ADVERTISEMENT

2018 ലെ മഹാപ്രളയം നടുക്കുന്ന ഓർമയാണ് മലയാളിക്ക്. എന്നാൽ പ്രളയം വന്നതോടെ ജീവൻ തിരികെപ്പിടിച്ച 44 പേരുണ്ട് കേരളത്തിൽ. ഹരിതാഭയ്ക്കും പച്ചപ്പിനും ഉൾത്തുടിപ്പേറ്റുന്നവർ; നദികൾ.  8 വർഷമായി മീനച്ചിൽ നദിയെപ്പറ്റി പഠിക്കുന്ന തിരുവല്ല മാർത്തോമ്മാ കോളജിൽ സുവോളജി വിഭാഗം അസോഷ്യേറ്റ് പ്രഫസറും റിസർച് ഗൈഡുമായ ഡോ. ലത പി. ചെറിയാൻ, പ്രളയത്തിനു മുൻപും ശേഷവും നടത്തിയ പഠനങ്ങളാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്‌. 

സ്വാഭാവികമായ നീരൊഴുക്കു തടസ്സപ്പെട്ടിരുന്ന നദികൾക്കു പ്രളയത്തിൽ കരകവിഞ്ഞതോടെ ഒഴുക്കു തിരികെക്കിട്ടി. ചെക്ക് ഡാമുകൾ മൂലം കെട്ടിക്കിടന്നിരുന്ന മാലിന്യം ഒഴുകി നീങ്ങി. ഇതോടെ നദിയിലെ മത്സ്യങ്ങൾക്കു പെറ്റുപെരുകാൻ നല്ല ചുറ്റുപാട് ലഭിച്ചു. മത്സ്യ സമ്പത്ത് കൂടി. വെറും 78 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള മീനച്ചിലാറിനു സംഭവിച്ച ഈ മാറ്റങ്ങൾ ബാക്കി 43 നദികൾക്കും ഉണ്ടായിട്ടുണ്ടെന്നു ഡോ. ലത പറയുന്നു. 

വരൾച്ചയ്ക്കൊടുവിലെ മഴ

‘2016-17 കാലത്തെ അതിരൂക്ഷമായ വരൾച്ച നദികളെ ആകെ വശം കെടുത്തിയിരുന്നു. നീരൊഴുക്കു നേർത്തു ചെറിയ ചാലുകൾ മാത്രമായി. ഒരു ഉറവ നദിയായി മാറി കടലിൽ ചേരുന്നത് മൂന്നു ഘട്ടങ്ങളിലൂടെ കടന്നു പോകുമ്പോഴാണ്. ഉത്ഭവഘട്ടം, മധ്യഘട്ടം, അന്തിമഘട്ടം (പുഴാമുഖം). പശ്ചിമഘട്ട മലനിരയിൽ നിന്നാണു നമ്മുടെ 44 നദികളും ഉത്ഭവിക്കുന്നത്. മഴവെള്ളം സംഭരിക്കുന്ന പാറകളുടെ വിടവുകളിൽ നിന്നാണ് ആദ്യമായി ചാലുകൾ ഒഴുകുന്നത്. പ്രളയത്തിനു മുൻപ് പശ്ചിമ ഘട്ടത്തിൽ അനിയന്ത്രിതമായ തോതിൽ പാറ ഖനനം നടന്നിരുന്നു.

മരങ്ങൾ വെട്ടിയാൽ പകരം നടാം; ജലസംഭരണികളായ പാറ തുരന്നെടുത്താൽ പകരം വയ്ക്കാൻ എന്തുണ്ട്? മധ്യ ഘട്ടത്തിൽ മണൽ വാരൽ രൂക്ഷമായ സ്ഥിതി. കടലിനോടു ചേർന്നുള്ള പുഴയുടെ ഭാഗങ്ങളിൽ കണ്ടു വരുന്ന കരിമീൻ പോലുള്ള മീനുകൾ ഉൾഭാഗങ്ങളിലും കാണാൻ തുടങ്ങി. ഉപ്പു വെള്ളത്തിൽ ജീവിക്കുന്ന ഇവ നദിയുടെ തുടക്ക ഭാഗത്തു കാണുന്നതിന്റെ അർഥം അവിടങ്ങളിലെ വെള്ളത്തിലും ഉപ്പുരസം കൂടുന്നു എന്നാണ്. ഇങ്ങനെ ആകെ ജീവൻ മരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന നദികളിലേക്കാണു പ്രതീക്ഷിക്കാതെ പ്രളയജലമെത്തുന്നത്. ഒട്ടേറെ പേർക്കു വീടും ജീവനും വരെ നഷ്ടമായെങ്കിലും പുഴകൾക്ക് അതു പുതുജീവനായി മാറി. 

മീനുകൾക്കു പുതുജൻമം

നദിയുടെ ആരംഭഭാഗത്തുള്ള തീക്കോയിലെ നീരൊഴുക്കു ശക്തിപ്പെട്ടു. കൃഷിക്കായി കയ്യേറിയ പൂഞ്ഞാറിലെ തീരങ്ങൾ നദി തിരിച്ചുപിടിച്ചു. കാവാലിപ്പുഴയിലെ ചെറിയ മണൽപരപ്പ്  ചെറിയ ബീച്ചുപോലെ വികസിച്ചു. കാണാനില്ല എന്നു കരുതിയിരുന്ന മത്സ്യങ്ങൾ വീണ്ടും പ്രത്യക്ഷപ്പെട്ടു തുടങ്ങി. വംശനാശഭീഷണി നേരിട്ട മലിഞ്ഞിൽ പോലുള്ള മീനുകളുടെ എണ്ണത്തിൽ വർധനയുണ്ടായി. പ്രളയത്തിനു മുൻപ് 44 വർഗങ്ങളെ (സ്പീഷിസ്) മാത്രമാണ് ലിസ്റ്റ് ചെയ്തിരുന്നത്. ഇപ്പോൾ 67 വർഗങ്ങളെ വരെ ലിസ്റ്റ് ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. ഡിഎൻഎ ബാർകോഡിങ്ങിലൂടെ ജൻബാങ്ക് ഡോക്യുമെന്റേഷൻ നടത്തി കൃത്യതയോടെയാണ് ഡോ. ലത മീനുകളെ കണ്ടെത്തുന്നതും അവയെ ലിസ്റ്റ് ചെയ്യുന്നതും. 

എന്നാൽ, ഉത്ഭവ മധ്യഘട്ടങ്ങൾ പുതുജീവിതം നേടിയെങ്കിലും വെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മാലിന്യം അടിഞ്ഞുകൂടി പുഴാമുഖം തകർന്നുപോയി. ഇപ്പോഴും കുന്നുകൂടി കിടക്കുന്ന മാലിന്യം പുഴാമുഖത്തെ മീനുകളെയും ദോഷകരമായി ബാധിക്കുന്നു.

പ്രളയത്തിനു ശേഷം തീക്കോയിയിൽ നിന്നുള്ള ദൃശ്യം.
പ്രളയത്തിനു ശേഷം തീക്കോയിയിൽ നിന്നുള്ള ദൃശ്യം.

എന്തുകൊണ്ട് മീനച്ചിലാർ?

ഏറ്റവും മികച്ച രീതിയിൽ പുനരുജ്ജീവനം നടക്കുന്ന നദിയാണു മീനച്ചിലാർ. പ്രളയത്തിനു വളരെ മുൻപ് തന്നെ 1990ൽ, നദിയെ സ്നേഹിക്കുന്ന ഒരു കൂട്ടമാളുകൾ ‘മീനച്ചിലാർ സംരക്ഷണ സമിതി’ രൂപീകരിച്ചു നദിയെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. തൽഫലമായി നദിയുടെ തുടക്കഭാഗങ്ങളിൽ വലിയ മാറ്റങ്ങൾ വന്നു തുടങ്ങി. ഇവരുടെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി 2017 ൽ ഭഗീരഥ് പ്രയാസ് സമ്മാൻ ലഭിച്ചു. പ്രളയശേഷം മുത്തോലി, കട്ടച്ചിറ, ചേർപ്പുങ്കൽ തുടങ്ങിയ മധ്യ ഭാഗങ്ങളിൽ നദി വലിയ തോതിൽ മെച്ചപ്പെട്ടു. ഇവിടത്തെ മത്സ്യസമ്പത്തും കൂടി.

‘മീനച്ചിൽ പുനർജനി’ എന്ന സംഘടനയിലൂടെ ഇപ്പോൾ കുട്ടികളും നദി സംരക്ഷണത്തിൽ പങ്കാളികളാണ്. കൂടാതെ, മീനച്ചിൽ റിവർ എൻഡ് റെയിൻ മോണിറ്ററിങ് വഴി മഴയുടെ അളവിലുണ്ടാകുന്ന മാറ്റങ്ങൾ കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നു. വെള്ളപ്പൊക്കസാധ്യത വിലയിരുത്താൻ ഇതു സഹായകമാണ്. നദിയിലെ ഉരുളൻ കല്ലുകൾ (Pebbles) മണലുപോലെ തന്നെ വാരിയെടുക്കുന്ന പ്രവണത കൂടുതലായിരുന്നു. പ്രളയശേഷം പെബിൾസിന്റെ അളവു വളരെക്കൂടി. ഇതിനിടയിൽ ജീവിക്കുന്ന മണലാരകൻ (ലോച്ചുകൾ) പോലുള്ള മത്സ്യങ്ങളുടെ തിരിച്ചുവരവിനും കാരണമായി.

നദീതടങ്ങളിൽ അടിഞ്ഞ എക്കൽമണ്ണ് കൃഷിയുടെ ഫലഭൂയിഷ്ഠത കൂട്ടുകയും ചെയ്തു. ഡാമില്ലാത്ത, ചെക്ക് ഡാമുകൾ കൂടുതലുള്ള മീനച്ചിലാറിനു സ്വാഭാവിക ഒഴുക്ക് നഷ്ടപ്പെട്ടിരുന്നു. മീനുകൾ പ്രജനനത്തിനായി വളരെ ദൂരം സഞ്ചരിക്കുന്ന ജീവിവർഗമാണ്. ചില മീനുകൾ മലമുകളിലേക്കു പോകുമ്പോൾ ചിലത് കടലിൽ പോയി മുട്ടയിട്ട് തിരികെയെത്തും. ഇവയുടെ സ്വതന്ത്രമായ സഞ്ചാരമാണു ചെക്ക് ഡാമുകൾ തടഞ്ഞത്.  വെള്ളത്തിന്റെ ഗുണനിലവാരം ഉയർത്താനും നദിയിലെ ആവാസവ്യവസ്ഥ പോഷിപ്പിക്കാനും പ്രളയജലത്തിനു കഴിഞ്ഞു. 

മഴവെള്ളം മൂലമുണ്ടായ പ്രളയമല്ല, ഡാമുകൾ തുറന്നു വിട്ടതോടെ ഒഴുകിയെത്തിയ വെള്ളമാണ് കേരളത്തിൽ 2018 ൽ കൂടുതൽ ദുരന്തങ്ങൾ സൃഷ്ടിച്ചതെന്ന് ഓർക്കണം. കാലാവസ്ഥാ വ്യതിയാനവും ഒപ്പം മനുഷ്യന്റെ വിവേചനമില്ലായ്മയുമാണ് പ്രളയത്തിന് കാരണം. പാറകൾ നശിപ്പിക്കുന്നതും സമതലത്തിലെ ജലസംഭരണികളായ തണ്ണീർത്തടങ്ങൾ കയ്യേറി നിർമാണങ്ങൾ നടത്തുന്നതും ഗൗരവമായി കാണേണ്ടതാണ്. മണൽ വാരൽ മൂലം നദികളുടെ സംഭരണശേഷി കുറയുന്നതും ശ്രദ്ധിക്കേണ്ടതു തന്നെ. കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കൊണ്ട് പാറ, തണ്ണീർത്തടം, 44 നദികൾ അവയ്ക്കൊത്ത ചെറുതോടുകൾ, തടാകങ്ങൾ എന്നിവ സംരക്ഷിച്ചാൽ മാത്രമേ ഇനി ശുദ്ധജലം കിട്ടൂ. 

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത " മീനച്ചിൽ റിവർ ഓഫ് വെസ്റ്റേൺഘാട്സ് " എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് ഡോ. ലത. കേരളത്തിലെ ഏതെങ്കിലും ഒരു നദിയെക്കുറിച്ചുള്ള സമഗ്ര വിവരങ്ങൾ സചിത്രം അവതരിപ്പിക്കുന്ന ആദ്യത്തെ പുസ്തകമെന്നു പറയാം. നദികൾ മരിച്ചിട്ടില്ല, മത്സ്യസമ്പത്ത് നഷ്ടപ്പെട്ടിട്ടുമില്ല. ഇനി ശ്രമിച്ചാലും നദികളെ ജീവിതത്തിലേക്കു കൊണ്ടുവരാനാകും. പുഴ ഒഴുകാൻ തയാറാണ്. ഒഴുകാൻ അനുവദിക്കുകയേ വേണ്ടൂ.. ടീച്ചർ പറയും. 44 നദികളുണ്ട് ഇവിടെ. അവയ്ക്കായി ഒരു നദീദിനം കേരളത്തിൽ ഇല്ലല്ലോ. കവികൾ വാഴ്ത്തിയ നദികൾ ഇന്ന് ഏകരാണ്. കുട്ടികളും കുടുംബശ്രീ അംഗങ്ങളും ഹരിത കർമ സേനയും ഒരുമിച്ചാൽ പ്രളയം തലോടി ഉണർത്തിയ നദികളെ ഓജസ്സുള്ളവരാക്കാം. 

മീനച്ചിലാർ

പശ്ചിമഘട്ട മലനിരകളുടെ തെക്കു ഭാഗത്തുള്ള ഏലമലകളിൽ നിന്നാണ് ഉത്ഭവം. (ഇവിടെ നിന്ന് ഉത്ഭവിക്കുന്ന 4 പ്രധാന അരുവികളും 37 പോഷക നദികളും മീനച്ചിലാറിന്റെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു.)  1272 കിലോമീറ്റർ സ്ക്വയറിലാണ് നദീതടം (റിവർ ബേസിൻ) വ്യാപിച്ചു കിടക്കുന്നത്. ഉത്ഭവ സ്ഥലത്തുനിന്ന് ചെറിയ കൈവഴികളായി ഒഴുകി ഈരാറ്റുപേട്ടയിൽ കൂടിച്ചേർന്ന് മീനച്ചിലാറായി ഒഴുകുന്നു.

കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിലൂടെ കടന്നുപോയി വേമ്പനാട്ടുകായലിൽ പതിക്കുന്നു. തമിഴ്നാട്ടിലെ മധുര മീനാക്ഷിയുടെ പേരിൽ നിന്നാണ് മീനച്ചി‍ൽ എന്ന പേര് ഉരുത്തിരിഞ്ഞത് എന്നാണു വിശ്വാസം. ആദ്യം മീനാച്ചി ആയിരുന്നത് പിന്നീട് മീനച്ചിലാർ ആയി മാറുകയായിരുന്നു. അരുന്ധതി റോയിയുടെ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സ്’ എന്ന വിഖ്യാത പുസ്തകത്തിൽ പ്രതിപാദിക്കുന്ന നദി കൂടിയാണ് മീനച്ചിലാർ.

English Summary:

Sunday Special about changes in our rivers after the 2018 flood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com