ഭീകരരെ പിന്തുണയ്ക്കുന്നത് പാക്കിസ്ഥാനെന്ന് ഇറാൻ
Mail This Article
ടെഹ്‌റാൻ ∙ ബുധനാഴ്ച 27 സൈനികർ കൊല്ലപ്പെടാനിടയായ ചാവേറാക്രമണം നടത്തിയ ഭീകരരെ പാക്കിസ്ഥാന്റെ സുരക്ഷാ സൈനികരാണു പിന്തുണയ്ക്കുന്നതെന്ന് ഇറാൻ കുറ്റപ്പെടുത്തി. വെള്ളിയാഴ്ച വൈകുന്നേരം ഇസ്ഫാഹാൻ നഗരത്തിൽ കൊല്ലപ്പെട്ടവർക്ക് അന്ത്യപ്രണാമം അർപ്പിച്ചു സംസാരിക്കവെയാണ് ഇറാനിലെ മേജർ ജനറൽ മുഹമ്മദ് അലി ജഫാരി പാക്കിസ്ഥാനെ പേരെടുത്തു പറഞ്ഞ് കുറ്റപ്പെടുത്തിയത്.
സുന്നി സംഘടനയായ ജെയ്ഷെ അൽ അദലിലെ ഭീകരർക്ക് പാക്കിസ്ഥാൻ താവളം ഒരുക്കുകയും സഹായം നൽകുകയും ചെയ്യുന്നതായി ഇറാൻ ആരോപിച്ചു. പാക്കിസ്ഥാൻ ഈ ഭീകരരെ ശിക്ഷിച്ചില്ലെങ്കിൽ ഇറാൻ ശക്തമായി തിരിച്ചടിക്കുമെന്നും പരിണത ഫലങ്ങൾക്കു പാക്കിസ്ഥാൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും മേജർ ജനറൽ ജഫാരി മുന്നറിയിപ്പു നൽകി.
പാക്കിസ്ഥാനോടു ചേർന്നു കിടക്കുന്ന ദക്ഷിണ പ്രവിശ്യയായ സിസ്റ്റൻ ബലൂചിസ്ഥാനിൽ ബുധനാഴ്ചയാണ് ഇറാൻ സൈനികരുടെ ബസിനു നേർക്കു ബോംബാക്രമണം ഉണ്ടായത്. ഷിയാ ഭൂരിപക്ഷ രാജ്യമായ ഇറാനിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്.