ADVERTISEMENT

മലയാളത്തിലെ ‘പാട്ട്’ എന്നോ ഇംഗ്ലിഷിലെ 'Poem' എന്നോ ചുരുക്കിയെഴുതിയതാണെന്നു തോന്നുന്നത്ര ചേർച്ചയാണ് ഭാസ്കരനോടു ചേർന്നുള്ള ‘പി’!. വാക്കുകളുടെ അതിഗൂഢമായ ആരാമത്തിൽ, പാട്ടിന്റെ പൂങ്കുലയിൽ, വാടാത്ത അത്രയേറെ വിസ്മയങ്ങൾ നിറച്ചുവച്ച കവി. ഇന്ന് അദ്ദേഹത്തിന്റെ ജൻമശതാബ്ദിയെത്തുമ്പോൾ, ആ ഗാനസൗരഭം പരന്നുതുടങ്ങി 75 വർഷവും തികയുകയും ചെയ്യുന്നു. 2007ൽ ഓർമയായെങ്കിലും, പത്തുവെളുപ്പിനു മുതൽ പാതിരാവിലും പൗർണമിയിലുംവരെ പാടിത്തീരാത്തൊരു ഗീതമാണ് പി.ഭാസ്കരൻ നമുക്കിപ്പോഴും. മുക്കാൽ നൂറ്റാണ്ടെത്തുമ്പോഴും ആ വരികളുടെ വർണവും സൗരഭ്യവും ഏറിവരുന്നു. 

നവഭാസ്കരലോകം 

1949ൽ ‘അപൂർവസഹോദരങ്ങൾ’ എന്ന ബഹുഭാഷാ ചിത്രത്തിലെ നാലു വരിക്കുതന്നെയുണ്ടായിരുന്നു ഭാവനയുടെ ഭാസ്കരശോഭ. ‘കടക്കണ്ണിൽ തലപ്പത്ത് കറങ്ങും വണ്ടേ...’ എന്ന ആ മുറിപ്പാട്ട്, ഗാനങ്ങളുടെ വീട്ടിൽ അന്നുവരെ തുറക്കാതെ വച്ചൊരു മുറി തുറന്നു‍കയറലായിരുന്നു. പാർഥസാരഥിയുടെ സംഗീതത്തിൽ അന്നത്തെ പ്രശസ്ത നടി പി.ഭാനുമതിയാണ് ആ വരികൾ ആലപിച്ചത്. അടുത്ത വർഷം ‘ചന്ദ്രിക’യിലെ 11 ഗാനങ്ങളിൽ, ഭാസ്കരനെഴുതിയതു രണ്ടെണ്ണം. ‘ചൊരിയുക മധുമാരി നിലാവേ...’, ‘കേഴുക ആത്മസഖീ...’ എന്നീ ഗാനങ്ങൾ. വി.ദക്ഷിണാമൂർത്തിയുടെ ഈണം.

പാട്ടിലൊരു ‘നവലോകം’ പിറക്കുന്നുവെന്ന് 1951ൽത്തന്നെ പി.ഭാസ്കരൻ പ്രഖ്യാപിച്ചു. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ‘നവലോക’ത്തിലെ 13 ഗാനങ്ങളും അദ്ദേഹം രചിച്ചു. ത്യാഗസീമ, അമ്മ, തിരമാല, ആശാദീപം തുടങ്ങിയ സിനിമകളും പിന്നിട്ടാണ് 1954ലെ ‘നീലക്കുയിലി’ൽ ഭാസ്കരൻ എത്തുന്നത്. പാട്ടുകൊണ്ടും പല മേഖലയിലെ പാടവങ്ങൾകൊണ്ടും മലയാളസിനിമയെ പട്ടുകുപ്പായമണിയിച്ച ചിത്രം. എല്ലാരും ചൊല്ലണ്..., എങ്ങനെ നീ മറക്കും..., കായലരികത്ത്..., കുയിലിനെത്തേടി..., മാനെന്നും വിളിക്കില്ല... 70 കൊല്ലമായിട്ടും പാടിമതിവരാത്ത ഈ 5 ഗാനങ്ങളിലൂടെ പി.ഭാസ്കരൻ പാട്ടെഴുത്തിലെ ‘മാസ്റ്റർ’ കസേരയിൽ ഇരുന്നു. 47 സിനിമകളിലേക്കു നീണ്ട സംവിധാനമികവിനുകൂടി അദ്ദേഹം ‘നീലക്കുയിലി’ൽ തുടക്കമിട്ടു. സംവിധാനത്തിൽ ഒപ്പമുണ്ടായിരുന്നു, പ്രിയ കൂട്ടുകാരൻ രാമു കാര്യാട്ട്. പി.ഭാസ്കരൻ–കെ.രാഘവൻ കൂട്ടുകെട്ടിന്റെ കേളികൊട്ടുമായി ‘നീലക്കുയിൽ’. 

മിന്നാമിനുങ്ങുകൾ 

പി.ഭാസ്കരന്റെ തുടർച്ചപോലെ എം.എസ്.ബാബുരാജ് എന്ന പേര് എഴുതിച്ചേർത്ത വർഷം എന്ന നിലയിലാണ് 1957 ചരിത്രമായത്. ബാബുരാജിന്റെ ആദ്യ ചിത്രമായ ‘മിന്നാമിനുങ്ങി’ലൂടെ തുടങ്ങിയ ആ കൂട്ടുകെട്ട് 21 വർഷവും 255 ഗാനങ്ങളിലേക്കും നീണ്ടു. ഭാസ്കരൻ–ബാബുരാജ് ടീമിനെ ഉറപ്പിച്ചത് 1960ൽ പുറത്തുവന്ന ‘ഉമ്മ’യാണ്. ‘കദളിവാഴക്കയ്യിലിരുന്ന്...’, ‘പാലാണ് തേനാണെൻ...’ തുടങ്ങി 15 പാട്ടുകളുമായി ‘ഉമ്മ’ പാട്ടുറുമാൽതന്നെ തീർത്തു. 

മഞ്ഞണിപ്പൂനിലാവ് 

ബാബുരാജിനു മുൻപേ അരങ്ങുറപ്പിച്ചിരുന്നു പി.ഭാസ്കരൻ–കെ.രാഘവൻ കൂട്ടുകെട്ട്. ബാബുരാജ് കഴിഞ്ഞാൽ പി.ഭാസ്കരന്റെ വരികൾക്ക് ഏറ്റവുമധികം ഈണം നൽകിയതും കെ.രാഘവനാണ്. ‘നീലക്കുയിൽ’ തരംഗം കഴിഞ്ഞ് ‘രാരിച്ചൻ എന്ന പൗരൻ’ ഇറങ്ങിയപ്പോൾ നാഴിയൂരിപ്പാലുകൊണ്ട്..., പൂമുറ്റത്തൊരു മുല്ല വിരിഞ്ഞു... പോലുള്ള പാട്ടുകൾകൊണ്ട് ആസ്വാദകരെ ഹരംപിടിപ്പിച്ചവരാണു ഭാസ്കരനും രാഘവനും. അധികം വൈകാതെ വന്നതാണ് ‘നായരു പിടിച്ച പുലിവാല്’. എന്തിനിത്ര പഞ്ചസാര, ഹാലു പിടിച്ചൊരു പുലിയച്ചൻ..., കാത്തുസൂക്ഷിച്ചൊരു... പോലുള്ള ഹാസ്യരൂപഗാനങ്ങൾക്കൊപ്പം ‘വെളുത്ത പെണ്ണേ...’ എന്ന പാട്ടും ഈ സിനിമ തന്ന ഭാസ്കര–രാഘവ സംഭാവനകളാണ്.  ഇരുനൂറിലേറെ ഗാനങ്ങൾ ഈ കൂട്ടുകെട്ടിനെ വിസ്മയമാക്കി. 

സുന്ദരരാഗങ്ങൾ 

ദക്ഷിണാമൂർത്തിയുടെ ഈണത്തിൽ ഗാനചന്ദ്രിക തെളിഞ്ഞെങ്കിലും ആ സംഗീതസമന്വയത്തിൽ ഭാസ്കരന്റെ പിൽക്കാല ശ്രദ്ധേയഗാനങ്ങളിൽ ഭൂരിഭാഗവും കെ.രാഘവനും ബാബുരാജുമൊത്തുള്ള കൂട്ടുകെട്ട് ഹിറ്റായ ശേഷം വന്നവയായിരുന്നു. ‘നവലോക’ത്തിലെ 13 ഗാനങ്ങൾ മാത്രമല്ല, ‘അമ്മ’യിലെ 14 ഗാനങ്ങളും ‘ആശാദീപ’ത്തിലെ 12 ഗാനങ്ങളും ഭാസ്കരന്റെ രചനയിൽ ദക്ഷിണാമൂർത്തി സംഗീതം നൽകിയിരുന്നു. 

കാക്കക്കുയിലേ ചൊല്ലൂ, ഇന്നലെ നീയൊരു സുന്ദരരാഗമായെൻ, കാട്ടിലെ പാഴ്മുളംതണ്ടിൽനിന്നും, ഹർഷബാഷ്പം തൂകി എന്നിവ അവയിൽ ചിലതുമാത്രം

താമരപ്പൊയ്കകൾ 

പാട്ടിന്റെ രാജാങ്കണത്തിൽ വയലാർ രാമവർമയും ജി.ദേവരാജനും പ്രിയ കൂട്ടുകാരായപ്പോഴും ഭാസ്കരന്റെ വരികളും ദേവരാജസംഗീതവുമായി ഒട്ടേറെ ശ്രദ്ധേയ ഗാനങ്ങൾ ഒരുങ്ങി. കൽപനയാകും യമുനാനദിയുടെ, വിരലൊന്നു മുട്ടിയാൽ, നാദബ്രഹ്മത്തിൻ, എന്റെ വീണക്കമ്പിയെല്ലാം, സ്വർഗഗായികേ എന്നിങ്ങനെ അവ നീളും.

ജി. ദേവരാജൻ, പി.ഭാസ്കരൻ, കെ.ജയകുമാർ.
ജി. ദേവരാജൻ, പി.ഭാസ്കരൻ, കെ.ജയകുമാർ.

കുങ്കുമപ്പൂവുകൾ 

പി.ഭാസ്കരന്റെ ഗാനസംഭാവനയിൽ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്ന് കരയുന്നോ പുഴ ചിരിക്കുന്നോ... ബി.എ.ചിദംബരനാഥിന്റെ സംഗീതമാണ് (ചിത്രം: മുറപ്പെണ്ണ്). ഇതേ ചിത്രത്തിലെ കടവത്ത് തോണിയടുത്തപ്പോൾ..., കളിത്തോഴിമാരെന്നെ കളിയാക്കി... എന്നിവയും 1965ൽ ഒരു പുത്തൻ കൂട്ടുകെട്ടിന്റെ വിജയഭേരിയായി. 

ഗാനത്തിൻ മുറ്റത്ത്... 

‘അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം...’ എന്ന ഒറ്റ ഗാനം ഭാസ്കരനും കെ.വി.ജോബുമൊത്തുള്ള ചേർച്ച ശ്രുതിമധുരമാക്കി. ശ്രദ്ധേയമായ ഗാനങ്ങളും കൂട്ടുകെട്ടുകളുമായി ഭാസ്കരകാലത്തിന്റെ ശേഷിപ്പുകൾ ഇനിയുമേറെ. 

ഇവരെക്കൂടാതെ എ.ടി. ഉമ്മർ, പുകഴേന്തി, എം.ബി.ശ്രീനിവാസൻ, എം.കെ.അർജുനൻ, ഉഷ ഖന്ന, ജയവിജയ, വിദ്യാധരൻ, കണ്ണൂർ രാജൻ, ശ്യാം, ജെറി അമൽദേവ്, ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ പ്രതിഭകളുമൊത്ത് ഒട്ടേറെ ഗാനങ്ങൾ വേറെയും.

3 ഗാനം, 2 ചരിത്രം! 

യേശുദാസിന്റെയും പി.ജയചന്ദ്രന്റെയും ആദ്യ സിനിമകളിലെ വരികൾ പി.ഭാസ്കരന്റേതായിരുന്നു. യേശുദാസിന്റെ ശബ്ദം സിനിമയിൽ പതിഞ്ഞ ആദ്യ ചിത്രത്തിൽ (കാൽപാടുകൾ) എം.ബി.ശ്രീനിവാസന്റെ ഈണത്തിൽ പി.ഭാസ്കരന്റെ വരികളാണ്, യേശുദാസ് ആലപിച്ച ആദ്യ യുഗ്മഗാനം. ‘അറ്റൻഷൻ പെണ്ണേ...’ എന്ന ഈ പാട്ടിൽ ശാന്ത പി.നായരുടെ ശബ്ദമായിരുന്നു ദാസിനൊപ്പം. 

പി.ജയചന്ദ്രന്റെ പുറത്തുവന്ന ആദ്യഗാനമായ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി...’ (കളിത്തോഴൻ) പി.ഭാസ്കരന്റെ രചനയിൽ ജി.ദേവരാജന്റെ ഈണമായിരുന്നെങ്കിൽ, ജയചന്ദ്രൻ സിനിമയിൽ ആദ്യം പാടിയ ‘ഒരു മുല്ലപ്പൂമാലയുമായ്...’ (കുഞ്ഞാലി മരയ്ക്കാർ) പി.ഭാസ്കരന്റെ വരികളും ബി.എ.ചിദംബരനാഥിന്റെ സംഗീതവുമായിരുന്നു. 

കവിതയുടെ ഉയിരും ഉയരവും 

പാട്ടിന്റെ പട്ടുനൂൽ പൊട്ടിക്കാതെതന്നെ കവിതയുടെ പട്ടുകുപ്പായം പി.ഭാസ്കരൻ എന്നും തുന്നിക്കൊണ്ടിരുന്നു; ആ കാവ്യധാരയിൽ ഇടയ്ക്കിടെ ചില ഇടവേളകൾ വന്നെങ്കിലും. 

‘വില്ലാളിയാണു ഞാൻ ജീവിതസൗന്ദര്യ വല്ലകി മീട്ടലല്ലെന്റെ ലക്ഷ്യം...’ എന്നു കവിതയിൽ ധീരമായി പറഞ്ഞയാൾ പാട്ടിലെത്തിയപ്പോൾ ആ വല്ലകിയെ (വീണ) ‘എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു, അവർ എന്റെ കയ്യിൽ പൂട്ടുവാനൊരു വിലങ്ങുതീർത്തു...’ എന്നു ഭാവഭേദം വരുത്തിയെന്നു മാത്രം. എപ്പോഴും കവിതയിൽ പിഴിഞ്ഞെടുത്ത പാട്ടിന്റെ മുന്തിരിച്ചാറാണ് ഭാസ്കരന്റെ വരികളെ ഭാവാർദ്രമാക്കിയത്. 

പഠനകാലത്ത് ‘സാഹിത്യകുസുമം’ എന്ന കയ്യെഴുത്തു മാസികയിലാണ് അദ്ദേഹത്തിന്റെ ആദ്യ കവിത വന്നത്. ഇരുപതാം വയസ്സിൽ പുറത്തുവന്ന ‘മർദ്ദിതർ’ ആണ് ആദ്യ കവിതാസമാഹാരം. വില്ലാളി, രണഭേരി, വയലാർ ഗർജിക്കുന്നു, പടുന്ന മൺതരികൾ, മുൾക്കിരീടം, ഓർക്കുക വല്ലപ്പോഴും, ഒരിക്കൽക്കൂടി, ഞറ്റുവേലപ്പൂക്കൾ, ഒരു കവിയുടെ കാൽപാടുകൾ, ഒറ്റക്കമ്പിയുള്ള തംബുരു, ചോരുന്ന തേൻകു

ടം, മുഖത്തോടു മുഖം, സത്രത്തിലെ ഒരു രാത്രി, സ്വപ്‌നസീമ, കർഷകഗാനം, പുഴ പിന്നെയും ഒഴുകുന്നു, കായൽക്കാറ്റ്, നവകാഹളം എന്നിങ്ങനെ അദ്ദേഹത്തിന്റെ കാവ്യസംഭാവനകൾ നീളുന്നു. ‘ഓടക്കുഴലും ലാത്തിയും’ എന്ന സമാഹാരം സർക്കാർ നിരോധിച്ചിരുന്നു. ‘ഒറ്റക്കമ്പിയുള്ള തംബുരു’ കേരള സാഹിത്യ അക്കാദമി അവാർഡിനും ഓടക്കുഴൽ അവാർഡിനും അർഹമായി. 1970, ’85, ’92 വർഷങ്ങളിൽ ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 

കൊടുങ്ങല്ലൂരിലെ പുല്ലൂർപാടത്തു തറവാട്ടിൽ 1924 ഏപ്രിൽ 21നു ജനിച്ച ഭാസ്കരൻ, സ്വാതന്ത്ര്യസമരസേനാനിയായിരുന്ന അച്ഛൻ പത്മനാഭമേനോന്റെ പാത പിന്തുടർന്നു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് അറസ്റ്റിലായി 9 മാസം ജയിൽവാസമുണ്ടായി. എറണാകുളം മഹാരാജാസ് കോളജിലെ ബിഎ പഠനകാലത്തേ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ തീപ്പൊരി ചിതറിച്ചു. ‘ഉയരും ഞാൻ നാടാകെപ്പടരും ഞാൻ ഒരു പുത്തൻ ഉയിർ നാട്ടിന്നേകിക്കൊണ്ടുണരും വീണ്ടും...’ എന്ന് ‘വയലാർ ഗർജിക്കുന്നു’ എന്ന കവിതയിൽ എഴുതിയ പി.ഭാസ്കരൻ, കവിതയുടെ സവിധത്തിലും ഗാനങ്ങളുടെ മാനത്തും ഒരുപോലെ നിന്നുകൊണ്ട് മലയാളത്തിന്റെ ഉയിരും ഉയരവുമായി ജ്വലിച്ചു.

 ‘ഓർക്കുക വല്ലപ്പോഴും’ എന്നെഴുതിയ കവിയെ നിത്യവും പലവട്ടം ഓർത്തുകൊണ്ടേയിരിക്കുന്നു, മലയാളവും മലയാളികളും

English Summary:

Sunday Special about poet P Bhaskaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com