ അമർനാഥ് വരെ ഇന്ദിരയുടെ ചിതാഭസ്മം വിതറി. ഉത്തർ പ്രദേശ് മുതൽ കശ്മീർ വരെ നീളുന്ന ഗംഗാസമതലത്തിലേക്കു പിന്നീടെപ്പോഴോ ആ ചിതാഭസ്മം ഒഴുകിയെത്തിയിരിക്കണം.

English Summary:

Sunday Special about a journey through Indira Gandhi's pooja room

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com