ADVERTISEMENT

തന്റെ പിൻഗാമിയായി സ്ഥാനമേറ്റശേഷമുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ആദ്യ വാക്കുകൾക്ക് ബനഡിക്ട് 16ാമൻ മാർപാപ്പ നൽകിയൊരു വിശേഷണമുണ്ട്: ‘ഹൃദയങ്ങളോടുള്ള സംസാരം – കൈകളിലൊന്നിൽ ദൈവത്തെയും മറ്റതിൽ മനുഷ്യരെയും വഹിച്ചുള്ളത്.’

സംസാരിക്കുന്നത് ഫ്രാൻസിസ് പാപ്പയാണെന്നതിനാൽ ഭാഷ സ്നേഹത്തിന്റേതാണ്. ജീവിതമാണു പാപ്പയെ ആ ഭാഷ പഠിപ്പിച്ചത്. അതിന്റെ കാരണം തന്റെ ജീവിതകഥയുടെ പുതിയ പുസ്തകത്തിൽ പാപ്പ പറയുന്നു:‘‘ജീവിക്കാൻ പഠിക്കണമെങ്കിൽ, നാമെല്ലാം സ്നേഹിക്കാൻ പഠിക്കണം. ആ പാഠം ഏറ്റവും പ്രധാനമാണ്. കാരണം സ്നേഹം എല്ലാറ്റിനെയും കീഴടക്കുന്നു.’’

അങ്ങനെ പാപ്പയെ ആദ്യം കീഴടക്കിയത് റോസ മുത്തശിയാണ്. ‘‘വിസ്മയിപ്പിക്കുന്ന സ്ത്രീ. എനിക്കു മുത്തശിയെ ഒത്തിരി ഇഷ്ടമായിരുന്നു. എന്റെ പിതാവിന്റെ അമ്മയായ റോസ മുത്തശി എന്റെ വളർച്ചയിലും വികാസത്തിലും പ്രധാന പങ്കുവഹിച്ചു... എനിക്കൊപ്പം കളിച്ചു, തന്റെ കുട്ടിക്കാലത്തിലെ പാട്ടുകൾ പാടിത്തന്നു... എന്നെ പ്രാർഥിക്കാൻ പഠിപ്പിച്ചു, അതുവരെ എനിക്കറിയില്ലായിരുന്ന ആ മഹദ്‌വ്യക്തിയെക്കുറിച്ച് എന്നോടു പറഞ്ഞു: ക്രിസ്തു.’’ മൂന്നാം വയസ്സിലെ കാര്യമാണ് പാപ്പ പറയുന്നത്.

‘‘കുഞ്ഞായിരിക്കുമ്പോൾ, നാത്‌സികളിൽനിന്നു രക്ഷപ്പെടാൻ ബ്യൂനസ് ഐറസിലേക്കു വന്ന ഒട്ടനേകം കുടിയേറ്റക്കാരുടെ കഥകൾ ഞാൻ കേട്ടിരുന്നു...പോളണ്ടിൽനിന്നുള്ള അവരെപ്പോലെ, ഇക്കാലത്തെ കുടിയേറ്റക്കാരും മെച്ചപ്പെട്ട സ്ഥലം തേടുന്നവരും പകരം മിക്കപ്പോഴും മരണം ലഭിക്കുന്നവരുമാണ്. ദുഃഖകരമാണ്, അൽപം സമാധാനം ആഗ്രഹിക്കുന്ന നമ്മുടെ സഹോദരൻമാർക്കും സഹോദരിമാർക്കും ലഭിക്കുന്നത് സ്വാഗതവും സാഹോദ്യരവുമല്ല, കുറ്റപ്പെടുത്തലാണ്... കുടിയേറ്റക്കാരായിരുന്ന നമ്മുടെ ഒട്ടേറെ ബന്ധുക്കളെ ഓർക്കുക. എത്തപ്പെട്ട രാജ്യങ്ങളിൽ അവരും ‘മോശക്കാർ’ ‘അപകടകാരികൾ’ എന്നൊക്കെ കരുതപ്പെട്ടു. വാസ്തവത്തിൽ അവർ തങ്ങളുടെ കുഞ്ഞങ്ങളുടെ ഭാവി കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നവരായിരുന്നു.’’

കുഞ്ഞുങ്ങൾ കേൾക്കാൻ പാടില്ലാത്തൊരു പേരും മുത്തശിയിൽനിന്ന് പാപ്പ അബദ്ധത്തിൽ കേട്ടു – ഹിറ്റ്ലർ. പോളണ്ടിലെ ഒൗഷ്‌വിറ്റ്സ്, ബിർക്കെനു നാത്‌സി കോൺസൻട്രേഷൻ ക്യാംപുകൾ 2016ൽ സന്ദർശിക്കുമ്പോൾ ആ പേര് പാപ്പയുടെ മനസ്സിലുണ്ട്. ‘‘അതൊരു നിശബ്ദ തീർഥാടനമായിരുന്നു: ഞാൻ പ്രസംഗമൊന്നും നടത്തിയില്ല. ഭയാനക ദുരന്തത്തിന്റെ മുഖത്ത് വാക്കുകൾ അമിതമായേനെ... അവിടെ ഇപ്പോൾ നിങ്ങൾ ശ്വസിക്കുന്ന വായുവിനും മരണത്തിന്റെയും ക്രൂരതയുടെയും ഗന്ധമാണ്.’’

പാപ്പ ഒരു പാഠവും ഇനിയും ഉത്തരം കിട്ടാത്ത ഒരു ചോദ്യവും 1940കളിലെ ആ ചരിത്രത്തോടു ചേർത്തുവയ്ക്കുന്നുണ്ട് :‘‘ ആ മനുഷ്യർ ക്യാംപുകളിൽ ദുരിതമനുഭവിക്കുകയും മരിക്കുകയും ചെയ്യുമ്പോൾ, അർജന്റീനയിലെ ഞങ്ങളുടെ വീടുകളിൽ ഞങ്ങൾ‍ സമാധാനത്തിലും ആശങ്കകളില്ലാതെയും ജീവിക്കുകയായിരുന്നു. ലളിതമായിരുന്നു ജീവിതമെങ്കിലും ‍ഞങ്ങൾക്ക് എല്ലാമുണ്ടായിരുന്നു.

കാറോ വിലപിടിപ്പുള്ള വസ്ത്രമോ അവധിക്കാല ഉല്ലാസ യാത്രയോ അപ്രധാനമായിരുന്നു – സന്തോഷമായിരിക്കുക എന്നതായിരുന്നു പ്രധാനം. ദൈവത്തിനു നന്ദി, അതിനു ഞങ്ങളുടെ കുടുംബത്തിൽ അൽപവും പഞ്ഞമില്ലായിരുന്നു... സന്തോഷം നിറഞ്ഞ ബാല്യം എനിക്കും സഹോദരങ്ങൾക്കും സ്വർഗത്തിൽനിന്നുള്ള സമ്മാനമായി ലഭിച്ചപ്പോൾ, എന്നെപ്പോലെയുള്ള അനേകം കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളിൽനിന്നു വേർപിരി‍ഞ്ഞു ജീവിക്കേണ്ടിവന്നത് എന്തുകൊണ്ട്? നുറുങ്ങിയ ഹൃദയത്തോടെ ഞാൻ ഇതു ചോദിക്കാറുണ്ട്. ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല.’’

ഉത്തരങ്ങൾ തേടാൻ, ചിന്തിക്കാൻ പാപ്പ പഠിക്കുന്നത് കൗമാരകാലത്താണ്. ബ്യൂനസ് ഐറിസിലെ റെക്കൊലെറ്റ ജില്ലയിലുള്ള ഒരു കെമിക്കൽ അനാലിസിസ് ലബോറട്ടറയിൽ തൊഴിൽ പരിശീലനം നേടിയ കാലം. പാരഗ്വയിൽനിന്നുള്ള മുപ്പത്തഞ്ചുകാരിയായ ബയോകെമിസ്റ്റ് എസ്തർ ബല്ലെസ്ത്രിനോയുടെ ശിക്ഷണത്തിൽ.

‘‘എസ്തറിനോടു ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. അവരൊരു തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു, നിരീശ്വരവാദി, മാന്യ. സ്വന്തമായ ബോധ്യങ്ങളുള്ളപ്പോഴും അവർ മറ്റുള്ളവരുടെ വിശ്വാസത്തെ ആക്രമിച്ചില്ല, സുഹൃത്തുക്കളുമായുള്ള സ്വകാര്യ വർത്തമാനങ്ങളിൽപോലും. അവരെനിക്കു ധാരാളമായി രാഷ്ട്രീയം പറഞ്ഞുതന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടേതുൾപ്പെടെ ചില പ്രസിദ്ധീകരണങ്ങളും തന്നു... സ്വതന്ത്ര ഇടതുപക്ഷക്കാരനായ അർജന്റൈൻ എഴുത്തുകാരനും സംവിധായകനുമായ ലിയൊനിഡസ് ബർ‍ലെറ്റയുടെ ലേഖനങ്ങളിൽ എനിക്കു താൽപര്യമുണ്ടായിരുന്നു.

എങ്കിലും, ഞാനൊരിക്കലും കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം സ്വീകരിച്ചില്ല: ഈ വായനകളൊക്കെയും ബൗദ്ധികതലത്തിൽ മാത്രമായിരുന്നു, എസ്തറിന്റെ ലോകത്തെക്കുറിച്ച് അറിയാനുള്ളൊരു മാർഗമെന്ന നിലയ്ക്കും. ഞാൻ‍ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ചിലർ പറഞ്ഞു, ഞാൻ എപ്പോഴും നിർധനരെക്കുറിച്ചു പറയുന്നത് കമ്യൂണിസ്റ്റോ മാർക്സിസ്റ്റോ ആയതിനാലാണെന്ന്... നിർധനരെക്കുറിച്ചു സംസാരിക്കുന്നുവെന്നതിന് ഒരാൾ കമ്യൂണിസ്റ്റാണ് എന്നർഥമില്ല: ദാരിദ്ര്യത്തിനു പ്രത്യയശാസ്ത്രമില്ല. നിർധനർ സുവിശേഷത്തിന്റെ കൊടിയടയാളമാണ്, അവർ ക്രിസ്തുവിന്റെ ഹൃദയത്തിലുള്ളവരാണ്....’’

ഹൃദരായിരിക്കേണ്ട മറ്റു ചിലരെക്കുറിച്ചുകൂടി പറയാൻ പാപ്പയെ പ്രേരിപ്പിക്കുന്നത് റോസ മുത്തശിയാണ് – പാപ്പയ്ക്കു ജീവജലത്തിന്റെ ഉറവയായവൾ : ‘‘മുത്തശൻമാരും മുത്തശിമാരും മൂല്യമേറിയ ഉറവകളാണ്: അവരോടു കരുതലുണ്ടാവണം, അവരെ സംരക്ഷിക്കണം, പരിചരണ ഭവനങ്ങളിലേക്കു വിടരുത്. ഉപേക്ഷിക്കപ്പെടേണ്ടവരെന്ന പോലെ അവരോടു പെരുമാറരുത്, ഭാരമായി കരുതരുത്. 

എല്ലാറ്റിനും നമ്മൾ അവരോടു കടപ്പെട്ടിരിക്കുന്നു: അവരാണു നമ്മെ വളരാൻ സഹായിച്ചത്, അവർക്കു കഴിക്കാനുള്ളതിന്റെ പങ്കു തന്നത്, സ്ഥിരമായി പ്രോൽസാഹിപ്പിച്ചും പിന്തുണച്ചും നമ്മെ നാമാക്കിയത്... വിസ്മരിക്കപ്പെട്ടാലും ഉപേക്ഷിക്കപ്പെട്ടാലും, എനിക്കുറപ്പുണ്ട്, അവർ മക്കൾക്കായും കൊച്ചുമക്കൾക്കായുമുള്ള പ്രാർഥന മുടക്കില്ല. ഒപ്പമില്ലാത്തപ്പോഴും അവർ നമ്മുടെ അരികത്തുണ്ടാവും. പ്രശ്നസമയങ്ങളിൽ ഞാൻ എന്റെ മുത്തശിയുടെ സാന്നിധ്യം അനുഭവിക്കാറുണ്ട്... .’’

pope-francis-pic
ഫ്രാൻസിസ് മാർപാപ്പ. പഴയകാല ചിത്രം.

മറഡോണയോടുള്ള ചോദ്യം
ദൈവത്തെയും മനുഷ്യരെയും കരങ്ങളിൽ കൊണ്ടുനടക്കുന്ന പാപ്പ, ‘ദൈവസ്പർശ’ത്തെക്കുറിച്ച് ഒരാളോടു ചോദിച്ചു. 1986 പുരുഷ ലോകകപ്പ് ഫുട്ബോൾ മൽസരത്തിന്റെ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ അർജന്റീനയ്ക്ക് 1–0 ലീഡ് ലഭിക്കാനുണ്ടായ ആ സഹായത്തെക്കുറിച്ച്. ‘‘ഏതാനും വർഷം മുൻപ് മറഡോണ വത്തിക്കാനിൽ എന്റെ അതിഥിയായിരുന്നു. ഞങ്ങൾ സമാധാനമുൾപ്പെടെ പല കാര്യങ്ങളും സംസാരിച്ചു. മടങ്ങുംമുൻപ് ഞാൻ അദ്ദേഹത്തോടെ തമാശയായി ചോദിച്ചു: ഏതാണ് ആ തെറ്റു ചെയ്ത കൈ?’’

എന്തായിരുന്നു മറുപടിയെന്നു പാപ്പ പറയുന്നില്ല.

എന്നാൽ‍, മറ്റൊരു വിധത്തിൽ കൈകളിൽ അഴുക്കു പുരളേണ്ടതിനെക്കുറിച്ച് പാപ്പ പറയുന്നു:‘‘നമുക്കു നമ്മുടെ കരങ്ങളിൽ അഴുക്കു പറ്റിക്കാം. നിർധനരിൽ ദൈവത്തെത്തേടി നമ്മുടെ ജീവിതത്തിന് അല്പമെങ്കിലും അർഥം നൽകാം, അവരുടെ കൈകളിൽ‍ സ്പർശിച്ച്, കണ്ണുകളിൽ നോക്കി. നമ്മുടെ നഗരങ്ങളിലെ കണ്ണിൽപ്പെടാത്തവരുടെ ഇടയിൽനിന്ന്, അവരെ പിന്തുണച്ചാൽ നമുക്കു നമ്മുടെ പ്രതിഫലം ലഭിക്കും, നമ്മുടെ ജീവിതം മെച്ചപ്പെടും. ഇപ്പോൾ, അർജന്റീനയിലെ തെരുവകളിൽനിന്നകന്ന്, പാപ്പയായിരിക്കുമ്പോഴും, പ്രാർഥനയ്ക്കൊപ്പം ഇതു മാത്രമാണ് ദൈവസാന്നിധ്യത്തിനുള്ള ഏക മാർഗമെന്ന് എനിക്കറിയാം: നിർധനർക്കൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിച്ചാൽ മതി, അവരുമായൊന്നു കണ്ടുമുട്ടിയാൽ മതി, ഒരു നോട്ടം മതി, മുന്നോട്ടു പോകാനുള്ള കരുത്തു വീണ്ടുകിട്ടാൻ.’’

തന്റെ പിൻഗാമിയുടെ കരങ്ങളെക്കുറിച്ച് ബനഡിക്ട് പാപ്പ അത്ഭുതത്തോടെയും പറഞ്ഞിട്ടുണ്ട്. ബുധനാഴ്ചകളിൽ‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ‍ ഒത്തുകൂടുന്നവർ‍ക്കു ഫ്രാൻസിസ് പാപ്പ കൈകൊടുക്കുന്നതിനെക്കുറിച്ച്: ‘‘ജനത്തിനടുത്തേക്ക് അങ്ങനെ നേരിട്ടു െചല്ലുന്നത് നല്ല കാര്യംതന്നെയാണ്. അതങ്ങനെ തുടരാൻ എത്രനാൾ അദ്ദേഹത്തിനു സാധിക്കുമെന്ന് ഞാൻ എന്നോടു തന്നെ ചോദിച്ചിട്ടുണ്ട്. ഇരുനൂറിലേറെ പേർക്കൊക്കെ കൈകൊടുക്കാനൊക്കെ വലിയ കരുത്തു വേണം... .

കോവിഡ് കാലത്ത് ഫ്രാൻ‍സിസ് പാപ്പയുടെ വലിയ സങ്കടത്തിന്റെ കാരണങ്ങളിലൊന്ന് അതുതന്നെയായിരുന്നു: ‘‘വിശ്വാസികൾക്ക് കൈകൊടുക്കാൻ എനിക്കു സാധിച്ചില്ല, കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും കവിളിൽ തലോടാനും, അടുപ്പത്തിന്റെ അടയാളമെന്നോണം ആരെയും നെഞ്ചിൽ ചേർ‍ത്തു പിടിക്കാനും.’’

സ്നേഹപാഠങ്ങളുടെ പുസ്തകം പാപ്പ അവസാനിപ്പിക്കുന്നത് പുഞ്ചിരി നിറച്ചുള്ള ഒരപേക്ഷയോടെയാണ്: ‘‘എനിക്കുവേണ്ടി പ്രാർഥിക്കാൻ മറക്കരുത്! വേണ്ടി, എതിരെയല്ല!’’ 

English Summary:

Sunday Special about life story of Pope Francis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com